കോൺഗ്രസിൽ അഴിച്ചുപണി; സചിൻ പൈലറ്റിന് പഞ്ചാബിന്റെ ചുമതല, ഭൂപേഷ് ബഗേൽ അസമിലേക്ക്
text_fieldsന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ അഴിച്ചുപണിയുമായി കോൺഗ്രസ്. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിനെ പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു. പഞ്ചാബ് കോൺഗ്രസിൽ വിഭാഗീയത തുടരുന്നതിനിടെയാണ് പുതിയ നീക്കം.
ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന് പകരക്കാരനായാണ് സചിൻ പൈലറ്റിന്റെ നിയമനം. ഭൂപേഷ് ബഗേലിനെ അസമിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചു. അമരീന്ദർ സിങ് രാജ വാറിങ്ങ് പഞ്ചാബ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തുടരും. മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ പ്രചാരണ സമിതി ചെയർമാനായും നിയമിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് സംഘടനാ ചുമതലകളിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടിയുടെ നീക്കം.
പഞ്ചാബിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, നേതാക്കൾക്കിടയിലെ ഏകോപനം ഉറപ്പാക്കുക, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തയാറെടുപ്പുകൾ ഏകോപിപ്പിക്കുക തുടങ്ങിയ നിർണായക ചുമതലകളാണ് സചിൻ പൈലറ്റിന് മുന്നിലുള്ളത്.
രൺദീപ് സിങ് സുർജേവാലക്കാണ് ഗുജറാത്തിന്റെ ചുമതല. കർണാടകയുടെ അധിക ചുമതല കൂടിയും അദ്ദേഹത്തിനുണ്ടാകും. സുഖ്‌ദിയോ ഭഗതിനാണ് ഛത്തീസ്ഗഢിന്റെ ചുമതല. ഡോ. സിരിവെല്ല പ്രസാദിന് മഹാരാഷ്ട്രയുടെയും പി.വി. മോഹന് ആന്ധ്രാപ്രദേശിന്റെയും ചുമതല നൽകി. മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

