ആന മെലിഞ്ഞ മൊറേനയില്‍ ബി.എസ്.പി തൊഴുത്തിലേക്ക്
text_fieldsസിന്ധ്യ രാജവംശത്തിലൂടെ കോണ്‍ഗ്രസ് നേടിയെടുത്തിരുന്ന പ്രതാപം മറികടന്ന് ബി.ജെ.പി മേല്‍ക്കൈ നേടിയ ഗ്വാളിയോറില്‍നിന്ന് ഉത്തര്‍പ്രദേശിനോട് അതിരിട്ടു കിടക്കുന്ന മൊറേനയില്‍ എത്തുമ്പോള്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അത്ഭുതം കാണിച്ച ബി.എസ്.പിയുടെ സാന്നിധ്യം അലിഞ്ഞില്ലാതാകുന്ന കാഴ്ചയാണ്. കഴിഞ്ഞ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് മധ്യപ്രദേശ് നിയമസഭയില്‍ ആകെയുണ്ടായിരുന്ന നാല് എം.എൽ.എമാരില്‍ രണ്ട് എം.എൽ.എമാരെ നല്കിയ മൊറേനയില്‍ അവ രണ്ടും കൈവിടുന്ന തരത്തില്‍ മായാവതിയുടെ ആന മെലിഞ്ഞില്ലാതായിരിക്കുന്നു.
രണ്ട് സിറ്റിങ് സീറ്റുകളിലൊന്നായ ദിമനിയിലെ ബി.എസ്.പി എം.എൽ.എ ബല്‍വീര്‍ സിങ് ടണ്ടോടിയ ജനരോഷം മൂലമാണ് അവിടം വിട്ട് കഴിഞ്ഞ തവണ കേവലം 1700 വോട്ടിന് ബി.ജെ.പിയോട് ബി.എസ്.പി തോറ്റ മൊറേനയിലെത്തിയത്. അതോടെ കഴിഞ്ഞ തവണ ജയിച്ച ദിമനിയില്‍ ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് കാര്യാലയം പോലും തുറക്കാന്‍ കഴിയാത്ത പരുവത്തിലായി പാര്‍ട്ടി.
ബല്‍വീര്‍ സിങ് ജനത്തെ വെറുപ്പിച്ച ദിമനിയില്‍ ഇപ്പോള്‍ മത്സരം ബി.ജെപിക്കും കോണ്ഗ്രസിനുമിടയിലായിക്കഴിഞ്ഞു. ടണ്ടോടിയ മൊറേനയിലെത്തുമ്പോഴേക്കും കഴിഞ്ഞ തവണ തോറ്റ രാംപ്രകാശ് രാജോരിയ ബി.എസ്.പി സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രചാരണരംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനത്തിന് പാര്‍ട്ടി ഇത്തവണയും സീറ്റ് നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു രാജോരിയ. എന്നാല്‍, ജയസാധ്യതയുള്ള സീറ്റായതിനാല്‍ നാലു കോടി മായാവതിക്കായി നല്‍കണമെന്ന് രണ്ടാഴ്ച പ്രചാരണം പിന്നിട്ട തന്നോട് ആവശ്യപ്പെട്ടുവെന്ന് രാജോരിയ ആരോപിച്ചു. അങ്ങനെയാണ് ദിമനി വിടേണ്ടിവന്ന സിറ്റിങ് എം.എൽ.എ ടണ്ടോടിയ പെയ്ഡ് സീറ്റായി മാറിയ മൊറേനയിലെത്തുന്നത്. പ്രചാരണരംഗത്തുനിന്ന് പിന്മാറാന് തയാറാകാതിരുന്ന രാജോരിയ ബി.എസ്.പിയെ വിട്ട് ആം ആദ്മി പാര്‍ട്ടിയെ പിടിച്ചു. ബഹുജന്‍ വോട്ടുകള്‍ ബി.എസ്.പി ക്കും ആം ആദ്മി പാര്‍ട്ടിക്കും ഇടയില്‍ വീതിക്കപ്പെടുമെന്നുറപ്പായ മണ്ഡലത്തില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലായി.
മൊറേന ജില്ലയില്‍ ബി.എസ്.പി പ്രതീക്ഷവെച്ച അംബ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ സത്യപ്രകാശും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ മുറുകിയ മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ബി.എസ്.പി മൊറേനയിൽ ഇക്കുറി സീറ്റ് പിടിക്കുന്നത് പോയിട്ട് ആറു മണ്ഡലങ്ങളില്‍ ഒന്നിലെങ്കിലും ത്രികോണ മത്സരം കാഴ്ചവെക്കാന്‍ വിയര്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.