ബി.ജെ.പി പട്ടിക തയാർ; പ്രഖ്യാപനം ബാക്കി
text_fieldsന്യൂഡൽഹി: പത്തനംതിട്ടക്കായുള്ള പിടിവലിക്കൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥി പട്ടികക്ക് പാർട്ടി പാർലെമൻററി ബോർഡ് അംഗീകാരം നൽകി. ആർ.എസ്.എസ് നിയോഗിച്ച ഒാർഗനൈസിങ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പട്ടിക അംഗീകരിച്ചത്.
പത്തനംതിട്ടയിൽ മത്സരിക്കാനായി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള നടത്തിയ നീക്കങ്ങൾക്ക് ആർ.എസ്.എസ് എതിരുനിന്നതിനാൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അവിടെ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ബി.ജെ.പി 14 സീറ്റിലും സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് അഞ്ച് സീറ്റിലും പി.സി. തോമസിെൻറ കേരള കോൺഗ്രസ് ഒരു സീറ്റിലും മത്സരിക്കുമെന്ന് കേരളത്തിെൻറ ചുമതലയുള്ള ദേശീയ ജനറൽസെക്രട്ടറി മുരളീധർ റാവു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുക. വയനാട്, ആലത്തൂർ, ഇടുക്കി, തൃശൂർ, മാേവലിക്കര മണ്ഡലങ്ങൾ ബി.ഡി.ജെ.എസിന് നൽകും. കേരള കോൺഗ്രസ് (പി.സി തോമസ്) സ്ഥാനാർഥിയായി പി.സി. തോമസ് കോട്ടയത്തും മത്സരിക്കും. കേരളമടക്കം ആദ്യ മൂന്ന് ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആദ്യ പട്ടിക ഒന്നിച്ചാണ് പുറത്തുവരിക.
അതേസമയം, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പളി തൃശൂരിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. ആവശ്യമായി വന്നാൽ എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്നും തുഷാർ വ്യക്തമാക്കി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടിക ചർച്ചചെയ്യാൻ ചൊവ്വാഴ്ച രാത്രി ചേർന്ന ബി.ജെ.പി പാർലമെൻററി പാർട്ടി യോഗം ബുധനാഴ്ച പുലർച്ച വരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.