മുഖ്യമന്ത്രിയുടെ വകുപ്പില്‍ 300 പിൻവാതിൽ നിയമനം, എല്ലാ ജില്ലകളിലും സമാന്തര റിക്രൂട്ട്‌മെന്റ് സംഘങ്ങൾ -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വകുപ്പില്‍ പിൻവാതിൽ വഴി മൂന്നൂറോളം പേരെയാണ് നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രിയുടെ കീഴിലുള്ള സ്പാര്‍ക്കില്‍ 54 പേര്‍ക്ക് ജോലി നല്‍കി. പ്രഫഷനല്‍ എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി വ്യവസായ മന്ത്രി 1155 പേരെ നിയമിച്ചുവെന്നും വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ പറഞ്ഞു.
പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന സമാന്തര റിക്രൂട്ട്‌മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പക്കാരെ നിരാശരാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. എല്ലായിടത്തും ഇത്രയധികം മാര്‍ക്‌സിസ്റ്റ് വത്കരണം നടന്ന കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്ക് വിടാതെ പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ സി.പി.എം സമാന്തര റിക്രൂട്ട്‌മെന്റ് നടത്തുകയാണ്.
അവരുടെ കത്തിടപാടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിന് പകരമായി എം.എല്‍.എമാര്‍ ശിപാര്‍ശക്കത്ത് അയച്ചതിനെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം നഗരസഭയിലെ 295 ഒഴിവുകളിലേക്ക് ആളുകളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
സംവരണമെന്ന ഭരണഘടനാതത്വം കാറ്റില്‍പ്പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്. ആര്‍.സി.സിയില്‍ ഒരു നേതാവിന്റെ അനുജനെ നിയമിച്ചു. തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറി എന്നു മുതലാണ് എപ്ലോയ്‌മെന്റ് എക്‌സേഞ്ച് ഡയറക്ടറും കുടുംബശ്രീ ഡയറക്ടറുമായത്? വീതം വെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേര് കൂടി പറയിപ്പിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.