മഞ്ചേശ്വരം: വിശ്വാസം കരുത്തേകുന്ന പോരാട്ടം
text_fieldsകേരളത്തിൽ മതങ്ങൾ തമ്മിൽ ആചാരപരമായ പാരസ്പര്യത്തോടെ കഴിയുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ജൈന ക്ഷേത്രങ്ങൾ ഉൾെപ്പടെ സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ സൗഹൃദത്തിെൻറ അത്രതന്നെ ആഴം വിശ്വാസത്തിനുമുണ്ട്. 1957ലെ തെരഞ്ഞെടുപ്പിൽ, കേരളത്തിലെ കന്നട പ്രദേശങ്ങളെ കർണാടകയിൽ ലയിപ്പിക്കണമെന്ന് പ്രക്ഷോഭം നടത്തിയ കർണാടക സമിതി സ്ഥാനാർഥി ഉമേഷ്റാവുവിനെ എതിരില്ലാതെ വിജയിപ്പിച്ച മണ്ഡലമാണ് മഞ്ചേശ്വരം. 1960, ‘65, ‘67 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്വതന്ത്രനായ കാളിഗെ മഹാബല ഭണ്ഡാരി ജയിച്ചുകയറി. ഭാഷാ ന്യൂനപക്ഷ വോട്ടായിരുന്നു ശക്തി.
ബീഡിത്തൊഴിലാളികളും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ശക്തമായ 1970കൾ മുതൽ 1987 വരെ സി.പി.െഎയുടെ ഡോ. എ. സുബ്ബറാവു വിജയിച്ചു. ഒരു തവണ മന്ത്രിയായി. 1982ൽ ഇടതു ബാനറിലാണ് സുബ്ബറാവു മന്ത്രിയായത്. ഈ വിജയപരമ്പര പിന്നീട് നിലനിർത്താനായില്ല. മണ്ഡലം കൂടുതൽ വലതുപക്ഷത്തേക്ക് ചാഞ്ഞു. ന്യൂനപക്ഷ ഭാഷാ മേഖലകൾ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായി. മറുവശത്ത് മുസ്ലിം ലീഗും ശക്തി പ്രാപിച്ചു. ദേശീയതലത്തിൽ ഹിന്ദുത്വ ശക്തികൾ ബലപ്പെടാൻ തുടങ്ങുന്നതിെൻറ തീവ്രാനുഭവം ഉണ്ടാകുന്ന ദക്ഷിണേന്ത്യൻ മേഖല ദക്ഷിണ കന്നടയാണ്.
മഞ്ചേശ്വരത്തിെൻറ രാഷ്ട്രീയത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുന്ന ദക്ഷിണ കന്നട രാഷ്ട്രീയം തന്നെയാണ് മഞ്ചേശ്വരത്തിെൻറ ധ്രുവീകരണത്തിന് കാരണം. ഇടത്-വലത് മത്സരം മാത്രം നിലനിന്നിരുന്ന മണ്ഡലത്തിൽ, ശങ്കര ആൽവ എന്ന സ്ഥാനാർഥിയിലൂടെയാണ് ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തുന്നത്. ‘അക്കൗണ്ട് തുറക്കൽ’ എന്ന പ്രയോഗം ആരംഭിച്ചു.
ബി.ജെ.പി സംസ്ഥാന നേതാക്കൾ മഞ്ചേശ്വരത്തേക്ക് പാഞ്ഞെത്തി. രണ്ടാംസ്ഥാനം സ്ഥിരപ്പെടുത്തിയതല്ലാതെ ബി.ജെ.പിക്ക് ജയിക്കാനായില്ല. 1991ൽ കെ.ജി. മാരാർ 1,072 വോട്ടുകൾക്കാണ് തോറ്റത്. തെരഞ്ഞെടുപ്പിൽ ഓരോ തവണയും ബി.ജെ.പി വോട്ടിങ് ശതമാനം ഉയർത്തി. 2006ൽ സി.പി.എമ്മിലെ അഡ്വ. സി.എച്ച്. കുഞ്ഞമ്പു വിജയിച്ചതൊഴിച്ചാൽ ഇടത് സ്ഥാനാർഥി മഞ്ചേശ്വരത്ത് നിലംതൊട്ടില്ല. 2016ൽ ഇടതു-വലതു മുന്നണികളെ ഞെട്ടിച്ച് ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ടതാണ് മഞ്ചേശ്വരത്തെ ഇപ്പോൾ മുൾമുനയിലെത്തിച്ചിരിക്കുന്നത്.
ഉപെതരഞ്ഞെടുപ്പിൽ സി.പി.എം പുതിയ പരീക്ഷണം നടത്തുകയാണ്. ഇതുവരെ കമ്യൂണിസ്റ്റ്, കർഷക തൊഴിലാളി സ്ഥാനാർഥിയെ ഉയർത്തിക്കൊണ്ടുവന്ന സി.പി.എം ഇത്തവണ ‘വിശ്വാസി’യെയാണ് സ്ഥാനാർഥിയാക്കിയത്. ശബരിമലയിൽ കിട്ടിയ ‘പണി’യുടെ പിന്നാലെയാണ് പാർട്ടി വിശ്വാസത്തെ വിശ്വാസത്തിലെടുക്കുന്നത്. ബി.ജെ.പിയുടെ കളത്തിൽ കൂടുതൽ ഇറങ്ങിക്കളിക്കുകയാണ് സി.പി.എം ചെയ്തത്. ബി.ജെ.പിയാണെങ്കിൽ ഇടത്-വലത് മുന്നണികളുടെ പോരിൽ ഇടപെടാതെ പ്രചാരണ പ്രവർത്തനങ്ങളിലാണ്.
വോട്ടിൽ 52 ശതമാനം ന്യൂനപക്ഷം
മൂന്നുശതമാനം കൊങ്ങിണി ക്രിസ്ത്യൻ ഉൾെപ്പടെ 52 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളാണ് മണ്ഡലത്തിലുള്ളത്. ഭൂരിപക്ഷ സമുദായത്തിൽ വലിയ സമുദായം ബണ്ട്സുകളാണ് (കേരളത്തിലെ നായർ സമാനം). ഇൗ വിഭാഗത്തിൽനിന്നുള്ളയാളാണ് ശങ്കർ റൈ. അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തിൽനിന്നുള്ളയാളാണ്. ബി.ജെ.പിയുടെ രവീശ തന്ത്രി കുണ്ടാർ ബ്രാഹ്മണ വിഭാഗക്കാരനാണ്. യു.ഡി.എഫ് സ്ഥാനാർഥി ലീഗിെൻറ ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ. ഇരുവരും മണ്ഡലത്തിനുപുറത്തുനിന്നുള്ളവർ. ഇടതുപക്ഷത്തിെൻറ പ്രതീക്ഷകൾ ഇൗ ഘടകങ്ങളിലാണ്.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ 56,870 വോട്ട് നേടിയ യു.ഡി.എഫിന് 35.79 ശതമാനം വോട്ടുണ്ട്. 56,781വോട്ട് നേടിയ ബി.ജെ.പിക്ക് 35.74 ശതമാനം വോട്ട്. എൽ.ഡി.എഫിന് 42,565 ശതമാനം വോട്ട്, 26.79 ശതമാനം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ബി.ജെ.പിയൊഴികെ ഇടതു-വലതു മുന്നണികൾ മുഖവിലക്കെടുക്കുന്നില്ല. ന്യൂനപക്ഷ വോട്ടിലും പാർട്ടി േവാട്ടിലും വിജയം ഉറപ്പിച്ച് യു.ഡി.എഫ് മുന്നോട്ടുപോകുേമ്പാൾ, ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിയമസഭ വോട്ട് നിലനിർത്തിയ സ്ഥാനാർഥിയെന്ന നിലക്ക് തന്ത്രിക്ക് കടന്നുകൂടാൻ കഴിയും എന്ന് ബി.ജെ.പി കരുതുന്നു. തദ്ദേശീയ സ്ഥാനാർഥി, വിശ്വാസി, ബി.ജെ.പിയുടെ വോട്ടുബാങ്കായ ബണ്ട്സിൽനിന്നുള്ളയാൾ, അധികാരം എന്നീ നിലകളിൽ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് ഇടതുപ്രതീക്ഷ. എന്തായാലും ഇടതു-വലത് പോരാടം എന്ന പ്രതീതിയുണർത്താൻ എൽ.ഡി.എഫിനു കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.