തുറക്കുന്നു സ്വപ്നമുഖം
text_fieldsചരിത്രത്തിൽ ഇടം നേടിയൊരു പൂർവകാലമുണ്ട് വിഴിഞ്ഞത്തിന്. രാജഭരണകാലത്തുതന്നെ തുറമുഖ തീരമെന്ന ഖ്യാതി സ്വന്തമാക്കിയ ഇടം. കാലപ്രവാഹത്തിൽ തുറമുഖത്തിന് പെരുമ മങ്ങിയതിനു കാരണങ്ങൾ പലതായിരുന്നു. കാലാന്തരത്തിൽ ചരക്കുനീക്കത്തിന്റെ പറുദീസയൊരുക്കാൻ തക്കവണ്ണം അതിശയ തീരമായി വിഴിഞ്ഞം മാറുകയായിരുന്നു. നൂറ്റാണ്ടുകൾക്കപ്പുറം പായ്ക്കപ്പലുകൾ അടുത്തിരുന്ന കടലോരത്ത് ഇന്നു ലോകത്തെ ഏറ്റവും വലിയ കപ്പലുകൾ എത്തുകയാണ്. വിഴിഞ്ഞത്ത് ഇങ്ങനെയൊരു തുറമുഖം വരുമോ എന്നു സംശയിച്ചവരുണ്ട്. വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചവരുണ്ട്. അവർക്ക് മുന്നിൽ ഉത്തരങ്ങളുടെ കണ്ടെയ്നറുകൾ തുറക്കുകയാണ്. രാജ്യത്തെതന്നെ പ്രധാന വ്യവസായിക തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുേമ്പാൾ കേരളത്തിനും നേട്ടങ്ങളേറെ.
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ മൂന്നു മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇതുവരെ എത്തിയത് 260ൽ അധികം കപ്പലുകൾ. കൈകാര്യം ചെയ്തത് 5.36 ലക്ഷത്തിലധികം ടി.ഇ.യു. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കുനീക്കത്തിൽ വിഴിഞ്ഞം ഒന്നാം സ്ഥാനം തൊട്ടു. പ്രതിമാസം ഒരു ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യുക എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ കപ്പലായ ‘എം.എസ്.സി തുർക്കിയ’ ഉൾപ്പെടെ സുഗമമായി ബെർത്ത് ചെയ്തു. കൊളംബോ അടക്കമുള്ള തുറമുഖങ്ങളിൽ എത്തുന്ന മദർഷിപ്പുകളിലെ കണ്ടെയ്നറുകൾ ഫീഡർ കപ്പലുകളിലേക്ക് മാറ്റി ഇന്ത്യൻ തീരത്തെ തുറമുഖങ്ങളിലേക്കും തിരിച്ചും എത്തിച്ചിരുന്ന കാലത്തിനും മാറ്റംവരുകയാണ്.
തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട നിർമാണം മേയിൽ തന്നെ തുടങ്ങും. ഈ ഘട്ടത്തിൽ 1200 മീറ്റർ ബെർത്ത്, 920 മീറ്റർ പുലിമുട്ട് എന്നിവ നിർമിക്കും. കണ്ടെയ്നർ സൂക്ഷിക്കാനുള്ള യാർഡുകൾ സജ്ജമാക്കുന്നതും ഇൗ ഘട്ടത്തിലാണ്. എല്ലാ ഘട്ടങ്ങളുടെയും നിര്‍മാണം 2028ല്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. നാലു ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോർട്സ് സര്‍ക്കാറിന് 2034 മുതല്‍ നല്‍കുക. അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോൾ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും. ഇതിനായി 10,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ തുക പൂര്‍ണമായും അദാനി പോർട്സ് വഹിക്കണമെന്നാണ് കരാർ.
കേരളപ്പിറവി മുതൽ തുറമുഖപ്പിറവി വരെ
കേരളപ്പിറവിക്കു ശേഷം സംസ്ഥാനത്ത് എല്ലാ മേഖലയിലും വിവിധ പദ്ധതികൾ ആവിഷ്കരിക്കപ്പെടുകയും വികസന സാധ്യതകളെക്കുറിച്ച് പലതരം പഠനങ്ങൾ നടക്കുകയും ചെയ്തു. അപ്പോഴൊക്കെയും വിഴിഞ്ഞം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. 1991ൽ കെ. കരുണാകരൻ സർക്കാറിന്റെ കാലത്താണ് ആധുനിക കേരളത്തിന്റെ ചർച്ചകളിൽ വിഴിഞ്ഞവും എത്തുന്നത്. അന്നു തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവനാണ് വിഴിഞ്ഞം തുറമുഖ സാധ്യതകളെക്കുറിച്ച് പഠിക്കാൻ നടപടികൾ മുന്നോട്ടുനീക്കിയത്. എന്നാൽ, തുടർപ്രവർത്തനങ്ങൾ ലക്ഷ്യം കണ്ടില്ല. 1996ൽ ഇ.കെ. നായനാർ സർക്കാർ ഇടപെട്ടു. സാധ്യതകൾ പഠിക്കാൻ സമിതിയെ നിയോഗിച്ചെങ്കിലും ബി.ഒ.ടി വ്യവസ്ഥയിൽ ലക്ഷ്യമിട്ട പദ്ധതി എങ്ങുമെത്തിയില്ല. 2001ൽ എ.കെ. ആന്റണി സർക്കാറാണ് തുറമുഖ നിർമാണത്തിനായി കാര്യക്ഷമമായി നീങ്ങിയത്. തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ താൽപര്യവും ഇതിനു വേഗം പകർന്നു. ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും കൺസോർട്യത്തിനു കേന്ദ്രം സുരക്ഷാ അനുമതി നൽകിയില്ല.
2006ൽ വി.എസ് സർക്കാർ വിഴിഞ്ഞത്തിനായി കൂടുതൽ താൽപര്യം കാട്ടി. സ്ഥലമേറ്റെടുക്കലടക്കം അടിസ്ഥാന വികസനത്തിനു നടപടി തുടങ്ങിയത്. 2011ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി യഥാർഥ്യമാക്കാൻ വലിയ ശ്രമം നടത്തി. അദാനിയുമായി കരാർ ഒപ്പിട്ടത് വിവാദങ്ങൾക്കും വഴിവെച്ചു. അദാനി ഗ്രൂപ്പിന് അനുകൂല വ്യവസ്ഥകളുമായി കരാറുണ്ടാക്കിയെന്ന ആക്ഷേപവുമായി ഇടതുപക്ഷം രംഗത്തുവന്നു. ആരോപണങ്ങളുടെ പെരുമഴയാണ് അന്ന് സർക്കാർ നേരിട്ടത്. എന്നാൽ, ഉമ്മൻ ചാണ്ടി പിന്നോട്ടുപോയില്ല. പിന്നീട് വന്ന ഒന്നാം പിണറായി സർക്കാർ പദ്ധതിക്ക് മുന്തിയ പരിഗണന നൽകി. ഓഖിയും കോവിഡും പ്രാദേശിക പ്രതിഷേധങ്ങളുമടക്കം കാറുംകോളും നിറഞ്ഞ അന്തരീക്ഷം മറികടക്കാൻ സർക്കാറിന് സാധിച്ചു. ഭരണത്തുടർച്ചയിലും വിഴിഞ്ഞത്തിന് വികസനത്തുടർച്ച നൽകാൻ കഴിഞ്ഞത് പിണറായി സർക്കാറിന്റെ നേട്ടമായി.
ജേഡ് സർവിസ് @ വിഴിഞ്ഞം
ട്രയൺ റൺ ഘട്ടത്തിൽ തന്നെ വലിലൊരു നേട്ടം വിഴിഞ്ഞത്തിന് സ്വന്തമാക്കാനായി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) യുടെ ജേഡ് (JADE) സർവിസിലേക്ക് വിഴിഞ്ഞം തുറമുഖം ഉൾപ്പെട്ടതാണിത്. ഇതോടെ ഈ സർവിസിലെ ദക്ഷിണ ഏഷ്യയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറി. ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് സർവിസിൽ വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാൻ കഴിയുന്നതും ഉയർന്നതോതിൽ കണ്ടെയ്നറുകൾ കൈമാറ്റം ചെയ്യാൻ കഴിയുന്നതുമായ തുറമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രകൃതിയൊരുക്കിയ പ്രതിഭാസം
പ്രകൃതിയൊരുക്കിയ പ്രതിഭാസമായി വിഴിഞ്ഞം തുറമുഖത്തെ വിശേഷിപ്പിക്കുന്നു. 18 മീറ്ററിൽ കൂടുതലുള്ള സ്വാഭാവിക ആഴമാണ് കാരണം. വിഴിഞ്ഞത്തെ മറ്റു തുറമുഖങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നതും ഇൗ ആഴമാണ്. ലോകത്തുള്ള വമ്പൻ തുറമുഖങ്ങൾപോലും വർഷാവർഷം കപ്പൽ ചാനലിന്റെ ആഴം നിലനിർത്താൻ ചെലവഴിക്കുന്ന തുക വളരെ വലുതാണ്. ആ സാഹചര്യത്തിലാണ് വിഴിഞ്ഞത്തിന്റെ സ്വാഭാവിക ആഴം അനുഗ്രഹമായി മാറുന്നത്. ഏറ്റവും വലിയ കപ്പലുകൾക്കുപോലും അനായാസം വന്നു ബർത്ത് ചെയ്യാനും കപ്പൽ ചാനലിന്റെ ഉള്ളിൽനിന്നു തന്നെ 360 ഡിഗ്രി നിഷ്പ്രയാസം കറങ്ങി വരാനും കഴിയുന്നതിലൂടെ ലോകത്തുള്ള വൻകിട തുറമുഖങ്ങൾക്കൊപ്പം നിൽക്കാൻ വിഴിഞ്ഞത്തെ പ്രാപ്തമാക്കുന്നു. ലോകത്തിലെ തിരക്കേറിയ രണ്ടു കപ്പൽചാലുകളുമായുള്ള സാമീപ്യവും അനുകൂലഘടമാണ്.
ക്രെയിനുകൾ ഇനിയും എത്തും
തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിൽ പുതിയ ബർത്തിന്റെ ഓരോ 100 മീറ്ററും ഷിപ് ടു ഷോർ ക്രെയിൻ സ്ഥാപിക്കും.1200 മീറ്ററിൽ 12 ഷിപ് ടു ഷോർ ക്രെയിനുകളുണ്ടാകും. കണ്ടെയ്നർ നീക്കത്തിന് 36 യാർഡ് ക്രെയിൻ സ്ഥാപിക്കും. ഒന്നാംഘട്ടത്തിൽ 24 യാർഡ് ക്രെയിനും എട്ട് ഷിപ് ടു ഷോർ ക്രെയിനുമാണ് ഉള്ളത്. രണ്ടാംഘട്ടം ബർത്തിന്റെ മൊത്തം നീളം 2000 മീറ്ററും പുലിമുട്ടിന്റെ നീളം 3880 മീറ്ററുമാകും. 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ (പുലിമുട്ടിനോടനുബന്ധിച്ച്), ലിക്വിഡ് കാർഗോ സംഭരണ സൗകര്യ വികസനം എന്നിവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി. യാർഡ് നിർമാണത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി കടൽ നികത്തി 77.17 ഹെക്ടർ ഭൂമി കണ്ടെത്തും. സ്വകാര്യഭൂമി ഏറ്റെടുക്കില്ല.
ആഹ്ലാദത്തിനിടയിലും നിരാശയായി വി.ജി.എഫ്
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സർക്കാറിൽ നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) വായ്പയായി സ്വീകരിക്കാൻ മന്ത്രിസഭ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. തിരിച്ചടവ് ഒഴിവാക്കാൻ സർക്കാർ വലിയ സമ്മർദം ചെലുത്തിയിട്ടും കേന്ദ്രം വഴങ്ങിയില്ല. ഒടുവിൽ വി.ജി.എഫ് തുക വായ്പയായി സ്വീകരിക്കാനും കേന്ദ്രം നിർദേശിച്ച പ്രകാരം തിരിച്ചടക്കാമെന്ന കരാറിൽ ഒപ്പുവെക്കാനും സംസ്ഥാനം നിർബന്ധിതമാവുകയായിരുന്നു.
വി.ജി.എഫ് തുക ലാഭവിഹിതമായി തിരിച്ചടക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. തർക്കത്തിന്റെ പേരിൽ തുക നഷ്ടപ്പെടാതിരിക്കാനും മറ്റു വായ്പകളിലൂടെ പണം കണ്ടെത്തുന്നത് ഒഴിവാക്കാനും കേന്ദ്രത്തിന്റെ നിബന്ധന അംഗീകരിക്കാൻ മന്ത്രിസഭ അനുമതി നൽകുകയായിരുന്നു. ഗ്രാന്റായി പണം അനുവദിക്കണമെന്ന വിഷയത്തിൽ കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് തുറമുഖ മന്ത്രിയടക്കം ആവർത്തിക്കുന്നത്.
തുറമുഖത്തിന് 817.80കോടി വി.ജി.എഫ് നൽകുന്നതിനു പകരം തുറമുഖത്തുനിന്ന് സർക്കാറിന് കിട്ടുന്ന വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രത്തിനു നൽകണമെന്ന വ്യവസ്ഥമൂലം 12,000 കോടിയോളം രൂപ തിരിച്ചടക്കേണ്ടിവരുമെന്നാണ് കേരളത്തിന്റെ ആശങ്ക. വിഴിഞ്ഞത്ത് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്ന പദ്ധതി തുകയായ 4089 കോടിയുടെ 40 ശതമാനം കേന്ദ്രവും സംസ്ഥാനവും വി.ജി.എഫ് ആയി അനുവദിക്കുമെന്നായിരുന്നു 10 വർഷം മുമ്പേയുള്ള ധാരണ. ഇതുപ്രകാരം കേന്ദ്രം 817.8 കോടിയും സംസ്ഥാനം 817.18 കോടിയും നൽകണമായിരുന്നു. കമീഷനിങ്ങിന് ശേഷമാണ് വി.ജി.എഫ് തുക അദാനി പോർട്സിന് നൽകേണ്ടത്.
ട്രാൻസ്ഷിപ്മെൻറ് എന്നാൽ കണ്ടെയ്നറുകൾ ‘മദർ ഷിപ്പുകൾ’ എന്നറിയപ്പെടുന്ന കൂറ്റൻ കപ്പലിലാണ് വൻകിട തുറമുഖങ്ങളിലെത്തിക്കുന്നത്. അവിടെനിന്ന് ക്രെയിനുകൾ വഴി ചെറുകപ്പലുകളിലേക്ക് (ഫീഡർ വെസൽ) മാറ്റും. ഇതിന് സൗകര്യമുള്ളവയാണ് ട്രാൻസ്ഷിപ്മെൻറ് തുറമുഖങ്ങൾ. ഇത്തരം തുറമുഖങ്ങളിലെത്തുന്ന കണ്ടെയ്നറുകൾ തുടർന്ന് ചെറിയ, ഇടത്തരം തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ഈ പ്രക്രിയ ചരക്കുനീക്കത്തിലും ചരക്കിറക്കത്തിലും നടക്കുന്നു. കൊളംബോ ഉൾപ്പെടെയുള്ള തുറമുഖങ്ങളെ ഇന്ത്യയടക്കം ട്രാൻസ്ഷിപ്മെൻറിന് ഉപയോഗിക്കുണ്ട്. വിഴിഞ്ഞം വരുന്നതോടെ മദർഷിപ്പൽ വരുന്ന കണ്ടെയ്നറുകൾ ചെറുകപ്പലുകൾ വഴി ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് എത്തിക്കാനാവും. ട്രെയിൻ, റോഡ് മാർഗമുള്ള ചരക്ക് നീക്കം പ്രാവർത്തികമാവുന്നതോടെ വിഴിഞ്ഞം ഇന്ത്യയുടെ ചരക്കുനീക്കത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഇടമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.