നിർമലയുടെ പെട്ടിയിലെന്ത്; സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ ?
text_fieldsഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ എന്തെല്ലാം കരുതി വെച്ചിരിക്കുന്നതെന്നാണ് ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സാമ്പത്തിക നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഒന്നാം എൻ.ഡി.എ സർക്കാറിൻെറ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങളുടെ പാപഭാരം കഴുകി കളയാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏൽപ്പിച്ചത് നിർമലയെയാണ്. നോട്ട് നിരോധനവും ജി.എസ്.ടി തകർത്ത ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതും നിർമല സീതാരാമനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.
48 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. വളർച്ചാ നിരക്കിലെ കുറവും സമ്പദ്വ്യവസ്ഥക്ക് വെല്ലുവിളിയാവുന്നുണ്ട്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എതാണ്ട് തകർച്ചയുടെ വക്കിലാണ്. ഇതിന് പുറമേയാണ് സമ്പദ്വ്യവസ്ഥയെ സമ്മർദത്തിലാക്കി ഉപഭോഗത്തിലും കുറവുണ്ടാകുന്നത്. ഗ്രാമീണ സമ്പദ്വ്യസ്ഥയും വെല്ലുവിളികൾ നേരിടുകയാണ്. ഈ പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്.
തൊഴിലില്ലായ്മ മറികടക്കുക വെല്ലുവിളി
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നിലവിൽ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയാണ്. ഇത് മറികടക്കാൻ ബജറ്റിൽ ഉൾപ്പെടുന്ന നിർദേശങ്ങളെ കുറിച്ചാണ് ചർച്ചകൾ സജീവം. തൊഴിലില്ലായ്മ പരിഹരിക്കാൻ അടിസ്ഥാന സൗകര്യമേഖലക്കായി കൂടുതൽ പണം നീക്കിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന് പുറമേ വലിയ രീതിയിൽ തൊഴിലുകൾ നൽകാൻ പര്യാപ്തമായ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചില ഇളവുകൾക്കും സാധ്യതയുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും റിയൽ എസ്റ്റേറ്റ് മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്നും കരകയറാനുള്ള കൈത്താങ് റിയൽ എസ്റ്റേറ്റ് മേഖലക്ക് മോദി സർക്കാർ നൽകുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ കൂടുതൽ തൊഴിലുകൾ പ്രദാനം ചെയ്യുന്ന ബാങ്കിങ്, ഓട്ടോ, നിർമാണ, ചെറുകിട വ്യവസായ മേഖലകൾക്ക് പ്രത്യേക ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. കോർപ്പറേറ്റ് നികുതി കുറക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. നികുതി കുറക്കുക വഴി കമ്പനികളിൽ റിക്രൂട്ട്മെൻറ് വർധിപ്പിക്കാനും അതുവഴി തൊഴിലില്ലായ്മയുടെ തോത് കുറക്കാമെന്ന വിലയിരുത്തലുകൾ ചില സാമ്പത്തിക വിദഗ്ധർ നടത്തുന്നുണ്ട്.
വ്യാപാര യുദ്ധം കുരുക്കാകും
യു.എസ്-ചൈന വ്യാപാര യുദ്ധവും ഇറാനുമായി അമേരിക്കക്കുള്ള പ്രശ്നങ്ങളും ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കയറ്റുമതിയിൽ ഉൾപ്പെടെ വ്യാപാര യുദ്ധം വെല്ലുവിളികൾ സൃഷ്ടിക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ തീരുവ ചുമത്തുന്ന നീക്കവുമായി യു.എസ് മുന്നോട്ട് പോവുകയാണെങ്കിൽ സമ്പദ്വ്യവസ്ഥ വീണ്ടും വെല്ലുവിളിയെ അഭിമുഖീകരിക്കും. പെട്രോളിയം ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണ്. അമേരിക്കയുടെ സമ്മർദം കൂടിയാൽ ഇറാനിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി ഇന്ത്യക്ക് നിർത്തിവെക്കേണ്ടതായി വരും. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കുന്നതിന് കാരണമാവും. സമ്പദ്വ്യവസ്ഥയിൽ ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഈ സാഹചര്യം മുൻകൂട്ടി കണ്ടുള്ള നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടി വരും.
പണമില്ലാതെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ
ഇന്ത്യയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലാണ്. ഐ.എൽ & എഫ്.സി തകർന്നതോടെയാണ് പ്രതിസന്ധി പുറത്തറിഞ്ഞത്. വൈകാതെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ കടുത്ത പണ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്ന വാർത്തകളും പുറത്ത് വന്നു. പൊതുമേഖല ബാങ്കുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ മൂലധന സമാഹരണമാണ് സർക്കാർ പ്രഖ്യാപിച്ചത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി മറികടക്കാൻ പ്രത്യേക പദ്ധതി നിർമല പ്രഖ്യാപിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരിക്കാവുന്ന വിവരങ്ങളൊന്നും ഇപ്പോൾ പുറത്ത് വന്നിട്ടില്ലെങ്കിലും ആർ.ബി.ഐയുടെ കൂടി സഹകരണത്തോടെയുള്ള ഇടപ്പെടലുകൾ മേഖലയിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കറൻസി ഇടപാടുകളിൽ ഇളവുകൾ വേണമെന്ന ആവശ്യം കുറേക്കാലമായി ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ ഉയർത്തുന്നുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനായുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന മോദി സർക്കാർ ഈ തീരുമാനത്തോട് എത്രത്തോളം അനുകൂലമായി പ്രതികരിക്കുമെന്നത് കണ്ടറിയണം. ഭവന വായ്പ നൽകുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ഭവന വായ്പകളുടെ വളർച്ച സമ്പദ്വ്യവസ്ഥയിലും സ്വാധീനം ചെലുത്തുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന് അനുഭാവപൂർവമായ നടപടി ഉണ്ടാകും.
കുറയുമോ നികുതി
ആദായ നികുതിയിൽ തുടങ്ങി കോർപ്പറേറ്റ് നികുതിയിൽ വരെ ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 25 ആക്കി കുറക്കണമെന്നതാണ് കോർപ്പറേറ്റ് മേഖലയുടെ പ്രധാന ആവശ്യം. ജി.എസ്.ടി ലളിതമാക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നു. നിലവിലെ ജി.എസ്.ടിയുടെ ഘടന കമ്പനികൾക്ക് ഒട്ടും അനുയോജ്യമല്ലെന്നാണ് വിലയിരുത്തൽ. സ്ലാബുകളിൽ മാറ്റം വരുത്തി നികുതി ഘടനയുടെ പരിഷ്കരണമാണ് മേഖല ലക്ഷ്യം വെക്കുന്നത്. അധിക നിക്ഷേപത്തിനുള്ള നികുതിയിളവും ബജറ്റിൽ നിന്ന് കോർപ്പറേറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്.
ആദായ നികുതിയാണ് മറ്റൊരു പ്രധാന മേഖല. 5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനമാണ് ആദായ നികുതി. ഇത് 15 ശതമാനമായി കുറക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നിലവിലുള്ള നികുതി 30 ശതമാനമാണ് ഇതിലെ വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
രാജ്യത്തെ നിക്ഷേപം വർധിപ്പിക്കുകയെന്നത് സമ്പദ്വ്യവസ്ഥയുടെ ജീവവായുവിന് വേണ്ടിയുള്ള പ്രധാന നടപടിയാണ്. ഇതിനായി നികുതി ഇളവുകൾ പ്രഖ്യാപിക്കുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക്് ചുമത്തുന്ന നികുതിയായ എൽ.ടി.സി.ജി, ഓഹരികളുടെ ലാഭവിഹിതത്തിന് ചുമത്തുന്ന ഡിവിഡൻറ് ഡിസ്ട്രിബ്യൂഷൻ ടാക്സ്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് എന്നിവയിലെ മാറ്റങ്ങൾ ഓഹരി വിപണി പ്രതീക്ഷിക്കുന്നു. നികുതി കുറക്കുന്നത് വഴി കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കാർഷിക മേഖലയിൽ ഇടപ്പെടലുകളുണ്ടാകുമോ?
കാർഷിക മേഖലയിൽ നിശ്ചിത വരുമാനം ഉറപ്പാക്കുന്നതിനായി ഒന്നാം മോദി സർക്കാറിൻെറ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് പുറമേയുള്ള നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ധനകമ്മി ഉയരുന്ന സാഹചര്യത്തിൽ കർഷകർക്കുള്ള ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുക സർക്കാറിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഒന്നാം മോദി സർക്കാറിൻെറ കർഷകർക്കുള്ള പദ്ധതി യാഥാർഥ്യ ബോധമില്ലാത്തതാണെന്നും കർഷകർക്ക് വലിയ ഗുണം ചെയ്യാത്തതാണെന്നുമുള്ള വിമർശനങ്ങൾ അന്നു തന്നെ ഉയർന്നിരുന്നു. ഈയൊരു സാഹചര്യത്തിൽ വീണ്ടുമൊരു പദ്ധതി കൂടി പ്രഖ്യാപിച്ച് സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലേക്ക് സർക്കാർ പോകുമോയെന്നാണ് ഉയരുന്ന ചോദ്യം.
കർഷകർ നിലവിൽ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് വായ്പകളുമായി ബന്ധപ്പെട്ടതാണ്. കാർഷിക വായ്പകൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് വലിയ സമരങ്ങൾക്കും രാജ്യം സാക്ഷിയായിരുന്നു. ഒന്നാം മോദി സർക്കാറിന് ഇത്തരം വലിയ സമരങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. എന്നാൽ, സർക്കാറിൻെറ അവസാന ബജറ്റിൽ ഇതിനുള്ള പ്രധാന നിർദേശങ്ങളൊന്നും ഇടംപിടിച്ചിരുന്നില്ല. രണ്ടാം സർക്കാറിൻെറ ആദ്യ ബജറ്റിൽ ഇതിനായുള്ള ഇടപ്പെടലുകൾ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ലക്കും ലഗാനുമില്ലാതെ വായ്പ കൊടുത്ത പ്രതിസന്ധിയിലായ പൊതുമേഖല ബാങ്കുകളിൽ വായ്പ എഴുതി തള്ളാനുള്ള തീരുമാനം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
ചെയ്ത പാപങ്ങൾക്ക് പരിഹാരം കാണാനുള്ള അവസരമാണ് രണ്ടാം മോദി സർക്കാറിനെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യ ബജറ്റ്. തകർന്ന സമ്പദ്വ്യവസ്ഥയെ ശരിയാക്കാനുള്ള നിർദേശങ്ങൾ അവർക്ക് ബജറ്റിൽ ഉൾപ്പെടുത്തിയെ മതിയാകു. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങൾ ഇടം പിടിക്കുമെന്നാണ് വിലയിരുത്തൽ. പക്ഷേ ധനകമ്മി ജി.ഡി.പിയുടെ 3.4 ശതമാനത്തിലേക്ക് കുറച്ച് കൊണ്ടു വരാൻ സർക്കാർ ലക്ഷ്യമിടുേമ്പാൾ ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനം ഇതിന് വിഘാതം സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.