വയനാട്ടുകാർ ഒഴികെയുള്ള ‘മേരേ പ്യാരേ ദേശ്വാസിയോം
text_fields‘വയനാട്വാലെ ഛോട് കേ മേരേ പ്യാരേ ദേശ്വാസിയോം’ (വയനാട്ടുകാർ ഒഴികെയുള്ള എെൻറ പ്രിയപ്പെട്ട ദേശവാസികളേ)... ഇന്ന് കോഴിക്കോട്ട് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പേക്ഷ, ജനങ്ങളെ ഇങ്ങനെ അഭിസംബോധന ചെയ്തെങ്കിൽ അദ്ഭുതപ്പെടേണ്ട. അദ്ദേഹത്തിെൻറ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ വയനാടിനെ ഇന്ത്യയിലെ പാകിസ്താനായി പ്രഖ്യാപിച്ച സ്ഥിതിക്ക് മാറ്റിപ്പറയുവതെങ്ങനെ.
നാഗ്പുരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ചത്. രാഹുൽ ഗാന്ധി പത്രിക നൽകാനെത്തിയപ്പോൾ നടത്തിയ റോഡ് ഷോയിൽ മുസ്ലിംലീഗിെൻറ പതാക വീശിയത് സൂചിപ്പിച്ചാണ് അമിത് ഷാ വയനാടിനെ പാകിസ്താന് ‘വിട്ടുനൽകിയത്’. ‘രാഹുല്‍ ബാബ തെൻറ മുന്നണിക്കുവേണ്ടി കേരളത്തിലൊരു സീറ്റില്‍ മത്സരിക്കാന്‍ പോയി. അവിടെ നടന്ന പ്രകടനം കണ്ടാല്‍ ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് കാഴ്ചക്കാര്‍ക്ക് സംശയം തോന്നും’ എന്ന അമിതാവേശത്തെ കടുത്ത എതിർപ്പോടെയാണ് സോഷ്യൽ മീഡിയ വരവേറ്റത്. നാനാമതസ്ഥർ സമാധാനത്തോടെ കഴിയുന്ന നാടിനെ പാകിസ്താന് എന്നു വിളിച്ച് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കി നിങ്ങള്‍ സ്വന്തം രാജ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും യഥാർഥ ദേശദ്രോഹികള്‍ ആരാണെന്ന് ഇതിലൂടെ അറിയാമെന്നുമുള്ള വിമർശനങ്ങൾ പലകോണിൽ നിന്നുമുയർന്നു.
സംഘ്പരിവാർ തെരഞ്ഞെടുപ്പ് ചട്ടങ്ങളെ നഗ്നമായി ലംഘിച്ച് പ്രചാരണം നടത്തുന്നതിെൻറ തെളിവായിട്ടാണ് പലരും ഇതിെന കണ്ടത്. ‘ഇന്ത്യ എന്ന ആശയത്തെയാണ് ഈ സങ്കുചിതവാദികളും അവരുടെ അനുയായി വൃന്ദവും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് വിജയിക്കാന്‍ എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് ധ്രുവീകരണ അജണ്ടകൊണ്ട് മാത്രമേ നേടാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ഇതിനു കാരണം’ -ചിലർ ചൂണ്ടിക്കാട്ടി.
മോദിയുടെയും അമിത് ഷായുടെയും നാട്ടില്‍നിന്ന് ഒരു മുസ്ലിം നേതാവ് എം.പിയായി പാര്‍ലമെൻറില്‍ എത്തിയിട്ട് 30 കൊല്ലം കഴിഞ്ഞെന്നും എം.പിയായ കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രി ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ടെന്നുമുള്ള ചരിത്രം അനുസ്മരിച്ചവരുമുണ്ട്.
ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ‘ശത്രുരാജ്യം’ സന്ദർശിക്കുമോയെന്ന കൗതുകവും പലരും പങ്കുവെച്ചു. മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഗ്രഹിക്കുന്ന സ്ഥിതിക്ക് പോയി ഒരു ചായ കുടിച്ചേക്ക് എന്ന് പരിഹസിച്ചവരും നിരവധി. സമീപ ജില്ലകൾ വയനാടിന് അൽപം സ്ഥലം വിട്ടുകൊടുക്കുന്നത് നന്നാകും.
അമിത് ഷായെ കണ്ണുമടച്ച് വിശ്വസിക്കുന്ന വടക്കേ ഇന്ത്യയിലെ സംഘ്പരിവാറുകാർ ‘രാജ്യദ്രോഹികളെ’ പാകിസ്താനിലേക്ക് കയറ്റിവിടുന്ന ചെലവ് കുറക്കാൻ വയനാട്ടിലേക്കെങ്ങാനും പറഞ്ഞുവിട്ടാൽ താമസിപ്പിക്കേണ്ടേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.