കോൺഗ്രസ് ധാരണക്ക് വേദിയൊരുക്കി സി.പി.െഎ
text_fieldsതിരുവനന്തപുരം: കോൺഗ്രസുമായി രാഷ്ട്രീയ ധാരണക്ക് വേദിയൊരുക്കി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ മുഖ്യാതിഥിയാക്കി സി.പി.െഎയുടെ എ.ബി. ബർദൻ അനുസ്മരണം. ആഗോളവത്കരണ-സാമ്പത്തിക നയത്തെച്ചൊല്ലി കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റിനിർത്തി 2019ലെ പൊതുതെരഞ്ഞെടുപ്പ് അജണ്ട പുതുക്കുന്നതാണ് സി.പി.െഎ കേന്ദ്ര നേതൃത്വത്തിെൻറ നീക്കം. മുൻ ജനറൽ സെക്രട്ടറി എ.ബി. ബർദെൻറ രണ്ടാം ചരമവാർഷികത്തിന് സെപ്റ്റംബർ 25ന് ഡൽഹിയിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിലാണ് മൻമോഹൻ സിങ്ങിനെ കൊണ്ടുവരുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന പരിപാടിയിൽ ‘മതേതരത്വത്തിെൻറയും ഭരണഘടനയുടെയും പ്രതിരോധത്തിന്’ എന്ന വിഷയത്തിലാണ് പ്രഭാഷണം.
നരസിംഹറാവു സർക്കാറിൽ ധനമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ആഗോളീകരണത്തിനായി വാതിലുകൾ മലർക്കെ തുറന്നിെട്ടന്നാണ് മൻമോഹൻ സിങ്ങിനെതിെര ഇടതുപക്ഷത്തിെൻറ മുഖ്യ ആക്ഷേപം. കോൺഗ്രസുമായി ധാരണ പോലും സാധ്യമല്ലെന്ന് സി.പി.എം വാദിക്കുന്നതും സാമ്പത്തിക നയങ്ങളിലെ അഭിപ്രായവ്യത്യാസത്തിലാണ്. എന്നാൽ, സംഘ്പരിവാർ വർഗീയത എന്ന മുഖ്യഭീഷണി ചെറുക്കാൻ കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതേതര ജനാധിപത്യ കക്ഷികളുമായി സംസ്ഥാന തലത്തിൽ ധാരണ വേണമെന്ന അഭിപ്രായം സി.പി.െഎ നേതൃത്വത്തിൽ ശക്തമാണ്.
എന്നാൽ, അനുസ്മരണ പരിപാടിയും പൊതുതെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് സി.പി.െഎ നേതൃത്വത്തിെൻറ വിശദീകരണം. തെരഞ്ഞെടുപ്പും ഇൗ വേദിയും വ്യത്യസ്തമാണെന്ന് പറഞ്ഞ സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ലോക്സഭ തെരഞ്ഞെടുപ്പിൽ സാധ്യത തെളിഞ്ഞാൽ കോൺഗ്രസുമായി തീർച്ചയായും ധാരണ ഉണ്ടാക്കുമെന്ന് ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
‘മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് മൻമോഹൻ സിങ്ങിനെ ക്ഷണിച്ചത്. സാമ്പത്തിക നയങ്ങളെ കുറിച്ചല്ല ഞങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നത്. മതേതരത്വത്തെയും ഭരണഘടനയെയും എങ്ങനെ സംരക്ഷിക്കാമെന്നാണ്. ബി.ജെ.പി സർക്കാറിനെ എതിർക്കുന്ന, മതേതരത്വ- ഭരണഘടന സംരക്ഷകരുമായി വിശാല വേദി വേണമെന്നാണ് സി.പി.െഎ നിലപാട്. അവരുമായി സഹകരിക്കാനും ആഗ്രഹമുണ്ട്. മൻമോഹൻ സിങ്ങും കോൺഗ്രസും മറ്റു പല പാർട്ടികളുമായും സാമ്പത്തിക നയത്തെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ, അഭിപ്രായ വ്യത്യാസം പ്രശ്നാധിഷ്ഠിതമാണ്. മതേതരത്വത്തിെൻറയും ഭരണഘടനയുടെയും സംരക്ഷണം എന്ന വിഷയത്തിൽ സംസാരിക്കാൻ യോജിച്ച വ്യക്തിയാണ് മൻമോഹൻ സിങ്’- സുധാകർ റെഡ്ഡി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.