Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവേര് പടര്‍ത്താനിറങ്ങി,...

വേര് പടര്‍ത്താനിറങ്ങി, വേരിളകി സംഘ്പരിവാര്‍

text_fields
bookmark_border
വേര് പടര്‍ത്താനിറങ്ങി, വേരിളകി സംഘ്പരിവാര്‍
cancel

തിരുവനന്തപുരം: കേരളത്തില്‍ വേര് പടര്‍ത്താനിറങ്ങി, വേരിളകി ബി.ജെ.പിയും സംഘ്പരിവാറും. സംസ്ഥാനത്ത് അസംഭവ്യമെന്ന് കരുതിയിരുന്ന ജാതിപരീക്ഷണത്തിനാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടതെങ്കിലും ജാതിയില്‍ത്തന്നെ തട്ടിയാണ് അതു തകര്‍ച്ചയിലേക്ക് നീങ്ങുന്നതും.
ശക്തി വര്‍ധിപ്പിക്കാന്‍ പരമ്പരാഗത പിന്തുണക്കാര്‍ക്ക് പുറത്തുള്ളവരെ നേടാന്‍ നടത്തിയ ശ്രമം ഗുണമുണ്ടാക്കിയില്ളെന്നു മാത്രമല്ല, അകത്തുള്ളവര്‍ പിണങ്ങുന്ന സ്ഥിതിയിലുമത്തെിനില്‍ക്കുകയാണ്. ഇതിനു പുറമേയാണ് ബി.ജെ.പിക്കുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നതയും. ഈഴവരടക്കമുള്ള പിന്നാക്കക്കാരെയും ദലിതരെയും കൂടെക്കൂട്ടാനായിരുന്നു സംഘ്പരിവാര്‍ ദേശീയതലത്തില്‍ രൂപപ്പെടുത്തിയ തന്ത്രം. എന്നാല്‍, ഇവര്‍ക്ക് നല്‍കുന്ന അമിതപ്രാധാന്യം ബി.ജെ.പിയുടെ വോട്ടുപങ്കില്‍ ഗണ്യരായ നായരടക്കമുള്ള സവര്‍ണ വിഭാഗങ്ങളെ അകറ്റുമെന്ന് നേരത്തേതന്നെ വിലയിരുത്തപ്പെട്ടിരുന്നു. അതു ശരിയെന്ന് തെളിയിച്ചിരിക്കുകയാണ് വിശാല ഹിന്ദു ഐക്യത്തിനെതിരായ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പരസ്യ നിലപാട്.

തദ്ദേശ തെരഞ്ഞെടുപ്പിനെ പരീക്ഷണമാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നതായിരുന്നു ബി.ജെ.പി ലക്ഷ്യം. കെ.പി.എം.എസിലെ ഒരു വിഭാഗം നേരത്തേതന്നെ ബി.ജെ.പി സഹയാത്രികരായിക്കഴിഞ്ഞിരുന്നു. അതിന്‍െറ തുടര്‍ച്ചയായിരുന്നു കേന്ദ്ര ഭരണത്തിലൂടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വാധീനിച്ച് ഈഴവരെ വരുതിയിലാക്കാനുള്ള ശ്രമം. സി.പി.എമ്മിന്‍െറ ഉറച്ച വോട്ടുകളായി കരുതപ്പെടുന്ന ഈഴവര്‍ അവിടം വിട്ട് ബി.ജെ.പിയിലേക്ക് കണ്ണുവെക്കുന്നു എന്ന വിലയിരുത്തല്‍ കൂടി വന്നതോടെ ഇത് എളുപ്പമാവുമെന്നും കരുതി.

എന്നാല്‍, ഇതിനെതിരെ വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍  സി.പി.എം നടത്തിയ പ്രചാരണത്തില്‍ വെള്ളാപ്പള്ളി തീര്‍ത്തും പ്രതിരോധത്തിലായി. അതിനൊപ്പം ആര്‍.എസ്.എസിന്‍െറ സംവരണവിരുദ്ധത, അഴിമതി, ശാശ്വതീകാനന്ദയുടെ മരണം തുടങ്ങിയ വിഷയങ്ങളും ഉയര്‍ന്നതോടെ വെള്ളാപ്പള്ളിക്ക് വേണ്ടി രംഗത്തിറങ്ങാനും അവര്‍ക്ക് കഴിയാതെ വന്നു. ബി.ജെ.പി ബന്ധം സമുദായ താല്‍പര്യത്തെക്കാളുപരി വെള്ളാപ്പള്ളിയുടെ സ്വകാര്യ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെന്ന പ്രചാരണവും ഏശിയതോടെ അങ്ങോട്ടേക്കുള്ള സമുദായാംഗങ്ങളുടെ താല്‍പര്യവും കുറഞ്ഞുതുടങ്ങി.

ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്നതടക്കമുള്ള സംഭവങ്ങളും അതിനത്തെുടര്‍ന്നുള്ള ഒരു കേന്ദ്ര മന്ത്രിയുടെയടക്കം പട്ടി പ്രയോഗവും ഇത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന തരത്തിലെ പ്രതികരണങ്ങളും ആ വിഭാഗത്തെയും തെല്ളൊന്നുമല്ല അലോസരപ്പെടുത്തിയിട്ടുള്ളത്. സംവരണം, ദലിത് വിരുദ്ധത തുടങ്ങിയ കാര്യങ്ങളില്‍ ബി.ജെ.പിയെ ന്യായീകരിച്ച് എന്തെങ്കിലും പറഞ്ഞാല്‍ സ്വന്തം അസ്തിത്വംതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് എസ്.എന്‍.ഡി.പി യോഗവും കെ.പി.എം.എസുമൊക്കെ.

കള്ളത്തരങ്ങള്‍ മറച്ചുപിടിക്കാനാണ് വിശാലഹിന്ദു ഐക്യമെന്ന സുകുമാരന്‍നായരുടെ കുറ്റപ്പെടുത്തല്‍ വെള്ളാപ്പള്ളിയെ ഉദ്ദേശിച്ചാണെന്നു വ്യക്തം. അതോടൊപ്പം സാമുദായിക സംവരണത്തിനെതിരായ നിലപാടും ആവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദു ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന യോഗക്ഷേമ സഭയടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയോടൊപ്പമല്ല, സുകുമാരന്‍ നായര്‍ക്കൊപ്പമേ നില്‍ക്കാനുമാവൂ. ഇപ്പോഴത്തെ നിലപാടിനു പിന്നില്‍  സുകുമാരന്‍നായര്‍ക്ക് അദ്ദേഹത്തിന്‍േറതായ അജണ്ടകള്‍ ഉണ്ടെങ്കിലും ആ പ്രസ്താവന കെടുത്തുന്നത് സംഘ്പരിവാര്‍ സ്വപ്നങ്ങളെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story