കോടതി സംഘർഷം തടയാൻ വൈകി
text_fieldsതിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ വനിത മജിസ്േട്രറ്റും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം നിയമത്തിെൻറയും സാമാന്യബോധത്തിെൻറയും അതിരുകൾ ലംഘിച്ച് വ്യാപിക്കുന്നത് തടയാൻ വൈകി. ഇരുപക്ഷവും ഉന്നയിക്കുന്ന വസ്തുതകളും നിയമപ്രശ്നങ്ങളും എന്തുതന്നെയായാലും.
തിരുവനന്തപുരം ജില്ലയിലെ കോടതികളാകെ സ്തംഭിപ്പിക്കുന്ന അഭിഭാഷക സംഘടിതസമരത്തിലേക്ക് എത്തിച്ച സംഭവത്തിെൻറ തുടക്കം വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽനിന്നാണ്. വനിത മജിസ്േട്രറ്റ് ഒരു വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തു. പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും അഭിഭാഷക സംഘടന ഭാരവാഹികളും ചേർന്ന് മജിസ്േട്രറ്റിനു നിയമം അറിയില്ലെന്നു പറഞ്ഞ് അവരെ ചേംബറിലിട്ടു പൂട്ടിയെന്നും കോടതി പ്രവർത്തിപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
വനിത മജിസ്േട്രറ്റ് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റിനു നൽകിയ പരാതിയിൽ അഭിഭാഷകസംഘടന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് അഭിഭാഷകർ സംസ്ഥാന ഭരണ സിരാകേന്ദ്രം ഉൾക്കൊള്ളുന്ന തിരുവനന്തപുരം ജില്ലയിലെ കോടതികൾ ബഹിഷ്കരിച്ച് പ്രവർത്തനം സ്തംഭിപ്പിച്ചിരിക്കുകയാണ്.
ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് പൊലീസിനു കൈമാറിയ പരാതിയിൽനിന്ന് വെളിപ്പെടുന്ന ചില വിവരങ്ങൾ പ്രശ്നത്തിെൻറയും സംഘർഷത്തിെൻറയും അടിത്തട്ടിൽ മനുസ്മൃതി പാകപ്പെടുത്തിയ പുരുഷമനസ്സിെൻറ സ്ത്രീവിരുദ്ധ മനോഭാവമാണ് തെളിഞ്ഞുകാണുന്നത്: ‘‘ആദ്യം പോയി നിയമം പഠിച്ചിട്ടു വാ, പെണ്ണായിപ്പോയി, അല്ലെങ്കിൽ വലിച്ചു ചേംബറിനു പുറത്തിട്ട് കൈയും കാലും തല്ലിയൊടിച്ചേനെ. പത്തു നാൽപതു വർഷം പ്രാക്ടീസുള്ള വക്കീലന്മാരെയാണോ പേടിപ്പിക്കുന്നത്’’ തുടങ്ങിയ ഭീഷണികൾ. കോടതി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനങ്ങൾ....
ഇതൊക്കെ നീണ്ടകാല പരിചയസമ്പത്തുള്ള അഭിഭാഷകരിൽനിന്ന് പുറത്തുവരുമ്പോൾ അതിനെ മറ്റെങ്ങനെ വായിച്ചെടുക്കാം. ഒരു പുരുഷ മജിസ്േട്രറ്റിനു മുമ്പിൽ ഇങ്ങനെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നോ എന്നും ചിന്തിച്ചുപോകും. 40–45 വർഷം അഭിഭാഷകവൃത്തിയിൽ പ്രവർത്തിച്ച ഒരാൾക്ക് ഒരു ഇളമുറക്കാരിയായ ജുഡീഷ്യൽ ഒാഫിസറെ മകളെപ്പോലെ കാണാൻ കഴിയാതെ പോകുന്നതിന് മറ്റൊരു കാരണം കാണാനാകില്ല.
ഇതിൻെറ മറ്റൊരു വശം സംഘടിതശക്തികൊണ്ട് തെറ്റിനെ ന്യായീകരിക്കുകയും അതു സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്യാം എന്നതാണ്. സമീപകാലത്ത് ഡൽഹിയിലെയും ചെന്നൈയിലെയും കോടതികളിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിെൻറ മറ്റൊരു രൂപമാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ നടന്നതും ഒരുപക്ഷേ, സംസ്ഥാനവ്യാപകമായി വളരാനിടയുള്ളതുമായ ഈ പ്രശ്നം. കോടതിയായാലും അഭിഭാഷകരായാലും താന്താങ്കളുടെ വ്യക്തിപരമായ അഹംബോധത്തിനോ അഹങ്കാരത്തിനോ സംഘടിതശക്തിക്കോ കീഴ്പ്പെടുകയല്ല വേണ്ടത്. സുപ്രീംകോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയപോലെ ഭരണഘടനയെന്ന മഹാഗ്രന്ഥത്തിനാണ് കീഴ്പ്പെടേണ്ടത്.
വനിത മജിസ്േട്രറ്റിെൻറ ആരോപണത്തിലെ സത്യവും മജിസ്േട്രറ്റിനെ ചേംബറിൽ അടച്ചുപൂട്ടി കോടതിയുടെ പ്രവർത്തനം തടഞ്ഞ മുതിർന്ന അഭിഭാഷകരുടെ നിലപാടിലെ സത്യവും തെരുവിൽ തീരുമാനിക്കേണ്ട കാര്യങ്ങളല്ല. അതിലേക്കു കാര്യങ്ങൾ നീങ്ങുന്നത് ജുഡീഷ്യറിക്കും അതിെൻറ അവശ്യഭാഗമായ അഭിഭാഷകർക്കും ഭൂഷണമല്ല. കോടതികൾ സ്തംഭിപ്പിക്കുന്നതിെൻറ കഷ്ടതകൾ സഹിക്കേണ്ടത് നിയമത്തിെൻറ വഴിയിൽ കോടതിയിൽ കാത്തുകിടക്കുന്ന നൂറുകണക്കിനാളുകളാണെന്നതും ഗൗരവമായി കാണണം. വനിത മജിസ്േട്രറ്റിെൻറ ഉത്തരവ് മാത്രമല്ല, അവരെ മജിസ്േട്രറ്റ് ആയി നിയമിച്ചതുപോലും തെറ്റാണെന്ന് പറയുമ്പോൾ അതു പരിശോധിക്കാനും തിരുത്താനും നിയമത്തിെൻറ നിശ്ചിതവഴികളുണ്ട്. ചേംബറുകളും കോടതികളും അടച്ചുപൂട്ടിക്കലല്ല അതിനുള്ള മാർഗം. പ്രശ്നം ഇത്ര സങ്കീർണമായി വളരുമ്പോഴും സർക്കാറിെൻറയും ഹൈകോടതിയുടെയും ഭാഗത്തുനിന്ന് ഇതുവരെ ഇടപെടലില്ലാതെ പോയത് ആശ്ചര്യകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.