Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജയിൽ ഒരു...

ജയിൽ ഒരു സ്​ത്രീവിരുദ്ധ പാളയം

text_fields
bookmark_border
safoora zargar
cancel
ഉദരത്തിൽ ഒരു കുഞ്ഞുമായാണ് ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യയിലെ സോഷ്യോളജി വിദ്യാർഥിനി സഫൂറ സർഗാർ പൗരത്വ സമരത്തിനിറങ്ങി അറസ്​റ്റിലാവുന്നത്. പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റം ചാർത്തിയാണ് 2020 ഏപ്രിൽ 10ന് സഫൂറയെ പിടികൂടുന്നത്. രണ്ടു തവണ അപേക്ഷ നിരസിക്കപ്പെട്ടുവെങ്കിലും ജൂൺ 23ന് മാനുഷിക പരിഗണനയിൽ ഡൽഹി ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർഥികളക്കം ഈ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട 18പേരിൽ സഫൂറക്കും ഫൈസാൻ ഖാനും മാത്രമേ പുറംലോകം കാണാൻ കഴിഞ്ഞിട്ടൂള്ളൂ.

തിഹാർ ജയിലിൽനിന്ന് ജാമ്യം നേടി പുറത്തുവന്ന് ജന്മം നൽകിയ കുഞ്ഞിനെ പരിചരിക്കുകയാണിപ്പോൾ സഫൂറ. ഒപ്പം എംഫിൽ തിസീസ് പൂർത്തിയാക്കുന്നു, കൊലപാതകം, ഭീകരവാദം, വധശ്രമം എന്നിവ ഉൾപ്പെടെ തനിക്കെതിരായ 34 ഗുരുതര ക്രിമിനൽ കേസുകളെ നേരിടുന്നു.
'ഹഫ്പോസ്​റ്റ്​ ഇന്ത്യ'യുടെ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന ബേത്വ ശർമ 'ആർട്ടിക്ക്​ൾ 14 ലൈവി'നു വേണ്ടി നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം
തിഹാറിലേക്ക് പ്രവേശിച്ചപ്പോൾ എന്തു തോന്നി?

പൊട്ടിക്കരയരുത് എന്ന് ഞാൻ തീരുമാനിച്ചിരുന്നു, തളർന്നുപോകരുതെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, ഏകാന്തതടവിലിട്ട രാത്രി ലഭിച്ച അത്താഴപ്പൊതി തുറന്നുകഴിഞ്ഞശേഷം ഞാൻ ആദ്യമായി കരഞ്ഞു. എടോ താൻ അകത്തായി എന്ന യാഥാർഥ്യബോധത്തിൽ എത്തിയതാവാം കാരണം. ഒരു വ്യത്യസ്ത ലോകമാണ് ഞാനവിടെ കണ്ടത്. ഒരു മധ്യവർഗ കുടുംബത്തിെൻറ സുരക്ഷിതാവസ്ഥയിലാണ് ഞാൻ ജീവിച്ചു വളർന്നത്. പല സ്ത്രീകളുടെയും അവസ്ഥ വല്ലാതെ ആകുലപ്പെടുത്തി. എന്നെ പുറത്തിറക്കാൻ ഒരു കുടുംബം പരിശ്രമിക്കുന്നു, എനിക്കൊരു വക്കീലുണ്ട്. എന്നാൽ, നിയമസഹായമോ മ​റ്റോ ഇല്ലാത്തതുകൊണ്ടു മാത്രം പുറത്തിറങ്ങാനാവാത്ത സ്​ത്രീകളെ ഞാനവിടെ കണ്ടു. നാണക്കേടുകൊണ്ടും മോചിപ്പിക്കാൻ പണം ചെലവാക്കാൻ വയ്യാതെയും ചിലരെ കുടുംബങ്ങൾ ഉപേക്ഷിച്ച മട്ടാണ്. അത് എന്നിൽ വല്ലാത്ത ആഘാതമുണ്ടാക്കി. സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ ആളുകൾ ഇപ്പോഴും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നു തോന്നുന്നു. ജയിൽസമ്പ്രദായം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് നാം ചർച്ചചെയ്യുന്നുപോലുമില്ല. ഒരു ആക്ടിവിസ്​റ്റ്​ എന്ന നിലയിൽ തടവറയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഞാനെന്തുകൊണ്ട് ഇത്രകാലമായിട്ടും സംസാരിച്ചില്ല എന്നു തോന്നിപ്പോയി. അഴികൾക്കുള്ളിലായിക്കഴിഞ്ഞാൽ പുറംലോകവുമായുള്ള ബന്ധം മുറിച്ചുമാറ്റപ്പെടുന്നു. പിന്നെ നമുക്ക് എന്തും സംഭവിക്കാം, നമ്മുടെ പേരിൽ അവർക്ക് എന്തും പടച്ചുണ്ടാക്കാം-നമ്മൾ ഭരണകൂടത്തിെൻറ ദാക്ഷിണ്യത്തിലാണ്​ അപ്പോൾ.

കൂടെ ആരെല്ലാമാണുണ്ടായിരുന്നത്?

ജയിലിൽ ചെലവിട്ട 74ൽ 38 ദിവസവും എനിക്ക് ഏകാന്ത തടവായിരുന്നു. തുടക്കത്തിൽ ആളുകൾ വെള്ളം, സോപ്പ്, ഷാമ്പൂ ഒക്കെ കൊണ്ടുതരുമായിരുന്നു. ചിലർ അവരുടെ പാത്രങ്ങളും വസ്ത്രങ്ങളും നൽകി. എന്നോട് അത്ര സഹതാപവും കരുതലുമായിരുന്നു അവർക്ക്. കൂടുതലും വിദേശി തടവുകാരികൾ-ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർക്കായിരുന്നു കൂടുതൽ അനുതാപം. ഏകാന്തതടവിലുള്ള സമയങ്ങളിൽ അവർ എ​െൻറ സെല്ലിന് പുറത്ത് വന്നിരുന്ന് വർത്തമാനം പറയും. ഞങ്ങൾ നല്ല കൂട്ടായിരുന്നു, മണിക്കൂറുകളോളം അവരെ​െൻറ തലമുടി നോക്കി മെടയും. നാട്ടിലെ കാര്യങ്ങൾ പരസ്പരം ചർച്ചചെയ്യും.

തിഹാറിൽ ഇന്ത്യക്കാർക്ക് ബ്രഡ് നൽകാറില്ല, വിദേശികൾക്ക് കിട്ടും, അവരുടേത് എനിക്ക് തരും. തടവറക്കാലത്ത് ഒരിക്കലും ബക്കറ്റ് ചുമക്കേണ്ടിവന്നിട്ടില്ല. മറ്റുള്ള അന്തേവാസികളാണ് വെള്ളം എത്തിച്ചുതരാറ്. അവസാന മാസം ദേവാംഗന കാലിത, നടാഷ നർവാൾ, ഗുൽ ഫാത്തിമ എന്നിവരെയും എ​െൻറ വാർഡിലാക്കി. അവർ വെള്ളം നിറച്ച് വാതിൽക്കലെത്തിച്ചുതരും. കുടിവെള്ളം കൊണ്ടുതരും. വസ്ത്രങ്ങളലക്കാൻ പോകുേമ്പാൾ എേൻറതും കൊണ്ടുപോകും. ഞങ്ങളെയെല്ലാം ഒരേ കേസിലാണ് അറസ്​റ്റ്​ ചെയ്തിരുന്നതെങ്കിലും അവരെയെല്ലാം ആദ്യമായാണ് കാണുന്നത്. ജയിലിനു പുറത്ത് നടക്കുന്ന കാര്യങ്ങളും എനിക്കെതിരായ ട്രോളുകളും സ്ത്രീകൾ എനിക്കായി ശബ്​ദമുയർത്തിയതുമെല്ലാം അവർ പറഞ്ഞാണറിയുന്നത്.

നടാഷയാണ് കൂട്ടത്തിൽ കരുത്തയെന്ന് തോന്നി. വെയിലത്തിരുന്ന് നാലു മണിക്കൂർ യോഗ ചെയ്യും അവർ. ഞങ്ങൾ ഇടക്ക് ബാഡ്മിൻറൺ കളിക്കും, പുസ്തകങ്ങൾ പങ്കുവെക്കും, തത്ത്വജ്ഞാനം പറയും. ജയിലിലെ അന്തേവാസികൾക്കുവേണ്ടി അപേക്ഷകളെഴുതിക്കൊടുക്കും.

ഞങ്ങളിലാർക്കെങ്കിലും മനസ്സ്​ തളരുന്ന സമയങ്ങളിൽ വിഷമിക്കല്ലേ, കാര്യങ്ങളൊക്കെ മാറിമറിയുമെന്നേ എന്നു പറഞ്ഞ് ആശ്വസിപ്പിക്കും. ഒരു ദിവസം നടാഷ പറഞ്ഞ ഒരു ഉദ്ധരണിയോർക്കുന്നു- അനീതി നിറഞ്ഞൊരു ലോകത്ത് നീതി പുലരുന്ന ഒരേയൊരിടം ജയിലാണെന്ന്!

തിഹാറിനുള്ളിലെ അവസ്ഥ എങ്ങനെയൊക്കെ?

തിഹാർ വളരെ പഴയതാണല്ലോ, നിലം നിറയെ ദ്വാരങ്ങളാണ്. വലുതും ചെറുതുമായ ഉറുമ്പുകളുണ്ടാവും എല്ലായിടത്തും. ഭക്ഷണത്തിലും മുടിയിലും ബാഗിലും പുസ്തകങ്ങളിലുമെല്ലാം കാണാം അവയെ. മതിലിലെ ദ്വാരങ്ങൾ സോപ്പുവെച്ച് അടക്കാറാണ് ഞങ്ങൾ. എല്ലാതരം പ്രാണികളും ഇഴജീവികളുമുണ്ടാവും.

ജയിലിൽ കസേര കണ്ട് ഇരിക്കാൻ നോക്കരുത്. 500 രൂപ പിഴ നൽകേണ്ടിവരും. നിലത്ത് നിൽക്കുകയോ ഇരിക്കുകയോ ചെയ്യണം. മനുഷ്യരെ അവഹേളിക്കാനുള്ള ഒരു രീതിയാണിത്. ഗർഭിണി എന്ന പരിഗണനയിൽ പോലും ഇരിക്കാൻ അനുമതിയില്ല. കോടതിയിൽ ഹാജരാക്കുന്ന സമയത്ത് ദീർഘനേരം ഈ നിൽപ്​ തുടരണം. കസേര തൊട്ടരികിലുണ്ടായിട്ടും ഒരിക്കൽ രാവിലെ 11 മുതൽ വൈകീട്ട്​ ആറു വരെ കാത്തുനിൽക്കേണ്ടിവന്നു. വേദന സഹിക്കവയ്യാതെ ഞാൻ നിലത്തു കിടന്ന് ഉറങ്ങിപ്പോയി.

ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം ജയിലുദ്യോഗസ്ഥർ നിങ്ങൾക്ക്​ ഒന്നും പറഞ്ഞുതരില്ല എന്നതാണ്. തീരെ ചെറിയ കാര്യങ്ങൾപോലും എത്ര ചോദിച്ചാലും അവർ മറുപടി പറയില്ല. ഉദാഹരണത്തിന്, ഒരാളെ 15 ദിവസത്തേക്ക് ഏകാന്ത തടവിലിടുന്നുവെന്ന് വെക്കുക, എന്തിനാണീ നടപടിയെന്നും കാലാവധി കഴിഞ്ഞാൽ എന്താകുമെന്നും പറയില്ല, അത് അറിയാനുള്ള യോഗ്യത നിനക്കില്ല എന്ന ബോധ്യം നമ്മുടെ മനസ്സിലുണ്ടാക്കുകയാണ്​. അടിസ്ഥാന അവകാശങ്ങൾ അനുവദിച്ചുകിട്ടാൻപോലും അപേക്ഷകൾ എഴുതിക്കൊണ്ടേയിരിക്കണം. അതിനവർ മറുപടി നൽകുകയുമില്ല.

ജയിലിൽ കഴിയവെ സി.എ.എ സമരങ്ങളെക്കുറിച്ച് ആലോചിക്കാറുണ്ടായിരുന്നോ?

ധാരാളം സമയമുണ്ടല്ലോ ജയിലിൽ, എല്ലാത്തിനെക്കുറിച്ചും ആലോചിക്കാറുണ്ടായിരുന്നു, ഇന്നലെകൾ, ഇന്ന്, നാളെ... സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ഖേദിച്ചിരുന്നോ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഒരു തരിമ്പുപോലും ഇല്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പടച്ചവനിൽ ഉറച്ച വിശ്വാസവുമുണ്ട്. ഞാൻ നല്ലതിനായി ആശിക്കുന്നു, എന്ത് മോശം അവസ്ഥയെയും അഭിമുഖീകരിക്കാൻ സന്നദ്ധയുമാണ്.

കുഞ്ഞി​െൻറ കാര്യമോർത്ത് ആശങ്ക തോന്നിയിരുന്നോ?

അതുണ്ടായിരുന്നു. എ​െൻറ ദേഹത്ത് വ്രണങ്ങളുണ്ടായിരുന്നു, മൂത്രനാളിയിൽ കഠിനമായ അണുബാധയും. ഉറങ്ങുന്നത് നിലത്ത്. ഭക്ഷണത്തിനായി അതിയായ ആർത്തി. മാനസികവും ശാരീരികവുമായി വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണേല്ലാ. നല്ല പിന്തുണ ആവശ്യമുള്ള സമയം. അത്തരമൊരു സംവിധാനം നമ്മുടെ ജയിലുകളിലില്ല. നമ്മൾ ജീവനോടെയുണ്ട് എന്ന് ഉറപ്പാക്കലിൽ കഴിഞ്ഞു അവരുടെ ശ്രദ്ധ. പ്രോസിക്യൂഷൻ ചോദിച്ചത് സ്ത്രീകൾ ജയിലിൽ പ്രസവിക്കാറുണ്ട്, ഇവൾക്കെന്താണ് പ്രത്യേകത എന്നായിരുന്നു.

എത്ര ലജ്ജാകരമാണ് അത്തരം ചിന്തകൾ. വിചാരണ തടവുകാരിയോ കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ടവരോ ആവട്ടെ, ഗർഭിണികൾക്കോ കുഞ്ഞുങ്ങൾക്കോ സുരക്ഷിതമായ ഇടമല്ല ജയിൽ. നിലവിലെ ചിന്താഗതിയും സംവിധാനവും മാറ്റാൻ നാം ശ്രമിക്കുകതന്നെ വേണം.

ജയിലിൽ മുസ്​ലിംവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ?

ചില ആളുകൾ വന്ന് പറയാറുണ്ട്, അവർ പറഞ്ഞു ഞാൻ 53 ആളുകളെ കൊന്ന ഭീകരവാദിയാണ്, ഞാനാണ് കലാപങ്ങൾക്കു പിന്നിൽ എന്നെല്ലാം. എന്നെ അത്തരത്തിൽ കാണുന്നവരും ഉണ്ടാവാം. റമദാനിൽ അത്താഴവും നോമ്പുതുറയും നൽകിയിരുന്നു. മുസ്​ലിംകൾ ഒരുമിച്ചു നമസ്കരിക്കുന്നത് അനുവദിക്കുന്നില്ല. മറ്റു മതസ്ഥർക്ക് സംഘടിത പ്രാർഥനകൾക്ക് പ്രശ്നമില്ല. നമസ്കാരപ്പായയും ദുപ്പട്ടയും അനുവദിക്കപ്പെട്ടു, പക്ഷേ വീട്ടിൽ നിന്ന് ഖുർആൻ കൊണ്ടുവരാൻ സമ്മതിച്ചില്ല. ജയിലിൽനിന്ന് കടംവാങ്ങിയ ഖുർആൻ ഉപയോഗിച്ചാണ് ഓതിയത്.

ജയിൽമോചന നിമിഷം ഓർമിക്കാമോ?

ഞാൻ കരഞ്ഞുപോയി, കടം വാങ്ങിയ ഖുർആൻ തിരിച്ചുെകാടുത്തു, അവിടെ പരിചയപ്പെട്ട വിദേശി തടവുകാരുൾപ്പെടെ പലരെയും മാറ്റിയിരുന്നു, കുറച്ചു പേരോട് മാത്രമേ യാത്ര പറയാൻ കഴിഞ്ഞുള്ളൂ. നതാഷ, ദേവാംഗന, ഗുൽ-ഇവരോട് യാത്ര പറയുേമ്പാൾ എനിക്ക് കുറ്റബോധം തോന്നി. അവരെ അവിടെ നിർത്തി ഞാൻ മാത്രം മോചിതയാവുന്നതോർത്ത്. ജയിലഴികളിലൂടെ അവരെ ആലിംഗനം ചെയ്തു. നിങ്ങളും ഉടൻ പുറത്തിറങ്ങുമെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ എല്ലാവരും കരഞ്ഞു.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NRCCitizenship Amendment ActSafoora ZargarProest
News Summary - safoora zargar with the lessons from the prison
Next Story