സി.പി.എമ്മും കോൺഗ്രസും തമ്മിൽ
text_fieldsദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ സമകാലിക മാറ്റങ്ങളും മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടും വിശകലനം ചെയ്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള സംസാരിക്കുന്നു...
ദേശീയതലത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു മഴവില്‍ സഖ്യം കൂടുതല്‍ ദൃശ്യമായി വരുന്നുണ്ടല്ലോ. കർണാടകയിലെ ഷോക്ക് ട്രീറ്റ്മെൻറിനു ശേഷമാണിത്. എങ്ങനെ വിലയിരുത്തുന്നു?
ഈ പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ വ്യത്യസ്ത നിലപാടാണ് വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും നിലയനുസരിച്ച് ബി.ജെ.പിക്ക് എതിരായി വോട്ടുകള്‍ ഏകോപിപ്പിക്കുകയാണ്. കഴിഞ്ഞ നാല് കൊല്ലക്കാലത്തെ ബി.ജെ.പിയുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും എല്ലാ സെക്കുലര്‍ സ്ഥാപനങ്ങള്‍ക്കും എതിരായ കടന്നാക്രമണം, പാര്‍ലമെൻററി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമം^ ഇതിനൊക്കെയെതിരെ ജനങ്ങളുടെ മുന്‍കൈയിലാണ് ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. യു.പിയില്‍ ഇപ്പോള്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചു വന്നു. കർണാടകത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് യോജിപ്പുണ്ടായില്ലെങ്കിലും ശേഷം ഉണ്ടായി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിക്കുക എന്ന പ്രവണത സംസ്ഥാനങ്ങളിലെല്ലാം കാണുന്നു. ദേശീയതലത്തില്‍ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ കക്ഷികളുടെ യോജിപ്പിന് പ്രായോഗികമായി ഒട്ടേറെ വിഷമമുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷം കർണാടകത്തിലെ പോലെ എല്ലാ പ്രാദേശിക രാഷ്ട്രീയകക്ഷികളും കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒഴിവാക്കാന്‍ ഒരുമിക്കാനുള്ള സാധ്യതയാണുള്ളത്. അതത് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഏകോപിപ്പിക്കലാണ് നടക്കുന്നത്. അതിെൻറ വേഗത വര്‍ധിച്ചിട്ടുണ്ട്. ആ നിലയില്‍ ബി.ജെ.പിയുടെ നാളുകള്‍ എണ്ണിത്തുടങ്ങി.
വോട്ടുകളുടെ ഏകോപനത്തില്‍ പ്രാദേശിക കക്ഷികള്‍ക്ക് ഉപരി കാണാവുന്ന ഒരു പൊതുഘടകം കോണ്‍ഗ്രസാണ്. കർണാടകത്തിന് ശേഷം കോണ്‍ഗ്രസിൽ വിട്ടുവീഴ്ച സമീപനവും ഉണ്ട്. ഇത് ഒരു വിശാല ദേശിയസഖ്യ സാധ്യത തുറന്നിടുന്നില്ലേ?
ഉത്തർപ്രദേശില്‍ ഗോരഖ്പൂരിലും ഫൂല്‍പുരിലും കോണ്‍ഗ്രസ് സ്വീകരിച്ചത് ഇൗ പറഞ്ഞതുമായി ചേരാത്ത നിലപാടാണ്. ഒറ്റക്ക് മത്സരിക്കുകയായിരുന്നു അവിടെ. കർണാടകത്തില്‍ ആദ്യം യോജിച്ച നിലപാടിന് തയാറായില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തില്‍ വരാന്‍ ഇടയുണ്ടെന്ന് കണ്ടാണ് യോജിച്ച നിലപാടിലേക്ക് അവരെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് യോജിച്ച നിലപാടിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടു വരുന്നതില്‍ ഒട്ടേറെ പ്രായോഗിക വൈഷമ്യങ്ങളുണ്ട്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പിയെ ഒഴിവാക്കിനിർത്താൻ പ്രധാന പങ്ക് വഹിക്കേണ്ട കക്ഷിയാണ്. കോണ്‍ഗ്രസിന് അവരുമായി ബംഗാളില്‍ യോജിക്കാന്‍ ആവുന്നില്ല. ഒഡിഷയിലെ ബിജു ജനതാദളിനും ആന്ധ്രപ്രദേശിലെ ടി.ഡി.പിക്കും തെലങ്കാനയിലെ ടി.ആര്.എസിനും കോണ്‍ഗ്രസുമായി നല്ല വിയോജിപ്പാണ്. കേരളത്തില്‍ ഞങ്ങള്‍ക്കും കോണ്‍ഗ്രസുമായി യോജിക്കാനാവില്ല. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സ്ഥിതിഗതികളാണ്. അതിെൻറ അടിസ്ഥാനത്തില്‍ ഈ രാഷ്ട്രീയകക്ഷികള്‍ ഒരുമിച്ചുചേര്‍ന്ന് ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുക എന്ന പ്രായോഗികനീക്കമാണ് ഇപ്പോൾ നടക്കുന്നത്.
കോൺഗ്രസും പ്രാദേശിക കക്ഷികളും വ്യത്യസ്ത പ്രാദേശിക, വര്‍ഗ, ദേശീയ, രാഷ്ട്രീയ താല്പര്യങ്ങളുള്ളവയാണ് ഈ കക്ഷികള്‍. സ്വന്തം നിലനിൽപ് മാത്രം നോക്കുന്ന ഇവര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷവും ഒരുമിച്ചുപോകാന്‍ കഴിയുമോ?
ദേശീയതലത്തില്‍ ബി.ജെ.പിയെന്ന അത്യാപത്തിനെ ഒഴിവാക്കാന്‍ ഈ രാഷ്ട്രീയകക്ഷികള്‍ നിര്‍ബന്ധിതരാവും. പലപ്പോഴും തെരഞ്ഞെടുപ്പിന് ശേഷമാണ് ഇങ്ങനെയൊരു നിലപാടിലേക്ക് വരുന്നത്. 1996 ലും 2004 ലും ഇതാണുണ്ടായത്. ഈ കക്ഷികള്‍ സംസ്ഥാനങ്ങളില്‍ ഏറ്റുമുട്ടുന്നുണ്ടെങ്കില്‍ പോലും തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ ഒഴിവാക്കിനിര്‍ത്താന്‍ ഒരുമിച്ചുള്ള നിലപാടിലേക്ക് വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതാണ് കർണാടക നല്കുന്ന പാഠം.
ഇന്നത്തെ ദേശീയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒരു പാന്‍ ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനമായി കാണാന്‍ കഴിയുമോ?
മറ്റ് പ്രാദേശിക രാഷ്ട്രീയകക്ഷികളേക്കാള് അഖിലേന്ത്യ അടിസ്ഥാനത്തില്‍ സ്ഥാനങ്ങളുള്ള രാഷ്ട്രീയകക്ഷിയാണ് കോണ്‍ഗ്രസ്. പല പ്രാദേശിക കക്ഷികളും അതത് സംസ്ഥാനങ്ങളില്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും യൂനിറ്റുണ്ട്. ചിലയിടത്ത് കരുത്ത് കൂടുതലുണ്ട്. ആ നിലയില്‍ അഖിലേന്ത്യ സാന്നിധ്യമുള്ള രാഷ്ട്രീയകക്ഷി ബി.ജെ.പി കഴിഞ്ഞാല്‍ ഇന്ന് കോണ്‍ഗ്രസാണ്.
നമ്മള് ഇപ്പോള്‍ സംസാരിക്കുന്ന ഈ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എമ്മിെൻറ സ്ഥാനം എവിടെയാണ്?
സി.പി.എം ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുകയാണ്. ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തി ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനാവുന്ന നിലയില്‍ അതിന് ശ്രമിക്കുകയാണ്. ഇത് തീര്‍ച്ചയായും സി.പി.എമ്മിെൻറ കരുത്ത് വളര്‍ത്തുന്ന ലക്ഷ്യമാണ്. ഒപ്പം ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെയും.
കരട് പ്രമേയത്തിലെ മാറ്റം
കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞിരുന്ന, കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന ഭാഗം പാര്‍ട്ടി കോണ്‍ഗ്രസ് ഒഴിവാക്കിയല്ലോ. കർണാടകയിലെ നീക്കങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ വലിയ സാന്നിധ്യം ദൃശ്യമാണ്. ബി.ജെ.പിയെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ധാരണക്ക് കരട് പ്രമേയത്തിലെ ഈ മാറ്റം വഴി തുറക്കുമോ?
രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ യോജിച്ച ധാരണയില്‍ എത്തിച്ചേര്‍ന്നു. ഒന്നാമത്തേത്, ബി.ജെ.പിയാണ് മുഖ്യശത്രു എന്നതാണ്. അവരെ പരാജയപ്പെടുത്തണം. രണ്ടാമത്തേത്, എല്ലാ മതനിരപേക്ഷ രാഷ്ട്രീയ ശക്തികളെയും ഒരുമിച്ച് അണിനിരത്താന്‍ പരിശ്രമിക്കണം. മൂന്നാമതായി കോണ്‍ഗ്രസുമായി ഒരുവിധ രാഷ്ട്രീയ സഖ്യവും പാടില്ല.
കോണ്‍ഗ്രസുമായി ധാരണ മൂന്ന് കാര്യങ്ങളിലാണ്. ഒന്ന്, പാര്‍ലമെൻറിന് അകത്ത് യോജിക്കാവുന്ന കാര്യങ്ങളില്‍. രണ്ട്, പുറത്ത് വര്‍ഗീയവിരുദ്ധ വിശാലവേദി കെട്ടിപ്പടുക്കുന്നതില്‍ യോജിച്ച് പ്രവര്‍ത്തനം. മൂന്ന്, വര്‍ഗ-ബഹുജന സംഘടനകള്‍ ജനകീയ ആവശ്യങ്ങളെ ആസ്പദമാക്കി നടത്തുന്ന പ്രക്ഷോഭവും സമരങ്ങളും. തെരഞ്ഞെടുപ്പ് സന്ദര്‍ഭങ്ങളില്‍ ഈ രാഷ്ട്രീയ നയസമീപനത്തിെൻറയും സ്ഥിതിഗതികളുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് അടവുകള്‍ ആവിഷ്കരിക്കണം. ഇതാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതത് സന്ദര്‍ഭം പരിശോധിച്ച് എന്ത് വേണമെന്ന് തീരുമാനിക്കും. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്നുതന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം.
സഖ്യം പാടില്ല. രാഷ്ട്രീയ ധാരണക്ക് സാധ്യതയില്ലേ?
ഞങ്ങള്‍ രാഷ്ട്രീയസഖ്യം പാടില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇൗ നയത്തിെൻറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് നിലപാട് സ്വീകരിക്കും. തെരഞ്ഞെടുപ്പിന് ഒരു കൊല്ലത്തോളം ഉണ്ട്്. ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാവാം. അതിെൻറ അടിസ്ഥാനത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും.
ദേശീയ തലത്തില്‍ ബി.ജെ.പിക്ക് എതിരെ മൂവ്മെൻറ് ഉണ്ടാവുമ്പോള്‍ മാറിനില്‍ക്കുന്നത് സി.പി.എമ്മിനെ ഒറ്റപ്പെടുത്തില്ലേ?
സി.പി.എം ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയാണ്. ബൂര്‍ഷ്വ ഭൂപ്രഭു രാഷ്ട്രീയകക്ഷികളില്‍നിന്ന് വ്യതിരിക്ത നയമുള്ള രാഷ്ട്രീയകക്ഷി. ഇടതുപാര്‍ട്ടികളെ എല്ലാം അങ്ങനെയാണ് ഞങ്ങള്‍ കാണുന്നത്. പക്ഷേ, രാജ്യത്തെ സ്ഥിതിഗതി വിലയിരുത്തി മുഖ്യവിപത്തിനെ ഒഴിവാക്കാന്‍ ആവശ്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. ആ രാഷ്ട്രീയ നിലപാടാണ് 1996ലും 2004ലും സ്വീകരിച്ചത്. ഇന്നത്തെ മുഖ്യ ശത്രുവിനെ ഒഴിവാക്കിനിര്‍ത്താനുള്ള നിലപാട് സ്വീകരിച്ചു. അതിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യശത്രു ആയിരുന്നപ്പോഴും പ്രതിപക്ഷ കക്ഷികളുമായി യോജിക്കാന്‍ തയാറായിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന രാഷ്ട്രീയലക്ഷ്യം നേടാന്‍ തെരഞ്ഞെടുപ്പ് കാലത്ത് നേരത്തേ പറഞ്ഞ രാഷ്ട്രീയ സമീപനത്തിെൻറയും ധാരണയുടെയും അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കും. എന്തെല്ലാം ധാരണകളാണ് ഓരോ സംസ്ഥാനത്ത് ഉണ്ടാക്കേണ്ടത് എന്നത് അവിടത്തെ സ്ഥിതിഗതി പരിശോധിച്ച് തീരുമാനിക്കും. ഇന്നത്തെ സ്ഥിതി വെച്ച് അന്നത്തേക്ക് തീരുമാനമെടുക്കാനാവില്ല. പുതിയ സംഭവവികാസങ്ങള്‍ നാളെ ഉണ്ടായെന്ന് വരാം. ഈ രാഷ്ട്രീയകക്ഷികള്‍ തന്നെ പുതിയ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നെന്നും വരാം.
ബി.ജെ.പിയെ പരാജയപ്പെടുത്താനും അവരെ നിയന്ത്രിക്കുന്ന ആര്.എസ്.എസിനെ പ്രതിരോധിക്കാനും യോജിച്ച പ്രായോഗിക നിലപാട് എന്താണ്?
ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. അവരെ പരാജയപ്പെടുത്താൻ ഈ കക്ഷികള്‍ വര്‍ഗീയവിരുദ്ധ ഉറച്ച നിലപാട് സ്വീകരിക്കാന്‍ തയാറാവണം. തെരഞ്ഞെടുപ്പ് ലാഭത്തിന് ഒരുമിക്കാന്‍ തയാറാവുമ്പോഴും ഈ കക്ഷികള്‍ ഉറച്ച വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ല. ഇപ്പോഴും മുഖ്യ രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസ് പറയുന്നതും ചെയ്യുന്നതും എന്താണ്? ഗുജറാത്തില്‍ അവര്‍ മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചു. കർണാടകത്തിലും അതുതന്നെ ചെയ്തു. അങ്ങനെ ബി.ജെ.പിയെ തോൽപിക്കാനാവില്ല. തെരഞ്ഞെടുപ്പ് വിജയം നേടാനായെന്ന് വരാം. അതുകൊണ്ടാണ് സി.പി.എം ഈ വിമര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നതും വ്യതിരക്തമായ നിലപാട് സ്വീകരിക്കുന്നതും. അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങളുടെ ഈ നിലപാട് സംരക്ഷിച്ച് ഏതെല്ലാം തരത്തില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനാവുമോ അതിന് സി.പി.എം മുന്നിലുണ്ടാവും.
തെരഞ്ഞെടുപ്പ് കാലത്തെ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനത്തെയോ മറ്റ് മൃദു ഹിന്ദുത്വ നടപടികളെയോ വര്‍ഗീയമായി കാണേണ്ടതില്ലെന്ന മറുവാദവും ഉയരുന്നുണ്ടല്ലോ. അത് തെരഞ്ഞെടുപ്പ് തന്ത്രമാണ്, രാഹുലിെൻറ വിശ്വാസമാണ്, ബി.ജെ.പിയുടെ പരാജയത്തിന് മാത്രമാണ് മുഖ്യ ഊന്നല്‍ കൊടുക്കേണ്ടത് എന്നാണ് വാദം?
ഭൂരിപക്ഷ വര്‍ഗീയതയെ തത്ത്വാധിഷ്ഠിതമായി എടുക്കാനാവണം. അത്തരത്തില്‍ എതിര്‍ക്കുന്ന ഒരു സമീപനം കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല. ക്ഷേത്ര വിശ്വാസി എന്ന തരത്തില്‍ ക്ഷേത്രത്തില്‍ പോകുന്നതിന് ഞങ്ങളാരും എതിരല്ല. ഇത് അതല്ല. ബി.ജെ.പി നിലപാട് തന്നെ ഒരു രാഷ്ട്രീയായുധമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഗോവധ നിരോധന നിയമം, ഗോ സംരക്ഷക ഗുണ്ടകളുടെ കടന്നാക്രമണം എന്നീ വിഷയങ്ങളിൽ കോണ്‍ഗ്രസിെൻറ നിലപാട് എന്താണ്? ലവ് ജിഹാദ്, കശ്മീരിലെ 370ാം വകുപ്പ്, പാകിസ്താനോടുള്ള ശത്രുത, ജമ്മു-കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ എല്ലാം കോണ്‍ഗ്രസ് സമീപനം നോക്കൂ. ബി.ജെ.പി ഈ വിഷയത്തിലെല്ലാം വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിന് എതിരായി ഉറച്ച നിലപാട് കോണ്‍ഗ്രസ് എടുക്കുന്നില്ല. അതാണ് ബി.ജെ.പിയുടെ വളര്‍ച്ചക്ക് ഇടവരുത്തിയത്. മൃദു സമീപനവും കടുകട്ടി സമീപനവും തമ്മിലുള്ള പോരാട്ടം വരുമ്പോള്‍ കടുകട്ടിക്കാണ് സ്വാധീനശക്തി. മതനിരപേക്ഷത സംബന്ധിച്ച തെറ്റായ സമീപനം കോണ്‍ഗ്രസ് സ്വീകരിച്ചതിെൻറ അടിസ്ഥാനത്തിലാണ് ബി.ജെ.പി വളര്‍ന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.