തെരഞ്ഞെടുപ്പ് ബജറ്റ്
text_fieldsഉത്തരേന്ത്യയിലെ കർഷക രോഷം ശമിപ്പിക്കുന്നതിനും നികുതിദായകരായ മധ്യവർഗ്ഗത്തിെൻറ ൈകയടിയും ലക്ഷ്യംവെക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രിക. കാലാവധി തീരുന്ന നരേന്ദ്ര മോദി സർക്കാരിെൻറ അവസാന ബജറ്റിനെ ഒറ്റവാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടിക്ക് പ്രധാന കാരണം കർഷക പ്രക്ഷോഭങ്ങളാണെന്ന തിരിച്ചറിവിൽ നിന്ന് രാജ്യത്തെ കർഷകരെ കൈയിലെടുക്കാനുള്ള പദ്ധതിയാണ് ഇൗ ബജറ്റിെൻറ പ്രധാന ആകർഷണങ്ങളിലൊന്ന്. അതേസമയം, കാർഷിക വായ്പ എഴുതി തള്ളുന്നതിനെ കുറിച്ച് പരാമർശമില്ല താനും.
ലക്ഷ്യം മധ്യവർഗം
ആദായ നികുതി പരിധിയിലെ ഇളവ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനംമല്ലാതെ മറ്റൊന്നുമല്ല. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി പൂർണമായും ഒഴിവാക്കുന്നതാണ് പ്രഖ്യാപനം. നിക്ഷേപം നടത്തുന്നവർക്കും ആദായ നികുതി പരിധിയിൽ ഇളവ് ഉണ്ടാകും. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതിന് മുഖ്യ പങ്കുവഹിച്ച വിഭാഗമാണ് ഇന്ത്യയിലെ മധ്യവർഗം. അവരെ അവഗണിച്ച് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്ക് സാധിക്കില്ല. മധ്യവർഗ കുടുംബങ്ങളും രാജ്യത്തെ തൊഴിലില്ലായ്മയുടെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇത് പരിഗണിച്ച് കൊണ്ടുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആദായ നികുതി പരിധിയിലെ ഇളവ് ഗുണകരമാവുമെങ്കിലും വരും സർക്കാറുകൾക്ക് അതുണ്ടാക്കുന്ന പ്രതിസന്ധി ഗുരുതരമായിരിക്കും. ഇനി വരുന്ന സർക്കാറുകൾക്ക് ഇത് തുടർന്ന് കൊണ്ടു പോവുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന കാര്യം ഉറപ്പാണ്.
തണുക്കുമോ കർഷക രോഷം
ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് അടിതെറ്റാനുള്ള പ്രധാന കാരണം കർഷക പ്രക്ഷോഭങ്ങളായിരുന്നു. ഡൽഹിയിലെ തെരുവുകളിൽ അലയടിച്ച കർഷക പ്രക്ഷോഭത്തിൽ ബി.ജെ.പി കോട്ടകൾ കുലുങ്ങി. അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ ഭരണത്തിലേറിയ സർക്കാറുകൾ കാർഷിക വായ്പകൾ എഴുതി തള്ളുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. ഇത് മറികടക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് കർഷകർക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. ചെറുകിട-ഇടത്തരം കർഷകരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. കർഷകർക്ക് പ്രതിവർഷം 6000 രൂപ വരുമാനം ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. മൂന്ന് ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുണകരമാണ് പദ്ധതിയെങ്കിലും ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെ മറ്റ് ആവശ്യങ്ങളെ ബജറ്റ് എത്രത്തോളം പരിഗണിച്ചുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
കാർഷിക വായ്പ എഴുതി തള്ളുന്നതിെന കുറിച്ച് ബജറ്റിൽ പരാമർശങ്ങളൊന്നുമില്ല. കർഷക പ്രക്ഷോഭങ്ങളിലെ മുഖ്യ ആവശ്യവും ഇതായിരുന്നു. പ്രകൃതി ദുരന്തങ്ങൾ ബാധിച്ചവർക്ക് വായ്പ പലിശയിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും അതിനുമപ്പുറത്തെ പ്രഖ്യാപനങ്ങളൊന്നുമില്ല. കർഷകർ നേരിടുന്ന പ്രധാന പ്രശ്നമായ ഉൽപന്നങ്ങളുടെ വിലക്കുറവിനെയും ബജറ്റ് അഭിമുഖീകരിക്കുന്നില്ല. കാർഷിക വായ്പകൾ എഴുതി തള്ളുന്നതിനെതിരെ ആർ.ബി.െഎയും പൊതുമേഖല ബാങ്കുകളും നേരത്തെ തന്നെ നിലപാട് എടുത്തിരുന്നുവെന്നതും ഇതിെൻറ കൂടെ ചേർത്തു വായിക്കണം
അസംഘടിത മേഖല കരകയറുമോ
നോട്ട് നിരോധനം തകർത്തെറിഞ്ഞ മേഖലയായിരുന്നു അസംഘടിത മേഖല. ഇൗ പ്രതിസന്ധിയിൽ നിന്ന് അസംഘടിത മേഖല ഇനിയും കര കയറിയിട്ടില്ല. ഇന്ത്യയുടെ ജി.ഡി.പിയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നതും അസംഘടിത മേഖലയാണ്. മറ്റ് വിഭാഗങ്ങൾക്കെല്ലാം വൻ ആനുകൂല്യങ്ങൾ നൽകിയപ്പോൾ സമാന പദ്ധതികൾ അസംഘിടത മേഖലക്കായും പ്രതീക്ഷിച്ചു. എന്നാൽ, 500 കോടി ഉപയോഗിച്ച് തൊഴിലാളികൾക്ക് 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതി മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചത്. മേഖലയിലെ മാന്ദ്യം മറികടക്കുന്നതിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുൻ സർക്കാറുകൾ ചെയ്യുന്നത് പോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനം മാത്രമാണ് അസംഘടിത മേഖലക്കായി മോദി സർക്കാർ പ്രഖ്യാപിച്ചത്.
തൊഴിൽ സൃഷ്ടിക്കില്ല
രാജ്യത്ത് തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയെന്ന പഠനഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തൊഴിലില്ലായ്മ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പഠന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇൗയൊരു സാഹചര്യത്തിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കാനായി ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അടിസ്ഥാനപരമായ ഇൗ പ്രശ്നത്തെ ബജറ്റ് പരിഗണിച്ചില്ലെന്ന് വേണം കരുതാൻ.
തൊഴിലന്വേഷകരെന്നതിൽ നിന്ന് തൊഴിൽദാതാക്കളായി യുവാക്കളെ മാറ്റുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്. സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുമെന്ന് പറയുന്നുെണ്ടങ്കിലും ഇവർക്കായി വലിയ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോർട്ടൽ തുടങ്ങുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. മോദി സർക്കാറിെൻറ നിലവിലുള്ള മേയ്ക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ തൊഴിൽ സൃഷ്ടിക്കാൻ പര്യാപ്തമല്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. സ്റ്റാർട്ട് അപ് സംരംഭങ്ങളിലുടെ മാത്രം യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയെ പരിഹരിക്കാൻ കഴിയുമെന്നും കരുതുക വയ്യ. ഇൗയൊരു സാഹചര്യത്തിൽ തൊഴിൽ സൃഷ്ടിക്കാൻ ഉതകുന്ന പുത്തൻ പദ്ധതിയുടെ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ ആ രീതിയിലേക്ക് പിയൂഷ് ഗോയലും മോദി സർക്കാറും ചിന്തിച്ചില്ല.
ആദായ നികുതിയിൽ ഇളവ് അനുവദിച്ചതിനെ കോർപ്പറേറ്റ് മേഖല അനുകൂലമായാണ് വിലയിരുത്തുന്നത്. നികുതി കുറയുന്നതോടെ മധ്യവർഗ കുടുംബങ്ങളിലെ ഉപഭോഗം കൂടുമെന്നാണ് വിലയിരുത്തൽ. ഇത് കോർപ്പറേറ്റ് ഗുണകരമാവുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ, വരും വർഷങ്ങളിൽ ആദായ നികുതി കുറഞ്ഞ് തന്നെ ഇരുന്നാൽ അത് സർക്കാറിന് സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള വിലയിരുത്തലുകളില്ല. പ്രതിരോധ മേഖലക്ക് വൻ തുക വകയിരുത്തിയതും സാമ്പത്തിക ബാധ്യത വർധിപ്പിക്കും.
ജി.എസ്.ടി പിരിവിൽ ഉണർവുണ്ടായിട്ടുണ്ടെന്ന് പറയുേമ്പാൾ സമ്പദ്വ്യവസ്ഥയുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമാവില്ല. ബാങ്കുകൾ അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധിയുടെ ഭാരം കൂടി സർക്കാർ ഏറ്റെടുക്കേണ്ടി വരും. ഇതൊന്നും പിയൂഷ് ഗോയലിെൻറ ബജറ്റ് പരിഗണിക്കുന്നില്ല. ചുരുക്കത്തിൽ കാതലായ പ്രശ്നങ്ങളെ അവഗണിച്ച് തെരഞ്ഞെടുപ്പെന്ന ഹൃസ്വകാല ലക്ഷ്യം മാത്രം മുൻനിർത്തിയാണ് ഇടക്കാല ബജറ്റ്. ഇതോടൊപ്പം പശുക്കളുടെ സംരക്ഷണത്തിനായി രാഷ്ട്രീയ കാമദേനു യോജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ പശുരാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകുന്നതാണ് ബജറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.