കുട്ടികൾക്കിടയിൽ വർഗീയത പ്രചരിപ്പിക്കുന്നതിൽ ഉത്കണ്ഠ
text_fieldsതൃശൂർ: കുട്ടികൾക്കിടയിൽ വർഗീയത പ്രചരിപ്പിക്കാൻ സംഘ്പരിവാർ നടത്തുന്ന ശ്രമങ്ങളിൽ സി.പി.എമ്മിന് കടുത്ത ഉത്കണ്ഠ; രാഷ്ട്രീയ കൊലപാതകങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശം. സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയിലും പ്രമേയത്തിലുമാണ് സംഘ്പരിവാർ ശക്തികളുടെ ശ്രമങ്ങളിലുള്ള ആശങ്ക സി.പി.എം പ്രകടമാക്കിയത്. സംഘ്പരിവാറിെൻറ വർഗീയ അജണ്ടകൾക്കെതിരെ അണിനിരക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മറ്റ് പല മതസംഘടനകളും ഉയർത്തുന്ന വർഗീയതയെ ഗൗരവത്തോടെ കാണുന്നതിനൊപ്പം രാജ്യത്താകമാനം സംഘ്പരിവാർ നടത്തുന്ന പ്രവർത്തനങ്ങളെ കൂടുതൽ ഗൗരവമായി കാണണമെന്നാണ് സി.പി.എം ആഹ്വാനം ചെയ്യുന്നത്
കുട്ടികൾക്കിടയിൽ വർഗീയത പ്രചരിപ്പിക്കാൻ ആർ.എസ്.എസ് ശാഖകൾ, പാഠപുസ്തകങ്ങൾ എന്നിവയിലൂടെ സംഘ്പരിവാർ നടത്തുന്ന പരിശ്രമങ്ങളെ ഗൗരവമായി കാണണം. േകരളത്തിലെ സാമൂഹിക മണ്ഡലത്തിൽ അന്യമത വിദ്വേഷം വളർത്താൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഉത്കണ്ഠാജനകമാണ്. സി.പി.എം പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് നാട്ടിൽ സമാധാനഭംഗമുണ്ടാക്കാൻ വലിയ ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. ഇതിനെതിരായ ആശയരാഷ്ട്രീയ പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തണം. രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാന സർക്കാറിനെതിരെ ഉപയോഗിക്കാൻ പാർട്ടി ശത്രുക്കൾ നടത്തുന്ന ശ്രമങ്ങൾ മനസ്സിലാക്കി കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. ഷുഹൈബ് വധത്തിെൻറ പശ്ചാത്തലത്തിൽ യു.ഡി.എഫ് കാണിക്കുന്ന കപട പ്രചാരവേലകൾ തുറന്നുകാണിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ പരമാധികാരവും മതനിരപേക്ഷതയും ജനങ്ങളുടെ സ്വൈരജീവിതവും തകർക്കുന്ന ഹിന്ദുത്വ വർഗീയ വാദികൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികൾ ഒന്നിച്ച് അണിനിരക്കണം. കേരള സർക്കാറിനെതിരെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനം വേണം. ഹിന്ദുരാഷ്ട്രം സാക്ഷാത്കരിച്ചെടുക്കാനുള്ള കടുത്ത വർഗീയവത്കരണ പ്രവർത്തനങ്ങളാണ് സംഘ്പരിവാർ നടത്തുന്നത്. ദേശീയതയുടെ മുഖംമൂടി അണിഞ്ഞ് ന്യൂനപക്ഷ മതവിഭാഗങ്ങളെയും ദലിതുകളെയും കമ്യൂണിസ്റ്റുകാരെയും വേട്ടയാടുന്നവർ അമേരിക്കൻ മൂലധനത്തിന് വേണ്ടി വിടുപണി ചെയ്യുന്നവരാണ്.
ഭരണഘടനയെയും സൈനികവിഭാഗങ്ങളെയും അപഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നയിടം വരെ കാര്യങ്ങളെത്തിയിരിക്കുന്നു. രാജ്യദ്രോഹ മുദ്രകുത്തി ഹിന്ദുത്വവാദികൾ തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രീയ, കലാകാരൻമാരെയും പ്രക്ഷോഭകാരികളെയും വേട്ടയാടുകയാണ്. ഹിറ്റ്ലറിനെയും മുസോളിനിയേയും പോലെ ദേശീയതയെ വിശ്വാസഭ്രാന്താക്കുകയാണ് ആർ.എസ്.എസ്, ഘർവാപ്പസി, ലൗ ജിഹാദ്, മീറ്റ് ജിഹാദ് എന്നെല്ലാമുള്ള ശബ്ദമുദ്രകളിൽ മതന്യൂനപക്ഷങ്ങളിൽ ഭീതിപടർത്തി സംസ്കാര സംഘർഷങ്ങൾ സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായത്തിെൻറ ധ്രുവീകരണം സാധിച്ചെടുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. മൂന്നരവർഷത്തിനിടയിൽ മീറ്റ് ജിഹാദിെൻറ പേരിൽ 29 മനുഷ്യരെയാണ് കൊലപ്പെടുത്തിയത്- സമ്മേളനം ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.