ഛത്തിസ്ഗഢിലും മധ്യപ്രദേശിലും ജി.ജി.പി സമാജ്വാദി പാർട്ടിയുമായി സഖ്യത്തിന്
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢിലും മധ്യപ്രദേശിലും സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ഗോണ്ട്വാന ഗണതന്ത്ര പാർട്ടി (ജി.ജി.പി). നിയമസഭ തെരഞ്ഞെടുപ്പിൽ ഇൗ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഹകരിക്കില്ലെന്ന് ജി.ജി.പി തലവൻ ഹീരസിങ് മാർക്കം പറഞ്ഞു. ഛത്തിസ്ഗഢിൽ സഖ്യചർച്ചയിൽ കോൺഗ്രസ് ചാഞ്ചാടി കളിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
നാമനിർദേശപത്രിക നൽകാൻ സമയമായതിനാൽ ഛത്തിസ്ഗഢിൽ കോൺഗ്രസുമായി ചർച്ചക്ക് ഇനി സമയമില്ല. നിരവധി മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിെൻറ ചില നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഭാരവാഹികളോ മുതിർന്ന നേതാക്കളോ പാർട്ടിയുമായി ചർച്ചക്ക് തയാറായില്ല. മധ്യപ്രദേശിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത സീറ്റുകളിൽ പാർട്ടിക്ക് തൃപ്തിയില്ല.
ഛത്തിസ്ഗഢിൽ ജി.ജി.പി 60 സീറ്റുകളിലും അഖിേലഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടി 18 സീറ്റുകളിലും മത്സരിക്കും. ഛത്തിസ്ഗഢിൽ അജിത് േജാഗിയുമായി കൈകോർക്കുന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനും ജി.ജി.പി ചർച്ച നടത്തിയിരുന്നു. എന്നാൽ, സീറ്റ് വിഭജനത്തിൽ തട്ടി ചർച്ച പരാജയപ്പെടുകയായിരുന്നുവെന്ന് ഹീരസിങ് മാർക്കം പറഞ്ഞു.
ഛത്തിസ്ഗഢിലും മധ്യപ്രദേശിലും നിരവധി ആദിവാസി മേഖലകളിൽ ജി.ജി.പിക്ക് വൻ സ്വാധീനമുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ പാർട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജി.ജി.പിയുടെ പ്രഖ്യാപനം.
എം.എൽ.എമാരെ തഴയാതെ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക
റായ്പുർ: ഛത്തിസ്ഗഢിൽ ഭൂരിഭാഗം സിറ്റിങ് എ.എൽ.എമാർക്കും ബി.ജെ.പി സീറ്റ്. 2013ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 14 നേതാക്കളെ മത്സരിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ 11 മന്ത്രിമാർ ഉൾപ്പെടെ 32 സിറ്റിങ് എം.എൽ.എമാരാണുള്ളത്. മന്ത്രിമാരിൽ രാംഷീല സാഹുവിനു മാത്രമാണ് ടിക്കറ്റ് നിഷേധിച്ചത്. 90 അംഗ നിയമസഭയിലേക്കുള്ള 77 സ്ഥാനാർഥികളെയാണ് ബി.ജെ.പി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലായി നവംബർ 12നും 20നുമാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി രമൺസിങ് രജ്നന്ദ്ഗാവോൺ മണ്ഡലത്തിൽ ജനവിധി തേടും. റായ്പുർ കലക്ടറായിരിക്കെ രാജിവെച്ച െഎ.എ.എസ് ഒാഫിസർ ഒ.പി. ചൗധരി ഖർസിയ മണ്ഡലത്തിൽ മത്സരിക്കും. രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ നിലവിലുള്ള എം.എൽ.എമാരിൽ മിക്കവർക്കും സീറ്റ് നൽകേണ്ടെന്നാണ് ബി.ജെ.പി തീരുമാനം.
ഛത്തിസ്ഗഢിൽ കോൺഗ്രസ് 12 സ്ഥാനാർഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. 2013ൽ ബി.ജെ.പിക്ക് 49ഉം കോൺഗ്രസിന് 39ഉം സീറ്റുകളാണ് ലഭിച്ചത്. ബഹുജൻ സമാജ് പാർട്ടിയും സ്വതന്ത്രനും ഒാരോ മണ്ഡലത്തിൽ ജയിച്ചു. ബിജെ.പിയും കോൺഗ്രസും തമ്മിൽ ഒരു ശതമാനത്തിൽ കുറവാണ് വോട്ടു വ്യത്യാസം. സംസ്ഥാനത്ത് അജിത് ജോഗിയുടെ പാർട്ടിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.