കീഴാറ്റൂർ: വലയിലായി സി.പി.എം
text_fieldsതിരുവനന്തപുരം: കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സംഘ്പരിവാർ രാഷ്ട്രീയനേട്ടം കൊയ്തതോടെ അടവും തന്ത്രവും പിഴച്ച് സി.പി.എമ്മും സർക്കാറും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ബദൽ നിർദേശം വരെ തള്ളിയ സി.പി.എമ്മിനും സർക്കാറിനും മറുവാദത്തിന് അവസരം നൽകാതെ ആയിരുന്നു സംഘ്പരിവാറിെൻറ ഒാപറേഷൻ. സമരപിന്തുണക്കാരെ ഇടത്, മതതീവ്രവാദികളായി മുദ്രകുത്തിയ സി.പി.എം ആദ്യഘട്ടത്തിൽ ബി.ജെ.പിയുടെ കർഷകരക്ഷ മാർച്ചിൽ പെങ്കടുത്ത വയൽക്കിളികളെ ഒറ്റപ്പെടുത്തുന്നതിലും വിജയിച്ചു. ഭൂമി വിട്ടുകൊടുക്കാൻ സമ്മതമെന്ന ബോർഡ് കുറച്ച് ഭൂമി ഉടമകളെക്കൊണ്ട് കീഴാറ്റൂർ വയലിൽ സ്ഥാപിപ്പിക്കുന്നതിലും സി.പി.എം വിജയിച്ചു.
വിട്ടുവീഴ്ചക്ക് വഴങ്ങാത്ത ദേശീയപാത അതോറിറ്റി അധികൃതരെയും മോദി സർക്കാറിെൻറ വികസനനയത്തെയും മുന്നിൽ കണ്ടായിരുന്നു നീക്കം. ഇതിനിടെ സി.പി.എം ജില്ല സെക്രട്ടറി വയൽക്കിളികളുമായി സമവായത്തിനും ശ്രമിച്ചു. പക്ഷേ, സമരക്കാരെയും പരിസ്ഥിതി പ്രവർത്തകരെയും സി.പി.എം പഞ്ചായത്തംഗങ്ങൾ തുടങ്ങി എം.എൽ.എയും സംസ്ഥാന നേതാക്കളും വരെ അധിേക്ഷപിച്ചു. ചർച്ച നടത്തേണ്ടത് ദേശീയപാത അതോറിറ്റിയാണ്, സമരക്കാർ മാർച്ച് നടത്തേണ്ടത് കേന്ദ്രമന്ത്രി ഗഡ്ഗരിയുടെ വസതിയിലേക്ക് എന്നായിരുന്നു സർക്കാർ നിലപാട്.
എന്നാൽ, തങ്ങൾക്ക് നേതൃപരമായ പങ്കില്ലാത്ത സാമൂഹിക വിഷയങ്ങളിലും പരിസ്ഥിതി സമരങ്ങളിലും ഇടപെട്ട് പൊതുസ്വീകാര്യത നേടാൻ ശ്രമിക്കുന്ന സംഘ്പരിവാർ തന്ത്രം തിരിച്ചറിയാനും പ്രതിരോധിക്കാനും സി.പി.എം പരാജയപ്പെട്ടു. ആറന്മുള സമരത്തിലടക്കം ആർ.എസ്.എസ് തന്ത്രം ഇതായിരുന്നു. മുമ്പ് പ്ലാച്ചിമട സമരം സ്വന്തമാക്കിയ അതേ സി.പി.എം തന്ത്രം, സി.പി.എം ശക്തികേന്ദ്രത്തിൽ വിജയകരമായി നടപ്പാക്കാൻ ആർ.എസ്.എസിനായി. വയൽക്കിളികളെ പൂർണമായും സംഘ്പരിവാർ റാഞ്ചുമോ എന്ന ആശങ്ക സമരത്തിനൊപ്പം നിന്നവർക്കുണ്ട്.
കേന്ദ്രമന്ത്രിയുടെ ഒാഫിസിലേക്ക് പോയി മാർച്ച് നടത്താൻ പരിഹസിച്ച സി.പി.എമ്മിനും സർക്കാറിനും ഇരുട്ടടിയായിരുന്നു സമരസമിതിയെ ഡൽഹിയിൽ എത്തിച്ച ആർ.എസ്.എസ് തന്ത്രം. വിദഗ്ധസംഘം പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രിതന്നെ പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.
സർക്കാറിനെ ഒഴിവാക്കിയത് ഫെഡറൽ തത്ത്വത്തിെൻറ ലംഘനമെന്ന സി.പി.എമ്മിെൻറ ആക്ഷേപവും തിരിഞ്ഞുകുത്തുന്നു. കീഴാറ്റൂർ വിഷയത്തിൽ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പുറംതിരിഞ്ഞുനിന്ന സർക്കാറും സി.പി.എമ്മും ന്യായീകരിക്കാൻ വിയർക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.