ഇന്ത്യൻ മുസ്ലിം പിന്നാക്കാവസ്ഥ പരിഹാരമെന്ത്?
text_fields1. മുസ്ലിം സ്ത്രീ വിദ്യാഭ്യാസം സംബന്ധിച്ച പഠനത്തിന്റെ കവർ 2. ജസ്റ്റിസ് രജീന്ദർ സച്ചാർ
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നിന്നുള്ള അദീബ അനം എന്ന മിടുക്കി ഈയിടെ വാർത്താ തല ക്കെട്ടുകളിൽ ഇടംനേടിയിരുന്നു. ഓട്ടോ ഡ്രൈവറുടെ മകളായ അദീബ സകലവിധ പ്രതിസന്ധികളെയും തരണം ചെയ്താണ് അഖിലേന്ത്യ സിവിൽ സർവിസ് പരീക്ഷയിൽ 142ാം റാങ്ക് നേടിയത്. ആ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം കണ്ണു തുറപ്പിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് സിവിൽ സർവിസിൽ എത്തുന്ന ആദ്യ മുസ്ലിം വനിതയാണ് അദീബ എന്ന സത്യം. സ്വാതന്ത്ര്യലബ്ധി യുടെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ശേഷവും ഈ നേട്ടത്തിനരികിൽ എത്താൻ കഴിയാത്ത സംസ്ഥാനങ്ങൾ ഇനിയുമുണ്ട് എന്നത് നടുക്കുന്ന മറ്റൊരു യാഥാർഥ്യം.
നിരക്ഷരത, വിദ്യാഭ്യാസക്കുറവ്, അവസരങ്ങളുടെ അഭാവം എന്നിവ കാരണം രാജ്യത്തെ മുസ്ലിംകൾ പൊതുവേ മോശം ജീവിതസാഹചര്യങ്ങളിലാണ് കഴിയുന്നത് . ‘‘വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ ഒന്നാണ് മതം, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹിക-മത വിഭാഗങ്ങളിൽ ഒന്നാണ് മുസ്ലിംകൾ ’’ എന്ന് സോയ ഹസനും ഋതു മേനോനും ‘എ സ്റ്റഡി ഓഫ് മുസ്ലിം വിമൻ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.
അദീബ അനം മാതാപിതാക്കൾക്കൊപ്പം
ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് മുസ്ലിംകൾ എന്ന് ഡോ. മൻമോഹൻ സിങ് പ്രധാനമ ന്ത്രിയായിരിക്കെ കേന്ദ്ര സർക്കാർ നിയോഗിച്ച സച്ചാർ സമിതി രാജ്യമൊട്ടുക്ക് വിശദ പഠനം നടത്തി തയാറാക്കി 2006ൽ സമർപ്പിച്ച റിപ്പോർട്ട് ആധികാരികമായി വെളിപ്പെടുത്തി. പൊതു ജനസംഖ്യയുടെ 70 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, മുസ്ലിം കുട്ടികളിൽ 59 ശതമാനം മാത്രമേ പ്രൈമറി സ്കൂളിൽ ചേരുന്നുള്ളൂ എന്നും മുസ്ലിം വിദ്യാർഥികളിലും കൊഴിഞ്ഞുപോക്ക് കൂടുതലാണ് എന്നും ദാരിദ്ര്യം, വിദ്യാഭ്യാസ ലഭ്യതക്കുറവ്, വിവേചനം എന്നിവയാണ് ഈ അസമത്വങ്ങൾക്ക് കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കി.
സച്ചാർ കമ്മിറ്റി പഠനം നടത്തിയ വേളയിൽ മുസ്ലിംകൾക്കിടയിലെ സാക്ഷരതാ നിരക്ക് 59.1 ശതമാനം ആയിരുന്നു, അന്നത്തെ ദേശീയ ശരാശരിയായ 64.8 ശതമാനത്തേക്കാൾ താഴെയായിരുന്നു; മുസ്ലിംകളിൽ നാലു ശതമാനത്തിൽ താഴെ പേർ ബിരുദധാരികളോ ഡിപ്ലോമയുള്ളവരോ ആണ്. അതേസമയം ദേശീയ ശരാശരി ഏഴ് ശതമാനം ആയിരുന്നു (ഈ ഡേറ്റ 20 വയസ്സും അതിൽ കൂടുതലുമുള്ള ജനസംഖ്യയെക്കുറിച്ചാണ്). ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് ചേരുന്നത് 25 വിദ്യാർഥികളിൽ ഒരാൾ മാത്രമാണെന്നും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് ചേരുന്ന അമ്പത് വിദ്യാർഥികളിൽ ഒരാൾ മാത്രമാണ് മുസ്ലിം എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇനി ലഭ്യമായ പുതിയ കണക്കും സാഹചര്യവും പരിശോധിക്കാം.
2011ലെ ഇന്ത്യൻ സെൻസസ് പ്രകാരം ഇന്ത്യയിലെ മുസ്ലിംകളിൽ 57.3 ശതമാനം പേർ സാക്ഷരരാണെന്ന് കാണിക്കുന്നു (അതായത് ഇന്ത്യയിലെ മുസ്ലിംകളിൽ 42.7ശതമാനം പേർ നിരക്ഷരരാണ്, മുസ്ലിം ജനസംഖ്യയുടെ പകുതിയോളം പേർക്കും സ്വന്തം മാതൃഭാഷയിൽ പേര് വായിക്കാനോ എഴുതാനോ അറിയില്ല). മറ്റ് ന്യൂനപക്ഷങ്ങൾക്കിടയിലെ സാക്ഷരത നിരക്ക് മുസ്ലിംകളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്. 2021ൽ നടത്തേണ്ടിയിരുന്ന സെൻസസ് ഇനിയും നടത്തിയിട്ടില്ലാത്തതിനാൽ, ഏറ്റവും പുതിയ വിശ്വസനീയവും ആധികാരികവുമായ ഡേറ്റ ലഭ്യമല്ല).
മുസ്ലിം വിദ്യാർഥികളുടെ സ്കൂൾ പ്രവേശനം
ഇനി നമുക്ക് മുസ്ലിം വിദ്യാർഥികളുടെ സ്കൂൾ പ്രവേശനം, പ്രാഥമിക തലം മുതൽ സെക്കൻഡറി വിദ്യാഭ്യാസ തലം വരെ, ശ്രദ്ധ കേന്ദ്രീകരിക്കാം. 2011 ലെ സെൻസസ് പ്രകാരം മുസ്ലിംകളുടെ ആകെ ജനസംഖ്യ 14.22 ശതമാനം ആണ്.
മൊത്തം ജനസംഖ്യയിൽ (14.23 ശതമാനം) മുസ്ലിം വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന്റെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ വിഹിതം വളരെ കുറവാണെന്ന് ഡേറ്റ സൂചിപ്പിക്കുന്നു. അതായത്, 4.64: 14.23.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.