കൂട്ടിക്കിഴിക്കൽ സമുദായത്തിലും വോട്ട് ബാങ്കിലും
text_fieldsതിരുവനന്തപുരം: മുന്നണി വിപുലീകരണത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെ ങ്കിലും സ്വാധീനമുണ്ടാക്കാനാവാത്ത വിഭാഗങ്ങളുമായി അടുപ്പമുണ്ടാക്കാനുള്ള എൽ.ഡി.എഫ ് നേതൃത്വത്തിെൻറ നീക്കം സ്പഷ്ടമാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇടതുപാർട്ടികൾ കൂട്ടലും കിഴിക്കലും സജീവമാക്കിയ വേളയിൽ പ്രത്യേകിച്ചും. മുന്നണി വികസനത്തിൽ സാമുദായിക ഘടകവും വോട്ട് ബാങ്ക് രാഷ്ട്രീയവും നിഴലിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ തലംമുതൽ അത് ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
െഎ.എൻ.എൽ 24 വർഷമായി മുന്നണിയുമായി സഹകരിക്കുന്നുണ്ട്. 2018 ജനുവരി മുതൽ ലോക്താന്ത്രിക് ജനതാദളും രണ്ടരവർഷമായി ജനാധിപത്യ കേരള കോൺഗ്രസും ഒപ്പമുണ്ട്. കേരള കോൺഗ്രസ് (ബി) നാല് വർഷമായി പിന്തുണക്കുന്നു. ഇവർ മുന്നണിയുടെ ഭാഗമാകുന്നതോടെ കൂടുതൽ കരുത്ത് നേടാനാവുമെന്ന് നേതൃത്വം വിലയിരുത്തുന്നു. എന്നാൽ, പുതുതായി എത്തിയ പാർട്ടികളിൽനിന്ന് മുമ്പ് സഹകരിച്ചപ്പോഴുണ്ടായതിനെക്കാൾ നേട്ടം എൽ.ഡി.എഫിന് ലഭിക്കില്ലെന്ന വിലയിരുത്തലാണ് യു.ഡി.എഫിന്.
അതേസമയം കക്ഷികൾ തമ്മിലെ ബന്ധം ദൃഢമാവുകയും പാർട്ടികൾക്ക് ഉത്തരവാദിത്തം വർധിക്കുകയും ചെയ്യുമെന്നതാണ് സി.പി.എം കാണുന്ന ഗുണം. ചെറുതെങ്കിലും വിവിധ സാമുദായിക ജനവിഭാഗങ്ങളിലേക്ക് വാതിൽ തുറക്കാവുന്ന കക്ഷികളാണിവ. ഘടകകക്ഷി ആവുന്നതോടെ അവക്ക് പൊതുസമൂഹത്തിൽ വിശ്വാസ്യത വർധിക്കും. വേരോട്ടം ശക്തമല്ലാത്ത ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്കാണ് െഎ.എൻ.എല്ലും കേരള കോൺഗ്രസും വഴിതുറക്കുന്നത്. മുന്നണിയുടെ ഭാഗമായ കക്ഷികളോട് സമുദായനേതൃത്വം കാട്ടുന്ന വിശ്വാസം ആത്യന്തികമായി ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
മലബാറിൽ മുസ്ലിംലീഗ് അപ്രമാദിത്തത്തിന് വലിയ പോറലേൽപ്പിക്കാൻ െഎ.എൻ.എല്ലിന് ആയിട്ടില്ല. ഇത് സി.പി.എമ്മിന് അറിയാം. ലീഗ് വിമതരെ അടർത്തിയെടുത്ത് സ്വതന്ത്രരായി നിർത്തിയാണ് സി.പി.എം മിന്നലാക്രമണം. എല്ലാ വിഭാഗം മുസ്ലിംകൾക്കും മതേതരവാദികൾക്കുമുള്ള പൊതുവേദിയാണ് അവരുടെ ലക്ഷ്യം. നാഷനൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി) െഎ.എൻ.എല്ലിൽ ലയിക്കുമെന്ന അഭ്യൂഹത്തിന് ശക്തിപകരുന്നതാണ് പുതിയ നടപടി. ലോക്താന്ത്രിക് ജനതാദൾ വഴി വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിൽ ജയം ഉറപ്പിക്കുകയാണ് ഒരു ലക്ഷ്യം. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചില പോക്കറ്റുകളിൽ ജനാധിപത്യ കേരള കോൺഗ്രസിെൻറ സ്വാധീനം ഗുണംചെയ്യും. കൊല്ലം, മാവേലിക്കര, ലോക്സഭ മണ്ഡലങ്ങളിലും പത്തനാപുരത്തും ആർ. ബാലകൃഷ്ണപിള്ളയുടെ വരവ് നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ പിള്ള വഴി സമുദായനേതൃത്വവുമായി അടുത്തകാലത്തുണ്ടായ അകലം കുറക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാൽ, മന്ത്രിസഭ പ്രവേശനത്തെക്കുറിച്ച് കേരള കോൺഗ്രസ് -ബി പിന്നീട് ആവശ്യമുന്നയിച്ചേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
