ബില്ലിനെ പിന്തുണച്ച് യു.ഡി.എഫ് ഉൗരാക്കുടുക്കിൽ
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് വിഷയത്തിൽ ഭരണപക്ഷം കൊണ്ടുവന്ന ബില്ലിനെ നിയമസഭയിൽ പിന്തുണച്ച് യു.ഡി.എഫ് പിടിച്ചത് പുലിവാൽ. ഇതേച്ചൊല്ലി മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിൽ പരസ്യവിഴുപ്പലക്കൽ തുടങ്ങിയതിനൊപ്പം സുപ്രീംകോടതി വിധിയോടെ സർക്കാറിനെതിരെ വീണുകിട്ടിയ ആയുധം ഉപയോഗിക്കാനാകാതെ യു.ഡി.എഫ് ഉൗരാക്കുടുക്കിലും ആയി. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ സ്വകാര്യ സ്വാശ്രയ മാനേജ്െമൻറുകളെ രക്ഷിക്കാൻ സർക്കാറുമായി ഒത്തുകളിച്ചെന്ന ആക്ഷേപത്തിന് പുറമെ അവരിൽനിന്ന് സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷത്തിന് നേരെ ഉയരുന്നു.
ഇതോടൊപ്പം, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല ഒഴിയണമെന്ന ആവശ്യവും കോൺഗ്രസിനും മുന്നണിക്കും പുറത്തുള്ള ചില കേന്ദ്രങ്ങൾ മുന്നോട്ടുവെക്കുന്നു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളുടെ പ്രശ്നം ആദ്യം നിയമസഭയിൽ ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. സർക്കാറിെൻറ ‘ദയ’ക്കായി വിദ്യാർഥികളെയും രക്ഷിതാക്കളെയും രംഗത്തിറക്കിയ മാനേജ്മെൻറ് ക്രമേണ പ്രതിപക്ഷത്തെയും അതിവിദഗ്ധമായി സ്വന്തം ഭാഗത്തേക്ക് അടുപ്പിക്കുകയായിരുന്നു. സർക്കാറിെൻറകൂടി നിർദേശമനുസരിച്ചായിരുന്നു ഇൗ നീക്കം.
തുടർന്നാണ് വിഷയം നിയമസഭയിലെത്തിയതും അനധികൃത പ്രവേശനം ക്രമവത്കരിക്കുന്നതിനുള്ള ഒാർഡിനൻസ് തയാറാക്കിയതും. ഇൗ ഒാർഡിനൻസിന് പകരമുള്ള ബില്ലാണ് കഴിഞ്ഞദിവസം നിയമസഭയിൽ ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പാസാക്കിയത്. ബില്ലിനെ എതിർക്കാൻ ശ്രമിച്ച വി.ടി. ബൽറാമിനെ സ്വന്തം കക്ഷിനേതാവ് കൂടിയായ പ്രതിപക്ഷനേതാവ് സഭയിൽ പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ, ബിൽ സഭ അംഗീകരിച്ച ബുധനാഴ്ച വൈകീട്ട് ചേർന്ന യു.ഡി.എഫ് യോഗത്തിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ മുന്നണി നിലപാടിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഭരണ-പ്രതിപക്ഷ ഒത്തുകളിയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് അദ്ദേഹം യോഗത്തിൽ തുറന്നടിച്ചത്.
വ്യാഴാഴ്ച അദ്ദേഹം പരസ്യമായി ഇതേ നിലപാട് ആവർത്തിച്ചു. ബില്ലിനെ പിന്തുണച്ച യു.ഡി.എഫ് നിലപാടിനെ ശക്തമായി വിമർശിച്ച് യൂത്ത് കോൺഗ്രസും കെ.എസ്.യുവും പരസ്യമായി രംഗത്തിറങ്ങിയതും നേതൃത്വത്തെ വെട്ടിലാക്കി. പ്രതിപക്ഷത്തിെൻറ വിശ്വാസ്യതക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്ന ആവശ്യവുമായി ബെന്നി െബഹനാനും രംഗത്തുവന്നു. വിദ്യാർഥികളുടെ ഭാവിയെന്ന മുടന്തൻന്യായം പറഞ്ഞ് സർക്കാറിെൻറയും മാനേജ്മെൻറുകളുടെയും നീക്കങ്ങൾക്ക് കൂട്ടുനിന്ന യു.ഡി.എഫിന് ഇക്കാര്യത്തിലെ സുപ്രീംകോടതി ഇടപെടൽ സംബന്ധിച്ച് പ്രതികരിക്കാൻപോലും സാധിക്കാതെയായിരിക്കുകയാണ്. വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് പിന്തുണച്ചതെന്ന വാദം ആവർത്തിച്ച് വീഴ്ച മറയ്ക്കാനാണ് പ്രതിപക്ഷനേതാവ് ഇപ്പോഴും ശ്രമിക്കുന്നത്.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ‘ജനമോചനയാത്ര’ ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇൗ സ്ഥിതിവിശേഷം. സർക്കാറിനെ കടന്നാക്രമിക്കാനുള്ള അവസരം നഷ്ടപ്പെെട്ടന്നതിനെക്കാൾ സ്വാശ്രയ വിഷയത്തിൽ ഇടതുപക്ഷത്തിെൻറ ഇരട്ടത്താപ്പ് തുറന്നുകാട്ടാനുള്ള അവസരമാണ് യു.ഡി.എഫ് കളഞ്ഞുകളിച്ചത്. മാത്രമല്ല, എൽ.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന ബി.െജ.പിയുടെ ആക്ഷേപത്തിനും ഇത് ബലം നൽകും. അതേസമയം, മാനേജ്മെൻറുകളുടെ താൽപര്യം സംരക്ഷിക്കാൻ ഒത്തുകളിച്ചതിന് പ്രത്യുപകാരമായി ഭരണപക്ഷത്തിനൊപ്പം യു.ഡി.എഫിലെ ചിലരുടെ പോക്കറ്റിലേക്കും കോടികൾ എത്തിയെന്ന ആക്ഷേപവും രാഷ്ട്രീയ ഉപശാലകളിൽ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.