Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പദവിയേറി ഒരു വർഷം; രാജ്യസഭയിൽ സമ്പൂർണ നിശ്ശബ്ദത വിടാതെ ഗൊഗോയ്
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightപദവിയേറി ഒരു വർഷം;...

പദവിയേറി ഒരു വർഷം; രാജ്യസഭയിൽ സമ്പൂർണ നിശ്ശബ്ദത വിടാതെ ഗൊഗോയ്

text_fields
bookmark_border

''പാർലമെന്‍റിൽ എന്‍റെ സാന്നിധ്യം നിയമനിർമാണ സഭകൾക്കു മുന്നിൽ ജുഡീഷ്യറി നിലപാടുകൾ അവതരിപ്പിക്കാൻ അവസരമാകും''- മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങൾ എന്തൊക്കെയാകും?

കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തതിനുപിന്നാലെ കഴിഞ്ഞ വർഷം മാർച്ച് 19നാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങ് തടസ്സപ്പെടുത്തി പ്രതിപക്ഷം അന്ന് മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമിടയിൽ അധികാര വിഭജനമെന്ന വ്യവസ്ഥക്കുമേൽ കടന്നുകയറ്റമാണ് നാമനിർദേശമെന്നായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് വിരമിച്ചയുടൻ പ്രതിഫലം ലഭിച്ചുവെന്ന് നിയമരംഗത്തെ കൂട്ടായ്മകളും പൊതുരംഗത്തുള്ള ബുദ്ധിജീവികളും ഉത്കണ്ഠ പങ്കുവെച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട സമീപനത്തിന് പഴിയേറെ കേട്ടിരുന്നു അദ്ദേഹം. ചീഫ് ജസ്റ്റീസ് പദവിയിലിരുന്നപ്പോൾ ഇന്ത്യയിൽ ജനാധിപത്യത്തിന്‍റെ പിൻനടത്തം തടയുന്നതിൽ പരമോന്നത കോടതി പരാജയപ്പെട്ടതായും ആക്ഷേപമുയർന്നു.

സമീപ കാലത്ത് സുപ്രീംകോടതിയുടെ വിശ്വാസ്യതക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് മുൻ ജമ്മു കശ്മീർ സംസ്ഥാനത്തുനിന്നുവന്ന എണ്ണമറ്റ ഹേബിയസ് കോർപസ് കേസുകളിലെ നിലപാടായിരുന്നു. ഭരണഘടന 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ നിയമവിരുദ്ധമായി തടവിലാക്കിയ മുൻ മുഖ്യമന്ത്രിമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്കു വേണ്ടിയായിരുന്നു കേസ്.

സുപ്രീം കോടതിക്കു മുമ്പാകെ എത്തിയ ഹേബിയസ് കോർപസ് കേസുകളിലൊന്ന് പാർട്ടി മുൻ നിയമസഭാംഗത്തെ തടവിലാക്കിയതുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് സീതാറാം യെച്ചൂരി നൽകിയതാണ്. എം.എൽ.എയെ തടവിലാക്കിയതിന്‍റെ നിയമപ്രകാരമുള്ള അർഹത പരിശോധിക്കുന്നതിനു പകരം ഗൊഗോയ് എന്ന ചീഫ് ജസ്റ്റീസ് ചെയ്തത് യെച്ചൂരിക്ക് എം.എൽ.എയെ സന്ദർശിക്കാൻ അനുമതി നൽകുകയായിരുന്നു. അവിടെ ചെന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താതെ തിരിച്ചെത്തി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. കോടതിക്കു പകരം ഭരണനിർവഹണ സഭ നൽകുന്ന തിട്ടൂരത്തിനു സമമായ ഉത്തരവ്.

ദേശീയ പൗരത്വപട്ടിക നടപ്പാക്കൽ പ്രക്രിയ ഏറ്റെടുക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിൽ ചീഫ് ജസ്റ്റീസ് ഗൊഗോയ് വഹിച്ച നിർണായക പങ്കിലേക്ക് ഭരണഘടന വിദഗ്ധനായ ഗൗതം ഭാട്ടിയ വിരൽ ചൂണ്ടുന്നുണ്ട്. പരമോന്നത കോടതി ഏറ്റെടുത്തതോടെ എൻ.ആർ.സി പ്രതിലോമമായി ബാധിച്ചവർക്ക് ചെന്നുമുട്ടാൻ അത്താണിയില്ലാതായി. കാരണം, ദേശീയ പൗരത്വ പട്ടിക രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവു പ്രകാരമാണ് നടപ്പാകുന്നത്. ഭാട്ടിയ വിഷയം സംക്ഷിപ്തമായി പറയുന്നതിങ്ങനെ:''തന്‍റെ കാലയളവിൽ, പൗരന്‍റെ വ്യക്തിഗത അവകാശ സംരക്ഷണം മൗലിക ദൗത്യമായി കാണുന്നതിനു -കറപുരണ്ടതാണ് ആ ചരിത്രമെങ്കിലും- പകരം സുപ്രീം കോടതി എക്സിക്യുട്ടീവിന്‍റെ ഭാഷ സംസാരിക്കുന്ന സ്ഥാപനമായി മാറി എന്നതാണ്. അതുവഴി എക്സിക്യുട്ടീവിൽനിന്ന് അതിനെ വേർതിരിച്ചറിയാതായി''.

ചീഫ് ജസ്റ്റീസ് എന്ന നിലക്കു നേരിട്ട വിമർശനങ്ങൾ ഏറെയായിട്ടും മോദി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തപ്പോൾ അത് സ്വീകരിക്കുകയായിരുന്നു ഗൊഗോയ്. തന്‍റെ നാമനിർദേശം ന്യായീകരിച്ച് ഗൊഗോയ് പറഞ്ഞതിങ്ങനെ: ''പാർലമെന്‍റിൽ എന്‍റെ സാന്നിധ്യം നിയമനിർമാണ സഭകൾക്കു മുന്നിൽ ജുഡീഷ്യറിയുടെ നിലപാടുകൾ അവതരിപ്പിക്കാൻ അവസരമാകും, മറിച്ചും''.

ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്: ''പ്രസിഡന്‍റ് നിങ്ങളുടെ സേവനം ആവശ്യപ്പെട്ടാൽ ഒരിക്കലും ഇല്ലെന്ന് പറയരുതെന്ന ഉറച്ച വിശ്വാസത്തിലാണ് നാമനിർദേശം സ്വീകരിച്ചത്'' എന്നായിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 80 (1)(a) പ്രകാരം പ്രസിഡന്‍റിന് 12 പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാം. സാമൂഹിക ശാസ്ത്രം, കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ സവിശേഷ ജ്ഞാനവും പ്രായോഗിക പരിചയവുമായിരിക്കണം മാനദണ്ഡം. 1947 ജൂലൈ 28ന് കോൺസ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയിൽ നടന്ന ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ച എൻ. ഗോപാലസ്വാമി അയ്യങ്കാർ പറഞ്ഞത്, പ്രശസ്തരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുക വഴി, രാഷ്ട്രീയ പോരിടങ്ങൾ വഴി എത്തിയതല്ലെങ്കിലും അവരുടെ അനുഭവ പരിജ്ഞാനം പാർലമെന്‍ററി സംവാദങ്ങളിൽ പ്രയോജനപ്പെടുത്താം എന്നാണ്.

അതുകൊണ്ടുതന്നെ, നാമനിർദേശം ചെയ്യപ്പെട്ട ഒരു അംഗം, മറ്റു അംഗങ്ങളെകാൾ കൂടുതലായി ബില്ലുകൾ, നയങ്ങൾ എന്നിവയെ കുറിച്ച പാർലമെന്‍ററി ചർച്ചകളിൽ ഭാഗഭാക്കായി അവയുടെ നിലവാരം ഉദാത്തമാക്കുന്നതിൽ പങ്കാളിയാകണം. ബില്ലുകെള കുറിച്ച ചർച്ചയിൽ മുൻ ചീഫ് ജസ്റ്റീസിന് വിശിഷ്യാ വലിയ പങ്കുവഹിക്കാനാകും. കാരണം, ഓരോ നിയമം നടപ്പാക്കലും എണ്ണമറ്റ നിയമ പ്രശ്നങ്ങൾ മുന്നിൽനിർത്തുന്നുണ്ട്.

എന്നാൽ, രാജ്യസഭ റെക്കോഡുകൾ പരിഗണിച്ചാൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം 2020 മാർച്ച് 20മുതൽ ഒരു വർഷത്തിനിടെ രഞ്ജൻ ഗൊഗോയ് ഒറ്റ ബിൽ ചർച്ചയിലും പങ്കാളിയായിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടെ പാർലമെന്‍റ് നിരവധി വിവാദ ബില്ലുകൾ നിയമമാക്കിയിട്ടുണ്ട്. അതിലൊന്നായിരുന്നു വിവാദ കാർഷിക നിയമങ്ങൾ. ഈ ബില്ലുകളുമായി ബന്ധപ്പെട്ട പ്രധാന ചോദ്യം, ഭരണഘടന പ്രകാരം കൃഷി സംസ്ഥാന വിഷയമായിരിക്കെ കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്നതാണോ ബില്ലുകൾ എന്നതായിരുന്നു. വിഷയത്തിൽ മുൻ ചീഫ് ജസ്റ്റീസിന്‍റെ അഭിപ്രായം പാർലമെന്‍റിന് തേടാമായിരുന്നു. പക്ഷേ, നടപടിക്രമങ്ങളിൽനിന്ന് ബോധപൂർവം വിട്ടുനിൽക്കാനാണ് രഞ്ജൻ ഗൊഗോയ് ശ്രദ്ധിച്ചത്.

പാർലെമന്‍റംഗങ്ങൾക്ക് സ്വന്തമായി ബില്ലുകൾ അവതരിപ്പിക്കാൻ അനുമതിയുണ്ട്. പക്ഷേ, ഒരു ബില്ല് തയാറാക്കൽ ഒരിക്കലും അനായാസം പൂർത്തിയാക്കാവുന്ന പരിപാടിയല്ല. നിയമങ്ങളെ കുറിച്ച് പ്രവിശാല പരിജ്ഞാനം വേണം. എന്നാലേ, മറ്റു ചട്ടങ്ങളെ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനാകൂ. സംക്ഷിപ്തമായും കൃത്യമായ നിയമഭാഷ ഉപയോഗിച്ചും തയാറാക്കണം. എല്ലാ തലങ്ങളിലും ഇതിന് ഏറ്റവും അർഹൻ മുൻ ചീഫ് ജസ്റ്റീസ് തന്നെ. എന്നിട്ടും, രാജ്യസഭയിൽ ഒരു ബില്ല് പോലും ജസ്റ്റീസ് ഗൊഗോയ് കൊണ്ടുവന്നേയില്ല.

ഭരണനിർവഹണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ച് സർക്കാറിനെ ഉത്തരവാദിത്വ ബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നവരാക്കി മാറ്റലും പാർലമെന്‍റ് അംഗങ്ങൾ ചെയ്യുമെന്നാണ് കരുതേണ്ടത്. ഇത് നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാകാം- അതിന് മന്ത്രി രേഖാമൂലം മറുപടി പറയണം. നക്ഷത്രചിഹ്നമിട്ട ചോദ്യമാകാം- അതിന് സഭയിൽ വാചികമായി മറുപടി നൽകണം. നിലവിലെ സർക്കാർ നയങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാണ് എം.പിമാർ ചോദ്യങ്ങൾ ചോദിക്കുന്നത്. അതിന് നിയമം, സാമ്പത്തിക ശാസ്ത്രം, സാങ്കേതികത, വിദേശ നയം തുടങ്ങി വിവിധ മേഖലകളിൽ അറിവുവേണം. പണ്ഡിതനായിരുന്നിട്ടും രഞ്ജൻ ഗൊഗോയ് രാജ്യസഭയിൽ ഒരു ചോദ്യം പോലും ചോദിച്ചില്ല.

നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മന്ത്രി സഭയിൽ മറുപടി നൽകുേമ്പാൾ അനുബന്ധ ചോദ്യം ചോദിക്കാൻ ഓരോ എം.പിക്കും അവകാശമുണ്ട്. രസകരമാകാം, ഇൗ വിഭാഗത്തിലും മുൻ ചീഫ് ജസ്റ്റീസിന്‍റെ പേര് ഒരു രേഖയിലുമില്ല.

രാജ്യസഭ വെബ്സൈറ്റ് പ്രകാരം, 2020 ജനുവരി 31 മുതൽ ഏപ്രിൽ മൂന്നുവരെ സഭ ചേർന്നത് 34 ദിവസം. അതിൽ ഗൊഗോയ് പങ്കെടുത്തത് മാർച്ച് 19നും 20നും മാത്രം. വർഷകാല സമ്മേളനം 18 ദിവസം നീണ്ടുനിന്നു. ഒരു സിറ്റിങ്ങിൽ പോലും ഗൊഗോയ് വന്നില്ല. നിലവിലെ ബജറ്റ് സമ്മേളനം 2021 മാർച്ച് 20 വരെയുള്ള കണക്കുകൾ പ്രകാരം 33 ദിവസമായിരുന്നു. ഒരു സിറ്റിങ്ങിൽ മാത്രം, അഥവാ ഫെബ്രുവരി 21ന് മാത്രം ഗൊഗോയ് എത്തി.

വിരോധാഭാസമെന്നുപറയണം, ജസ്റ്റീസ് ഗൊഗോയ് പാർലമെന്‍റിൽ വന്നതിൽപിന്നെ ദൃശ്യ, ശ്രാവ്യമായ സുപ്രധാന സംഭാവന തൃണമൂൽ അംഗം മഹുവ മൊയ്ത്ര മുൻ ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാപവാദ ആരോപണം പരാമർശിച്ചപ്പോഴായിരുന്നു. പരാമർശങ്ങൾ രേഖയിൽനിന്ന് നീക്കാൻ ബി.ജെ.പി എം.പിമാർ പരാജയപ്പെട്ടെങ്കിലും കഠിന ശ്രമം നടത്തിയത് മിച്ചം.

'മുദ്രവെച്ച' നിയമശാസ്ത്രത്തിൽ പലപ്പോഴും അഭയം തേടുന്നതാണ് ജസ്റ്റീസ് ഗൊഗോയ്യുടെ രീതി. അതുവഴി മുദ്രവെച്ച കവറുകളിൽ വിവരങ്ങൾ നൽകാൻ സർക്കാറിനെ അനുവദിച്ചു. നൽകിയ വിവരങ്ങളുടെ പകർപ്പ് ബന്ധപ്പെട്ട കക്ഷികൾക്ക് നൽകാതെ സൂക്ഷിച്ചു. െപാതുനീതിപീഠത്തിനുണ്ടാകേണ്ട സുതാര്യതയെന്ന അടിസ്ഥാന തത്ത്വം അങ്ങനെ ഇവിടെ ഉല്ലംഘിക്കപ്പെട്ടു.

സർക്കാർ നാമനിർദേശം അംഗീകരിച്ച് ജസ്റ്റീസ് ഗൊഗോയ് പറഞ്ഞത്, തനിക്ക് സ്വന്തം സേവനങ്ങൾ പാർലമെന്‍റിന് നൽകാനാവുമെന്നായിരുന്നു. എന്തു സേവനമാണാവോ ഈ പാർലമെേന്‍ററിയൻ ഗൊഗോയ്യുടെത്? ഉത്തരവും മുദ്രവെച്ച കവറിലാകാം....


കടപ്പാട്: thewire.in

മൊഴിമാറ്റം: കെ.പി മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sealed Cover MP: The Silence of Parliamentarian Ranjan Gogoi
Next Story