Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരാഹുൽ ഗാന്ധി; പുതിയ...

രാഹുൽ ഗാന്ധി; പുതിയ രൂപത്തിലും ഭാവത്തിലും

text_fields
bookmark_border
രാഹുൽ ഗാന്ധി; പുതിയ രൂപത്തിലും ഭാവത്തിലും
cancel

കഴിഞ്ഞ രണ്ടുമാസമായി നാം കാണുന്നത് അക്ഷരാർഥത്തിൽ പുതിയ അവതാരമെടുത്ത രാഹുൽ ഗാന്ധിയെയാണ്. സമാനതകളില്ലാത്ത ഇൗ ആരോഗ്യ പ്രതിസന്ധിക്കിടെ പ്രതിപക്ഷ നേതാവെന്ന നിലക്ക് നിരന്തരം ഇടപെടൽ നടത്തുന്ന^ അതുതന്നെ വളരെ കൃത്യവും സുചിന്തിതവുമായി^ അദ്ദേഹം പാർട്ടിയുടെ നേതൃത്വം കൈയാളിയ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്തുനിന്ന് ഏറെ മുന്നോട്ടുപോയെന്ന തോന്നൽ നൽകുന്നു. 

പാർലമെൻറ് തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുന്ന ‘ചൗക്കിദാർ ചോർ ഹൈ’ (കാവൽക്കാരൻ കള്ളനാണ്) എന്ന ഒറ്റവരി മുദ്രാവാക്യമായിരുന്നു രാഹുൽ ഗാന്ധിയുടെ ആയുധം. പ്രമാദമായ റഫാൽ ജെറ്റ് ഇടപാടിൽ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാം. ഇതിനിടെ, മറ്റു ജീവൽ പ്രശ്നങ്ങൾ സ്പർശിച്ചുപോകുക മാത്രം ചെയ്തു.

rahul-gandhi
രാഹുൽ ഗാന്ധി അന്തർ സംസ്ഥാന തൊഴിലാളികളോട് സംസാരിക്കുന്നു
 

അപ്പോഴും, ഒറ്റക്കൊറ്റക്കുള്ള കൂടിക്കാഴ്ചകളിൽ പതിവു ആക്രമണോത്സുകത അദ്ദേഹം പ്രകടിപ്പിച്ചില്ല. സൗഹൃദം വിടാത്ത, ശാന്തത സ്ഫുരിക്കുന്ന, ചിന്താബന്ധുരമായ വ്യക്തിത്വമായിരുന്നു അഭിമുഖങ്ങളിൽ രാഹുലിന്‍റെ ഭാവം. കോൺഗ്രസ് നേതാവെന്ന നിലക്ക് ഉണ്ടാകേണ്ട ആക്രമണോത്സുകതയുടെ എതിർവശത്തായിരുന്നു രാഹുലിന്‍റെ വ്യക്തിത്വം. പൊതുതെരഞ്ഞെടുപ്പിൽ തോറ്റുതുന്നംപാടിയതോടെ താത്കാലിക വനവാസത്തിലേക്ക് അദ്ദേഹം മടങ്ങി. മുങ്ങുന്ന കപ്പലിന്‍റെ അമരത്തേക്ക് തന്‍റെ മാതാവ് സോണിയ ഗാന്ധിയെ വീണ്ടും കൊണ്ടുവരിക മാത്രമായിരുന്നു പാർട്ടിക്കു മുന്നിലെ പോംവഴി.

സോണിയ വിരമിക്കുന്നതോടെ വീണ്ടും കോൺഗ്രസ് തലപ്പത്ത് തിരിച്ചുവരുെമന്ന് മാധ്യമങ്ങളും രാഷ്ട്രീയ വൃത്തങ്ങളും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന നീണ്ട ഒരു വർഷം രാഹുൽ മൗനം തുടർന്നു. പാർട്ടിക്കകത്തെ സംഘടന തെരഞ്ഞെടുപ്പോ, മഹാരാഷ്ട്രയിലെ കോൺഗ്രസ്^ശിവസേന ബന്ധമോ തുടങ്ങി ഒൗദ്യോഗിക പ്രതികരണം ആവശ്യമുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ സമീപിച്ചപ്പോെഴാക്കെയും ഒന്നുംപറയാതെ ഒഴിഞ്ഞുമാറി. 

പാർലമെൻറ് അംഗമെന്ന നിലക്ക് പക്ഷേ, അപ്പോഴും, അദ്ദേഹം നിലപാട് എടുക്കാതിരുന്നില്ല. കേരളത്തിൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിലും രാഹുൽ എത്തി. മഹാപ്രളയം കേരളത്തെ തകർത്തപ്പോഴും ബന്ദിപൂർ കടുവ സേങ്കതം വഴി വയനാടിലേക്ക് രാത്രി യാത്ര നിഷേധത്തിനെതിരെ പ്രതിഷേധിക്കാനും എം.പിയെന്ന നിലക്ക് അദ്ദേഹം സജീവ സാന്നിധ്യമായി. ഇക്കാലത്ത്, പാർലമെൻറിൽ നടത്തിയ ചില ഇടപെടലുകളും ശ്രദ്ധിക്കപ്പെടാതിരുന്നില്ല. വിവാദ പൗരത്വ നിയമം, നിർദിഷ്ട ദേശീയ പൗരത്വ രജിസ്റ്റർ, ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയവയിൽ വിശേഷിച്ചും.

കോവിഡ് മഹാമാരിയുടെ കാലത്ത് പക്ഷേ, രാഹുൽ കൂടുതൽ പക്വതയാർജിച്ച നേതാവിന്‍റെ ഭാഷ സ്വാംശീകരിച്ചിരിക്കുന്നു. പാർട്ടി പ്രസിഡൻറ് പദത്തിലേക്ക് അദ്ദേഹം തിരിച്ചുവരുമോ? എങ്കിൽ, സ്വഭാവ പരിണാമം സ്വീകരിച്ച നേതാവാണ് രാഹുലിപ്പോൾ. 


 

രാഹുലിന്‍റെ രാഷ്ട്രീയത്തിന് വേറിട്ട ഭാഷ
പലവട്ടം നടന്ന ‘വെർച്വൽ’ സംവാദങ്ങളിൽ സുചിന്തിത ഭാഷയുമായി രാഹുൽ സ്വയം നവീകരിച്ച വ്യക്തിത്വമാണ് പ്രകടിപ്പിക്കുന്നത്. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയും പാർട്ടി നേതൃത്വവും ഒറ്റക്കെട്ടായി സർക്കാറിനെതിരെ രൂക്ഷ ആക്രമണം തുടരുകയും, വൈകിയാണെങ്കിലും വിശാല പ്രതിപക്ഷ നിരക്ക് ശ്രമം നടത്തുകയും ചെയ്യുേമ്പാൾ, ഒരിക്കലും നേരിട്ട് പ്രധാനമന്ത്രിയെ വിമർശിക്കാൻ രാഹുൽ മുതിർന്നില്ല. പകരം, സർക്കാർ പ്രകടിപ്പിക്കുന്ന സുതാര്യത ഇല്ലായ്മയിലായിരുന്നു അദ്ദേഹത്തിന്‍റെ ഉൗന്നൽ. എല്ലാം അടഞ്ഞുകിടന്ന ലോക്ഡൗൺ കാലം രാജ്യത്തിന് പകരം നൽകിയ സാമ്പത്തിക ദുരന്തത്തിന് പോംവഴി തേടി പ്രമുഖ സാമ്പത്തിക വിദഗ്ധരായ രഘുറാം രാജൻ, അഭിജിത് ബാനർജി എന്നിവരുമായി കൂടിക്കാഴ്ച നടത്തുേമ്പാൾ പാതി മാധ്യമ പ്രവർത്തകേൻറതായിരുന്നു രാഹുലിന്‍റെ ഭാഷ.

ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരന്തരം അദ്ദേഹം നടത്തിയ ഇടപെടലുകൾ അതിനെ രാജ്യത്തെ പ്രഥമ പരിഗണനയുള്ള വിഷയമാക്കി മാറ്റി. കോവിഡ് വ്യാപനം തടയാൻ സമഗ്ര പദ്ധതി മുന്നോട്ടുവെക്കാനും രാഹുലിനായി. വർധിത പരിശോധന, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിലൂന്നി ആഗോള ആരോഗ്യ വിദഗ്ധർ മുന്നോട്ടുവെക്കുന്നതിനു സമാനമായ പദ്ധതി എങ്ങനെ കോവിഡിൽനിന്ന് രാജ്യത്തെ പുറത്തുകടത്താമെന്നതിനും വഴി പറഞ്ഞുനൽകി.

Rahul-Gandhi.jpg

രാഹുലിന്‍റെ പദ്ധതി സാധാരണക്കാരന് ശരിക്കും ബോധിച്ചു. മോദി സർക്കാറിനെ നേരിട്ടു പറയാതെ, എന്നാൽ, പരാജയങ്ങൾ അക്കമിട്ടു പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ആക്രമണം. തന്‍റെ വാക്കുകൾ രാഷ്ട്രീയ പക്ഷപാതിത്വം പേറുന്നില്ലെന്നും നിർമാണാത്കമായി അതിനെ കാണണമെന്നും ഇടക്കിടെ രാഹുൽ ഒാർമിപ്പിച്ചു. മോദിയുടെ ‘കേന്ദ്രീകൃത’ ഭരണ രീതിയോട് സമ്പൂർണ വിയോജിപ്പ് തുടരുേമ്പാഴും വൈറസ് ബാധ തടയുന്നതിൽ ഏതറ്റം വരെയും സഹകരണമാവാമെന്നും വാഗ്ദാനം ചെയ്തു.

അതേ സമയം, സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പല്ലും നഖവുമുപയോഗിച്ച് എതിർക്കാൻ രാഹുൽ മറന്നില്ല. സാധാരണക്കാരന് ഒട്ടും പ്രയോജനമില്ലാത്ത ‘വായ്പമേള’യെന്ന് ഇതിനെ പരിഹസിച്ചു. പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്ത് േകാൺഗ്രസ് മുന്നോട്ടുവെച്ച, പാവപ്പെട്ടവന് നേരിട്ട് പണമെത്തിക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കോൺഗ്രസ് സർക്കാറുകൾ തുടങ്ങിവെച്ച തൊഴിലുറപ്പ് പദ്ധതി, റേഷൻ പൊതുവിതരണ സംവിധാനം തുടങ്ങി സാമൂഹിക പദ്ധതികളും തന്‍റെ മുൻഗണന പട്ടികയിൽ ഇടംപിടിച്ചു. കൊമ്പുകോർക്കലിന്‍റെതിനു പകരം നിർമാണാത്കമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു കഴിഞ്ഞ രണ്ടു മാസവും രാഹുൽ ചെയ്തത്. 

കോവിഡ് കുത്തനെ ഉയരുന്ന രാജ്യത്ത് 60 ദിവസം പിന്നിട്ട ലോക്ഡൗൺ സമ്പൂർണ പരാജയമാണെന്ന് കുറ്റപ്പെടുത്തിയപ്പോഴും അദ്ദേഹത്തിന്‍റെ ഭാഷ ഇങ്ങനെയായിരുന്നു:

‘‘രാജ്യത്തെ പൗരന്മാർക്കു വേണ്ടി അതിവിനയത്തോടെയും നിഷ്പക്ഷമായും സർക്കാറിനോട് എന്‍റെ ചോദ്യം, തീവ്രമായി മാറുന്ന ഇൗ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാൻ ഗവൺമെൻറിനു മുന്നിലെ വഴിയെന്താണ്? നാലു ഘട്ടങ്ങൾ പിന്നിട്ട ലോക്ഡൗൺ പ്രതീക്ഷിച്ച ഫലം തന്നില്ലെന്ന് വ്യക്തം. ഇനി സർക്കാറിനു മുന്നിലെ പ്ലാൻ ബി എന്താണ്?’’ അനുബന്ധമായി ചില ഫെഡറൽ ഉത്കണ്ഠകൾ കൂടി ഇതോടൊപ്പം പങ്കുവെച്ചു. ‘‘ഇൗ പോരാട്ടത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ പ്രധാന റോൾ ഏറ്റെടുക്കാൻ മുന്നിലായിരുന്നു പ്രധാനമന്ത്രി. ഇപ്പോൾ, തന്‍റെ നേതൃത്വം രാജ്യം ഏറ്റവും കൂടുതൽ കൊതിക്കുന്ന ഘട്ടത്തിൽ അദ്ദേഹം പുറംതിരിഞ്ഞുനിൽക്കുകയാണ്. അപ്പോഴും, നമ്മുടെ സംസ്ഥാന സർക്കാറുകൾ ധീരമായ ചുവടുകളുമായി പോരാട്ടം തുടരുകയാണ്. അവർക്കു പക്ഷേ, പ്രതിസന്ധി സാമ്പത്തികമാണ്. കേന്ദ്രം അനുവദിച്ചുനൽകേണ്ട അടിയന്തര സഹായം ഇനിയും വരുന്നില്ല’’.

പ്രതിസന്ധിയുടെ ആരോഗ്യ, സാമ്പത്തിക ആഘാതങ്ങൾ മറികടക്കാൻ രാജ്യം ദീർഘകാല പദ്ധതി ആവിഷ്കരിക്കണമെന്ന് ആണയിടുന്ന രാഹുൽ, മഹാഭാരത യുദ്ധത്തിനു സമാനമായി ഇൗ പോരാട്ടം 21 ദിവസം കൊണ്ട് എല്ലാം തീരുമെന്ന് കരുതാനാവില്ലെന്ന് കൂടി പറയുന്നു. മാർച്ച് 24ന് ആദ്യമായി ലോക്ഡൗൺ പ്രഖ്യാപിച്ച പ്രസംഗത്തിൽ മഹാഭാരത യുദ്ധത്തിനു സമാനമായി 21 ദിവസം കൊണ്ട് നാം അങ്കം ജയിക്കുമെന്ന് പ്രധാനമന്ത്രി വീരവാദം മുഴക്കിയിരുന്നു.

‘‘അന്ന് കൊറോണ വൈറസിനെതിരായ പോരാട്ടം നാം 21 നാൾ കൊണ്ട് ജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്നിപ്പോൾ 60 നാൾ പിന്നിട്ടിട്ടും വൈറസിനെ നാടുകടത്താൻ നമുക്കായിട്ടില്ല. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുത്തനെയാണ് രോഗികളുടെ എണ്ണം വർധിക്കുന്നത്. കൊറോണവൈറസിനെ തോൽപിക്കാൻ ഇന്ത്യ നടത്തേണ്ട അങ്കം ചെറുതായി കാണുകയായിരുന്നു.’’ അതിനാൽ, ഇനിയെങ്കിലും ‘‘കുടിയേറ്റ തൊഴിലാളി പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നും വ്യവസായങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നുമുള്ള പദ്ധതികൾ സർക്കാർ പങ്കുവെക്കണമെന്നുകൂടി രാഹുൽ ആവശ്യപ്പെട്ടു.

rahul-and-nirmala

അൽപം കൂടി നേരത്തേയാകാമായിരുന്നു...

 

മോദി സർക്കാർ സുതാര്യത പുലർത്തണമെന്ന ആവശ്യമാണ് ഇൗ ഇടപെടലുകളുടെയൊക്കെയും മർമം. വിഷയം അതായതിനാൽ പ്രധാനമന്ത്രിയുടെ ഭക്തർക്കു പോലും മറുത്തുപറയാനുണ്ടാകില്ലെന്നതാണ് സത്യം. വിമർശനം കൃത്യമായി ഉന്നയിക്കുന്നതിലെ മിടുക്ക് പക്ഷേ, അടിസ്ഥാന തലത്തിലെത്തുേമ്പാൾ കാണാതെ പോകുന്നോ എന്നാണ് സംശയം.

ലോക്ഡൗൺ നടപ്പായ ഒന്നാം നാൾ തൊട്ട് കുടിയേറ്റ തൊഴിലാളികൾ നാടണയാൻ നടത്തുന്ന തത്രപ്പാട് അറിയാത്തവരുണ്ടാകില്ല. പക്ഷേ, മേയ് പകുതിയാകുേമ്പാഴാണ് അവരിൽ ചിലരെ നേരിട്ടുചെന്ന് രാഹുൽ കാണുന്നത്. അത് ഫലം കണ്ടിരിക്കാം. കാരണം, പലപ്പോഴായി വിഡിയോ കോൺഫറൻസുകളിൽ വിഷയം രാഹുൽ ഉന്നയിച്ചിരുന്നതാണ്. പക്ഷേ, വിഷയം ഏറ്റെടുത്ത, വൈകിയ ഘട്ടത്തിൽ സർക്കാർ അവർക്കായി ട്രെയിൻ സർവിസ് ആരംഭിച്ചിരുന്നു. സർക്കാർ സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കൽ മാത്രമായി പിന്നെ രാഹുലിന്‍റെ ജോലി. 

കുടിയേറ്റ തൊഴിലാളികൾക്ക് ബസുകൾ ഏർപെടുത്തി വൈകിയാണെങ്കിലും കോൺഗ്രസ് പാർട്ടിയും രാഹുലിന് പിന്തുണ നൽകി. ജനങ്ങളോട് അനുതാപമുള്ള പാർട്ടിയെന്ന നിലക്കും കുടിയേറ്റക്കാർക്കായുള്ള ബസുകളുടെ പേരിൽ യു.പി സർക്കാറുമായി നടത്തിയ പോരാട്ടത്തിലും േകാൺഗ്രസിന് നഷ്ടത്തെക്കാൾ ലാഭമായിരുന്നു ബാക്കിപത്രം. പക്ഷേ, ഇതൊക്കെ എന്തുകൊണ്ട് നേരത്തെയാകാമായിരുന്നില്ലേ എന്ന ചോദ്യവും ബാക്കി. 

rahul-gandhi-27-05-2020

2019ൽ തോൽവി വഴങ്ങിയിട്ടും തന്‍റെ പഴയ തട്ടകമായ അമേത്തിയിലേക്ക് സോപും സാനിറ്റൈസറും മാസ്കുകളും ലോക്ഡൗണിന്‍റെ തുടക്കത്തിലേ രാഹുൽ അയച്ചിരുന്നു. ജനത്തോടൊപ്പം നിൽക്കാൻ കാണിച്ച മനസ്സിന് ആദരം ലഭിച്ചുവെങ്കിലും തുടർച്ചകളില്ലാതെ വന്നതോടെ ജനം എളുപ്പം മറന്നു. അടുത്തിടെയായി, കോൺഗ്രസ് സംവിധാനം കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്നതിന്‍റെ സൂചനകൾ പ്രകടമാണ്. ഗാന്ധി കുടുംബത്തിന് ഇപ്പോഴും സ്വാധീനം ശക്തമായതിനാൽ, രാഹുൽ രാഷ്ട്രീയം നയിക്കുകയും പ്രിയങ്ക ഉത്തർ പ്രദേശിൽ പാർട്ടിക്ക് നേതൃത്വം നൽകുകയും ചെയ്യുക വഴി പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പാതി അവസാനിച്ചമട്ടാണ്, തത്കാലത്തേക്കെങ്കിലും. 

വൈകിയാണെങ്കിലും, ദുരിതമനുഭവിക്കുന്നവരെ കണ്ടും കേട്ടും രാഹുൽ താഴെത്തട്ടിൽ സജീവമാണ്. പഴയ വിപ്ലവ നായകനു പകരം, പുതിയ ഇൗ റോൾ കുറച്ചുകൂടി അദ്ദേഹത്തിന് ചേരുന്നുണ്ട്. ബി.ജെ.പിക്കെതിരെ വലിയ പോര് ജയിക്കാനുള്ള പാതയുറപ്പിക്കുകയാണ് രാഹുലിപ്പോൾ എന്ന് കരുതാം. ചലനം പാതിനിലച്ച പാർട്ടി കരുത്തുപകരാൻ കൂടെയില്ലാതിരിക്കുേമ്പാൾ അടിസ്ഥാന തലത്തിലാണ് യഥാർഥ ജയം കിടക്കുന്നത്. ഭീമാകാരമായ ബി.െജ.പി സംവിധാനത്തെ മാത്രമല്ല, ജനകീയ നേതാവായും പ്രഭാഷകനായും മോദി നിലനിർത്തുന്ന പ്രഭാവം കൂടി മറികടക്കാൻ രാഹുലിനാകണം.

 

കടപ്പാട്: thewire.in
മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newsRahul Gandhi
News Summary - Rahul Gandhi Has Emerged as a Sure-Footed Leader-India News
Next Story