Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രിവിലേജുകളുടെ...

പ്രിവിലേജുകളുടെ വർഗ/വർഗീയ രാഷ്ട്രീയം

text_fields
bookmark_border
പ്രിവിലേജുകളുടെ വർഗ/വർഗീയ രാഷ്ട്രീയം
cancel

എത്രമാത്രം പുരോഗമനവാദികളാണ് എന്ന് ഉൗറ്റം കൊള്ളുേമ്പാഴും പ്രിവിലേജുകൾക്കനുസൃതമായി താളം ചവിട്ടുന്ന നാടാണ് കേരളം. അതു മതമായാലും ജാതിയായാലും പാർട്ടി ആയാലും എല്ലാം മുൻനിശ്ചിത പ്രിവിലേജിൽ നിന്ന് ലേശം പോലം വഴിമാറുക അത്ര എളുപ്പമല്ല. എന്ത് ഭൂകമ്പമുണ്ടായാലും ആ പ്രിവിലേജുകളിൽ ഒരു മാറ്റവും വരാൻ സാംസ്കാരിക/ രാഷ്ട്രീയ കേരളം സമ്മതിക്കുകയുമില്ല. കാരണം, കടുത്ത കീഴാള-മത വിരുദ്ധത വളർത്തുകയാണ് ഈ പ്രിവിലേജുകളുടെ അന്തർധാര.

പാലക്കാട് നഗരസസഭാ ഒാഫിസ് കെട്ടിടത്തിൽ 'ജയ് ശ്രീറാം' ബാനർ ഉയർത്തിയതു സംബന്ധിച്ച് സ്വാമി സന്ദീപാനന്ദ ഗിരി, അത് മലപ്പുറത്തെ ഏതെങ്കിലും ഒാഫിസിൽ 'അല്ലാഹു അക്ബർ' എന്ന പോസ്റ്റർ തൂക്കിയാൽ എന്താകും കോലാഹലം എന്ന് ചോദിക്കുന്നുണ്ട്. ഉത്തരം വളരെ കൃത്യമാണ്. ഒരു പക്ഷേ സംഘ്പരിവാറിനെ പോലും കടത്തിവെട്ടി പുരോഗമനവാദികൾ മുഴുവൻ വാളെടുക്കുമായിരുന്നു. എസ്.എഫ്.െഎ ചാടിയിറങ്ങുമായിരുന്നു. വത്തക്ക സമരവും ഹിജാബ് സമരവും ഒാർക്കുക.

കേരളത്തിലെ മാധ്യമങ്ങൾ ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളെകൊണ്ടും കൂടാതെ ഒരു സമുദായത്തെകൊണ്ടും സമസ്താപരാധവും ഏറ്റു പറയിപ്പിക്കുമായിരുന്നു. എല്ലാ മാപ്പപേക്ഷകൾക്കുശേഷവും കാലങ്ങളോളം അതിെൻറ പാപഭാരം ഓർമിപ്പിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ നോക്കൂ. അത്യന്തം പ്രകോപനപരമായ 'ജയ് ശ്രീറാം' ബാനർ ഉയർത്തിയ സംഭവം ആദ്യമേ തന്നെ സാധാരണ സംഭവമായിരുന്നു. ഇന്ത്യൻ മതേതരത്വത്തിെൻറ കളങ്കമായി അവശേഷിക്കുന്ന, ഒാർമിപ്പിക്കുന്ന ഗുജറാത്തിെൻറ മിനിയേച്ചർ രൂപമായി പാലക്കാടിനെ വിശേഷിപ്പിത് ഒരു സംഭവം തന്നെയായി ആർക്കും തോന്നിയിട്ടില്ല.


കോൺഗ്രസുകരാനായ ശ്രീകണ്ഠൻ എം.പി പരാതി നൽകിയതിനു ശേഷമാണ് വിഷയം ശരിക്കും ചൂടായത്. സംഭവം ഗൗരവത്തിൽ കാണാതിരുന്ന, പരാതി കൊടുക്കാൻ മടിച്ചു നിന്ന നഗരസഭ സെക്രട്ടറി ഏറെ വൈകിയാണ് പരാതി നൽകിയത്. അതുപോലും സി.പി.എം പരാതി നൽകി എന്ന് ഉറപ്പായതിന് ശേഷം. സംഘ്പരിവാർ വിഷയങ്ങളിൽ പിന്നാക്കം നടക്കുന്ന പൊലീസാകെട്ട എടുത്ത നടപടി ചിക്ലി പിഴ നൽകി തലയൂരാവുന്ന പെറ്റി കേസും. അലനും താഹയമൊന്നുമല്ലാത്തതിനാൽ യു.എ.പി.എക്കോ രാജ്യദ്രോഹത്തിനോ സ്കോപില്ല. മോഹൻ ഭാഗവത് പാലക്കാട് ജില്ലയിലെ സ്കൂളിൽ പതാക ഉയർത്തിയതു പോലെ ഒരു സാധാരണ സംഭവം.

മൃദുഹിന്ദുത്വത്തിെൻറ പ്രിവിലേജ് അടികൾ ഏറ്റുവാങ്ങാൻ മിക്കവാറും വിധിക്കപ്പെടുക മുസ്ലിംകളാണ്. കാസർകോട് നബിദിന റാലിയിൽ പട്ടാള യൂണിഫോമിനു സമാനമായ ഡ്രസ്കോഡ് ധരിച്ച് മാർച്ച് നടത്തി എന്ന സംഭവം എത്ര ദിവസമാണ് കേരളം ആഘോഷിച്ചത്. ചർച്ച ചെയ്തും ഏത്തമിടിച്ചും മതിയാകാതെ ജാമ്യമില്ലാ കേസുവരെ ചാർജ് ചെയ്തു. ഐസ്ക്രീം വിവാദകാലത്ത് കുഞ്ഞാലിക്കുട്ടി കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ കുത്തിയ പാർട്ടികൊടി ഇപ്പോഴും പാകിസ്താൻ പതാകയായാണ് മാധ്യമങ്ങളിൽ പാറിനടക്കുന്നത്.

ഇൗയിടെ നടന്ന ഒരു വലിയ സംഭവമായിരുന്നല്ലോ ബിലീവേഴ്സ് ചർച്ചിലെ റെയ്ഡുകൾ. ഇന്ത്യയൊട്ടുക്കും നടന്ന റെയ്ഡിൽ, 6000 കോടിയിലധികം രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നാണ് വാർത്തകൾ. കോടികളുടെ നോട്ടുകെട്ടുകൾ, അതും കാലാഹരണപ്പെട്ട നോട്ടുകൾ കാറിലും മറ്റിടങ്ങളിലും സൂക്ഷിച്ചത് കണ്ടെടുക്കപ്പെട്ടുവെന്നും ഇ.ഡി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. ഇതുസംബന്ധിച്ച് പത്രപ്രവർത്തകനായ മാത്യു സാമുവലിെൻറ വെളിപ്പെടുത്തലുകൾ കുറേ കൂടി ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ എത്ര മാധ്യമങ്ങളിൽ ഇൗ വാർത്ത വന്നു, എത്രമാത്രം പ്രാധാന്യം നൽകി എന്നൊക്കെ പരിശോധിക്കുക.

ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തെ റെയ്ഡിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഇ.ഡിയുടെ പരിശോധന നടന്നു. വീടുകളിൽ നിന്നും സംശയാസ്പദമായ ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, ഒന്നുംകിട്ടിയില്ല എന്ന് എൻഫോഴ്സ്മെൻറ് ഡിപ്പാർട്ട്മെൻറ് വീട്ടുകാർക്ക് എഴുതി നൽകുക വരെ ചെയ്തു. എന്നിട്ടും ആ വാർത്ത മാധ്യമങ്ങളിൽ വന്നത് വളരെ പ്രാധാന്യേത്താടെ ആയിരുന്നു. കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അറസ്റ്റും അക്കൗണ്ടിൽ രണ്ടു കോടി വിദേശത്തു നിന്നു വന്നു എന്ന വാർത്തയും പലർക്കും മുഖ്യവാർത്തയോ ഒന്നാം പേജ് വാർത്തയോ ആയിരുന്നു. ഇതാണ് പ്രിവിലേജുകളുടെ രാഷ്ട്രീയ മറിമായം. ഫാദർ കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഫാദർ റോബിനും എന്തിന് ഫ്രാേങ്കാക്ക് വരെ ലഭിക്കുന്ന മാധ്യമ, മുഖ്യധാരാ പരിലാളന മറ്റാരെങ്കിലും ആശിക്കുന്നുവെങ്കിൽ അവർക്ക് കേരളത്തിലെ പ്രിവിലേജ് രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല.

സമാനമായ മറ്റൊന്ന് കൂടി പറയാം. മന്ത്രിയായപ്പോൾ ഏറെ പരിഹാസ്യമായവരാണ് സൂപ്പിയും അബ്ദുറബ്ബും. അബ്ദുറബ്ബിെൻറ ഭരണ കാലത്താണ് സെക്കണ്ടറി, ഹയർസെക്കണ്ടറി പരീക്ഷകളിൽ ഏറ്റവും വലിയ വിജയ ശതമാനമുണ്ടായത്. രൂക്ഷമായ പരിഹാസമാണ് അതിെൻറ പേരിൽ അബ്ദുറബ്ബ് നേരിടേണ്ടി വന്നത്. മതചിഹ്നങ്ങൾ വരെ അതിന് ഉപയോഗിക്കപ്പെട്ടു. കുട്ടികളെ കൊണ്ടുവരുന്ന ഒാേട്ടാ, ജീപ്പ് െഡ്രെവർമാരും സ്കൂളിലെ തൂപ്പുകാരിയും മഴയത്ത് സ്കൂൾ ഇറമ്പിൽ കയറി നിന്നയാളും ജയിച്ചതായി ട്രോളുകൾ ഇറങ്ങി. എന്നാൽ പിന്നീട് രവീന്ദ്രനാഥിെൻറ കാലത്ത് വിജയശതമാനം പിന്നെയും ഉയർന്നു. തോറ്റവർ അപൂർവമായതിനാൽ അവരെ ആദരിക്കുന്ന സ്ഥിതിയായി. ഒരു ട്രോളുമുണ്ടായില്ല. വിജയശതമാനം വിദ്യാഭാസ മികവിെൻറയും ചിട്ടയാർന്ന പ്രവർത്തനത്തിെൻറയും തെളിവായി.

യഥാർഥത്തിൽ എസ്.എസ്.എൽ.സി ഉത്തര പേപ്പർ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നോ മറ്റോ കണ്ടെത്തിയ സംഭവങ്ങൾ നടന്നു. ചോദ്യ പേപ്പർ മോഷണം പോയി പരീക്ഷ മാറ്റുന്നതും കണ്ടു. അബ്ദുറബ്ബ് പോയത്തക്കാരൻ. രവീന്ദ്രനാഥ് മികവുള്ള മന്ത്രി. മന്ത്രി രവീന്ദ്രനാഥും പോളിറ്റ് ബ്യൂറോ അംഗം എസ്.ആർ.പിയും പഴയ സംഘ്പ്രവർത്തകരാണെന്നു വെളിപ്പെടുത്തൽ വന്നിട്ടും ആരും ഒരു പഴിയും പറഞ്ഞില്ല. ഇടയ്ക്കിടെ സംഘ് ബന്ധം ഓർമിപ്പിച്ചില്ല. മന്ത്രി ജലീൽ പഴയ സിമിയുടെ പേരിൽ ഒാരോതവണയും വിമർശിക്കപ്പെടുേമ്പാൾ തന്നെയാണ് രവീന്ദ്രനാഥ് പ്രിവിലേജുകളുടെ സുഖമനുഭവിക്കുന്നത്. ജലീലിനില്ലാത്തത് രവീന്ദ്രനാഥിനുള്ളതുമായ 'ഒരു ഇത്'; അതാണ് പ്രിവിലേജിന്‍റെ വർഗ/വർഗീയ രാഷ്ട്രീയം.


പ്രിവിലേജിെൻറ കാര്യം പറയുേമ്പാൾ മേലാള സമൂഹത്തിനു മുന്നിൽ ഇൗഴവരും ദലിതരും അനുഭവിക്കുന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. എങ്ങിനെ വന്നാലും ഇൗഴവന് ഇനിയും പന്തി കൊടുക്കാൻ മേലാള സമൂഹം തയാറല്ല. ഇൗഴവനാകെട്ട ദലിതനു പന്തി കൊടുക്കാനും തയ്യാറല്ല. സംസ്ഥാനത്തെ മേലാള സമൂഹത്തിെൻറ (അതായത് സവർണ ഹിന്ദു, ക്രൈസ്തവർ) ഒരു സ്ഥാപനത്തിലും ഇൗഴവ, ദളിത്, മുസ്ലിം സമുദായാംഗങ്ങളെ കാണാനാവുക അപൂർവമാണ്. എന്നാൽ ആതുരാലയങ്ങളിൽ ഉണ്ടു താനും. അവ ഏത് പോസ്റ്റിലാണന്ന് നോക്കുന്നത് തൊഴിലിലെ ജാതീയത അറിയാൻ ഉപകരിക്കും.  എന്നാൽ, ഇൗഴവ സ്ഥാപനങ്ങളിൽ അപൂർവമായി ഇതര സമുദായങ്ങളുണ്ട്. മുസ്ലിം സ്ഥാപനങ്ങളിലാവെട്ട ഇതര സമുദായങ്ങൾ താരതമ്യേന ഉണ്ട് താനും. ഇക്കാര്യത്തിൽ നിഷ്കർഷ പുലർത്തുന്നവരാണ് എം.ഇ.എസ് പോലുള്ള സംഘടനകൾ.

ഇനി പാർട്ടികളിലേക്ക് നോക്കുക. ഇടതുമുന്നണിയുമായി ചേർന്നു നിൽക്കുന്നവർക്ക് കിട്ടുന്ന പരിഗണന ഒരു കാലത്തും വലതു മുന്നണിയുമായി ചേർന്നു നിൽക്കുന്നവർക്ക് ലഭിക്കില്ല. ഇടതുമുന്നണിയുമായി ചേർന്നു നിൽക്കാത്തവരെല്ലാം വായനയില്ലാത്ത, വിവരമില്ലാത്ത പിന്തിരിപ്പൻമാരാണ്. ചേർന്നു നിൽക്കുന്നവരെല്ലാം പുരോഗമനവാദികളും. അവർ എന്തു ചെയ്താലും അത് കവിത മോഷണമായാലും പ്രിൻസിപ്പലിെൻറ കസേര കത്തിക്കലായാലും സ്ത്രീവിരുദ്ധ പ്രസ്താവന ഇറക്കിയാലും ചെറു വിമർശനത്തിലൊതുങ്ങി ഞങ്ങളുടെ ഇടതുപക്ഷമിതല്ലാ.. എന്ന കോറസോടുകൂടി സമാപനം കുറിക്കപ്പെടുകയും പ്രതികളായവർ വീണ്ടും സാമൂഹിക മണ്ഡലത്തിൽപുരോഗമനക്കാരായി തിളങ്ങി വിളങ്ങി നിൽക്കും.

തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്-വെൽഫയർ ബന്ധം ചർച്ചയായതിെൻറയും ചർച്ചയാക്കിയതിെൻറയും രാഷ്ട്രീയം പരിശോധിച്ചാൽ ഇത് വ്യക്തമാകും. 25 ലധികം സ്ഥാപനങ്ങളിൽ വെൽഫെയർ^ സി.പി.എം ബന്ധം നിലനിൽക്കേ ആയിരുന്നു ബഹളം മുഴുവൻ. ആദ്യ തെരഞ്ഞെടുപ്പിൽ അവർ ചേർന്നതാകെട്ട സി.പി.എമ്മിനൊപ്പമാണ്. ലീഗും കോൺഗ്രസും ആയിരുന്നു മുഖ്യശത്രുക്കൾ. അതിനു മുമ്പാകെട്ട ജമാഅത്തെ ഇസ്ലാമി ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും പിന്തുണച്ചത് എൽ.ഡി.എഫി നെയായിരുന്നു. പക്ഷേ ഒരു തെരഞ്ഞെടുപ്പിൽ പിന്തുണയില്ലാതായതോടെ അവരെ പോലെ വിരുദ്ധരില്ലാതായി. വായ തുറന്നാൽ വർഗീയത മാത്രം പറയുന്ന കൺവീനർ ഇൗ ബന്ധം നിലനിൽക്കെ തന്നെയാണ് പച്ചയായ നുണകൾ മുഴുവൻ പറഞ്ഞത്. ഏറ്റു പാടാൻ ഏറെ പേരുണ്ടായി.


മലബാറിൽ ചിലയിടത്തെങ്കിലും എൽ.ഡി.എഫ്, എസ്.ഡി.പി.െഎ െപാതു സ്ഥാനാർഥികളുണ്ടായിരുന്നു. ഒരു ചർച്ചയും കോലാഹലമോ അതുണ്ടാക്കിയില്ല. അഭിമന്യു വധവും ഫസൽ കൊലപാതകവും ആരും ഒാർമിപ്പിച്ചല്ല. സഹകരണം സി.പി.എമ്മിനൊപ്പമായിരുന്നു എന്നതായിരുന്നു കാരണം. കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കൈവെട്ട് കേസിലെ പ്രതികൾ എസ്.ഡി.പി.െഎ ക്കാരാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ക്രൈസ്തവ ഗ്രൂപ്പുകളിൽ ചർച്ച നടന്നതൊഴിച്ചാൽ എവിടെയും ഇൗ ബന്ധം ചർച ചെയ്യപ്പെട്ടില്ല. അതേസമയം പ്രൊഫസർ ജോസഫിന് രക്തം നൽകിയ സോളിഡാരിറ്റിക്കാരും അവരുടെ മാതൃ സംഘടനയും സി.പി.എമ്മിന് ഇപ്പോഴും കൊടും തീവ്രവാദികളുമായി തുടരുകയാണ്.

സി.പി.എമ്മിന് ലഭിക്കുന്ന രാഷ്ട്രീയ പ്രിവിലേജ് ഇവിടയൊന്നും അവസാനിക്കുന്നില്ല. ഒാരോ തെരഞ്ഞെടുപ്പു കഴിയുേമ്പാഴും കോൺഗ്രസുകാരും ലീഗുകാരും (അതേ ലീഗുകാർ തന്നെ!) നിരന്തരമായി ബി.ജെ.പി ക്ക് വോട്ടുമറിക്കുന്നു എന്ന് ആക്ഷേപം നേരിടുന്നവരാണ്. ഇക്കുറിയും അത് വ്യാപകമാണ്. എന്നാൽ എൽ.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് മറിച്ചു എന്ന ആക്ഷേപം ഉയരുന്നില്ല. ബി.ജെ.പി ജയിച്ചിടങ്ങളിൽ ഇടതുമുന്നണി മൂന്നാമതായ ധാരാളം സ്ഥലങ്ങളുണ്ട്. പരമ്പരാഗത ഇടതുപക്ഷക്കാർ ബി.ജെ.പിയിലേക്ക് പോകുകയും അവർക്കായി വോട്ട് കുത്തുകയും ചെയ്തതിന് ഉദാഹരണങ്ങൾ എമ്പാടുമുണ്ട്. കക്കോടിയിൽ വോട്ടിങ് മെഷീൻ കേടായപ്പോൾ താമരക്ക് കുത്തിയതിൽ് പിടിക്കപ്പെട്ടത് ഇടതുപക്ഷക്കാരനായ സമുന്നതനാണ്. മറുവശത്ത്, ഫാഷിസത്തെ തടയാനെന്ന പേരിൽ തിരുവനന്തപുരത്ത് യു.ഡി.എഫ് വ്യാപകമായി എൽ.ഡി.എഫിന് വോട്ടുമറിച്ചു എന്നാണ് ബി.ജെ.പി ആക്ഷേപം. അതിെൻറ രാഷ്ട്രീയ ഗുണം ആർജിക്കുവാൻ കോൺഗ്രസിന് ശേഷിയില്ല.. എന്ത് ആരോപണങ്ങൾ കേട്ടിട്ടും വസ്തുതകൾ പറയാൻ വാലു മുറിഞ്ഞ യു.ഡി.എഫ് നേതാക്കൾക്ക് നേരമായിട്ടില്ല. അവിടെ അകത്ത് തന്നെ കൊടുക്കൽ വാങ്ങൽ പുകിലുകൾ അരങ്ങു തകർക്കുകയാണ്. അകത്തുള്ള ഗ്രൂപ്പുകാരനെ ആദ്യം ഒതുക്കെട്ട. പിന്നീടാകാം പുറത്തെ കാര്യം എന്നാണ് അവരുടെ ലൈൻ.

ആത്യന്തികമായി ഇത്തരം പ്രിവിലേജ് രാഷ്ട്രീയത്തിെൻറ ഗുണഭോക്താക്കൾ ബി.ജെ.പി ആണ്. അതാകട്ടെ, പ്രിവേലജിൽ അഭിരമിക്കുന്നവർ ഇപ്പോഴത്രെ പ്രശ്നമാക്കുന്നില്ല. ബി.ജെ.പിയെ തോൽപിക്കാനുള്ള ബാധ്യത ന്യൂനപക്ഷങ്ങൾക്ക് മാത്രമായി സംവണം ചെയ്ത് പ്രിവേല്ജിെൻറ സാധ്യതകൾ ആസ്വദിക്കുകയാണ് എല്ലാവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicswelfare partyCPMBJP
Next Story