Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാഹുല്‍ വഴങ്ങുന്നില്ല;...

രാഹുല്‍ വഴങ്ങുന്നില്ല; പരാതി സോണിയക്കു മുന്നില്‍

text_fields
bookmark_border
രാഹുല്‍ വഴങ്ങുന്നില്ല; പരാതി സോണിയക്കു മുന്നില്‍
cancel

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി നല്‍കുന്ന കൈത്താങ്ങിനു മുമ്പില്‍ പതറി നില്‍ക്കുന്ന എ-ഐ വിഭാഗങ്ങള്‍ തങ്ങളുടെ പരാതിയുമായി സോണിയ ഗാന്ധിയെ സമീപിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത എം.എം. ഹസന്‍, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കളാണ് സുധീരനെതിരെ സോണിയയെ കണ്ടത്. ബൂത്ത് പ്രസിഡന്‍റ് മുതല്‍ കെ.പി.സി.സി പ്രസിഡന്‍റ് വരെയുള്ള പദവികളില്‍ മാറ്റം വരുത്തി സംഘടനയെ ഊര്‍ജസ്വലമാക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയും മറ്റും മുന്നൊരുക്കം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതു മുന്നില്‍കണ്ട് ഏറ്റവും വേഗത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവെച്ചു.വി.എം. സുധീരനെ പ്രസിഡന്‍റ് സ്ഥാനത്തിരുത്തി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഒത്തൊരുമ ഉണ്ടാക്കാന്‍ കഴിയില്ളെന്ന എ-ഐ വിഭാഗങ്ങളുടെ പൊതുവികാരവും അവര്‍ സോണിയയെ അറിയിച്ചു.

ഘടകകക്ഷികളായ കേരള കോണ്‍ഗ്രസും ജനതാദള്‍-യുവും ഇടയാന്‍ സുധീരന്‍െറ നിലപാടുകള്‍ കാരണമായെന്ന പരാതിയും ഉന്നയിച്ചിട്ടുണ്ട്. രാഹുലിന്‍െറ മേല്‍നോട്ടത്തിലാണ് കേരളത്തിലെ വിഷയങ്ങള്‍ പരിഗണിക്കുന്നതെന്നിരിക്കെ, സോണിയ ഗാന്ധിയുടെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ഉണ്ടായില്ല.
അതേസമയം, കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം വെള്ളിയാഴ്ച കേട്ടു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിങ്ങനെ 50ഓളം പേരെയാണ് ബാച്ചുകളാക്കി രാഹുല്‍ കണ്ടത്.
അടിയന്തര പുന$സംഘടനയാണ് സംസ്ഥാനത്ത് നടക്കേണ്ടതെന്ന കാഴ്ചപ്പാടാണ് ഇതില്‍ ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്. അതേസമയം, ഗ്രൂപ്പിസത്തിനെതിരായ താക്കീത് രാഹുല്‍ വീണ്ടും ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലേക്ക് ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പ്രത്യേക കര്‍മപരിപാടിയൊന്നും രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചിട്ടില്ല. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിനിടയില്‍ എം.പിമാരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നാണ് വിവിധ ഗ്രൂപ്പുകള്‍ പ്രതീക്ഷിക്കുന്നത്.

സുധീരന്‍ ഒരുവശത്തും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മറുവശത്തുമായി ശക്തമായ ചേരിതിരിവും ശീതസമരവും രൂപപ്പെട്ടിരിക്കെ, ഹൈകമാന്‍ഡ് തീരുമാനം ഉണ്ടാകുന്നതുവരെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനങ്ങള്‍ മരവിക്കുന്ന സ്ഥിതിയാണ്. ഹൈക്കമാന്‍ഡിന്‍െറ സംരക്ഷണമുണ്ടെങ്കിലും എതിര്‍ഗ്രൂപ്പുകള്‍ നിസ്സഹകരണ സമരം നടത്തുന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധീരന്‍ ബുദ്ധിമുട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccRahul Gandhi
Next Story