റെയിൽവേയുടെ തത്കാൽകൊള്ള
text_fieldsനമ്മുടെ റെയിൽപാളങ്ങളിലൂടെ ചൂളംവിളിച്ചു പായുന്നത് വെറും ട്രെയിനുകളല്ല, മറിച്ച് കോടിക്കണക്കിന് സാധാരണക്കാരുടെ സ്വപ്നങ്ങളും അതിജീവനവുമാണ്. എന്നാൽ, ഈ ‘ജനകീയ’ ഗതാഗതസംവിധാനം അതിന്റെ സേവനങ്ങളിൽ കൊണ്ടുവന്നിരിക്കുന്ന വിപണനതന്ത്രങ്ങൾ, പ്രത്യേകിച്ച് തത്കാൽ സംവിധാനം, ഒരു പൊതുസേവന കേന്ദ്രത്തേക്കാൾ ഉപരിയായി ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരു കോർപറേറ്റ് കെണിയായി മാറിക്കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് തുണയാകേണ്ട തത്കാൽ വിൻഡോകൾ ഇന്ന് ഡിജിറ്റൽ യുഗത്തിലെ സംഘടിത കൊള്ളയുടെ പര്യായമായി മാറിയിരിക്കുന്നു എന്നത് അത്യന്തം ഗൗരവകരമാണ്. റെയിൽവേയുടെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇത്തരം മാർഗങ്ങൾ അത്യാവശ്യമാണെന്ന വാദം നിലനിൽക്കുമ്പോഴും, അത് സാധാരണക്കാരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ടാകാമോ എന്ന ധാർമിക ചോദ്യം പ്രസക്തമാണ്.
തത്കാൽ സംവിധാനത്തിന്റെ ഏറ്റവും വലിയ ക്രൂരത ഒളിഞ്ഞിരിക്കുന്നത് അതിന്റെ സാമ്പത്തിക ഘടനയിലാണ്. റെഗുലർ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറക്കുകയും പകരം തേർഡ് എ.സി കോച്ചുകളും ഉയർന്ന നിരക്കുള്ള തത്കാൽ ക്വാട്ടകളും വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ റെയിൽവേ ഒരു കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണ്. സാധാരണ നിരക്കിൽ ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പാക്കുന്നതോടെ യാത്രക്കാർ സ്വാഭാവികമായും തത്കാൽ അല്ലെങ്കിൽ പ്രീമിയം തത്കാൽ എന്ന കെണിയിലേക്ക് വീഴുന്നു. പ്രീമിയം തത്കാലിലെ ‘ഡൈനാമിക് പ്രൈസിങ്’ എന്നത് വിമാനക്കമ്പനികളുടെ ലാഭക്കൊതിയെപ്പോലും കടത്തിവെട്ടുന്നതാണ്. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് നിരക്ക് വർധിപ്പിക്കുന്ന ഈ രീതിയിലൂടെ, ഒരേ ട്രെയിനിൽ ഒരേ സൗകര്യങ്ങൾ അനുഭവിക്കുന്ന ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരനേക്കാൾ നാലിരട്ടിവരെ തുക നൽകേണ്ടി വരുന്നു. ഒരു പൊതുമേഖലാ സ്ഥാപനം പൗരരോട് ഒരിക്കലും ചെയ്തുകൂടാത്ത വിവേചനമാണിത്. പണമില്ലാത്തവർക്ക് യാത്ര നിഷേധിക്കുകയും പണമുള്ളവർക്ക് വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുന്ന ഈ ‘പേ-ടു-പ്ലേ’ (Pay-to-play) സംസ്കാരം ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.
സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഈ ‘സംഘടിത കൊള്ളയുടെ’ വ്യാപ്തി വ്യക്തമാകും. 2023-24 സാമ്പത്തികവർഷം മാത്രം ഭാരതീയ റെയിൽവേയുടെ ആകെ പാസഞ്ചർ വരുമാനമായ 70,693 കോടി രൂപയിൽ ഏകദേശം 5.7 ശതമാനവും ലഭിച്ചത് തത്കാൽ, പ്രീമിയം തത്കാൽ, ഫ്ലെക്സി ഫെയർ എന്നിവയിലൂടെയാണ്. അതായത്, ഏകദേശം 4,000 കോടിയിലധികം രൂപ യാത്രക്കാരുടെ അത്യാവശ്യങ്ങളിൽനിന്നും ഗതികേടുകളിൽനിന്നും മാത്രം റെയിൽവേ അധികമായി ഊറ്റിയെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ ഇനങ്ങളിൽ നിന്നായി റെയിൽവേ സമാഹരിച്ചത് 13,737 കോടി രൂപയാണ്. ഇതിനുപുറമെയാണ് ടിക്കറ്റ് റദ്ദാക്കലിലൂടെ ലഭിക്കുന്ന ലാഭം. സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റുകൾക്ക് റീഫണ്ട് നൽകില്ലെന്ന നയത്തിലൂടെയും വെയ്‌റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന ചാർജിലൂടെയും കഴിഞ്ഞ മൂന്നുവർഷത്തിനിടെ റെയിൽവേ 1,230 കോടി രൂപ സമ്പാദിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-25 കാലയളവിൽ മാത്രം ടിക്കറ്റ് റദ്ദാക്കൽ ചാർജുകളിലൂടെയുള്ള വരുമാനം മുൻവർഷത്തേക്കാൾ ഏകദേശം 10 ശതമാനം വർധിച്ച് 33 കോടി രൂപയോളം എത്തിയതായി ചില സോണൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ടിക്കറ്റ് റദ്ദാക്കൽ നയത്തിലെ അധർമം ഈ സംവിധാനത്തെ സംഘടിത കൊള്ളയെന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഒരു തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ റെയിൽവേ ഒരു പൈസപോലും യാത്രക്കാർക്ക് തിരികെ നൽകില്ല. പകരം അതേ സീറ്റ് വെയ്‌റ്റ്‌ലിസ്റ്റിലുള്ള അടുത്തയാൾക്ക് നിയമപരമല്ലാത്ത ഒരു കച്ചവട രീതിയിലൂടെ മുഴുവൻ തുകക്ക് വിൽക്കുകയാണ് റെയിൽവേ ചെയ്യുന്നത്. ഒരേ സീറ്റിന് ഒരേസമയം രണ്ടുപേരിൽ നിന്ന് പൂർണമായ തുക ഈടാക്കുന്ന ഈ ഇരട്ടലാഭ നയം ഒരു പൊതുസേവന സ്ഥാപനത്തിന് നിരക്കാത്തതാണ്. യാത്രക്കാരുടെ അപ്രതീക്ഷിത തടസ്സങ്ങളെ ലാഭമാക്കി മാറ്റുന്ന ഈ രീതി സേവനമല്ല, മറിച്ച് ഗതികേടിനുമേൽ ചുമത്തുന്ന ഒരുതരം ശിക്ഷാനികുതിയാണ്.
ഇതിനെല്ലാം പുറമെയാണ് തത്കാൽ ബുക്കിങ്ങിന് പിന്നിലെ ‘ഡിജിറ്റൽ സ്കാം’. എല്ലാ ദിവസവും രാവിലെ 10നും 11നും ഐ.ആർ.സി.ടി.സി വെബ്സൈറ്റിൽ നടക്കുന്നത് ഒരു നിഴൽയുദ്ധമാണ്. സാധാരണ പൗരർ അവരുടെ ഇന്റർനെറ്റ് വേഗതയെയും ഭാഗ്യത്തെയും വിശ്വസിച്ച് ലോഗിൻ ചെയ്യുമ്പോൾ, വെബ്സൈറ്റ് ഹാങ് ആകുകയോ സെഷൻ ഔട്ട് ആകുകയോ ചെയ്യുന്നത് പതിവാണ്. എന്നാൽ, ഇതേ സമയത്തുതന്നെ കരിഞ്ചന്തയിൽ പ്രവർത്തിക്കുന്ന ഏജന്റുമാർ മിനിറ്റുകൾക്കുള്ളിൽ നൂറുകണക്കിന് ടിക്കറ്റുകൾ കൈക്കലാക്കുന്നു. സാധാരണക്കാർ ലോഗിൻ ചെയ്ത് പേമെന്റ് ഗേറ്റ്‌വേയിൽ എത്തുമ്പോഴേക്കും ടിക്കറ്റുകൾ തീർന്നുപോകുന്നു. ‘നെക്സ്റ്റ് ജനറേഷൻ’ ഇ-ടിക്കറ്റിങ് സംവിധാനം എന്ന് അവകാശപ്പെടുമ്പോഴും, അനധികൃത സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ ടിക്കറ്റുകൾ ഹോൾഡ് ചെയ്യുന്ന മാഫിയകളെ പൂർണമായി തടയാൻ റെയിൽവേക്ക് കഴിയുന്നില്ല. ഇത് ഡിജിറ്റൽ ഇന്ത്യയിൽ സാധാരണക്കാർക്ക് ലഭിക്കേണ്ട തുല്യാവകാശങ്ങളുടെ ലംഘനമാണ്.
റെയിൽവേ വികസനത്തിന് ഫണ്ട് ആവശ്യമാണ് എന്നതിൽ തർക്കമില്ല. 2024-25 കാലയളവിൽ റെയിൽവേയുടെ പ്രവർത്തന വരുമാനം 2.65 ലക്ഷം കോടി രൂപയായി വർധിച്ചിട്ടുണ്ട്. എന്നിട്ടും പാവപ്പെട്ടവരുടെ സ്ലീപ്പർ ടിക്കറ്റിൽനിന്നും തത്കാൽ പിടിച്ചുപറിയിലൂടെയും ലാഭം കണ്ടെത്താൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ആധുനിക സൗകര്യങ്ങളൊരുക്കിയ വന്ദേഭാരത് പോലുള്ള ട്രെയിനുകൾ വ്യാപകമായിത്തുടങ്ങിയ ഘട്ടത്തിലും സാധാരണക്കാരുടെ ട്രെയിനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും പരിതാപകരമാണ്. തത്കാലിലൂടെ ലഭിക്കുന്ന ഈ കോടികൾ എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യം പ്രസക്തമാണ്. റെയിൽവേയുടെ ഈ സംവിധാനം പരിഷ്കരിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സുതാര്യമായ ബുക്കിങ് രീതികൾ, ന്യായമായ റീഫണ്ട് വ്യവസ്ഥകൾ, സാധാരണ കോച്ചുകളുടെ എണ്ണം വർധിപ്പിക്കൽ എന്നിവയിലൂടെ മാത്രമേ റെയിൽവേക്ക് അതിന്റെ നഷ്ടപ്പെട്ട ജനകീയമുഖം തിരിച്ചുപിടിക്കാൻ കഴിയൂ. അല്ലാത്തപക്ഷം, തത്കാൽ എന്നത് സാധാരണക്കാരുടെ യാത്രാസ്വപ്നങ്ങളെ തകർക്കുന്ന ഒരു സംഘടിത സാമ്പത്തിക ചൂഷണമായിത്തന്നെ തുടരും.
(കൊച്ചിൻ യൂനിവേഴ്സിറ്റി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

