ശബരിമലമുകളിലെ മഴവിൽകാവടി
text_fieldsരണ്ടു ചെങ്ങന്നൂർകാരുടെ വിടുവായത്തത്തിനു നന്ദി, ശബരിമല പുകിലിെൻറ ഉള്ളുകള്ളിയിലേക്ക് നട തുറന്നുകിട്ടി. ഒന്നാമൻ രാഹുൽ ഇൗശ്വർ. ചെങ്ങന്നൂർ താഴമൺമഠത്തിലെ ഇൗ വിത്ത് ചടപാടലിറ്റികളുടെ ദീർഘമായ പൊതുപ്രദർശനങ്ങൾക്ക് ഒടുവിൽ, കാര്യത്തോട് അടുത്തപ്പോൾ തനിനിറം വെളിവാക്കി-വേണ്ടിവന്നാൽ, സന്നിധാനം കളങ്കപ്പെടുത്തിയും നട അടപ്പിക്കാനുള്ള നമ്പർ. മാധ്യമങ്ങളെ കണ്ടപ്പോൾ പതിവുപോലെ ഇളകിപ്പോയി, വിടുവാ തുറന്നു. ഭക്തിയിലെ ശുദ്ധിയുടെ യുക്തി പറയുന്ന തന്ത്രികുടുംബക്കാരെൻറ അയ്യപ്പഭക്തി ഏത് അശുദ്ധ ഏർപ്പാടിനും മടിക്കാത്ത നിലവാരത്തിലാണെന്ന് മാലോകരെ അറിയിച്ചുതന്നു. അഥവാ, ആചാരസംരക്ഷകരുടെ തൻകാര്യലബ്ധിക്ക് വെറുമൊരു കരു മാത്രമാണ് അവർ നിരന്തരം കൊട്ടിഘോഷിക്കുന്ന മൂർത്തി എന്ന്.
രണ്ടാമൻ ശ്രീധരൻപിള്ള. ചോരവീഴ്ത്തി അമ്പലം പങ്കിലമാകാൻ മടിയൊന്നുമില്ലാത്ത കൂട്ടരുടെ നേതാവാണ്. പതിനെട്ടാം പടിയെ സെക്രട്ടറിയേറ്റുപടിയാക്കുകയൂം മുർത്തിക്കു നേരെ ചന്തി തിരിഞ്ഞു നിൽക്കുകയൂം ചെയ്യുന്ന സംഘകാര്യവാഹകന്മാരെ അണിനിരത്തിയാണ് കാര്യസാധ്യം. മൂർത്തിയും ഭക്തിയുമൊക്കെ ഇവിടെയും ലാഭക്കോളിനുള്ള കരുക്കൾ മാത്രം. ഗോൾഡൻ ഒാപ്പർച്യൂണിറ്റി, സ്ട്രാറ്റജി, സമസ്യ, അജണ്ട എന്നുവേണ്ട സ്വന്തം കാലാൾപ്പടയെ കണ്ടതും പിള്ളേച്ചനങ്ങ് കൈവിട്ടുപോയി. ഉള്ളിലെ അടിക്കാരൻ ആണ്ടി സമ്പൂർണമായി പുറത്തുചാടി. മാർക്സിസ്റ്റുകാരടക്കം നാട്ടിലെ കേമൻപുള്ളികളൊക്കെ ബുദ്ധിയുപദേശത്തിന് ആശ്രയിക്കുന്ന മഹാവക്കീൽ പ്രതിഭയാണ് താനെന്ന് പ്രഖ്യാപിക്കുന്നു. തന്ത്രി സമൂഹത്തിെൻറ ആപൽബാന്ധവനും വിശ്വാസമൂർത്തിയുമാണ് താനെന്ന് വെളിപ്പെടുത്തുന്നു. സർവോപരി എട്ടുകാലി മമ്മൂഞ്ഞിന് ഒാണം ബമ്പറടിച്ച മട്ട്.
ഇൗ വിടുവാകൾ വഴി പുറത്തുവന്നത് നേരിെൻറ ഒരു ഭാഗം മാത്രമാണ്. ഏതു പ്രമേയത്തിെൻറയും ഉള്ളറിയാൻ പ്രാഥമികമായി വേണ്ടത് ശരിയായ ചോദ്യങ്ങൾ ശരിയായ രീതിയിൽ ഉന്നയിക്കുകയാണ്. പിശകിപ്പോകുന്ന ചോദ്യം ശരിയുത്തരത്തിലേക്കല്ല നയിക്കുക. ശബരിമല സമരം എന്തിനുവേണ്ടി എന്നതല്ല, ആരാണിതിെൻറ അത്യാവശ്യക്കാർ എന്നതാണ് ശരിയായ ചോദ്യം. എന്താണീ സമരത്തിെൻറ അജണ്ട എന്നതിലേക്കുള്ള ചാവി.
‘അയ്യപ്പഭക്തർ’ എന്ന പുകപടലം നീക്കിനോക്കിയാൽ ചില മൂർത്തിരൂപങ്ങളെ കാണാം-താഴമൺ മഠം, യോഗക്ഷേമസഭ, പന്തളം കൊട്ടാരം, എൻ.എസ്.എസ്, സംഘ്പരിവാരം പിന്നെ, ‘വിശ്വാസികൾക്കൊപ്പം’ എന്ന ധൂസരനിലപാടുമായി കോൺഗ്രസ്. ആചാരസംരക്ഷണമെന്ന മറക്കുടയാണ് ഇൗ കക്ഷികൾ പൊതുവായി പിടിക്കുന്നത്. എന്നുവെച്ചാൽ രജസ്വലകളായ വനിതാഭക്തരെ ശബരിമലക്ഷേത്രത്തിൽ കയറ്റാതിരിക്കുക. ടി. ആചാരം പ്രാബല്യത്തിലായിട്ട് 27 വർഷമേ ആയിട്ടുള്ളൂ. ഒരു ഭക്തൻ കൊടുത്ത പരാതിവെച്ച് ഹൈക്കോടതി അങ്ങനെയൊരു കൽപന കൊടുത്തത് 1991ൽ. അതായത്, 1991 വരെ ഇൗ പറയുന്ന ആചാരത്തിന് പ്രാേയാഗികസാധുത ഇല്ലായിരുന്നെന്നും അതൊരു സങ്കൽപം മാത്രമായിരുന്നെന്നർഥം.
ഇൗ ആചാരത്തിെൻറ സംരക്ഷണം ഒരു പുകമറയാണെന്നും ബന്ധപ്പെട്ട കക്ഷിയുടെ യാഥാർഥ ഇംഗിതങ്ങൾ വേറെയാണെന്നും മനസ്സിലാക്കാൻ സൂപ്രീംകോടതി വിധിയുടെ അന്തസ്സത്ത തിരിച്ചറിയണം. വിശ്വാസികളെ ഒന്നടങ്കം നിരാകരിച്ചുകൊണ്ട് ഒരാചാരത്തെ റദ്ദാക്കുകയായിരുന്നല്ലോ കോടതി. മറിച്ച്, ഭരണഘടനയൂടെ അടിസ്ഥാന പ്രാമണങ്ങളെ ടി. ആചാരം ലംഘിക്കുന്നുണ്ടോ എന്നാണ് പരിശോധിച്ചത്. അങ്ങനെ ലംഘിക്കാൻ ടി ആചാരക്കാരെ അനുവദിക്കുന്ന ചില ഭരണഘടനാ വ്യവസ്ഥകളുണ്ട്; ഇവിടെ അവരതിന് അവകാാശമുള്ളവരാണോ- എന്നുമാണു പരിശോധിച്ചത്. വ്യക്തമാക്കാം-ശബരിമലയിൽ യുവതികളെ വിലക്കുന്നത് ലിംഗതുല്യത എന്ന ഭരണഘടനാ പ്രമാണത്തെ ലംഘിക്കുന്നതാണ്. അയ്യപ്പഭക്തർ ഒരു പ്രത്യേക മതവിഭാഗമാണെന്ന് (ഡിനോമിനേഷൻ) തെളിയിക്കുന്നപക്ഷം ടി വിലക്കിന് അംഗീകാരം നൽകാനാവും. തങ്ങൾ ഹിന്ദുമതക്കാരല്ലെന്ന് ശ്രീരാമകൃഷ്ണമിഷൻ സ്ഥാപിക്കുകയും കൊൽക്കത്ത ഹൈക്കോടതി അത് ശരി വെക്കുകയും ഉണ്ടായിട്ടുണ്ട്. എന്നാൽ, അയ്യപ്പഭക്തർ അങ്ങനെയൊരു പ്രത്യേക വിഭാഗമാണെന്നു സ്ഥാപിക്കാൻ കോടതിയിലെത്തിയ ഹരജിക്കാർക്കു കഴിഞ്ഞില്ല. ഹൈന്ദവീയതയുടെ പൊതുചട്ടക്കൂടിൽപ്പെടുന്ന കൂട്ടർ തന്നെയാണിതെന്ന് കോടതിക്കു ബോധ്യപ്പെടുകയും ചെയ്തു. അതിനാൽത്തന്നെ ആചാരപരമായ ലിംഗവിവേചനത്തിന് അവർക്ക് അവകാശമില്ലെന്ന് കോടതി കണ്ടെത്തി. ശബരിമല ഇൗ പൊതുവിശ്വാസപരിവട്ടത്തിലുള്ള ഒരു ആരാധാനാലയമാണെന്ന നിഗമനത്തിെൻറ ഉപഫലം മാത്രമായിരുന്നു. രജസ്വലകളായ സ്ത്രീകൾക്കുള്ള വിലക്ക് നീക്കിയ നടപടി. ഇവിടെത്തന്നെയാണ് നമ്മുടെ സമരക്കാരുടെ യാഥാർത്ഥ പ്രശ്നം.
ശബരിമലയെ പൊതു ആരാധാനകേന്ദ്രമായി പ്രഖ്യാപിച്ചേതാടെ അവിടെ നിലനിന്നുപോന്ന പല കുത്തകാവകാശങ്ങളും ഒറ്റയടിക്ക് റദ്ദാക്കപ്പെടുന്നു. ആരൊക്കെയാണ് അതിൽ ചേതമുള്ളവരെന്നു കാണുക. ഒന്ന് 1902 മുതൽ തന്ത്രിക്കുത്തക കയ്യാളിവരുന്ന താഴമൺകുടുംബം. പൗരോഹിത്യമേലധികാരത്തിെൻറ ഇൗ പാരമ്പര്യാവകാശം ആദായനികുതിയുടെ പിടിയിൽപ്പെടാത്ത ഗംഭീരവരവിനം മാത്രമല്ല ഇൗ കുടുംബത്തിനു നൽകുന്നത്. ദേശവിദേശങ്ങളിൽ പ്രതിഷ്ഠാകർമവും താന്ത്രികാവകാശത്തിനും കയ്യാളാൻ പറ്റിയ സംസ്കാരികമൂലധനം കൂടിയാണ്. അങ്ങനെ ബ്രാഹ്മണ്യം ഏക്കാലവും പുലർത്തിപ്പോന്ന സാമൂഹ്യസാംസ്കാരിക ആധിപത്യത്തിനുള്ള ഇക്കാല കുറുക്കുവഴി കൂടിയാണ് ശബരിമലയിലെ പൗരോഹിത്യ കുത്തക.
പൂജാവിധി പഠിച്ച അബ്രാഹണർക്കും ദേവസ്വം ക്ഷേത്രങ്ങളിൽ പൂജാരിപ്പണി തരമാവുന്ന പുതിയ കാലത്ത് ഇൗവ്യവ്സഥ മുഖംതിരിച്ചു നിൽക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. സന്നിധാനത്തും മാളികപ്പുറത്തും ‘മലയാള ബ്രാഹ്മണ’ർക്കു മാത്രമേ (നമ്പൂതിരി എന്നു വായിക്കുക) ശാന്തിപ്പണി കിട്ടൂ. സുപ്രീംകോടതിയുടെ പുതിയ വിധിയോടെ ആ കുത്തകയും നഷ്ടമാവുന്നു. അതാണ് യോഗക്ഷേമസഭകളുടെ ചേതം.
പന്തളം കൊട്ടാരമാണ് അടുത്ത സന്തപ്തകുടുംബം. തിരുമല നായ്ക്കനെ പേടിച്ച് പാണ്ഡ്യരാജ്യം വിേട്ടാടിവന്ന കൂട്ടർ വാസ്തവത്തിൽ ഇൗ പ്രദേശത്തെ ഒരു ജന്മികുടുംബം മാത്രമായിരുന്നു എന്നതാണ് ചരിത്രം. ‘പന്തളം രാജ്യം’ എന്ന ഉരുപ്പടി തന്നെ കേരളക്കരയിലുണ്ടായിട്ടില്ല. മറിച്ച് കൈപ്പുഴ തമ്പാനിൽനിന്ന് ഒൗദാര്യം കിട്ടിയതിൽ തുടങ്ങി കാശുകൊടുത്തു വാങ്ങികൂട്ടിയ പല ദേശസ്ഥലങ്ങളും ചേർത്ത് അവർ തന്നെ പറഞ്ഞുണ്ടാക്കിയ ‘രാജ്യ’മാണിത്. തൃപ്പാപ്പൂർ തൊട്ട് കൊച്ചി വരെ പടയോട്ടം നടത്തി തിരുവിതാംകൂർ രാജ്യമുണ്ടാക്കിയ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ ഇങ്ങനൊരു ‘രാജ്യ’ത്തെ തൊടാതെ വിട്ടത്. അങ്ങനൊരു രാജ്യമുണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. മാർത്താണ്ഡവർമക്ക് വിനീതദാസന്മാരായി നിന്നുകൊടുക്കാൻ ഇൗ ജന്മികൾക്ക് ക്ഷേത്രപ്രശ്നമൊന്നുമില്ലാതിരുന്നതും അതുകൊണ്ടുതന്നെ. ഒടുവിൽ ശബരിമല അടക്കമുള്ള പ്രദേശങ്ങൾ തിരുവിതാംകൂറിന് സമർപ്പിച്ചിട്ട് പെൻഷൻകാശ് കൈപ്പറ്റിയതും (പന്തളം അടമാനം) മറ്റൊന്നുംകൊണ്ടല്ല. അങ്ങനെ 19ാം നൂറ്റാണ്ടിെൻറ ആദിയിൽത്തന്നെ തിരുവിതാംകൂറിെൻറ വകയായ ശബരിമലയിൽ ‘പന്തളം കൊട്ടാര’ത്തിനെന്തു കാര്യം? ഇവിടെയാണ് ഇൗ ക്ഷേത്രത്തിൽ അതിനൊക്കെ ഏറെ മുേമ്പ നടന്ന മറ്റൊരധിനിവേശത്തിെൻറ ചരിത്രം ഒാർക്കേണ്ടത്. മലയരയന്മാരുടെ ‘ചാത്തൻപുര’യായിരുന്ന ശബരിമലയെ ശൈവ-വൈഷ്ണവ അധിനിവേശകാലത്ത് ‘ശാസ്താസങ്കൽപം’ തിരുകി വൈദികമതക്കാർ കവർന്നു. ഇൗ ശാസ്താവിൽ തങ്ങളുടെ കുമാരനായ അയ്യപ്പൻ വിലയം പ്രാപിച്ചെന്ന മിത്തുവഴിയാണ് പന്തളം കൊട്ടാരക്കാർ ക്ഷേത്രത്തിെൻറ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുത്തത്. മലമുകളിലെ ദുർഘടമായ ഇൗ വനഭൂമിക്കുമേൽ ഇത്ര താൽപര്യമുണ്ടായതിനു കാരണം ആത്മീയമൊന്നുമല്ല. തനി ഭൗതികം തന്നെ-കിഴക്കൻമലയിലെ വിപുലമായ സുഗന്ധദ്രവ്യ സമ്പത്ത്. ആലപ്പുഴ തുറമുഖം, അറബിവാണിജ്യബന്ധം, വാവർ എന്ന അറബി വ്യാപാരി, അയ്യപ്പെൻറ ആലപ്പുഴബന്ധങ്ങൾ, മുഹമ്മയിലെ ഇൗഴവക്കുട്ടി മാളികപ്പുറത്തമ്മയായത്, അവരുടെ കുടുംബക്കാർക്ക് ശബരിമലയിലുണ്ടായിരുന്ന വെടിവഴിപാടവകാശം തുടങ്ങി മലഞ്ചരക്കിന് ഇൗ മലപുരാണത്തിലുള്ള കേന്ദ്രസ്ഥാനത്തിലേക്ക് ചരിത്രപാതകൾ പലതുണ്ട്. എന്തിലധികം ഇന്നും തിരുവാഭരണം കൊണ്ടുപോകുന്ന ആ പെട്ടി ഒന്നു നോക്കുക-ലക്ഷണമൊത്ത പഴയ അറബി ട്രഷർ ചെസ്റ്റ്!
‘പന്തളം അടമാനം’ വഴി തിരുവിതാംകൂറിനും, 1949ലെ തിരു-കൊച്ചി സംയോജന കവനൻറ് പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡിനും സ്വന്തമായ ശബരിമലയിൽ ഇന്ന് പന്തളം കൊട്ടാരത്തിനുള്ളത് മിത്തുവഴിയുള്ള പിതൃസ്ഥാനം മാത്രമാണ്. ടി മിത്ത് ചമച്ചതാണെന്ന് പറഞ്ഞല്ലോ. അതെന്തായാലും, ഇൗ സാങ്കൽപികസ്ഥാനം വച്ച് കൊട്ടാരക്കാർ ഉടമാവകാശം കിട്ടാൻ ൈഹക്കോടതിയിൽപോയി. സംഗതി തള്ളി. തുടർന്നുള്ള അപ്പീൽ സൂപ്രീംകോടതിയും തള്ളി. എങ്കിലും പരമോന്നത കോടതി ചെറിയൊരു ഒൗദാര്യം കാട്ടി-റിട്ട. ജസ്റ്റീസ് കെ.ടി. തോമസിനെ മധ്യസ്ഥനായി വച്ചു -വല്ല അവകാശവും കൊടുപ്പിക്കാമോ എന്നു നോക്കാൻ. മധ്യസ്ഥൻ കോട്ടയത്ത് 11 സിറ്റിങ്ങുകൾ വച്ചു. കൊട്ടാരത്തിന് പ്രത്യേകിച്ചൊരു അവകാശവുമില്ലെന്നു തന്നെ കണ്ടപ്പോൾ ടിയാൻ ഒരു നിർദ്ദേശം വെച്ചു -സന്നിധാനത്തെ ശാന്തിപ്പണിക്കാരെ തെരെഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ, നറുക്ക് എടുക്കാൻ പന്തളം കൊട്ടാരത്തിൽനിന്നുള്ള 10 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് അവകാശം കൊടുക്കുക. മറ്റു കക്ഷികളും സമ്മതിച്ച് കോടതിയെ എഴുതി അറിയിച്ചു. ഇതാണ് പന്തളം കൊട്ടാരത്തിനുള്ള ഏക ‘അവകാശം’.
അവകാശക്കഥ അങ്ങനെ നീരാവിയാകുേമ്പാൾ കൊട്ടാരത്തിന് ശബരിമലവച്ചുള്ള വരായ്കയുടെ കഥ അങ്ങനെയല്ല, തിരുവാഭരണം പ്രദർശിപ്പിച്ച് കിട്ടുന്ന കാണിക്ക ‘അയ്യപ്പെൻറ അച്ഛൻ’ എന്ന ലേബലിൽ പമ്പയിലുള്ള ഇരിപ്പുമുറിയിൽ വീഴുന്ന കാണിക്ക.... അങ്ങനെ ചിലത്. ദോഷം പറയരുതല്ലോ, തന്ത്രി കുടുംബത്തിെൻറ ശബരിമല വരായ്കയുടെ -ഏഴയലത്തു വരില്ല ഇൗ കിഴിയെങ്കിലും, ഇൗ നാണ്യ വിളയേക്കാളൊക്കെ പ്രധാനമാണ് രാജ്യത്തെ ഏറ്റവും വലിയ തീർഥാടന ക്ഷേത്രം വഴികിട്ടുന്ന സാംസ്കാരിക മൂലധനം. അതാണ് പന്തളം കൊട്ടാരത്തിെൻറ സ്റ്റേക്.
എൻ.എസ്.എസിെൻറ ചേതത്തിന് രണ്ടു ഘടകങ്ങളുണ്ട്. രണ്ടിനും ജാതീയതയുടെ തായ്വേരാണുള്ളതും. പ്രത്യക്ഷഘടകം ദേവസ്വം നിയമനങ്ങളിലെ കുത്തകയാണ്. നിലവിൽ, നിയമനങ്ങളിൽ 94 ശതമാനമാണ് ഇൗ പെരുന്ന കോക്കസിെൻറ കൈപ്പിടിയിലുള്ളത്. ബാക്കിയുള്ളതിൽ ഇൗഴവർക്ക് 2.98 ശതമാനവും ദലിതർക്ക് 0.02 ശതമാനവും. ശബരിമല പൊതു ആരാധനലയമായി വിധിക്കപ്പെട്ടതോടെ ഇൗ നിയമനക്കുത്തകയുടെ ആരൂഢമാണ് ഇളകിപ്പോവുന്നത്. അത് സഹിക്കാനുള്ള സമദൂരശേഷിയൊന്നും പെരുന്നക്കില്ല. അതുകൊണ്ട് അവർ കണ്ടെത്തിയ പോംവഴിയാണ് ‘നാമജപ പ്രതിഷേധം’ എന്ന രൂപത്തിൽ സ്വന്തം പെണ്ണുങ്ങളെ തെരുവിൽ അണി നിരത്തുന്ന കലാപരിപാടി. അതിനൊരു ബഹുസ്വര ഛായ നൽകാൻ സമാന ദുഃഖിതരായ തന്ത്രിമാരെയും യോഗക്ഷേമസഭയെയും പന്തളം കൊട്ടാരത്തെയും ഒപ്പം കൂട്ടി. വാസ്തവത്തിൽ. ‘റെഡി ടു വെയ്റ്റ്’ എന്ന ചെറുകിട വനിതാ സംഘം പന്തളത്ത് കുത്തിയ കൊടി ഏതാനും മണിക്കൂറിനകം എൻ.എസ്.എസ് പിടിച്ച് വിപുലപ്പെടുത്തുകയായിരുന്നു. അതിനവർ കണ്ടെത്തിയ ന്യായമറയിലാണ് (ആചാരസംരക്ഷണം) രണ്ടാം ഘടകം മറവുചെയ്യപ്പെട്ടത്. ബ്രഹ്മണാധിപത്യത്തിന് നായർ സമുദായം പരമ്പരാഗതമായി നിർവ്വഹിച്ചുപോന്ന ‘കണ്ണും കയ്യും കൽപനയും’ എന്ന കീഴാളസേവ. ചരിത്രപരമായ ഇൗ മനക്കൂറിെൻറ ജനാധിപത്യകാലത്തെ മറക്കുടയാണ് ബ്രാഹ്മണ്യാചാര സംരക്ഷണം. ചുരുക്കിയാൽ, തന്ത്രി -നമ്പൂതിരി ജാതികളുടെ അവകാശക്കുത്തകയും പന്തളം ക്ഷത്രിയ കുടുംബത്തിെൻറ അവകാശവും സംരക്ഷിക്കാൻ പഴയ ശൂദ്രമാടമ്പി സ്വന്തം ‘ജാതിധർമം’ ആചരിക്കുന്നു. അന്നത്തെപ്പോലെ ഇന്നും ഇൗ ജാത്യോപചാരഹോമത്തിന് ഹവിസ്സാക്കുന്നത് സ്വന്തം ‘കുലസ്ത്രീ’കളെ !
പന്തളത്ത് ഇൗ െഎക്യമുന്നണി നാമജപം തുടങ്ങിയപ്പോഴാണ് ഹിന്ദുത്വരാഷ്ട്രീയക്കാർക്ക് ഉള്ളിൽ ലഡു പൊട്ടിയത്. അതുവരെ ആരാധനയത്തിലെ ലിംഗ നീതിക്ക് സ്വാഗതഗാനം പാടിയവർ പൊടുന്നനെ ശ്രുതി മാറ്റിപ്പിടിച്ചു. സംഘപരിവാരത്തിെൻറ ഇൗ മലക്കം മറിച്ചിലിൽ അത്ഭുതമൊന്നുമില്ല. വ്യത്യസ്ത ജാതിക്കൂട്ടങ്ങളായി നിൽക്കുന്ന ഹിന്ദു വിശ്വാസികളെ ജാതീയത നിലനിർത്തിക്കൊണ്ടുതന്നെ ഏകോപിപ്പിക്കുക എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ മർമം. ലക്ഷ്യം ഒന്നേയുള്ളൂ -രാജ്യഭരണം ഇൗ മതക്കുടയുടെ ചൊൽപ്പടിയിലാക്കുക. അതിനു മുഖ്യതടസ്സം രാജ്യത്ത് നിലവിലുള്ള ഭരണഘടനയാണ്. കാരണം, അത് മുന്നോട്ടുവയ്ക്കുന്നത് ഭൂരിപക്ഷ ജനാധിപത്യമല്ല, ഭരണഘടനാ ജനാധിപത്യമാണ്. എന്നുവെച്ചാൽ, എല്ലാത്തരം ന്യൂനപക്ഷങ്ങൾക്കും (മതം,ലിംഗം,ഭാഷ ഇത്യാദി) ബന്ധപ്പെട്ട തട്ടകങ്ങളിലെ ഭൂരിപക്ഷത്തിനു തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നൽകുന്ന ആധാര വ്യവസ്ഥ. സ്വാഭാവികമായും ഭൂരിപക്ഷാധിപത്യം കാംക്ഷിക്കുന്ന കക്ഷിക്ക് ഇൗ സൈസ് ഭരണഘടന പ്രതിലോമകരമാണ്. അത് റദ്ദാക്കാനുള്ള പരിശ്രമത്തിെൻറ ഭാഗമായി രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ ഒാരോന്നായി പൊളിച്ചടുക്കി വരികയുമാണ്. ഭരണഘടന സംസാരിക്കുന്നത് ജുഡീഷ്യറി എന്ന ശരീരം വഴിയാവുേമ്പാൾ ആ സ്ഥാപനത്തോടുള്ള അമർഷം സ്വാഭാവികവുമാണ്. ഇവിടെ സംഘ്പരിവാരത്തെ സംബന്ധിച്ച് ‘സുവർണാവസരം’ എന്നത് രണ്ടു പക്ഷികൾക്കുള്ള ഒറ്റവെടിയാകുന്നു. ഒന്ന്, ആചാര വിലക്ക് റദ്ദാക്കിയ കോടതി വിധിക്ക് ആധാരം ഭരണഘടനയാണ്. അതുകൊണ്ട് ആഗ്രന്ഥം മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നു ഭംഗ്യന്തരേണ ധ്വനിപ്പിക്കുക. രണ്ട്, കേരളത്തിലും ഉത്തരേന്ത്യൻ മാതൃകയിൽ ഹിന്ദുവോട്ട് സമന്വയിപ്പിക്കാൻ വിശ്വാസികളെ വസൂലാക്കുക -പൊതു തിരഞ്ഞെടുപ്പ് പടിവാതിൽക്കലുണ്ട്.
തന്ത്രി വിത്ത് തൊട്ട് ബി.ജെ.പി വരെ ലാഭചേതക്കാരുടെ വർണരാജിയിലെ ഒാരോ ഘടകവും ഇങ്ങനെ ആചാരത്തിെൻറ മറക്കുടയിൽ അണിചേരുേമ്പാൾ ശബരിമലയുടെ മാനത്ത് ചരിത്രവും യാഥാർഥ്യങ്ങളും മഴവില്ലാക്കപ്പെടുന്നു. ആ മഴവിൽക്കാവടിയേന്തി കോമരം തുള്ളാനാണ് അവർ കേരളത്തെ നിർബന്ധിക്കുന്നത്. മാസ് ഹിസ്റ്റീരിയക്കു പറ്റിയ മയക്കുവെടിയാണല്ലോ ഭക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.