ഈ കൊലപാതകങ്ങൾക്ക് ആരാണ് ഉത്തരവാദികൾ?
text_fieldsകളമശ്ശേരിയിൽ വിനായക്, ശ്രാവൺ, അഭിജിത് എന്നീ മൂന്നു യുവാക്കളുടെ മരണത്തിന് ആരാണ് ഉത്തരവാദി എന്ന ചോദ്യം ഏറെ പ്രസക്തമാണെങ്കിലും അതാരും ചോദിക്കുന്നില്ല. മൂന്നു കുടുംബങ്ങളും സന്ദർശിച്ചു ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ ഇക്കാര്യം മിണ്ടുന്നതേയില്ല. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇത്തരം ഖനനം നടത്താൻ മത്സരിച്ച് അനുമതി കൊടുക്കുന്ന പഞ്ചായത്തു മുതൽ സംസ്ഥാനതലം വരെയുള്ള ഭരണസംവിധാനങ്ങൾക്ക് ഈ ദാരുണ സംഭവത്തിൽ എന്ത് ഉത്തരവാദിത്തമാണുള്ളത് എന്ന് പരിശോധിക്കാനെങ്കിലും ആരെങ്കിലും തയാറാകുന്നുണ്ടോ? വികസനം മുടങ്ങുന്നു എന്ന പ്രചാരണം നടത്തി മനുഷ്യജീവന് ഒരു വിലയും കൽപിക്കാതെ പ്രകൃതിയുടെ സർവനാശത്തിനു കൂട്ടുനിൽക്കുന്നവർതന്നെയാണ് ഇത്തരം അനുശോചനപ്രസംഗങ്ങൾ നടത്തുന്നത് എന്ന വസ്തുത ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ?
ഇത് പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്തിലെ ഈയൊരു പാറമടയുടെ മാത്രം പ്രശ്നമല്ല. കേരളത്തിെൻറ തെക്കു വടക്കു മുഴുവൻ ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. നിലവിലുള്ള നിയമങ്ങളും കോടതിവിധികളും ലംഘിച്ചുകൊണ്ട് മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന പാറമടകളെയും ക്രഷറുകളെയും നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തത് രാഷ്ട്രീയ കക്ഷികൾക്കുമേൽ ഇവ നടത്തുന്നവർക്കുള്ള സ്വാധീനഫലമാണ്. പതിവ് പരിദേവനങ്ങൾക്കപ്പുറം ഈ മൂന്നു കുട്ടികളുടെ മരണം ഈ അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടാക്കുമെന്ന് കരുതാൻ കഴിയില്ല.
തിരുവനന്തപുരം മുതൽ കാസർകോടുവരെ ഏതാണ്ടെല്ലാ ജില്ലകളിലും പാറമടകൾക്കും ക്രഷറുകൾക്കുമെതിരായി പ്രദേശവാസികൾ സമരം നടത്തുന്നുണ്ട്. ജീവിതം ദുസ്സഹമായതിനാലാണ് സമരം. ഇവിടെയൊക്കെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാ കക്ഷികളും കക്ഷിപരിഗണന കൂടാതെ ഇവർക്കൊപ്പമാണ്. കോടതിയിൽ നിന്നോ സത്യസന്ധരായ ഉദ്യോഗസ്ഥരിൽനിന്നോ കാര്യമായ എന്തെങ്കിലും ഇടപെടലുകൾ വരുമ്പോൾ മാത്രമാണ് ഇവയുടെ പ്രവർത്തനം നിർത്തിെവക്കുന്നത്. പഞ്ചായത്തുകൾക്ക് വ്യക്തമായ അധികാരങ്ങളുണ്ട്. പേക്ഷ, അതെല്ലാം നിയമലംഘകർക്ക് അനുകൂലമായാണ് പ്രയോഗിക്കപ്പെടുന്നത്. ഭൂമി ഉടമസ്ഥത സംബന്ധിച്ചുതന്നെ നിരവധി പരാതികൾ ഉണ്ട്. സർക്കാർഭൂമിയിൽനിന്നും ഖനനം നടത്തണമെങ്കിൽ ആവശ്യമായ പെർമിറ്റുകൾ ആവശ്യമാണ്. പക്ഷേ, അനുമതിയൊന്നും ഇല്ലാതെയാണ് പലതും പ്രവർത്തിക്കുന്നത്. വീടുകൾ, നദി, റെയിൽ, റോഡുകൾ, വനം, തുടങ്ങിയവയിൽനിന്നുള്ള ദൂരപരിധി ഒരു വിവാദവിഷയമാണ്. ഏറ്റവും ഒടുവിൽ ഇപ്പോഴത്തെ സർക്കാർ ആ ദൂരപരിധി 50 മീറ്റർ ആക്കി കുറച്ചിരിക്കുന്നു. 100 മീറ്റർ ആയിരുന്നപ്പോൾതന്നെ ജനസാന്ദ്രത വളരെ കൂടിയ കേരളത്തിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള കൂട്ടിക്കൽ പഞ്ചായത്തിൽ അഗാധമായ പാറമടയിൽനിന്ന് തെറിച്ചു വീണ കല്ല് അന്ത്യകർമങ്ങൾക്കായി കിടത്തിയിരുന്ന മൃതദേഹത്തിൽ വന്നു വീണു എന്ന പരാതി ഉണ്ടായിട്ടുപോലും അധികൃതർ നിസ്സംഗത പാലിച്ചത് അന്നാട്ടുകാരെ വല്ലാതെ ചൊടിപ്പിച്ചു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളെയും തോൽപിച്ചുകൊണ്ട് ആ പാറമട പ്രവർത്തിക്കുന്ന വാർഡിൽ സമരസമിതിയുടെ ഒരു സ്ഥാനാർഥി വിജയിച്ചു എന്നതിൽ നിന്നുതന്നെ ജനവികാരം എത്ര ശക്തമാണെന്ന് വ്യക്തം.
പാറമടകളുടെ നാട്
അതിശക്തമായ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഇവർ പാറപൊട്ടിക്കുമ്പോൾ സമീപത്തെ വീടുകൾക്കു സാരമായ കേടുപാടുകൾ സംഭവിക്കുന്നു. കേരളത്തിൽ ഏറ്റവും ഉയർന്ന പാറമട സാന്ദ്രതയുള്ള പ്രദേശമെന്നറിയപ്പെടുന്ന പത്തനംതിട്ടയിലെ കലഞ്ഞൂരിൽ (ഒരു പഞ്ചായത്തിൽ 70ൽപരം പാറമടകളും പത്തിലേറെ ക്രഷർ- എം സാൻഡ് യൂനിറ്റുകളും ഉണ്ട്) ഒരു ബാലവാടി കെട്ടിടത്തിനു നേരെ മുകളിലാണ് പാറമട. മുക്കുന്നിമലയിലെ ഒരു പാറമട കേന്ദ്രസർക്കാറിെൻറ ഒരു പ്രതിരോധ സ്ഥാപനത്തിന് ഭീഷണിയാണ്. ഇടുക്കി ജലസംഭരണിയുടെ അണക്കെട്ടുകൾക്കുപോലും ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന പാറമടകൾ ഉണ്ട്. ചുറ്റുമുള്ള ജനങ്ങൾക്ക് ജീവിതം അസാധ്യമാകുന്ന വിധത്തിൽ വീടുകൾക്കും പൊതുവഴികൾക്കും വനത്തിനും വായുവിനും ജലസ്രോതസ്സുകൾക്കും വലിയ നാശമുണ്ടാക്കുന്ന ഇവയെ നിയന്ത്രിക്കാൻ നിലവിലുള്ള ഭരണസംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല.
പുഴമണൽ ഒരു നിയന്ത്രണവുമില്ലാതെ വാരി നശിപ്പിച്ചതിെൻറ ഫലമായി പുഴകളെല്ലാം വറ്റി വെറും നീർച്ചാലുകളായി. കുടിവെള്ളം പോലും കിട്ടാക്കനിയായി. കൃഷി നശിച്ചു. ആ മണലിന് ബദൽ എന്ന രീതിയിൽ എം സാൻഡ് എന്ന കരിങ്കൽ പൊടി കൊണ്ടുവരുമ്പോൾ അതുണ്ടാക്കുന്ന നാശനഷ്ടങ്ങൾ സർക്കാർ കണക്കിലെടുക്കേണ്ടതല്ലേ? ഇന്നത്തെ രീതിയിൽ അനിയന്ത്രിതമായ നിർമാണപ്രവർത്തനങ്ങളുമായി എത്ര കാലം മുന്നോട്ടു പോകാൻ കഴിയും എന്ന് സർക്കാർ ആലോചിക്കേണ്ടതല്ലേ? ഒരു പ്രദേശത്ത് എത്ര ഖനനം നടത്താമെന്നു ശാസ്ത്രീയമായി നിർണയിക്കാൻ അധികാരമുള്ള വകുപ്പാണ് മൈനിങ് ആൻഡ് ജിയോളജി. ആ പണി അവർ ചെയ്യുന്നതേയില്ല. പണം നൽകുന്നവർക്ക് എവിടെയും ഖനനാനുമതി നൽകാൻ തയാറായി നിൽക്കുന്ന ഒരു വകുപ്പ് മാത്രമാണത്. നിലവിലുള്ള നിയമങ്ങളും കോടതിവിധികളുമൊന്നും അവർക്കു ബാധകമല്ല.
ഭൂവുടമസ്ഥത ഇതിൽ ഒരു പ്രധാന വിഷയമാണ്. സ്വന്തം ഭൂമിയാണെങ്കിൽ അതിനുള്ള അനുമതി വേണം. സർക്കാർ ഭൂമിയാണെങ്കിൽ അതിനു നിശ്ചിത റോയൽറ്റി നൽകണം. ഒരു ക്വാറിക്കാരനും ഇത് ചെയ്യുന്നില്ല. കൃഷിഭൂമിയിലും പൊതുഭൂമിയിലും ഒരു നിയമവും പാലിക്കാതെ ഖനനം നടത്തുന്നതുവഴി സർക്കാറിനുണ്ടാകുന്ന റവന്യൂ നഷ്ടം സംബന്ധിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയിലെ ഖനനം സംബന്ധിച്ചുയർന്ന പരാതിയിൽ നടത്തിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾവഴി പുറത്തുവന്നിട്ടുണ്ട്. അവിടെമാത്രം 40 കോടി രൂപ സർക്കാറിന് നഷ്ടം വന്നു എന്നാണവർ കണ്ടെത്തിയിട്ടുള്ളത്. മുക്കുന്നിമലയിൽ 291 ക്വാറികളുണ്ടെന്നും അവരൊന്നും നിയമപ്രകാരമുള്ള റോയൽറ്റിയോ അത് നൽകാഞ്ഞാലുള്ള പെനാൽറ്റിയോ നൽകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി കണക്കാക്കിയാൽ വിജിലൻസ് പറയുന്ന നാൽപതു കോടി എന്നത് നാലായിരം കോടിവരെ ആകാം. ഈ വിജിലൻസ് അന്വേഷണം നടത്തിയ മുഴുവൻ സംഘത്തെയും സർക്കാർ ഇടപെട്ട് നാടുകടത്തി എന്നതാണ് ബാക്കിപത്രം. കേരളത്തിെൻറ പലഭാഗത്തും വനഭൂമി ൈകയേറി ഇത്തരത്തിൽ ഖനനം നടത്തുന്ന കണ്ണന്താനം ഗ്രൂപ് പോലുള്ള ഭീമന്മാരുടെ പേരുപോലും വെളിയിൽ വരില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ വിജിലൻസ് റിപ്പോർട്ടിനുമേൽ നടപടികളെടുക്കാൻ ആ വകുപ്പിനൊരു തലവൻതന്നെ ഇല്ല എന്നും ഓർക്കുക. ഇതുസംബന്ധിച്ചു കേരളം മുഴുവനുള്ള കണക്കെടുത്താൽ എത്ര പതിനായിരം കോടികളുടെ നഷ്ടം വരും? മുഴുവൻ ജനങ്ങൾക്കും അവരുടെ വരും തലമുറകൾക്കും അവകാശപ്പെട്ട ഈ പൊതുസമ്പത്ത് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകവഴി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും സമ്പാദിക്കുന്നതും ഭീമമായ സംഖ്യയാണ്. അതുകൊണ്ടുതന്നെ ഇന്ന് മുഖ്യധാരാ കക്ഷികൾക്ക് എന്തു പരിപാടിക്കായാലും സ്പോൺസർമാരാകുന്നത് ഇത്തരം ഖനനസംഘക്കാരാണ്. ഇന്ന് കള്ളനോട്ടടിയേക്കാൾ ലാഭകരമാണ് പാറ ക്രഷർ എം സാൻഡ് വ്യവസായം എന്ന അഭിപ്രായം കേവലം ഫലിതമല്ലെന്നു പറയാം.
ഖനന നിയമങ്ങൾ ഏട്ടിൽ മാത്രം
ഖനനം സംബന്ധിച്ച 1957ലെ കേന്ദ്ര നിയമവും1967ലെ കേരള ലഘു ധാതു കൺസെഷൻ ചട്ടങ്ങളും പിന്നീട് ഇവക്കുണ്ടായ ഭേദഗതികളും ഏറ്റവും ഒടുവിൽ 2012ൽ സുപ്രീംകോടതിയിൽനിന്നുണ്ടായ ദീപക് കുമാർ കേസിലടക്കമുള്ള വിധികളുമെല്ലാം ഈ വകുപ്പിനും ബാധകമാകേണ്ടതാണ്. ഒരു ഖനനസ്ഥലത്ത് എത്ര ആഴത്തിൽനിന്നുവരെ ഖനനം ചെയ്യാമെന്ന പ്രാഥമിക ചട്ടങ്ങൾപോലും പരസ്യമായി ലംഘിക്കപ്പെടുകയാണ് എല്ലായിടത്തും. പാറ ആറു മീറ്റർ വരെ മാത്രമേ കുഴിക്കാവൂ . അതിലേറെ താഴേക്കു പോകണമെങ്കിൽ ഓരോ ആറു മീറ്ററിലും സ്റ്റെപ് അഥവാ പടികെട്ടി വേണം ഖനനം തുടരാൻ. പക്ഷേ, ഒരിടത്തുപോലും എത്ര ആഴത്തിൽ ഖനനം നടത്തുന്നു എന്നോ അവിടെ സുരക്ഷ മാനദണ്ഡമനുസരിച്ചു സ്റ്റെപ് കെട്ടുന്നുണ്ടോ എന്നോ ആരും പരിശോധിക്കുന്നില്ല. ഇത്തരം സ്റ്റെപ് ഉണ്ടാക്കി ഭൂമി ഏതറ്റംവരെയും തുരക്കുന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണ്. കേരളത്തിലെ ജലനിരപ്പ് ഭീതിജനകമാംവിധം താഴ്ന്നു പൊയ്ക്കൊണ്ടിരിക്കുന്നു എന്ന് നിരവധി ഔദ്യോഗിക പഠനങ്ങൾതന്നെ കാണിക്കുന്നു. അതുകൊണ്ട് പരമാവധി ആഴം എന്നത് ശാസ്ത്രീയമായി നിശ്ചയിക്കപ്പെടണം. മേൽ സൂചിപ്പിച്ച സുപ്രീംകോടതി വിധിയിൽനിന്നുതന്നെ ഉദ്ധരിക്കട്ടെ. വിധിയുടെ 4 .7 ഖണ്ഡിക പറയുന്നു: ലഘുവായാലും അല്ലെങ്കിലും ഒരു ഖനനപ്രദേശത്തിെൻറ ജലശാസ്ത്രഘടനയെ ഖനനം ബാധിക്കുന്നു. ജലസ്രോതസ്സുകളെ നേരിട്ട് ബാധിക്കുന്നു എന്നതിനു പുറമെ ഉപരിതല ജലത്തിലേക്കു ഒഴുകി എത്തുന്ന ജലത്തിെൻറ ഗുണനിലവാരത്തെയും അതു വഴി ഭൂഗർഭജല ഗുണനിലവാരത്തെയും ബാധിക്കുന്നു.
വൻ തോതിൽ പാറമടകളിൽ ശേഖരിക്കപ്പെടുന്ന ജലവും ഖനികൾ മൂലം തിരിച്ചു വിടപ്പെടുന്ന ജലവും ഭൂമിക്കു മുകളിലും താെഴയുമുള്ള പ്രദേശങ്ങൾ ഉണങ്ങി വരണ്ടതാകാൻ വഴിെവക്കുന്നു. ഭൂതല ജലവും ഭൂഗർഭജലവും തമ്മിൽ ഒരു സമയത്ത് ബന്ധിക്കാത്ത പ്രദേശങ്ങളിൽ മാത്രമേ ഖനനം നടത്താവൂ എന്നതാണ് ഏറ്റവും ശരിയായ സമീപനം. ഇതെപ്പോഴും സാധ്യമായിക്കൊള്ളണമെന്നില്ല എന്നതിനാൽ ഖനനാനുമതി നൽകുന്നതിനുമുമ്പ് ആ പ്രദേശത്തിെൻറ ജലനില വ്യക്തമായി പരിശോധിച്ചിരിക്കണം. ഇത്തരം പഠനങ്ങൾ കേന്ദ്ര സംസ്ഥാന ഭൂഗർഭജല അതോറിറ്റിയുടെ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമേ അനുമതി നൽകാവൂ. അതനുസരിച്ചു മാത്രമേ എത്ര ആഴത്തിൽവരെ ഖനനം നടത്താം എന്നു തീരുമാനിക്കാൻ പാടുള്ളു. സുപ്രീംകോടതിയുടെ ഈ ഉത്തരവ് ഒരിടത്തെങ്കിലും പാലിച്ചിട്ടിട്ടുണ്ടോ? ഇല്ല എന്ന് ഉറപ്പായും പറയാം. ഇതേ കോടതി വിധിയിൽ എത്ര ചെറുതാണെങ്കിലും എല്ലാ ഖനനങ്ങൾക്കും വനം പരിസ്ഥിതി വകുപ്പിെൻറ അനുമതി വേണം എന്ന ഉത്തരവിനെതിരെ സംഘടിതമായി പ്രതിരോധിക്കുകയാണ് ഏതാണ്ടെല്ലാ കക്ഷികളും. ഗാഡ്ഗിൽ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കുന്നതിനെതിരെ കർഷകരുടെ ചില ആശങ്കൾ ഊതിപ്പെരുപ്പിച്ച് വലിയ തോതിൽ പ്രതിരോധമുയർത്താൻ പാറമട ലോബികൾ മുടക്കിയ പണം ചെറുതല്ല.
പാലക്കാട് ജില്ലയിലെ തൂതയിലെ ഒരു മലമുകളിൽ നടക്കുന്ന ഖനനവും അവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്ന ക്രഷർ യൂനിറ്റും ഒരു ഗ്രാമത്തിലെ മുഴുവൻ ജലസ്രോതസ്സുകളും മലിനമാക്കും എന്ന് തിരിച്ചറിയുന്ന പ്രദേശവാസികൾ ശക്തമായ ചെറുത്തു നിൽപിലാണ്. വളരെ വീതി കുറഞ്ഞതും ഒരു ടൺ ഭാരം കയറ്റിയ വാഹനം പോയാൽ തകർന്നേക്കാവുന്നതുമായ വഴിയിലൂടെ വേണം അൻപതും അറുപതും ടൺ കരിങ്കല്ല് കയറ്റിയ ടോറസ് പോലുള്ള വണ്ടികൾ പോകാൻ എന്നറിയാത്തവരോ ഇതിനു അനുമതി നൽകുന്നവർ?
ഖനനം നടത്തുമ്പോൾ മേൽമണ്ണ് നശിക്കാതെ സംരക്ഷിക്കണം. മരങ്ങൾ ഇതിനായി വെട്ടി മാറ്റുമ്പോൾ നിരവധി നിബന്ധനകൾ പാലിക്കണം. പാറമടകളിൽ വീണു അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കൃത്യമായ വേലികൾ ഉണ്ടാകണം. അതു സംബന്ധിച്ചുള്ള അറിയിപ്പുകൾ റോഡിൽ ഉണ്ടാകണം. ഇതിനെല്ലാം പുറമെ ഖനനം അവസാനിച്ചാൽ ആ ഖനികൾ മൂടി അതിനുമേൽ പഴയതുപോലെ മേൽമണ്ണിട്ടു ജൈവഘടന പുനഃസ്ഥാപിക്കണം എന്നൊക്കെ ചട്ടങ്ങളുണ്ട്. ഒരിടത്തുപോലും ഇതൊന്നും പാലിക്കുന്നില്ലെന്നു ആർക്കുമറിയാം. ഒരു നിയമലംഘനത്തിനും ആരും ശിക്ഷിക്കപ്പെടുന്നില്ല. ഇപ്പോൾ മുടക്കുഴ ദുരന്തത്തിനും ഒരാളും ഉത്തരവാദി ആകുന്നില്ല. ആ കുടുംബങ്ങളുടെ സർവ പ്രതീക്ഷയുമായ മൂന്നു കുട്ടികൾ നഷ്ടമായി. അത്രമാത്രം.
നൂറുകണക്കിന് സമരങ്ങൾ നടക്കുന്നുണ്ട്. അതുപോലെ ഒട്ടനവധി കേസുകളും ഉണ്ട്. പലപ്പോഴും അനുകൂലമായ വിധികൾ ഉണ്ടായാലും പ്രവർത്തനം നിർത്തിവെക്കാതെ കഴിയുന്നത്ര തുടരാനുള്ള കുറുക്കുവഴികൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവർ കണ്ടെത്തുന്നു. ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇത്ര അശ്രദ്ധമായി പ്രവർത്തിക്കുന്ന പാറമട ഉടമകളെയോ അവർക്കു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയോ ഒന്നു തൊടാൻപോലും കഴിയാത്തത്ര നിസ്സഹായമായ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും. ഇതാണ് നമ്മുടെ ജനാധിപത്യം. നിയമവാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.