ഏഴു സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ സഖ്യം രൂപപ്പെടുന്നു
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ തടഞ്ഞുനിർത്തി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കരുത്തു വർധിപ്പിക്കാൻ പാകത്തിൽ സംസ്ഥാനതല സഖ്യം രൂപവത്കരിക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികളുടെ കരുനീക്കം. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പരസ്പര സഖ്യം രൂപപ്പെടുത്തുന്നതിന് ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, തമിഴ്നാട്, ജമ്മു-കശ്മീർ എന്നിവിടങ്ങളിലാണ് വ്യക്തമായ ചുവടുവെപ്പുകൾ നടക്കുന്നത്. ഇത്രയും സംസ്ഥാനങ്ങളിലെ ലോക്സഭ സീറ്റുകൾ മൊത്തത്തിൽ 255 വരും. ലോക്സഭയിലെ അംഗബലത്തിെൻറ പകുതിയോളമാണ് ഇത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽനിന്ന് ബി.ജെ.പി 150ഒാളം സീറ്റു പിടിച്ചിരുന്നു. സഖ്യകക്ഷികൾ ഡസൻ സീറ്റും പിടിച്ചു. ഏഴു സംസ്ഥാനങ്ങളിലെ മുൻകൂർ സഖ്യസാധ്യതകൾക്ക് മിഴിവ് വന്നിട്ടുണ്ടെന്ന് സഖ്യനീക്കങ്ങളിൽ ഉൾപ്പെട്ട ചില നേതാക്കളാണ് സൂചിപ്പിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്നതിനെ ആശ്രയിച്ചാണ് സഖ്യം, സീറ്റ് പങ്കിടൽ ധാരണ എന്നീ പ്രഖ്യാപനങ്ങൾ ഉണ്ടാവുക.
2004ൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനുമുമ്പ് രൂപപ്പെടുത്തിയ ബി.ജെ.പി വിരുദ്ധ സഖ്യത്തിെൻറ മറ്റൊരു പതിപ്പാണ് രൂപപ്പെടുന്നത്. 2004ൽ ഇടതു പാർട്ടികളും മറ്റും തെരഞ്ഞെടുപ്പിനു ശേഷമാണ് കോൺഗ്രസ് നയിക്കുന്ന യു.പി.എ സഖ്യത്തെ പുറമെനിന്നു പിന്തുണച്ചത്. 2019ൽ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി വിരുദ്ധസഖ്യം നടപ്പുള്ള കാര്യമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞുവെച്ചിട്ടുമുണ്ട്്. കഴിയുന്നത്ര പ്രാദേശിക സഖ്യങ്ങൾ, ഒാരോ പാർട്ടിയും സ്വന്തംനിലക്ക് നടത്തുന്ന ബി.ജെ.പി വിരുദ്ധ പോരാട്ടം എന്നിവ 2019ൽ അധികാരം തിരിച്ചുപിടിക്കുന്നതിൽ പ്രധാനമാണെന്ന് കോൺഗ്രസ് കരുതുന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഏറ്റവും പ്രധാനം.
അങ്ങനെ വന്നാൽ കഴിഞ്ഞതവണ 80ൽ 71ഉം ബി.ജെ.പി പിടിച്ച യു.പിയിൽ സമാജ്വാദി പാർട്ടി-ബി.എസ്.പി സഖ്യത്തിനു തൂത്തുവാരാൻ കഴിയും. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പിയെയും ബി.എസ്.പിയെയും തൃപ്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കും. അത് സാധ്യമായാൽ മധ്യപ്രദേശിലെ േലാക്സഭ തെരഞ്ഞെടുപ്പിലും സഖ്യം ആവർത്തിക്കും. ബിഹാറിലെ 40ൽ 31 സീറ്റ് കഴിഞ്ഞ തവണ ബി.ജെ.പി കൈയടക്കി. ഇക്കുറി ആർ.ജെ.ഡി, കോൺഗ്രസ്, എൻ.സി.പി, ശരദ്യാദവ് വിഭാഗം ജനതാദൾ, ഇടതുപാർട്ടികൾ എന്നിവ ഒന്നിച്ചു നിൽക്കും. ബി.ജെ.പിക്കൊപ്പം നിൽക്കുന്ന ജനതാദൾ-യുവിന് ചാഞ്ചാട്ടമുണ്ടെന്നതും ശ്രദ്ധേയം. ഝാർഖണ്ഡിൽ ബി.ജെ.പി 14ൽ 12ഉം പിടിച്ചതാണ്. ഝാർഖണ്ഡ് മുക്തിമോർച്ച, കോൺഗ്രസ്, ആർ.ജെ.ഡി എന്നിവ സഖ്യത്തിനു ശ്രമിക്കുന്നു.
കർണാടകയിൽ 28ൽ 14 സീറ്റ് ബി.ജെ.പി നേടിയിരുന്നു. പുതിയ സഖ്യത്തിലെ ചില തർക്കങ്ങൾക്കിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജനതാദൾ-എസും ഒന്നിച്ചുനിൽക്കും. ബി.എസ്.പിയെ ഒപ്പംകൂട്ടാനും സാധിക്കും. തമിഴ്നാട്ടിലാകെട്ട ഡി.എം.കെ-കോൺഗ്രസ് സഖ്യം ശക്തിപ്പെടുന്നു. അതിലേക്ക് കമൽഹാസെൻറ പാർട്ടിയും എത്തിയേക്കും. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയും ഒന്നിച്ചുനീങ്ങും. ജമ്മു-കശ്മീരിൽ കഴിഞ്ഞതവണ ആറു സീറ്റും നേടിയത് ബി.ജെ.പി-പി.ഡി.പി സഖ്യമാണ്. എന്നാൽ, അതു പിളർന്നത് കോൺഗ്രസ്-നാഷനൽ കോൺഫറൻസിെൻറ സാധ്യതകൾ വർധിപ്പിക്കുന്നു. പശ്ചിമ ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും തൃണമൂൽ കോൺഗ്രസുമെല്ലാം വ്യത്യസ്ത ധ്രുവങ്ങളിൽ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.