കർഷക സമരത്തിലും എന്തുകൊണ്ടാകും ബി.ജെ.പി സുപ്രീം കോടതിയിൽ അഭയം തേടുന്നത്?
text_fieldsരോഹൻ വെങ്കട്ടരാമകൃഷ്ണൻ
2021ലെത്തി നാം, ഒന്നര മാസത്തെ കൊടുംതണുപ്പും സർക്കാറുമായി എട്ടുതവണ ചർച്ചകളും എങ്ങുമെത്താതെ തുറിച്ചുനോക്കുന്ന സമസ്യകളായി തുടരുന്നു. ഡൽഹി അതിർത്തികളിൽ പതിനായിരക്കണക്കിന് കർഷകർ ഇപ്പോഴും സമരമുഖത്തുതന്നെ. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന, കാർഷിക മേഖല താളംതെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധജ്വാലയുമായി സജീവമാണ് കർഷകർ.
ഇന്ത്യൻ കാർഷിക മേഖലയുടെ മോചനത്തിനും അതിനെ ഊർജവത്താക്കാനും ലക്ഷ്യമിട്ടുള്ളതാണ് പരിഷ്കരണ നിയമങ്ങളെന്ന് സർക്കാർ വീരസ്യം പറയുേമ്പാൾ കാർഷിക മേഖല സമ്പൂർണമായി കോർപറേറ്റുകൾക്ക് തീറെഴുതാൻ ലക്ഷ്യമിട്ടുള്ളതെന്ന് പ്രക്ഷോഭകർ ആണയിടുന്നു. അനുബന്ധമായി, ഏറെനാൾ ഒപ്പമുണ്ടായിരുന്ന ഒരു സഖ്യകക്ഷി ബി.ജെ.പി പാളയം വിടുന്നതിലും ആയിരക്കണക്കിന് കർഷകർ സമരവുമായി സജീവമാകുന്നതിലും കാര്യങ്ങൾ എത്തിനിൽക്കുന്നു. 'മിൻറ്' റിപ്പോർട്ട് പ്രകാരം, രണ്ടു ലക്ഷം പേരാണ് ഇന്ദ്രപ്രസ്ഥം ലക്ഷ്യമിട്ട് അതിർത്തികളിൽ നിൽക്കുന്നത്.
പ്രക്ഷോഭം ആരംഭിച്ച ആദ്യ രണ്ട് ആഴ്ചയിൽതന്നെ സർക്കാർ ഇളവുകൾ അനവധി വാഗ്ദാനം ചെയ്തു. പക്ഷേ, ആ പരിപ്പിൽ വേവുന്നതല്ല ഈ സമരമെന്നാണ് കർഷകരുടെ നിലപാട്. നിയമങ്ങൾ പൂർണമായി പിൻവലിക്കൽ മാത്രമാണ് പോംവഴി. വിയോജിപ്പുകൾ മാറ്റിവെച്ച് ഒന്നായി സംഘടിച്ച ചില കർഷക സംഘടന നേതാക്കളാണ് മുന്നിൽ നിൽക്കുന്നത്.
നിരവധി മന്ത്രിമാരും 41 കർഷക പ്രതിനിധികളും അണിനിരന്ന് ജനുവരി എട്ടിന് നടന്ന എട്ടാംവട്ട ചർച്ചയുടെ സ്വരം കൃത്യമായി കാര്യങ്ങൾ നമുക്കു മുന്നിൽ വരച്ചുതരുന്നുണ്ട്.ആദ്യം മന്ത്രിമാർ പതിവിൻപടി കർഷക പ്രതിനിധികളെ അരമണിക്കൂർ കാത്തുനിർത്തി. ചർച്ച തുടങ്ങിയ ഉടൻ തങ്ങളുടെ ആവശ്യം ഇതുമാത്രമെന്ന് കർഷകർ നയം വ്യക്തമാക്കി. സർക്കാർ നീരസവും നിരാസവുമായി മറുവശത്തും. എല്ലാ കർഷക പ്രതിനിധികളും നിയമങ്ങൾക്കെതിരല്ലെന്നും അതിനാൽ സമരം ചെയ്യുന്നവർ പിൻവാങ്ങണമെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ അവരെ 'അറിയിച്ചു'.
ബഹളമയമായി മാറിയ ചർച്ച വൈകാതെ തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. കർഷക നേതാക്കൾ മടങ്ങി. ഇനി ജനുവരി 15ന് കാണാമെന്ന് മാത്രം പരസ്പരം തീരുമാനം. പ്രതിസന്ധി അവസാനിപ്പിക്കാൻ രണ്ടു തീരുമാനങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചതെന്നാണ് സൂചന. മുന്നോട്ടുള്ള വഴി നിർദേശിക്കുന്ന, ഇരു വശങ്ങളെയും പ്രതിനിധാനം ചെയ്തുള്ള ഒരു സമിതിയായിരുന്നു ഒന്നാമത്തേത്. നിർദേശങ്ങൾ പക്ഷേ, പാലിക്കൽ നിർബന്ധമാകില്ല. സ്വാഭാവികമായും ഇതിനു നിന്നുകൊടുക്കാനില്ലെന്ന് കർഷകർ.
സുപ്രീം കോടതിയെ സമീപിക്കലായിരുന്നു രണ്ടാമത്തേത്. നിയമങ്ങൾ ശരിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞാൽ കേന്ദ്രം പിൻവാങ്ങും. എന്നാൽ, നിയമപ്രകാരമെന്നാണ് പറയുന്നതെങ്കിൽ കർഷകർ സമരം പിൻവലിക്കണം.ഈ രണ്ടാം നിർദേശത്തിെൻറ ഭാഷ്യം പലർക്കും നന്നായറിയാം. തെരുവുകളിൽ ഒച്ചവെച്ചുള്ള ജനാധിപത്യ രാഷ്ട്രീയത്തെക്കാൾ ആക്ടിവിസ്റ്റ് സുപ്രീം കോടതി എല്ലാം തീരുമാനിക്കുക.
യഥാർഥത്തിൽ, ഇന്ത്യയിലെ ഉയർന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമാണ് അത് അതിെൻറ ഈ പ്രതിഛായ കൂടുതൽ ഭംഗിയായി പ്രകടമാക്കിയത്. മറ്റിടങ്ങളിൽ, സർക്കാർ അതിരുവിടൽ നിയന്ത്രിക്കുന്നതിന് പകരം അവക്കൊപ്പം സഞ്ചരിക്കുന്നതാണ് രീതി.2020ൽ പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യം ചുമത്തിയും സർക്കാറിെൻറ നാവായ ടി.വി മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയെ വിട്ടയക്കാൻ ഇടപെട്ടും സുപ്രീം കോടതി ഇത് കൂടുതൽ വ്യക്തമാക്കിയതാണ്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റു നിർണായക വിഷയങ്ങൾ പലതിലും അത്ര തിടുക്കം കണ്ടുമില്ല.
ചില കാര്യങ്ങൾ കഴിഞ്ഞ വർഷം സഹമാധ്യമ പ്രവർത്തകൻ ശ്രുതി സാഗർ യമുനനും ശുഐബ് ഡാനിയാലും എഴുതിയിരുന്നു.... ബാബ്രി മസ്ജിദ് വിധിയോടെ ജുഡീഷ്യറി അതിെൻറ പേരുദോഷം കൂടുതൽ മോശമാക്കി.കുനാൽ കംറയുടെ ട്വീറ്റുകൾക്ക് സുപ്രീം കോടതിയുടെ മാതൃകായോഗ്യമായ പ്രതികരണം- അർണബിനു വേണ്ടി ഇടപെട്ട പോലെ എല്ലാ ഇന്ത്യക്കാരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കുക. ഇങ്ങനെ പലതും....
ഏറ്റവുമൊടുവിലെ സൂചനകൾ വിശ്വസിച്ചാൽ, കർഷക നിയമവുമായി ബന്ധപ്പെട്ട വിഷയം പൂർണമായി സുപ്രീം കോടതിയുടെ പരിഗണനക്ക് സർക്കാർ വിട്ടേക്കില്ല. പകരം, ജഡ്ജിമാർ തേഡ് അംപയർമാരുടെ റോൾ വഹിക്കുന്നുവെന്ന് വരുത്തണം.
''ജനാധിപത്യത്തിൽ, പാർലമെൻറാണ് നിയമങ്ങളുണ്ടാക്കുന്നത്. പക്ഷേ, സുപ്രീം കോടതിക്ക് അത് പരിശോധിക്കാൻ എല്ലാ അവകാശവുമുണ്ട്''- കർഷക നേതാക്കളുമായി ചർച്ചക്കു ശേഷം കാർഷിക മന്ത്രി തോമർ പറഞ്ഞതിതായിരുന്നു. ''കോടതി എന്തു തീരുമാനിച്ചാലും അത് പാലിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും''.
പക്ഷേ, കർഷക നേതാക്കൾക്ക് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ സുപ്രീം കോടതിയുടെ പങ്കിനെ കുറിച്ച് രാഷ്ട്രീയ കക്ഷികളെക്കാൾ കൃത്യമായ ധാരണയുണ്ട്. രാഷ്ട്രീയ കക്ഷികൾ പലപ്പോഴും തങ്ങളുടെ നയവും പ്രത്യയശാസ്ത്ര പോരാട്ടങ്ങളും കോടതിയിൽ തീർപ്പാക്കാനാണ് തിടുക്കം കാണിക്കൽ.
''ജനം തെരഞ്ഞെടുത്ത സർക്കാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സുപ്രീം കോടതിക്ക് കാര്യങ്ങൾ കൈമാറുകയും നാം കോടതിയിലെത്തണമെന്ന് പറയുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ദുഃഖകരമാണ്''- 41 അംഗ പ്രതിനിധി സംഘത്തിൽ അംഗമായിരുന്ന മഹിള കിസാൻ അധികാർ മഞ്ച് നേതാവ് കവിത കുരുഗന്ധി പറയുന്നു. ''ഇത് ദശലക്ഷക്കണക്കിന് കർഷകരുമായി ബന്ധപ്പെട്ട വിഷയമാണ്. നയവുമായി ബന്ധപ്പെട്ട തീരുമാനമാണ്. കർഷകരുമായി ചർച്ച ചെയ്താകണം ഇതിന് രൂപം നൽകേണ്ടത്''. അഖിലേന്ത്യ കിസാൻ സഭ നേതാവ് ഹന്നാൻ മൊല്ലയുടെ വാക്കുകൾ.
ഭരണ നിർവഹണ സഭ എടുത്ത ഒരു തീരുമാനത്തിന് നാം എന്തിന് കോടതിയിൽ പോകണം?''- ജനസംഖ്യയിൽ 60 ശതമാനം വരുന്ന കർഷകർക്ക് ഈ വിഷയത്തിൽ ഒറ്റവാക്കാണ്.നിയമം നടപ്പാക്കുംമുമ്പ് കർഷക നേതാക്കളുമായി ചർച്ച നടത്തിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെ ചെയ്തതിന് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും തെളിവൊന്നും കിട്ടിയിട്ടില്ല. മാത്രവുമല്ല, പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്, നിയമം സഭ പാസാക്കുംമുമ്പ് പരിശോധന സമിതിക്ക് നൽകണമെന്നായിരുന്നു.
തീർച്ചയായും പാർലമെൻറിെൻറ ശീതകാല സമ്മേളനം വേണ്ടെന്നുവെക്കാൻ കൂടി സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്, അതുവഴി കാർഷിക നിയമങ്ങൾ സംബന്ധിച്ച ചർച്ച തന്നെ ഒഴിവാക്കാമല്ലോ. പകരം സുപ്രീം കോടതിക്ക് വിടുകയുമാകാം.''എന്തുകൊണ്ടാകും സർക്കാർ സുപ്രീം കോടതി വാദം കേൾക്കാൻ കാത്തിരിക്കുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്നു''- ജംഹൂരി കിസാൻ സഭ പ്രസിഡൻറ് കുൽവന്ദ് സിങ് പറയുന്നു. ''മം പിൻവലിക്കാൻ അവർക്കാവില്ലത്രെ. തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കലാവും അതെന്നാണ് വാദം''.
കടപ്പാട്: scroll.in
വിവർത്തനം: കെ.പി മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.