കശ്മീരിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370ാം വകുപ്പ് പിൻവലിച്ചതിനെ ചൊല്ലി കോൺഗ്രസിനകത്ത് അഭിപ്രായഭിന്നത രൂക്ഷമായി. പാർലമെൻറിെൻറ ഇരുസഭകളിലും പാർട്ടി കൈക്കൊണ്ട നിലപാടിൽനിന്ന് ഭിന്നമായി കൂടുതൽ നേതാക്കൾ മോദി സർക്കാറിെൻറ നടപടിയെ പിന്തുണച്ച് രംഗത്തുവന്നു. പാർട്ടിയിൽ ഇതേ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് ചൊവ്വാഴ്ച പാർലമെൻറ് സമ്മേളിക്കും മുമ്പ് കോൺഗ്രസ് എം.പിമാർ സോണിയ ഗാന്ധിെയയും രാഹുൽ ഗാന്ധിയെയും കണ്ടു. വിഷയത്തിലുള്ള ഭിന്നത പരിഹരിക്കാനായി കോൺഗ്രസ് പ്രവർത്തക സമിതിയും െചാവ്വാഴ്ച ചേർന്നു.
370 എടുത്തുകളഞ്ഞത് ബി.ജെ.പിയും സർക്കാറും രാജ്യവ്യാപകമായ ആഘോഷമാക്കിയതിനിടയിലാണ് ഭൂരിപക്ഷവികാരത്തിനൊപ്പം നിൽക്കണമെന്ന നിലയിൽ പല നേതാക്കളും മോദി സർക്കാറിെൻറ നടപടിയെ പിന്തുണച്ചിരിക്കുന്നത്. ജമ്മു-കശ്മീർ വിഭജിക്കാനുള്ള വിവാദ ബിൽ രാജ്യസഭ പാസാക്കിയ ദിവസം തന്നെ പാർട്ടി നേതൃത്വത്തിെൻറ നിലപാട് തള്ളി രാജ്യസഭ ചീഫ് വിപ്പ് ഭുബനേശ്വർ കലിതയും ജനാർദനൻ ദ്വിവേദിയും രംഗത്തുവന്നിരുന്നു. അതിന് ശേഷം മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്റയും ജെയ്വീർ ഷെർഗിൽ, പ്രദീപ് ഹൂഡ എന്നിവരും 370നെതിരെയുള്ള ബി.ജെ.പി നിലപാടിനൊപ്പമാണ് തങ്ങളുടെയും വ്യക്തിപരമായ നിലപാടെന്ന് വ്യക്തമാക്കി.
തീരുമാനത്തെ എതിർത്ത ഏതാനും പാർട്ടികളിലൊന്നാണ് കോൺഗ്രസ് എന്നും രാഷ്ട്രീയമായി ഇൗ നിലപാട് പാർട്ടിക്ക് തിരിച്ചടിയും ബി.ജെ.പിക്ക് വിജയവുമാണെന്നും അഭിഷേക് മനു സിംഗ്വി പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയ വേളയിൽ വരുത്തിയ തെറ്റ് വൈകിയെങ്കിലും തിരുത്തിയെന്നായിരുന്നു കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ ഹിന്ദി പ്രസംഗമെഴുത്തുകാരനുമായ ജനാർദനൻ ദ്വിവേദിയുടെ പ്രതികരണം. ഇതേ തുടർന്നാണ് ലോക്സഭ ബിൽ പരിഗണിക്കുന്നതിന് മുമ്പായി കോൺഗ്രസ് എം.പിമാർ സോണിയയെയും രാഹുലിനെയും കണ്ടത്. ജമ്മു-കശ്മീരിലെ ജനങ്ങളുമായി കൂടിയാേലാചന നടത്താത്തത് കൊണ്ടാണ് കോൺഗ്രസ് എതിർക്കുന്നതെന്ന നിലപാട് ലോക്സഭയിൽ സ്വീകരിക്കാൻ സോണിയ ഗാന്ധി എം.പിമാരോട് നിർദേശിച്ചു.
അതിന് ശേഷം വൈകീട്ട് 7.30ന് കോൺഗ്രസ് പ്രവർത്തക സമിതിയും വിളിച്ചു. പ്രവർത്തക സമിതിക്ക് തൊട്ടുമുമ്പായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ മോദി സർക്കാറിെൻറ നടപടി സ്വാഗതം ചെയ്തു. രാഹുൽ ഗാന്ധിക്ക് പകരം യുവ നേതാവായി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. ജമ്മു-കശ്മീരിനെയും ലഡാക്കിനെയും പൂർണമായും ഇന്ത്യയിൽ ലയിപ്പിച്ച പ്രമേയത്തെ താൻ പിന്തുണക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. ഭരണഘടനപ്രക്രിയ പിന്തുടർന്നിരുന്നുവെങ്കിൽ നന്നായിരുന്നുവെന്നും ചോദ്യങ്ങളൊന്നും ഉയരുമായിരുന്നില്ലെന്നും സിന്ധ്യ തുടർന്നു.
ഏതായാലും ഇത് രാജ്യത്തിെൻറ താൽപര്യത്തിനായതിനാൽ താൻ പിന്തുണക്കുകയാണെന്നും സിന്ധ്യ പറഞ്ഞു. ഇത്തരം പ്രതികരണങ്ങളെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് തള്ളിപ്പറഞ്ഞു. ജമ്മു-കശ്മീരിെൻറയും കോൺഗ്രസിെൻറയും ചരിത്രം അറിയാത്തവരാണ് മോദി സർക്കാറിെൻറ നിലപാടിനെ പിന്തുണക്കുന്നതെന്ന് ഗുലാം നബി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.