കോൺഗ്രസിൽ കത്ത് കത്തുന്നു
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരെൻറയും നേതൃത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ കോൺഗ്രസ് ദയനീയമായി തോൽക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പാർട്ടി ഹൈകമാൻഡിന് എഴുതിയതായി പറയുന്ന കത്ത് പുറത്ത്.
എന്നാൽ, ഇത്തരമൊരു കത്ത് ഇല്ലെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറും ആഭ്യന്തരമന്ത്രിയും ആണയിട്ടു. ഹൈകമാൻഡിൽനിന്ന് സ്ഥിരീകരണമില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി പറഞ്ഞു. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും അതിൽ പറയുന്ന കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്ന് തുറന്നടിച്ച് ‘ഐ’ ഗ്രൂപ് നേതാക്കൾ രംഗത്തെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നേതൃമാറ്റം നടത്തുകയും ഹിന്ദുനേതാവിനെ പാർട്ടി മുന്നിൽനിർത്തുകയും ചെയ്തേ മതിയാവൂ എന്ന ധ്വനിയാണ് ചെന്നിത്തലയുടെ കൈയൊപ്പുള്ള കത്ത് നൽകുന്നത്. കോൺഗ്രസിനുള്ളിൽ പുതിയ ബോംബായി ചെന്നിത്തലയുടെ കത്തിലെ ഉള്ളടക്കം കത്തിപ്പടരുന്നതിനിടയിൽ, ഈ മാസം 22ന് ഉമ്മൻ ചാണ്ടി, സുധീരൻ, ചെന്നിത്തല എന്നിവരെ കോൺഗ്രസ് നേതൃത്വം ചർച്ചക്ക് ഡൽഹിക്ക് വിളിപ്പിച്ചു. എന്നാൽ, കത്ത് പുറത്തുവരുന്നതിന് മുമ്പുതന്നെ ഈ യോഗം നിശ്ചയിക്കപ്പെട്ടിരുന്നു എന്ന വിശദീകരണമാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ നൽകുന്നത്. നിയമസഭാ സമ്മേളനത്തിെൻറ മുന്നൊരുക്കങ്ങളാണ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിെൻറ അജണ്ട.
ബി.ജെ.പി ശക്തിയും സ്വാധീനവും വർധിപ്പിച്ചു, 2009 മുതൽ തെരഞ്ഞെടുപ്പിൽ തോറ്റുകൊണ്ടിരുന്ന എൽ.ഡി.എഫിെൻറ പഞ്ചായത്ത് തെരഞ്ഞെടുപ്പുജയം ശ്രദ്ധേയമാണ് എന്നിങ്ങനെ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനൊടുവിൽ കത്തിെൻറ അവസാനപേജിൽ ‘വിശകലനം’ എന്ന തലക്കെട്ടിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്:
2010ൽ താൻ കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് നടത്തിയ വിപുലമായ തയാറെടുപ്പുകളുമായി താരതമ്യപ്പെടുത്തിയാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശരിയായ മുന്നൊരുക്കം നടന്നില്ല. ഏകോപനമുണ്ടായില്ല. ജയിക്കാൻ പാകത്തിലുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തിയില്ല. വിമതരെ പിന്മാറ്റാൻ ഒരു ശ്രമവും നടന്നില്ല.
സംസ്ഥാനസർക്കാറിെൻറ പ്രകടനം തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. അഴിമതി കൊടികുത്തിവാഴുന്നു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂർണമായും നശിച്ചു. വിവാദങ്ങൾ, സ്വജനപക്ഷപാതത്തെക്കുറിച്ച ആരോപണങ്ങൾ, സ്വേച്ഛാധിപത്യം എന്നിവമൂലം ജനങ്ങൾ കോൺഗ്രസിൽനിന്നും യു.ഡി.എഫിൽനിന്നും ഒറ്റപ്പെട്ടു.
സർക്കാറിലെ ന്യൂനപക്ഷ മേധാവിത്വം കാരണം ഹിന്ദുസമുദായം പൂർണമായും യു.ഡി.എഫിനെതിരെ വോട്ടുചെയ്തു. നായർസമുദായം പതുക്കെ ബി.ജെ.പിയിലേക്കും എൽ.ഡി.എഫിലേക്കും നീങ്ങുകയാണ്. ഈഴവസമുദായം (എസ്.എൻ.ഡി.പി) ബി.ജെ.പിയുമായി സഖ്യത്തിലാണ്.
യു.ഡി.എഫിെൻറ അടിത്തറ ഭദ്രമാക്കണം. അല്ലെങ്കിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുക പ്രയാസം. അതുകൊണ്ട് ശരിയായ തന്ത്രം രൂപപ്പെടുത്താൻ ഹൈകമാൻഡ് ഇടപെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.