Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമലബാർ സമരം: അവർ ആ കഥകൾ...

മലബാർ സമരം: അവർ ആ കഥകൾ നമുക്കായി കാത്തുവെച്ചു

text_fields
bookmark_border
മലബാർ സമരം: അവർ ആ കഥകൾ നമുക്കായി കാത്തുവെച്ചു
cancel
camera_alt

വര: ശബ്ന സുമയ്യ

മലബാർ സമരത്തിന് നൂറ്റാണ്ടുതികയുന്ന വേളയിൽ, പോരാളികളെ ചരിത്രരേഖകളിൽനിന്ന് വെട്ടിമാറ്റാനും ചിത്രവധം ചെയ്യാനും ഒരുക്കങ്ങൾ നടക്കവെ സമരത്തിെൻറ പ്രഭവകേന്ദ്രങ്ങളിൽ ജീവിച്ച പൂർവികരിൽനിന്ന് കേട്ടറിഞ്ഞ നേർസാക്ഷ്യങ്ങളിലൊന്ന്


മാപ്പിള ലഹളയെന്ന് മലയാളത്തിലും മോപ്ലാ റബലിയൻ എന്ന് ബ്രിട്ടിഷ് കോളനിരേഖകളിലും അറിയപ്പെടുന്ന സംഭവങ്ങൾക്ക് നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു ഈ ആഗസ്റ്റിൽ. അക്കാലഘട്ടത്തിൽ ജീവിച്ചവരുടെ സുപ്രധാന അനുഭവമാണത്. സംഭവത്തെക്കുറിച്ച് അക്കാദമിക പഠനങ്ങൾ ഏറെയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ ഓർമക്കുറിപ്പുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

അന്നു നടന്നതെന്തൊക്കെയാണ് എന്നതിന് വ്യക്തത ലഭിക്കാൻ 92 വയസ്സ് പ്രായമുള്ള ഒരു വ്യക്തിയോട് ഞാൻ കാര്യങ്ങൾ ചോദിച്ചു. അവർ അന്ന് ജനിച്ചിട്ടില്ല. കുഞ്ഞായിരിക്കെ കുടുംബത്തിലെ മുതിർന്ന ആളുകൾ പറഞ്ഞുകൊടുത്ത വിവരങ്ങളാണ് അവർക്കുള്ളത്. അതുവഴി കേട്ടറിഞ്ഞ കാര്യങ്ങൾ ഇതെല്ലാമാണ്:

പ്രവിശാലമായ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ ഏറനാട് മേഖലയിലുള്ള വാളക്കുളം ഗ്രാമത്തിലാണ് അവരുടെ കുടുംബം പാർത്തിരുന്നത്. ഒരു ഭൂവുടമ കുടുംബം, ഏതാണ്ടെല്ലാ കുടിയാന്മാരും മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്ലിംകൾ. അവരുടെ അച്ഛൻ ഗ്രാമത്തിലെ അധികാരിയായിരുന്നു. ഇന്ത്യയിലെ കർഷകർക്കുമേൽ ബ്രിട്ടീഷ് ഭരണകൂടം അടിച്ചേൽപിച്ച കപ്പംപിരിക്കാനുള്ള ചുമതലയുള്ളയാൾ. നാട്ടിലെ ചെറുതർക്കങ്ങളിലും പ്രശ്നങ്ങളിലുമെല്ലാം മധ്യസ്ഥനായി വർത്തിച്ചിരുന്നതിനാൽ ജനങ്ങളുമായി അടുത്ത ബന്ധവും അധികാരിക്കുണ്ടായിരുന്നു.

മാപ്പിള മുന്നേറ്റം ആരംഭിച്ച ഘട്ടത്തിലെ ഒരു രാത്രി ഏറെ വൈകി ഒരു കൂട്ടം മാപ്പിളമാർ തറവാട്ടുവീട്ടിലെത്തി അധികാരിയെ കാണണമെന്നാവശ്യപ്പെട്ടു. 25 വയസ്സ് മാത്രമേ അന്നുള്ളൂവെങ്കിലും താവഴിയിലെ മുതിർന്ന പുരുഷ അംഗം എന്ന നിലയിൽ തറവാട്ട് കാരണവരുമായിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തെക്കാണാൻ പുറത്തേക്ക് പോകരുതെന്ന് വീട്ടിലെ സ്ത്രീകൾ ഒരുപാട് പറഞ്ഞുനോക്കിയെങ്കിലും അധികാരി പുറത്തിറങ്ങി. അധികാരി എന്ന നിലയിലെ ഉത്തരവാദിത്ത നിർവഹണത്തിെൻറ ഭാഗമായാണോ, കുടുംബത്തിെൻറ സുരക്ഷ ഉറപ്പാക്കാനാണോ അങ്ങനെ ഇറങ്ങിപ്പോയത് എന്നറിഞ്ഞു കൂടാ, എന്തു തന്നെയാണെങ്കിലും ആ കണ്ടുമുട്ടൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

കരുതലിെൻറ ഓർമകൾ

'അച്ഛാ' എന്നു വിളിച്ചു കയറിവന്ന അവർ പറഞ്ഞത് കുടുംബത്തിന് സംരക്ഷണം നൽകാനാണ് തങ്ങൾ എത്തിയത് എന്നായിരുന്നു. അദ്ദേഹത്തിെൻറ കൈവശമുണ്ടായിരുന്ന തോക്ക് കൈമാറാൻ അവർ ആവശ്യപ്പെട്ടു. അദ്ദേഹത്തെ നിരായുധനാക്കാനോ അതോ, ആത്മരക്ഷക്കു വേണ്ടിയോ അവരത് ആവശ്യപ്പെട്ടത് എന്ന് തീർച്ചയില്ല. അടുത്ത ദിവസങ്ങളിൽ അവർ വീടിനുമുന്നിൽ കാവലായി നിലയുറപ്പിച്ചു. അങ്ങനെയിരിക്കെ, ഒരു നാൾ, പുറംനാട്ടുകാരും വിരോധികളുമായ ഒരുകൂട്ടം മാപ്പിളമാർ ഇവിടേക്ക് വരുന്നുെവന്ന രഹസ്യ വിവരം കിട്ടിയെന്നും അതിനാൽ, എല്ലാവരും ഉടനെ സ്ഥലം വിടണമെന്നും അവർ കുടുംബത്തെ അറിയിച്ചു.

കുടിയാന്മാരുടെ അകമ്പടിയിൽ കുടുംബത്തെ കോട്ടക്കൽ കോവിലകത്തിൽ സുരക്ഷിതരായി എത്തിച്ചു-മലബാർ വാണിരുന്ന സാമൂതിരിയുടെ കിഴക്കൻ അതിർത്തിയായിരുന്നു കോവിലകം. മാപ്പിളമാർ കാണിച്ച കരുതൽ പ്രശംസിക്കപ്പെടേണ്ടതു തന്നെയായിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ച് കുടുംബം തറവാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ അവിടെ നിർത്തിപ്പോയ കർഷക തൊഴിലാളിയുടെ കരം ഛേദിക്കപ്പെട്ട നിലയിലായിരുന്നു.

ഈ അനുഭവനകഥനം നടത്തിയ ആൾ പിന്നീട് വിവാഹം കഴിച്ചെത്തിയ പരപ്പനങ്ങാടിയിലെ കുടുംബത്തിനും ഒരു കഥ പറയാനുണ്ടായിരുന്നു. അവരുടെ ശ്വശുരൻ മുൻസിഫ് കോടതിയിലെ അഭിഭാഷകനായിരുന്നു. ആദ്യം പറഞ്ഞ അധികാരി കുടുംബത്തിനുണ്ടായിരുന്നതിന് സമാനമായ പ്രാദേശിക പിന്തുണ ഈ കുടുംബത്തിന് ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. എന്നിരിക്കിലും അവരും അഭയം തേടിയത് കോട്ടക്കൽ കോവിലകത്താണ്. കലാപത്തിെൻറ ആദ്യ തീപ്പൊരിയുയർന്ന തിരൂരങ്ങാടി നഗരം താണ്ടി, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന കാളവണ്ടികളിലേറി 25 കിലോമീറ്ററോളം സഞ്ചരിച്ച് അവർ അവിടെ എത്തിപ്പെട്ടത് എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാവില്ല. കലാപകാരികൾ ആക്രമിച്ചിരുന്നുവെങ്കിൽ കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു. എന്നിട്ടും അവർ അതിജീവിച്ചു, മടങ്ങിയെത്തിയ ശേഷം അഭിവൃദ്ധിപ്പെടുകയും ചെയ്തു. ഈ യാത്രയിൽ അവരെ സഹായിച്ചത് മാപ്പിളമാർ തന്നെയാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്. കോളനി ഭരണകൂടം രാജ്യദ്രോഹക്കുറ്റത്തിൽ കുരുക്കിയ ചില മാപ്പിളമാർക്കു വേണ്ടി വാദിക്കാൻ അവിടത്തെ കാരണവർ മദ്രാസിലേക്ക് പോയത് കുടുംബത്തെ സംരക്ഷിച്ചതിനുള്ള പ്രത്യുപകാരമായിരിക്കാനേ തരമുള്ളൂ.

അടുത്ത കഥ കാഥികയുടെ മുതുമുത്തശ്ശിയുടേതാണ്. കോട്ടക്കലിനടുത്തുള്ള എസ്റ്റേറ്റിൽ ഭക്തിമാർഗത്തിൽ കഴിഞ്ഞുപോരുകയായിരുന്നു അവർ. സഹായത്തിനായി ഏതാനും ചിലർ മാത്രമാണവർക്കുണ്ടായിരുന്നത്. സാഹചര്യം കലുഷമായ ഘട്ടത്തിൽ പ്രാദേശിക മാപ്പിളമാർ അവർക്ക് സുരക്ഷയൊരുക്കാൻ ഓടിയെത്തി. പുറത്ത് നടക്കുന്ന പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയൊന്നുമറിയാത്ത അവർ 'എന്നെ എങ്ങനെയെങ്കിലും മകൻ ഗോപാലെൻറ അടുത്ത് എത്തിച്ചാൽ മതി' എന്നു പറഞ്ഞുകാണും. എവിടേക്കാണ് അവരെ കൊണ്ടുപോയതെന്നറിയില്ല, പക്ഷേ പല്ലക്കിലേറ്റിയാവും അത് എന്നുറപ്പാണ്.

ഈ കഥ പറയാൻ അവർ അവശേഷിക്കുകയും ചെയ്തു. കലാപത്തിെൻറ പ്രഭവ കേന്ദ്രത്തിലുണ്ടായിരുന്ന ഒരു വലിയ കുടുംബത്തിൽ നിന്ന് ചിതറിപ്പോയ അംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നു. മാപ്പിള കുടിയാന്മാർ കാണിച്ച അനിതരസാധാരണമായ സഹാനുഭൂതിയാണ് അവരെ രക്ഷപ്പെടുത്തിയത്.

തരിമ്പില്ല വിദ്വേഷം

ഇനി ഞാൻ പറയട്ടെ, ഈ കഥ പറഞ്ഞത് മറ്റാരുമല്ല, എെൻറ അമ്മ തന്നെയാണ്. 1921ലെ പ്രക്ഷുബ്ധ കാലത്തെ അനുഭവങ്ങളെ കുടുംബത്തിലെ മുതിർന്നവർ എങ്ങനെയാണ് കാണുന്നതെന്നറിഞ്ഞ് ഞാൻ അമ്പരന്നിട്ടുണ്ട്. അവർ അവരോട് പറഞ്ഞത് മനുഷ്യപ്പറ്റിെൻറ ലളിതമായ കഥകളായിരുന്നു. തങ്ങളെ രക്ഷപ്പെടുത്താനായി ജീവൻ പണയപ്പെടുത്തിയ മാപ്പിള കുടിയാന്മാരുടെ വീരകഥകൾ. അവരുടെ കാരണവന്മാരുടെ ധീരതയുടെ ആത്മാഭിമാനം തുടിക്കുന്ന കഥകൾ. അതിലെവിടെയും പ്രതികാരവാഞ്ഛയുണ്ടായിരുന്നില്ല. അടിച്ചമർത്തലിെൻറ ജന്മിത്വത്തെ അവർ വെള്ളപൂശിയതുമില്ല.

പിന്നെയോ, ആത്യന്തികമായി നാട്ടിലെ എല്ലാ മനുഷ്യരെയും ബാധിച്ച ദുരന്തമായാണ് എെൻറ പൂർവികർ അന്നത്തെ കലാപത്തെ വിലയിരുത്തിയത്. ചൂഷണാധിഷ്ഠിതമായ കാർഷിക സമ്പ്രദായത്തിനെതിരെ ഉണർന്നെണീക്കുകയും അതിശക്തമായ സാമ്രാജ്യത്വത്തിനെതിരെ പ്രാകൃതമായ ആയുധങ്ങളുമായി ധീരമായി പൊരുതുകയും ചെയ്ത മാപ്പിളമാർ ഒടുവിൽ അടിച്ചൊതുക്കപ്പെട്ടു. ബ്രിട്ടീഷുകാർ ഗുഡ്സ് വാഗണിലേറ്റി മലബാറിൽ നിന്ന് കടത്തിക്കൊണ്ടുപോകും വഴിയാണ് അവരിൽ കുറെയേറെ പേർ പിടഞ്ഞുമരിച്ചത്.

ഫ്യൂഡൽ ജന്മിവ്യവസ്ഥയുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദുക്കൾ മറ്റൊരു വിശ്വാസം തങ്ങളുടെ മേൽ അടിച്ചേൽപിക്കപ്പെട്ടതിെൻറ ആഘാതമനുഭവിച്ചു. ഈ ദുസ്വപ്നങ്ങളിൽ നിന്നെല്ലാം രക്ഷപ്പെട്ടവർക്ക് തങ്ങളുടെ ആരാധാനാലയങ്ങൾ അശുദ്ധമാക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു, 1992ൽ ഒരു ആൾക്കൂട്ടം ബാബരി മസ്ജിദ് നശിപ്പിച്ചത് കാണേണ്ടി വന്നതുപോലെ.

1921ൽ മലബാറിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മാതാപിതാക്കളിൽനിന്ന് ഞാൻ കേട്ട കഥകളിൽ മാനവികവും ശുഭപര്യവസായികളുമായതുണ്ടായിരുന്നു. എന്നാൽ, എല്ലാം അങ്ങനെയാവണമെന്നില്ല. എന്നിരുന്നാലും എല്ലാ കഥകളും നാം അംഗീകരിച്ചേ മതിയാവൂ, അപ്രിയമായവ പോലും. ആ കഥകൾ സഹജീവനത്തിെൻറ ഗതകാലം നമ്മെ ഓർമപ്പെടുത്തുന്നു, ഒന്നുചേർന്നുള്ള ഭാവിക്കായി അതു നമ്മെ സുസജ്ജമാക്കുകയും ചെയ്യുന്നു.

(ധനതത്ത്വശാസ്ത്രജ്ഞനും ഹരിയാന സോനിപത്തിലെ അശോക സർവകലാശാല അധ്യാപകനുമായ ലേഖകൻ ദ ഹിന്ദുവിലെഴുതിയത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:1921Malabar Rebellion
News Summary - They lived to tell the tale: Revisiting the Moplah Rebellion of 1921
Next Story