Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചരിത്രത്തിന്‍റെ ഗതി...

ചരിത്രത്തിന്‍റെ ഗതി നിർണയിച്ച നാരായണമേനോനും സഹപ്രവർത്തകരും

text_fields
bookmark_border
ചരിത്രത്തിന്‍റെ ഗതി നിർണയിച്ച നാരായണമേനോനും സഹപ്രവർത്തകരും
cancel

''അദ്ദേഹം ഒരു സമുദായത്തെ സ്വപ്നം കണ്ടു. ആ സമുദായത്തിൽ നീതി ശക്തിയായിരുന്നു. (ശക്തി നീതിയായിരുന ്നില്ല) ജാതി, മതം, വർണ്ണം എന്നിവയാൽ മനുഷ്യൻ മനുഷ്യനിൽ നിന്നും വേർതിരിക്കപ്പെട്ടിരുന്നില്ല; വ്യക്തിയുടെ സ്വാഭി മാനത്തിനും ധാർമ്മിക യോഗ്യതക്കും അംഗീകാരം നൽകിയിരുന്നു. ചൂഷണത്തിന് പകരം സഹകരണവും മാത്സ്യര്യത്തിനു പകരം മമതയ ും നില നിന്നിരുന്നു. ആ സമുദായത്തിൽ ഭയത്തിനു പകരം ധൈര്യവും കോപത്തിനു പകരം സ്നേഹവുമാണുണ്ടായിരുന്നത്. സത്യവും വി ശ്വാസ്യതയും സമത്വവും ആ രാജ്യത്തിന്റെ ചിഹ്നങ്ങളായിരുന്നു.

ഹിന്ദുവും മുസ്ലിമും ആ രാജ്യത്തിലെ തുല്യ പ്രജകളായിരുന്നു. ആ രാജ്യവും ആ സമുദായവും ഒരു സ്വപ്നമായിരുന്നു.
ആ സ്വപ്നം തകർന്നപ്പോൾ അദ്ദേഹത്തിന് മനസ് സിലായി, 10, 000ത്തിൽ പരം മാപ്പിളമാർ കൊല്ലപ്പെട്ടു. 20, 000 പേരെ നാടുകടത്തി.
50, 000 പേർ തടവിലാക്കപ്പെട്ടു. 10,000ത്തിലേറെ പേര െ കാണാതായിയെന്ന് .

ഹിന്ദു-മുസ്ലിം സാഹോദര്യത്തിനും ഇന്ത്യയുടെ സ്വതന്ത്ര്യത്തിനും വേണ്ടി ജീവി തത്തിന്‍റെ പകുതിഭാഗം ബ്രിട്ടീഷ് ജയിലുകളിൽ കഴിച്ചുകൂട്ടിയ ഈ നിസ്വാർത്ഥൻ 'മാപ്പിള ഔട്ട്‌റേജിയസ് ആക്ട് ' പ്രകാര ം ശിക്ഷിക്കപ്പെട്ട ഒരേ ഒരു 'ഹിന്ദു ' കോൺഗ്രസ് സെക്രട്ടറിയായിരുന്നു. ശിക്ഷയിലും അദ്ദേഹം തന്‍റെ മുസ്ലിം സഹോദരങ്ങ ളുമായി സമത്വം പാലിച്ചു.''

മലബാർ കലാപം, എം.പി. നാരായണ മേനോനും സഹപ്രവർത്തകരും - എന്ന പുസ്തകം ആരംഭിക്കുന് നത് ഈ പ്രസ്താവനയോടെയാണ്.

1921ലെ മലബാർ സമരത്തിന്‍റെ സംഘാടകനും നായകനും മുതൽപുരേടത്ത് പിടഞ്ഞാറേക്കരയിൽ നാരായ ണമേനോനാണ്. ആ സമരത്തിന്‍റെ വർഗ്ഗസ്വഭാവം നിർണ്ണയിച്ചത് മറ്റാരുമല്ല. അതുതന്നെയാണ് പിന്നീട് മലബാറിന്‍റെ രാഷ്ട്ര ീയഗതിയായി വന്നതും. അതുകൊണ്ടൊക്കെത്തന്നെ എം.പി നാരായണമേനോന്‍റെ ജീവചരിത്രം മലബാർ സമരത്തിന്‍റെ സമഗ്രചരിത്രമാണ ്. മലബാറിന്‍റെ രാഷ്ട്രീയ ചരിത്രവുമാണ്.

വള്ളുവനാട് താലൂക്കിലെ പുഴക്കാട്ടിരിയിലാണ് നാരായണമേനോൻ ജനിച്ചത്. 1887 മാർച്ച് 23ന്. വളർന്നത് അങ്ങാടിപ്പുറത്താണ്. അമ്മയുടെ വീട് അവിടെയാണ്. പുഴക്കാട്ടിരിയും അങ്ങാടിപ്പുറവും മാപ്പിള മാർ ധാരാളമുള്ള പ്രദേശങ്ങളാണ്. നമ്പൂതിരിമാരും അമ്പലവാസികളുമുണ്ട്. ചെറുമർ, പുലയർ എന്നൊക്കെ വിളിക്കപ്പെട്ടിരുന ്ന അടിസ്ഥാന വർഗ്ഗക്കാരും ധാരാളമുണ്ട്.

ആലിപ്പറമ്പിലെ സമ്പന്നമായ ജന്മി കുടുംബമായ പറമ്പോട്ട് തറവാട്ടിലെ കര ുണാകരമേനോനാണ് പിതാവ്. സ്കൂളിൽ പോയിത്തുടങ്ങിയപ്പോഴേ, മാപ്പിളക്കുട്ടികളുമായി ഇടപഴകിത്തുടങ്ങി എന്നതു മാത്രമാണ ് കുട്ടിക്കാലത്തെ പ്രത്യേകത. കള്ളിത്തുണിയും അരക്കയ്യൻ ബനിയനുമിട്ട് 'മാപ്പിള വേഷത്തിൽ' നടന്നതിന് പലവട്ടം വഴക് കുകേട്ടിട്ടുണ്ട്. ചെറുപ്പത്തിൽ വീട്ടിൽ നിന്നും സ്ക്കൂളിൽ നിന്നും. പിന്നെ കോളേജിൽ നിന്നും കോടതിയിൽ നിന്നും. മല ബാർ സമരത്തിനു ശേഷം പിടിക്കപ്പെട്ട്, രാജാവിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റത്തിന് വിചാരണ ചെയ്തപ്പോൾ പോലും എം.പിയുടെ മാപ്പിളവേഷം വിവാദവിഷയമായി!

സമരത്തിന്‍റെ മറ്റൊരു നേതാവായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്ല്യാരായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. ചെറുപ്പത്തിലും, വലുതായപ്പോഴും. രാഷ്ട്രീയത്തിലും ജയിലിലും. ആലി മുസ്ല്യാർക്ക് ലവക്കുട്ടിയെപ്പോലെ, കെ.പി കേശവമേനോന് കെ. മാധവൻനായരെപ്പോലെ, എം.പി നാരായണ മേനോന് കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരാണ് തോഴൻ. ആ ആജീവനാന്ത കൂട്ടുകെട്ടാണ് മലബാറിന്‍റെയും സമരത്തിന്‍റെയും വർഗ്ഗ സ്വഭാവത്തെ നിർണ്ണയിച്ചത്. ആ മഹായുദ്ധത്തിന് കാലാൾപ്പടയെ വിന്യസിച്ചത് ഇരുവരും ചേർന്നാണ്. എം.പി നാരായണമേനോനും സഹപ്രവർത്തകരുമാണ് അദ്ധ്വാനിക്കുന്നവന് രാഷ്ട്രീയത്തിൽ ഇടമുണ്ടെന്ന് തെളിയിച്ചത്.

1903ൽ കോഴിക്കോട് കോൺഗ്രസ് സമ്മേളനം ചേരുന്നുണ്ട്. പക്ഷേ വളരെ കുറച്ച് ആളുകളാണ് പങ്കെടുത്തത്. 1910- ലാണ് മലബാർ ജില്ലാ കോൺഗ്രസ്സിന്‍റെ ഉത്ഭവം. പാലക്കാട് ചേർന്ന (മലബാർ )ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ അധികംപേരും നാട്ടുരാജാക്കന്മാർ, ജന്മിമാർ, വക്കീൽമാർ, കച്ചവടക്കാർ എന്നിവരായിരുന്നു. കർഷകർ, കൂലിവേലക്കാർ, സാധാരണക്കാരായ മാപ്പിളമാർ എന്നിവർക്ക് സമ്മേളനത്തിൽ സ്ഥാനമില്ലായിരുന്നു. അധഃകൃത വർഗക്കാരെ സമ്മേളന പന്തലിൽ പ്രവേശിപ്പിച്ചിരുന്നില്ലാ എന്ന് ഒന്നാം മലബാർ സമ്മേളനത്തിന്റെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്.

എം.പി. പൊതു പ്രവർത്തനം തുടങ്ങുന്ന പശ്ചാത്തലം ഇതാണ്. പെരിന്തൽമണ്ണയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ച കാലത്താണ് പാലക്കാട് ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തത്. ജന്മിമാർക്കല്ലാതെ കുടിയാന്മാർക്കും പാവം കർഷകർക്കും കോൺഗ്രസിൽ സ്ഥാനമില്ലല്ലോ. കോടതിയിൽ നിന്ന് അവർക്ക് നീതി കിട്ടില്ലാ എന്ന് എം.പി അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിരുന്നു. അങ്ങനെ അദ്ദേഹം 'കുടിയാൻ സങ്കട നിവാരണ സംഘം ' ഉണ്ടാക്കി. കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുമായി ചേർന്ന് സംഘത്തിന് നാടൊട്ടുക്ക് ശാഖകളുണ്ടാക്കി. ഈ സംഘം പിന്നീട് കേരള കുടിയാൻ സംഘത്തിൽ ലയിച്ചു. കുടിയാൻ സംഘമാകട്ടെ കോൺഗ്രസ്സിനും ഖിലാഫത്ത് കമ്മിറ്റിക്കുമിടയിലെ കണ്ണിയായി നിന്നു. അങ്ങനെ കോൺഗ്രസ് യോഗങ്ങളിലും കുടിയാന്മാരും കർഷകരും കൂട്ടംകൂട്ടമായി വന്നുചേർന്നു.

1920ൽ എം.പി മലബാറിലെ കോൺഗ്രസിന്‍റെ ഓർഗനൈസിങ്ങ് സെക്രട്ടറിയായി. ജൂൺ മാസത്തിൽ ഏറനാട് കോൺഗ്രസ് സെക്രട്ടറിയായും നിയമിച്ചു. അപ്പോഴാണ് മഞ്ചേരി കോൺഗ്രസ് സമ്മേളനം. കോൺഗ്രസിന്‍റെ മുഖഛായ മാറ്റിയ സമ്മേളനമാണത്. മുവായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. നിസ്സഹകരണ സമരത്തിന് എതിരായ പ്രമേയം വന്ന സമ്മേളനമാണത്. ആനീബസന്‍റിന്‍റെ നേതൃത്വത്തിലുള്ള 'മിതവാദി'കളായ നേതാക്കളാണ് പ്രമേയം കൊണ്ടുവന്നത്. ഗാന്ധിയുടെ തീവ്രവാദങ്ങളെ തോൽപ്പിക്കാനായിരുന്നു അവരുടെ ശ്രമങ്ങൾ. മഞ്ചേരി രാമയ്യരൊക്കെയാണ് ആ പക്ഷത്തിന്‍റെ നേതാക്കൾ. എം.പിയും സഹപ്രവർത്തകരും നിസ്സഹകരണ സമരം അത്യാവശ്യമാണ് എന്ന പ്രമേയം കൊണ്ടുവന്നു. ''വലിയ തോതിൽ സന്നിഹിതരായിരുന്ന മാപ്പിള പ്രതിനിധികൾ കൂട്ടമായി വോട്ട് ചെയ്ത് ഞങ്ങളുടെ പ്രമേയത്തെ ജയിപ്പിച്ചു'' - എന്നാണ് എം.പി പിന്നീട് പറഞ്ഞത്. ആനീ ബസന്റ് ആ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് അവർ കോൺഗ്രസ്സിൽ നിന്നു തന്നെ രാജിവെച്ചു.

ആ സമ്മേളനത്തിൽ മറ്റൊരു കോലാഹലവുമുണ്ടായി. എം.പിയുടെ പക്ഷത്തുനിന്ന് കെ.പി രാമൻ മേനോൻ ഒരു പ്രമേയം കൊണ്ടുവന്നു. കർഷകാശ്വാസത്തിനും ഭൂപരിഷ്ക്കരണത്തിനും വേണ്ടിയുള്ള നിയമം കൊണ്ടുവരണം എന്ന പ്രമേയം. മാപ്പിള കർഷകരും സാധാരണക്കാരായ ഹിന്ദുക്കളും കോൺഗ്രസിനെ പിന്താങ്ങണമെങ്കിൽ അങ്ങനെയൊരു നീക്കം വേണമെന്ന് രാമൻ മേനോനും ബോധ്യം വന്നിരുന്നു. വലിയ വാഗ്വാദമുണ്ടായി. നിലമ്പൂർ തമ്പുരാനും രാമയ്യരുമൊക്കെ പ്രമേയത്തിന്റെ സത്തയെ എതിർത്തു. പാട്ടക്കുടിയാന്മാരെ നിയമത്തിന്റെ പരിധിയിൽ പെടുത്തരുത് എന്നായിരുന്നു അവരുടെ വാദം. ആ വാദം നിരാകരിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രമേയം പാസായി. ജന്മിമാർ പിന്നീട് ജന്മിസഭ കൂടി. മഞ്ചേരിസമ്മേളനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. അതിനു മുമ്പൊന്നും കോൺഗ്രസ് സമ്മേളനങ്ങളിൽ ഭൂപരിഷ്ക്കരണവും കുട്ടിയാൻ പ്രശ്നവും പ്രമേയമാക്കാൻ കോൺഗ്രസ് നേതാക്കൾ സമ്മതിച്ചിരുന്നില്ല. അവരൊക്കെ പണക്കാരും ജന്മിമാരുമായിരുന്നു.

ഇങ്ങനെയിരിക്കുമ്പോഴാണല്ലോ ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട്ട് വന്നത്. 1920 ആഗസ്റ്റ് 18ന്. "മലബാറിലെ മാപ്പിളമാർ ബ്രിട്ടീഷ് ഗവൺമെന്റിനെതിരായി യുദ്ധം ചെയ്യണം, ഗാന്ധിജിയുമായി സഹകരിച്ച്, ഹിന്ദുക്കളുമായി സഹകരിച്ച്, ബ്രിട്ടീഷ് ഗവൺമെന്റിന്റെ നയങ്ങൾക്കെതിരായി പോരാടണം '' എന്നാണ് ഗാന്ധിജിയെ വേദിയിലിരുത്തി ഷൗക്കത്തലി പ്രസംഗിച്ചത്. പിന്നീടുണ്ടായത് എം.പിയുടെ വാക്കുകളിൽ:

''കോഴിക്കോട്ടെ മീറ്റിങ്ങ് കഴിഞ്ഞ ശേഷം ഞാൻ ഗാന്ധിയുമായി സംസാരിച്ചു. മാപ്പിളമാർ 'അഹിംസ'യും 'അക്രമരാഹിത്യ 'വും വേണ്ടപോലെ മനസ്സിലക്കിയിട്ടില്ല എന്നും ഗാന്ധിയുടെ ഈ നയങ്ങൾക്ക് പിന്നിലുള്ള ഫിലോസഫിയും ശക്തിയും അവരെ പറഞ്ഞ് പഠിപ്പിച്ച് സഹകരണ ത്യാഗികൾ ആക്കുന്നതുവരെ പടക്കളത്തിലിറക്കുന്നത് അപകടമായേക്കുമെന്നും അദ്ദേഹത്തെ മനസിലാക്കാൻ ഞാൻ ശ്രമിച്ചു. സമരം എന്ന വാക്കിന് മാപ്പിള മനസിലാക്കുന്ന അർത്ഥം ശാരിരിക യുദ്ധം എന്നാണെന്നും മാപ്പിളമാർ വിദ്യാഭ്യാസം കുറഞ്ഞ ശുദ്ധന്മാരാണെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. മാത്രമല്ല മാപ്പിളമാർക്ക് ബ്രിട്ടീഷുകാരോടുള്ള അത്ര തന്നെ സ്പർദ്ധ ഹിന്ദു ജന്മിമാരോടും ഉണ്ടെന്നള്ള വസ്തുതയും, വടക്കേ ഇന്ത്യയിലെ മുസൽമാൻമാരെ അപേക്ഷിച്ച് മാപ്പിളമാർ താരതമ്യേന പാവപ്പെട്ടവരാണെന്നും തയ്യാറെടുപ്പില്ലാതെ അവരെ കളത്തിലിറക്കിയാൽ അത് ഹിംസാ പരമായ കലാപത്തിൽ കലാശിച്ചേക്കുമെന്നും ഞാനദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ".

കെ.പി. കേശവമേനോൻ, സി.രാജഗോപാലാചാരി എന്നീ പ്രമുഖന്മാരായിരുന്നു ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നത്. എം.പിയുടെ വാദം അവർ അംഗീകരിച്ചില്ല. '' മാപ്പിളമാരുടെ നേതൃത്വം തങ്ങന്മാരിലും മുസ്ല്യാന്മാരിലും നിക്ഷിപ്തമാണ്. മാപ്പിളമാർ മുസ്ലിം പണ്ഡിതന്മാർ പറയുന്നത് അനുസരിച്ച് നടക്കുന്നവരാണ്'' എന്ന് അവർ ഗാന്ധിജിയെ ബോധ്യപ്പെടുത്തി. പ്രാദേശിക നേതാക്കൾക്ക് മാപ്പിളമാർക്കിടയിൽ ഒരു സ്ഥാനവുമില്ല എന്നും അവർ പറഞ്ഞു. മുസ്ലിം പണ്ഡിതന്മാരേയും ധനാഢ്യരായ മാപ്പിളമാരേയും കോൺഗ്രസുകാർ ഖിലാഫത്തിലേക്കും നിസ്സഹകരണസമരത്തിലേക്കും ആകർഷിക്കണം. അവർ ഇറങ്ങിയാൽ സാധാരണ മാപ്പിളമാർ അവരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കും - ഇതായിരുന്നു മുതിർന്ന നേതാക്കൾ ഗാന്ധിജിക്ക് കൊടുത്ത വിവരം. എം.പി നാരായണ മേനോനൊപ്പം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ഉണ്ടായിരുന്നു. രണ്ടു പേർക്കും കാര്യങ്ങളുടെ പോക്കിൽ ആശങ്കയുണ്ടായിരുന്നു. '' പക്ഷേ ഞങ്ങൾ രണ്ടു പേരും ന്യൂനപക്ഷമായി.ഞങ്ങളുടെ വാദഗതി തളളിപ്പോയി '' - എന്നാണ് എം.പി. പിന്നീട് ജീവചരിത്രകാരനോട് പറഞ്ഞത്.

പിന്നിടുള്ള ചരിത്രഭാഗം പലവട്ടം ആവർത്തിച്ചതാണല്ലോ. സമരം ലഹളയായി. ലഹള കലാപമായി. കലാപം യുദ്ധമായി. യുദ്ധം ദുരന്തമായി. എല്ലാം കഴിഞ്ഞപ്പോൾ എം.പി നാരായണ മേനോൻ ''രാജാവിനെതിരെ യുദ്ധം ചെയ്തു'' എന്ന് കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലുമായി. വിവരങ്ങൾ നൽകിയവർ അപ്പോഴും ഗാന്ധിജിക്ക് പുതിയ പുതിയ വിവരങ്ങൾ എത്തിച്ചുകൊണ്ടിരുന്നു.

കലാപകാലത്ത് ഏറനാട് വിടാതെ ആ നാടിന്റെ കൂടെ നിന്ന ഒരേയൊരു ഹിന്ദു കോൺഗ്രസ് നേതാവ് എം.പി നാരായണ മേനോൻ മാത്രമാണ്. കെ. മാധവൻ നായരെ എം.പി. പിടിച്ചു നിർത്തുകയായിരുന്നു. തന്നെയുമല്ല മാധവൻ നായർ ഇടയ്ക്ക് കോഴിക്കോട് പോയി കലക്ടർ തോമസുമായി ധാരണയുണ്ടാക്കി വന്നതാണ്, സർക്കാറിനെതിരെ പ്രവർത്തിക്കില്ലെന്ന്. ആ ധാരണാപത്രം പിന്നീട് എം.പിയുടെ കേസിന്റെ വിചാരണക്കിടെ കോടതിയിൽ രേഖയായി വരുന്നുണ്ട്!

കെ. മാധവൻ നായരെപ്പോലെതന്നെ എം.പി ധൈര്യം കൊടുത്ത് പിടിച്ചു നിർത്തിയതാണ് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന മാങ്ങോട്ട് നാരായണമേനോനെ. പലപ്പോഴും കലാപ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാൻ ഇൻസ്പെക്ടർ നാരായണ മേനോൻ എം.പിയുടെ സഹായം തേടിയിരുന്നു. പെരിന്തൽമണ്ണ കച്ചേരി കലാപക്കാർ ആക്രമിക്കാൻ വരുന്നു എന്നു കേട്ടപ്പോൾ ആയുധങ്ങളടക്കം സ്റ്റേഷൻ ഉപേക്ഷിച്ച് പോയതിന് ഇൻസ്പെക്ടറെ എം.പി വഴക്ക് പറഞ്ഞിട്ടുണ്ട്. ആ ഇൻസ്പെക്ടറെ സ്വന്തം കട്ടിലിനടിയിൽ ഒളിപ്പിച്ച് മാപ്പിളമാരിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. എന്നിട്ട് ആ മങ്ങോട്ട് നാരായണ മേനോൻ തന്നെ പട്ടാളം സഹായത്തിന് വന്നപ്പോൾ എം.പിയെ അറസ്റ്റ് ചെയ്ത് ചങ്ങലയിട്ട് നടത്തി. ഇടക്കിടെ ലാത്തികൊണ്ട് കുത്തി.

എം.പിയെ വെടിവെച്ചുകൊന്നു എന്ന വർത്തമാനമാണ് മാപ്പിളമാർക്കിടയിൽ പ്രചരിച്ചത്. എം.പിയോട് കാട്ടിയ ക്രൂരതക്ക് പകരം വീട്ടുമെന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രതിജ്ഞ ചെയ്തു. മഞ്ചേരി, മലപ്പുറം, മണ്ണാർക്കാട്, പെരിന്തൽമണ്ണ, അലനല്ലൂർ, മേലാറ്റൂർ, പന്തല്ലൂർ, കരുവാരകുണ്ട്, തുവ്വൂർ എന്നിവിടങ്ങളിലൊക്കെ മാപ്പിളമാർ പോലീസുമായി ഏറ്റുമുട്ടി.

''1921 സപ്തംബറിൽ ഒരൊറ്റ ഹിന്ദു കോൺഗ്രസുകാരനും എം.പിയുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താൻ ധൈര്യപ്പെട്ടില്ല. കെ.മാധവൻ നായരെ പോലുള്ളവർ തോമസിനേയും ഹിച്ച്കോക്കിനേയും കണ്ട് തങ്ങളുടെ സുരക്ഷിതത്വത്തിന്നായി കെഞ്ചുകയായിരുന്നു. ലഹള അവസാനിക്കും വരെ മാധവൻനായരും കേശവമേനോനും നിശ്ശബ്ദത പാലിച്ചു. മാപ്പിളമാരിൽ കുറ്റം ചാർത്താനാണ് ഇവർ ശ്രമിച്ചത് ''എന്ന് പുസ്തകം പറയുന്നു.

ഒരു വർഷക്കാലം എം.പിയെ വിചാരണ ചെയ്യാതെ ജയിലിലിട്ടു. ഒടുവിൽ തന്റെ മേലിലുള്ള കുറ്റം വ്യക്തമാക്കാമോ എന്നും ഇങ്ങനെ വിചാരണയില്ലാതെ ജയിലിലിടാൻ നിയമമുണ്ടോ എന്നും ആരാഞ്ഞ് എം.പി ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ഗവർണർ ഇടപെട്ടശേഷമാണ് കുറ്റപത്രം നൽകിയത്. കേസിൽ ഇൻസ്പെക്ടർ നാരായണമേനോനും കെ.മാധവൻ നായരും സാക്ഷികളായി വന്നു എന്നത് വേറൊരു കഥ. മാധവൻ നായർ പ്രതിഭാഗം സാക്ഷിയായിട്ടാണ് വന്നത്. പക്ഷേ, കൊടുത്ത മൊഴികളൊക്കെ എം.പിക്ക് എതിരായ തെളിവുകളായി ഭവിച്ചു.

ഒടുവിൽ, "പ്രതി രാജദ്രോഹക്കുറ്റം ചെയ്തിരിക്കുന്നു. കലാപത്തിനു മുമ്പും കലാപ സമയത്തും ഖിലാഫത്തിനു വേണ്ടിയും ഗവൺമെന്റിന് എതിരായും പ്രവർത്തിച്ചിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നു. ഇദ്ദേഹത്തെ ജീവപര്യന്തം നാടുകടത്തണം'' -എന്ന വിധിയാണ് വന്നത്.
ഈ കേസിലെ ഫലിതം ആസ്വദിച്ചത് ജഡ്ജി പാക്കൻ ഹാം വാൽഷ് ആയിരുന്നു. " ഒരു വ്യക്തിക്ക് കെ. മാധവൻ നായരെപ്പോലെയും കേശവമേനോനെപ്പോലെയുമുള്ള സുഹൃത്തുക്കളുണ്ടായാൽ അയാൾക്ക് പിന്നെ ശത്രുക്കളുടെ ആവശ്യമുണ്ടാകില്ല'' - എന്നാണ് ജഡ്ജി പിന്നീട് പറഞ്ഞത്.

അറസ്റ്റു ചെയ്തപ്പോൾ, എന്നതു പോലെ തന്നെ ശിക്ഷാവിധി അറിഞ്ഞപ്പോഴും നാടിളകി. എങ്ങും പ്രതിഷേധ യോഗങ്ങൾ നടന്നു. പൊതുജനങ്ങൾ ഒപ്പിട്ട ഭീമഹരജി മദിരാശി സർക്കാറിനു സമർപ്പിച്ചു. മാപ്പു പറയുക, രണ്ടു കൊല്ലത്തേക്ക് മലബാറിൽ കാലുകുത്തില്ലാ എന്ന ഉറപ്പുകൊടുക്കുക എന്നീ രണ്ട് നിബന്ധന അനുസരിച്ചാൽ വിട്ടയക്കാമെന്ന് ഗവർണർ പറഞ്ഞു. എം.പി ആ നിബന്ധനകൾ ചിരിച്ചു തള്ളി. ഗാന്ധിക്കു പോലും കത്തെഴുതില്ലാ എന്ന നിലപാടിലുറച്ച് 14 കൊല്ലം ജയിലിൽ കഴിഞ്ഞു. ഇടക്ക് എം.പിയുടെ ഭാര്യ ഗാന്ധിജിയെ കണ്ടപ്പോൾ '' മാപ്പു പറയാൻ ഭർത്താവിനെ പ്രേരിപ്പിക്കൂ'' -എന്ന ഉപദേശമാണ് കിട്ടിയത്.

എം.പി ജയിലിൽ കിടന്നതോടെ മലബാറിലെ കോൺഗ്രസ് തകർന്നു എന്നത് പാർശ്വഫലം. ജയിൽ വിട്ട് പുറത്തവന്ന ചെറുപ്പക്കാർ കോൺഗ്രസ് നേതൃത്വത്തെ വകവെച്ചില്ല. രാജാജിക്കും കേശവമേനോനുമൊന്നും കോഴിക്കോട്ട് പ്രസംഗിക്കാൻ പോലും പറ്റാതായി. വേദിയിൽ കയറിയാൽ കൂക്കിവിളി. കെ.പി മേശവമേനോൻ മലബാർ വിട്ട് വിദേശത്തുപോയി.

1934ൽ എം.പി ജയിൽവാസം കഴിഞ്ഞ് പുറത്തു വന്ന് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. അതോടെ മലബാർ രാഷ്ട്രീയം മാറിത്തുടങ്ങി. എം.പി ജയപ്രകാശ് നാരായണന്റെ സുഹൃത്തും ഇ.എം. എസിന്റെ ആരാധ്യ പാത്രവുമായി . ക്വിറ്റിന്ത്യാ സമരകാലത്ത് പിന്നെയും ജയിലായി. അതൊക്കെയും പറഞ്ഞു പോകുന്നു എന്നതുകൊണ്ടാണ് ഈ പുസ്തകം മലബാറിന്റെ രാഷ്ട്രീയ ചരിത്രവും ആകുന്നത്.

* * * * * * * * * * * * * * * * * * * * * * * * ***
എം.പി നാരായണ മേനോന്‍റെ അനന്തിരവനായ പ്രൊഫ: എം.പി.എസ് മേനോനാണ് ജീവചരിത്രം എഴുതിയത്. എം.പിക്ക് തന്‍റെ കഴിഞ്ഞകാലത്തെ പറ്റി സംസാരിക്കാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പല വർഷങ്ങൾ പിന്തുടർന്നിട്ടാണ് അദ്ദേഹം അൽപമെങ്കിലും സംസാരിച്ചത്. ലോകപ്രസിദ്ധ ആരോഗ്യ വിദഗ്ദ്ധനായ പ്രൊഫസർ: എം.പി എസ് മേനോനാകട്ടെ ചരിത്ര ഗവേഷകരെ വെല്ലുന്ന പാടവത്തോടെ രേഖകളും അഭിമുഖങ്ങളും ശേഖരിച്ചു. അതിഗംഭീരമായി അവ എഴുതി സമർത്ഥിക്കുകയും ചെയ്തു.

അങ്ങാടിപ്പുറത്തെ എം.പി നാരായണമേനോൻ അനുസ്മരണ സമിതിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വിതരണം ഐ.പി. എച്ച്. 1992 ലാണ് ഒന്നാം എഡിഷൻ വന്നത്. ഇപ്പോൾ അച്ചടിയിലിലില്ല. രണ്ടാം എഡിഷൻ ഐ.പി.എച്ച് താമസിയാതെ പ്രസിദ്ധീകരിക്കും എന്നറിയുന്നു. ഒന്നാം എഡിഷൻ 250 പേജാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar RebellionPT Nasar
Next Story