കന്നട മണ്ണിൽ ഒന്നാം കക്ഷിയായി ബി.ജെ.പി
text_fieldsബംഗളൂരു: ദക്ഷിണേന്ത്യയിലേക്കുള്ള കവാടം തുറന്ന് ബി.ജെ.പിയുടെ മുന്നേറ്റം. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കന്നട മണ്ണിൽ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസിെൻറ അമിത ആത്മവിശ്വാസം ആപത്തായി മാറുന്നതാണ് കണ്ടത്. ലിംഗായത്ത് കാർഡും അഹിന്ദ മുന്നേറ്റവും വോട്ടായില്ല. സമുദായത്തിെൻറ ശക്തമായ കേന്ദ്രങ്ങളിൽപോലും കോൺഗ്രസിെൻറ ലിംഗായത്ത് കാർഡ് കീറിപ്പോയി. ഭരണവിരുദ്ധ വികാരമില്ലാഞ്ഞിട്ടും സിദ്ധരാമയ്യ എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരെൻറ ചുവടുകൾ പിഴച്ചെതങ്ങനെയെന്ന് പാർട്ടി തലപുകക്കുന്നു.
അതേസമയം, ലിംഗായത്ത് കാർഡിന് മറുപടിയായി സ്ഥാനാർഥി നിർണയത്തിലടക്കം ഹിന്ദുത്വ കാർഡ് കളിക്കാൻ ബി.ജെ.പി ശ്രദ്ധിച്ചു. ദലിത് വോട്ടുകൾ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളും ഫലംകണ്ടു. കഴിഞ്ഞ 30 വർഷത്തിനിടെ ഒരിക്കൽപോലും ഒരുപാർട്ടിയും തുടർച്ചയായി അധികാരത്തിലെത്തിയിട്ടില്ലെന്നതും ബി.ജെ.പിക്ക് അനുകൂലമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തന്ത്രങ്ങളും പാർട്ടിക്ക് തുണയായി. ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയും ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും കൃത്യമായ ആസൂത്രണത്തോടെ മുന്നേറിയതും ബി.ജെ.പിയുടെ വിജയത്തിന് ആക്കംകൂട്ടി.
ഓൾഡ് മൈസൂരുവിൽ ശക്തി തെളിയിച്ച് ജെ.ഡി.എസ്
കോൺഗ്രസും ജെ.ഡി.എസും നേർക്കുനേർ പോരാട്ടം നടന്ന ഏക മേഖല. 10 ജില്ലകളിലായി 61 മണ്ഡലങ്ങളാണ് ഓൾഡ് മൈസൂരുവിലുള്ളത്. സിദ്ധരാമയ്യയുടെ അഹിന്ദ (ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ചേർത്ത് കന്നടയിലുള്ള പദം) മുന്നേറ്റത്തിനെതിരെ വൊക്കലിഗരുടെ വികാരം ഉയർന്നത് കോൺഗ്രസിന് തിരിച്ചടിയായി. ഭൂരിപക്ഷം വോട്ടുകളും ജെ.ഡി.എസ് പെട്ടിയിലേക്ക് വീണു. കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളിൽ ബി.ജെ.പി ശക്തരായ സ്ഥാനാർഥികളെ നിർത്തിയതും ജെ.ഡി.എസിന് സഹായകരമായി. ദലിത്, മുസ്ലിം വിഭാഗവും പാർട്ടിയെ പൂർണമായി കൈവിട്ടില്ല. 2013 തെരഞ്ഞെടുപ്പിൽ ഇവിടെ 27 സീറ്റുകൾ നേടിയ കോൺഗ്രസ് 18 സീറ്റുകളിലേക്ക് ചുരുങ്ങി. 25 സീറ്റുകളുണ്ടായിരുന്ന ജെ.ഡി.എസ് രണ്ടു സീറ്റുകൾ അധികം നേടി. നാലു സീറ്റുകളിൽ ഒതുങ്ങിയിരുന്ന ബി.ജെ.പി 11 സീറ്റുകൾ നേടി നിലമെച്ചപ്പെടുത്തി.
മധ്യകർണാടക തിരിച്ചുപിടിച്ച് ബി.ജെ.പി
പ്രമുഖ മഠങ്ങളുടെ കേന്ദ്രം. സമുദായങ്ങൾക്ക് നിർണായക സ്വാധീനം. നാലു ജില്ലകളിലായി ആകെ 26 സീറ്റുകൾ. ബി.ജെ.പിയെ മുന്നിൽനിന്ന് നയിക്കാൻ യെദിയൂരപ്പ എത്തിയതോടെ മേഖലയുടെ ചിത്രംമാറി. പട്ടികവിഭാഗങ്ങൾക്കിടയിലെ പ്രബലനായ നേതാവ് ശ്രീരാമുലുവിെൻറ വ്യക്തിപ്രഭാവത്തിലൂടെ പിന്നാക്ക വിഭാഗ ബെൽറ്റിൽ പിടിമുറുക്കാൻ ബി.ജെ.പിക്കു കഴിഞ്ഞു. മതവും സാമുദായിക വേർതിരിവുകളും രാഷട്രീയ വിഷമാക്കിയത് ബി.ജെ.പിക്ക് ഗുണം ചെയ്തു. ലിംഗായത്ത് മഠങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അമിത് ഷാ മൂന്നുതവണ നേരിട്ടെത്തി. യെദിയൂരപ്പ ബി.ജെ.പിയുമായി ഇടഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടിവന്ന മേഖലയാണിത്. 2013ൽ മൂന്നു സീറ്റിലൊതുങ്ങിയ ബി.ജെ.പി 21 സീറ്റുകൾ നേടി. 15 സീറ്റ് നേടിയ കോൺഗ്രസ് അഞ്ചു സീറ്റുകളിലൊതുങ്ങി. ആറെണ്ണമുള്ള ജെ.ഡി.എസിന് ഒരു സീറ്റും നേടാനായില്ല.
തീരദേശത്ത് കാറ്റ് വീശിയത് ബി.ജെ.പിയിലേക്ക്
ജാതി നിർണായകമായ മറ്റു മേഖലകളിൽനിന്ന് വ്യത്യസ്തമായി വർഗീയത വലിയ വേർതിരിവുകൾ സൃഷ്ടിച്ച മേഖലയാണിത്. മംഗളൂരു നഗരം ഉൾപ്പെടുന്ന ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട എന്നീ മൂന്നു ജില്ലകളിലായി 19 സീറ്റുകൾ. കോൺഗ്രസും ബി.ജെ.പിയും നേർക്കുനേരായിരുന്നു മത്സരം. സിദ്ധരാമയ്യയെ ഹിന്ദു വിരുദ്ധനായി അവതരിപ്പിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അനന്ത്കുമാർ ഹെഗ്ഡെ, ശോഭാ കരന്തലാജെ എന്നിവരുടെ പ്രചാരണവും ബി.ജെ.പിക്ക് ഗുണം ചെയ്തു. കോൺഗ്രസ് സർക്കാറിെൻറ കാലത്ത് ഇരുപതിലേറെ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും എസ്.ഡി.പി.ഐ പോലുള്ള സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുകയാണെന്നുമുള്ള ബി.ജെ.പിയുടെ പ്രചാരണം സാമുദായിക ധ്രുവീകരണത്തിനിടയാക്കി. ദലിത്, ന്യൂനപക്ഷ വോട്ടുകൾ ചിതറിപ്പോയി. 2013ൽ 13 സീറ്റ് നേടിയ കോൺഗ്രസ് മൂന്നു സീറ്റിലേക്ക് ചുരുങ്ങി. മൂന്നു സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 16 സീറ്റുകൾ നേടി.
ബോംബെ കർണാടകയിൽ ലിംഗായത്ത് കാർഡ് ഏറ്റില്ല
സിദ്ധരാമയ്യ ഇറക്കിയ പ്രത്യേക ന്യൂനപക്ഷ പദവി കാർഡ് ഏറ്റില്ലെന്നത് ബോംബെ കർണാടകയിലെ വിധിയിൽ വ്യക്തമാണ്. യെദിയൂരപ്പ എന്ന നേതാവിെൻറ കീഴിൽ ആ സമുദായം ഒറ്റക്കെട്ടായി നിന്നു. കോൺഗ്രസ് െവച്ചുനീട്ടിയ ന്യൂനപക്ഷ സംവരണം എന്ന വാഗ്ദാനം അവർ പ്രത്യക്ഷത്തിൽ ഏറ്റെടുത്തു. എന്നാൽ, സമുദായ മുഖ്യമന്ത്രിക്കായി അവർ യെദിയൂരപ്പക്കു കീഴിൽ ഉറച്ചുനിന്നു. കോൺഗ്രസ് നീക്കം സമുദായത്തെ ഭിന്നിപ്പിക്കാനും ലിംഗായത്ത് നേതാവിനെ മുഖ്യമന്ത്രിയാക്കുന്നത് തടയാനുമുള്ള നീക്കമാണെന്ന ബി.ജെ.പിയുടെ പ്രചാരണം ഫലം കണ്ടു. ആറു ജില്ലകളിലായി 50 നിയമസഭ മണ്ഡലങ്ങളാണ് ബോംബെ കർണാടകയിലുള്ളത്. മേഖലയിൽ കഴിഞ്ഞതവണ ബി.ജെ.പിയെ ഒതുക്കിയതു യെദിയൂരപ്പയും അദ്ദേഹത്തിെൻറ പാർട്ടിയായിരുന്നു കെ.ജെ.പിയും ചേർന്നാണ്. ഇതോടെ ബി.ജെ.പി 15 സീറ്റുകളിലൊതുങ്ങി. എന്നാൽ, ഇത്തവണ ബി.ജെ.പി 23 സീറ്റുകൾ നേടി. 30 സീറ്റ് നേടിയ കോൺഗ്രസ് 14 സീറ്റുകളിലൊതുങ്ങി. ഗോവയുമായുള്ള മഹാദായി നദീജല തർക്കവും കാര്യമായ അടിയൊഴുക്കുണ്ടാക്കിയില്ല.
ഹൈദരാബാദ് കർണാടക കോൺഗ്രസിനെ കൈവിട്ടു
അഴിമതിയുടെ കറ വീണുകിടക്കുന്നുണ്ടെങ്കിലും റെഡ്ഡി സഹോദരങ്ങളുടെ മടങ്ങിവരവാണ് കോൺഗ്രസിെൻറ പരമ്പരാഗത ശക്തികേന്ദ്രമായ ഹൈദരാബാദ് കർണാടകയിൽ ബി.ജെ.പിക്ക് നേട്ടമായത്. ആറു ജില്ലകളിലായി 40 സീറ്റുകളാണുള്ളത്. മേഖലക്ക് പ്രത്യേക പദവി നൽകിയതൊന്നും കോൺഗ്രസിനെ തുണച്ചില്ല. ജനസംഖ്യയിൽ പിന്നാക്ക, മുസ്ലിം വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള മേഖലയിൽ ജെ.ഡി.എസ് ഉണ്ടാക്കിയ മുന്നേറ്റവും കോൺഗ്രസിന് തിരിച്ചടിയായി. സാമാന്യം സ്വാധീനമുള്ള ലിംഗായത്ത് വിഭാഗം ബി.ജെ.പിയെ പിന്തുണച്ചു. 2013ൽ ബി.ജെ.പിക്ക് ഇവിടെ കിട്ടിയത് അഞ്ചു സീറ്റുകൾ. ഇത്തവണ പാർട്ടി 15 സീറ്റുകൾ നേടി. യെദിയൂരപ്പയുടെ കെ.ജെ.പിയും ശ്രീരാമുലുവിെൻറ ബി.എസ്.ആർ കോൺഗ്രസും നേടിയ വോട്ടുകളാണ് അന്ന് ബി.ജെ.പിയെ വീഴ്ത്തിയത്.
ബംഗളൂരു കോൺഗ്രസിനൊപ്പം
നഗരത്തിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ പാർട്ടിക്ക് തുണയായി. ആകെ 28 സീറ്റുകളാണ് ബംഗളൂരു നഗര ജില്ലയിലുള്ളത്. രണ്ടു മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കാനിരിക്കെ 13 സീറ്റുകൾ കോൺഗ്രസ് നേടി. ബി.ജെ.പിക്ക് 11 സീറ്റുകളും ജെ.ഡി.എസിന് രണ്ടു സീറ്റുകളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.