ഹിന്ദുത്വത്തിൽ സഞ്ജയ് സിങ്ങിന് കോൺഗ്രസും ബി.ജെ.പിയും ഒന്ന്
text_fieldsഹിന്ദുത്വം ആേശ്ലഷിക്കാൻ മത്സരിച്ച് കോൺഗ്രസിനും ബി.ജെ.പിക്കും ഇടയിലെ വ്യത്യാസം ഇല്ലാതാകുന്ന അവസ്ഥയാണ് മധ്യപ്രദേശിൽ. കോൺഗ്രസ് ബി.ജെ.പിയെ പോലെതന്നെ ഒരു ഹിന്ദുത്വ പാർട്ടിയായതോടെ ബി.ജെ.പിയിലെ അസംതൃപ്തർക്ക് ആദർശം കൈവിടാതെ തന്നെ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആവേശം കൈവന്നിരിക്കുന്നു.
കോൺഗ്രസ് നേതാവ് കമൽനാഥിെൻറ തട്ടകമായ മഹാകൗശലിലെത്തിയപ്പോൾ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ഈ പൊരുത്തത്തിെൻറ സംതൃപ്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ ഭാര്യാ സഹോദരൻ സഞ്ജയ് സിങ് മസാനിയുടെ മുഖത്ത് കണ്ടു. ഈ മാസം മൂന്നിന് കോൺഗ്രസുകാരനായി മാറിയ ഈ മുൻ ബി.ജെ.പിക്കാരന് പഴയ പാർട്ടിയെയും സംഘ്പരിവാറിനെയും വിമർശിക്കാൻ ഒരുക്കമല്ല. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരു വ്യത്യാസവും തനിക്ക് തോന്നുന്നില്ലെന്ന് ബാലാഘട്ട് ജില്ലയിലെ വാരാസിവ്നി മണ്ഡലത്തിലെ തെൻറ വീടായ ‘രംഗ് മഹലി’ൽ വെച്ച് സഞ്ജയ് സിങ് മസാനി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘സമൂഹത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരു നേതാവ് എവിടെ നിൽക്കുന്നുവെന്നതിൽ ഒരു വ്യത്യാസവും ഇല്ല. യഥാർഥ നേതാക്കൾ എവിടെയായാലും അവരുടെ പ്രവർത്തനം തുടരും. ജനങ്ങളുടെ ആശീർവാദം ലഭിക്കുകയും ചെയ്യും. കഴിഞ്ഞ 13 വർഷമായി ഞാൻ ആരുടെകൂടെ പ്രവർത്തിച്ചോ അവരുടെ ആശീർവാദവും പിന്തുണയും ഇപ്പോഴുമുണ്ട്’. സംസ്കൃതിയും സംസ്ക്കാരവും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനം തുടരുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
ബി.ജെ.പിയോട് എന്താണ് അമർഷം തോന്നിയെതന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരു അമർഷവും ഇല്ലെന്നായിരുന്നു മറുപടി. ‘പരിവാറി’െൻറ ശുഭാശംസകളോടെയാണ് താൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു. ശിവരാജിെൻറ ഭാര്യ സാധന സിങ്ങിെൻറ വലം കൈയായി 18 വർഷം ബി.ജെ.പിക്കൊപ്പം നടക്കുകയായിരുന്നു സഞ്ജയ് സിങ് മസാനി. 15 വർഷത്തെ ശിവരാജ് സിങ് ഭരണത്തിലെ അഴിമതിയുടെ നെടുംതൂണെന്ന് കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുപോലും ആരോപിച്ച് പ്രതിക്കൂട്ടിൽ നിർത്തിയത് ഭാര്യ സാധനയെയായിരുന്നു.
സാധന സിങ് ശിവരാജിനെ നിയന്ത്രിച്ചത് കോൺട്രാക്ടർ കൂടിയായ സഞ്ജയ് സിങ്ങുമായി ചേർന്നാണ് എന്നാണ് കോൺഗ്രസ് പറഞ്ഞുകൊണ്ടിരുന്നത്. മഹിള മോർച്ച സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ് സാധന സിങ്.കോൺഗ്രസിെൻറ ഈ പ്രചാരണം കൂടി ഭയന്നാണ് അമിത് ഷാ സഞ്ജയ് സിങ്ങിന് ടിക്കറ്റ് നൽകാൻ തയാറാകാതിരുന്നത്. എന്നാൽ, മറുകണ്ടം ചാടിയതോടെ സഞ്ജയ് കോൺഗ്രസ് നേതാവായി മാറി. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറ അഴിമതിയുടെ കേന്ദ്ര സ്ഥാനത്ത് വന്ന സഹോദരി സാധന ബി.ജെ.പിയിലും സഹോദരൻ കോൺഗ്രസിലും ആയതോടെ രക്ഷപ്പെട്ടത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ്. കോൺഗ്രസ് സർക്കാർ വന്നാലും ബി.െജ.പി സർക്കാറിെൻറ അഴിമതി മൂടാൻ ശിവരാജ് സിങ് ചൗഹാനും കമൽനാഥും തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി സഞ്ജയ് സിങ്ങിെൻറ കൂടുമാറ്റത്തെ കാണുന്നവർ പാർട്ടിയിൽ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.