സി.പി.എം പ്ലീനം റിപ്പോർട്ട്: അടിസ്ഥാനവർഗം അംഗത്വത്തിൽ ഭൂരിപക്ഷം; നേതൃത്വത്തിൽ ന്യൂനപക്ഷം
text_fieldsതിരുവനന്തപുരം: അടിസ്ഥാനവർഗങ്ങൾക്കും മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അംഗത്വത്തിനനുസരിച്ച് സി.പി.എം നേതൃത്വത്തിൽ പ്രാതിനിധ്യം ഇല്ലെന്ന് പ്ലീനം കരട് സംഘടനാറിപ്പോർട്ട്. ദലിത്, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽ നിന്നുള്ളവരാണ് നേതൃത്വത്തിൽ ഗണ്യമായ പ്രാതിനിധ്യക്കുറവ് നേരിടുന്നത്. ദേശീയ, സംസ്ഥാനതലത്തിലാണ് ഈ കുറവ്. പാർട്ടി അംഗത്വത്തിെൻറ 81.3 ശതമാനം അടിസ്ഥാന തൊഴിലാളി വർഗമാണ്. എന്നാൽ, മുഴുവൻ സംസ്ഥാന കമ്മിറ്റികളിൽ ഇവരുടെ പ്രാതിനിധ്യം 38.27ശതമാനം മാത്രം. കേന്ദ്ര കമ്മിറ്റിയിലെ പ്രാതിനിധ്യം 26.47 ശതമാനവും. അഖിലേന്ത്യാ അംഗത്വത്തിൽ ദലിതർ 20.32ശതമാനവും പട്ടികവർഗക്കാർ 7.1 ശതമാനവും ആണ്.
അംഗത്വത്തിെൻറ 9.7ശതമാനം ആണ് മുസ്ലിംകൾ. ക്രൈസ്തവർ 5.6 ശതമാനവും. തീരുമാനമെടുക്കേണ്ട സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ 8.47 ശതമാനവും ജില്ലാ കമ്മിറ്റിയംഗങ്ങളിൽ 15.45 ശതമാനവും മാത്രമേ എസ്.സി വിഭാഗക്കാരുള്ളൂ. എസ്.ടി വിഭാഗ പ്രാതിനിധ്യം സംസ്ഥാന കമ്മിറ്റികളിൽ 5.77 ശതമാനവും ജില്ലാ കമ്മിറ്റികളിൽ 6.13 ശതമാനവും മാത്രമാണ്. സംസ്ഥാന കമ്മിറ്റികളിലെ മുസ്ലിംവിഭാഗ പ്രാതിനിധ്യം വെറും 5.77 ശതമാനമാണ്. ജില്ലാകമ്മിറ്റികളിൽ അത് 7.06 ശതമാനവും. പശ്ചിമ ബംഗാൾ, പഞ്ചാബ്, ആന്ധ്രപ്രദേശ് സംസ്ഥാന കമ്മിറ്റികളെ ഇതിന് എടുത്തുകാട്ടുന്നു.
കേരളത്തിൽ ക്രൈസ്തവസഭ, മുസ്ലിംലീഗ്, കേരള കോൺഗ്രസ് എന്നിവയുടെ ശക്തമായ സ്വാധീനം കാരണം ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിൽ പാർട്ടിയുടെ സ്വാധീനം താരതമ്യേന ദുർബലമാണ്. വലതുപക്ഷശക്തികളുടെ അടിത്തറയായ മധ്യവർഗ, ധനാഢ്യ കർഷകർക്കിടയിലെ സ്വാധീനം തുലോം തുച്ഛമാണ്. പരമ്പരാഗതവ്യവസായതകർച്ചയും തൊഴിലില്ലായ്മയും വളർച്ചക്ക് വിഘാതമാണ്. എന്നാൽ, മധ്യവർഗത്തിനും മധ്യവർഗജീവനക്കാർക്കിടയിലും നല്ല സ്വാധീനമുണ്ട്. അടിസ്ഥാനതൊഴിലാളികൾക്കും ദലിതർക്കുമിടയിൽ പാർട്ടി ശക്തമാണ്. കഴിഞ്ഞ 20 വർഷത്തിനിടെ അഖിലേന്ത്യാതലത്തിൽ വനിതാഅംഗത്വത്തിലെ വർധന10 ശതമാനം മാത്രമാണ്. ആകെ അംഗത്വത്തിൽ 15.6 ശതമാനമാണ് വനിതകൾ. 20 ശതമാനത്തിലധികം വനിതാഅംഗത്വമുള്ളത് അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം. കേരളം ഈ പട്ടികയിലില്ല.
11സംസ്ഥാനങ്ങളിലെ സംസ്ഥാന കമ്മിറ്റിയിൽ വനിതാപ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയും. 31 വയസ്സും അതിന് താഴെയുമുള്ള യുവാക്കളുടെ പ്രാതിനിധ്യം മിക്ക സംസ്ഥാനങ്ങളിലും ദുർബലമാണ്. വിവിധ സംസ്ഥാനകമ്മിറ്റികളിലെ ചർച്ചക്കുശേഷം തയാറാക്കുന്ന അന്തിമ റിപ്പോർട്ട് ഡിസംബർ 27–31 വരെ കൊൽക്കത്തയിൽ ചേരുന്ന അഖിലേന്ത്യാപ്ലീനത്തിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
