Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലോകകപ്പിൽ ഇറാൻ...

ലോകകപ്പിൽ ഇറാൻ കളിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല; പ്രതികരിച്ച് ഡോണൾഡ് ട്രംപ്

text_fields
bookmark_border
ലോകകപ്പിൽ ഇറാൻ കളിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല; പ്രതികരിച്ച് ഡോണൾഡ് ട്രംപ്
cancel

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുത്താലും ഇല്ലെങ്കിലും തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ ഇറാന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അക്കാര്യത്തിൽ എനിക്ക് യാതൊരു താത്പര്യവുമില്ല,' ട്രംപ് 'പൊളിറ്റിക്കോ' വാർത്താ മാധ്യമത്തോട് പറഞ്ഞു. "ഇറാൻ തീർത്തും പരാജയപ്പെട്ട ഒരു രാജ്യമാണെന്നും അവർ ഇപ്പോൾ പൂർണ്ണമായും തളർന്ന അവസ്ഥയിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളുടെയും, ഇതിന് മറുപടിയായി ഗൾഫിലെ അമേരിക്കൻ സഖ്യരാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പരാമർശം. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. സൗദി അറേബ്യ, കുവൈത്ത്, ലബനാൻ എന്നിവിടങ്ങളിലെ അമേരിക്കൻ എംബസികൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് എംബസികൾ അടച്ചുപൂട്ടിയിട്ടുണ്ട്.

തുടർച്ചയായി നാലാം തവണയും ലോകകപ്പിന് യോഗ്യത നേടിയ ഇറാൻ, നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുമോ എന്ന കാര്യം സംശയത്തിലാണ്. അടുത്തിടെ അറ്റ്ലാന്റയിൽ വെച്ചുനടന്ന ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്ന് ആദ്യമേ യോഗ്യത നേടിയ ഇറാനെ ഒഴിവാക്കിയിരുന്നു. "നിലവിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകകപ്പിനെ വലിയ പ്രതീക്ഷയോടെ കാണാൻ സാധിക്കില്ല," ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മഹ്ദി താജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാജ്യത്തെ കായിക വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തിയപ്പോൾ അവർ ടൂർണമെന്റുകളിൽ നിന്ന് പിന്മാറിയിരുന്നില്ലെങ്കിലും നിലവിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാണ്.

സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിലും ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. "സമാധാനത്തിന്റെ ഒരു നിമിഷമായി ലോകകപ്പ് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ലോകത്തിന് ഇപ്പോൾ അത് അത്യന്താപേക്ഷിതമാണ്," ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് സുരക്ഷിതമായ ഒരു ലോകകപ്പ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി മത്തിയാസ് ഗ്രാഫ്സ്ട്രോമും വ്യക്തമാക്കി. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. ജൂൺ 15 ന് ലോസ് ആഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയും, 21 ന് ബെൽജിയത്തിനെതിരെയും, 26 ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയുമാണ് ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpUSAIran football teamFIFA World Cup 2026
News Summary - I really don’t care’—Donald Trump on Iran’s participation in FIFA World Cup 2026
Next Story