കർണാടകയിൽ വീണ്ടും കുതിരക്കച്ചവട വിവാദം
text_fieldsബംഗളൂരു: കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യ സർക്കാറിനെ അട്ടിമറിക്കാൻ കോടികൾ വാഗ്ദാനംചെയ്ത് കോൺഗ്രസ് എം.എൽ.എമാരെ വരുതിയിലാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ കോൺഗ്രസ് നിയമനടപടിക്ക്. സഖ്യസർക്കാർ അധികാരമേറ്റ് നാലുമാസത്തിന് ശേഷം വീണ്ടും ‘ഒാപറേഷൻ കമല’യുമായി ബി.ജെ.പി കുതിരക്കച്ചവടത്തിനിറങ്ങിയതായും ഇതിെൻറ സാമ്പത്തിക ഉറവിടം അേന്വഷിക്കണമെന്നും ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് വെള്ളിയാഴ്ച കോൺഗ്രസ് പരാതിനൽകി. ബി.ജെ.പിയുടെ കുതിരക്കച്ചവടം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് പരാതിയെന്നും ൈവകാതെ അഴിമതിവിരുദ്ധ ബ്യൂറോയിലും (എ.സി.ബി) പരാതി നൽകുമെന്നും കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
സർക്കാറിന് പിന്തുണ പിൻവലിക്കാൻ തങ്ങൾക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തതായി രണ്ട് കോൺഗ്രസ് എം.എൽ.എമാർ സമ്മതിച്ചിട്ടുണ്ട്. സഖ്യ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി പ്രയോഗിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. എന്നാൽ, കോൺഗ്രസിൽനിന്ന് ഒറ്റ എം.എൽ.എയും ബി.ജെ.പിയിലേക്ക് പോവില്ല. രണ്ട് ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസ് നേതൃത്വത്തോടും അഞ്ച് ബി.ജെ.പി എം.എൽ.എമാർ ജെ.ഡി.എസ് നേതൃത്വത്തോടും ബന്ധം പുലർത്തുന്നുണ്ട്. ഒാപറേഷൻ കമലക്ക് ബി.ജെ.പി തുനിഞ്ഞാൽ തിരിച്ചടിക്കുമെന്നും ദിനേശ് ഗുണ്ടുറാവു സൂചിപ്പിച്ചു.
സഖ്യസർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ നന്നായി അറിയാമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പ്രതികരിച്ചു. ബി.ജെ.പിക്ക് വേണ്ടി എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ആവശ്യമായ േകാടികൾ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകാർ, ലോട്ടറി മാഫിയ, ചൂതാട്ടക്കാർ എന്നിവരിൽനിന്നാണ് ഇവർ പണം തേടുന്നതെന്ന് ആരോപിച്ച കുമാരസ്വാമി ഏതുവിധേനയും സർക്കാറിനെ സംരക്ഷിക്കാൻ കോൺഗ്രസിനും ജെ.ഡി.എസിനും ബാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. കോടികൾ വാഗ്ദാനം നൽകി 12 കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചതായാണ് കോൺഗ്രസിെൻറ ആരോപണം.
ഒാപറേഷൻ കമലക്ക് വീണ്ടും ചരടുവലി തുടങ്ങിയതോടെ വടക്കൻ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാരെ നിരീക്ഷിക്കാൻ ഹൈകമാൻഡ് കെ.പി.സി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതേതുടർന്ന് കെ.പി.സി.സി ഒാഫിസിൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം ചേർന്നിരുന്നു. മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ വിഭാഗീയത അവസാനിപ്പിക്കാനാവാത്തതാണ് കർണാടക കോൺഗ്രസിനെ കുഴക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.