പ്രധാനമന്ത്രി കെട്ടിയാടുന്നത് അപകട നാടകം
text_fieldsഅധികാര രാഷ്ട്രീയത്തിന്റെ അത്യുന്നതിയിൽ എത്തിയില്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടക വേദികളിൽ തകർത്താടിയേനെ. ജനുവരി അഞ്ചിന് ഹുസൈനി വാലയിൽ നിശ്ചയിച്ചുറപ്പിച്ചിരുന്ന പൊതുയോഗത്തിന് എത്താൻ പറ്റിയില്ല എന്ന പേരിൽ പ്രകടിപ്പിക്കുന്ന തീവ്രക്ഷോഭം അടിമുടി അഭിനയംതന്നെയാണ്. ദേശീയ രക്തസാക്ഷി സ്മാരകം തുറന്നു കൊടുക്കാൻ പോകവേ 30 കിലോമീറ്റർ നീളമുള്ള ഫ്ലൈ ഓവറിൽ 15 മിനിറ്റ് കുടുങ്ങിക്കിടന്നു എന്നതാണ് അദ്ദേഹത്തിന്റെ രോഷങ്ങൾക്ക് നിദാനം.
അത്തരം വഴിമുടക്കങ്ങൾ കഴിഞ്ഞ 75 വർഷത്തിനിടെ ഏതാണ്ട് എല്ലാ പ്രധാനമന്ത്രിമാരും അനുഭവിച്ചിട്ടുണ്ട്. എന്തിന്, മോദിതന്നെ കുറഞ്ഞതു രണ്ടു തവണയെങ്കിലും കുടുങ്ങിക്കിടന്നിട്ടുണ്ട്. എന്നാൽ, മുൻഗാമികളോ മോദിതന്നെയോ ഇത്തരം ചെറിയ പ്രയാസങ്ങളെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള അവസരമായി കണ്ടിട്ടില്ല. ആ ചെറിയ അനിഷ്ട സംഭവത്തെ തന്റെ പാർട്ടി തോൽക്കും എന്നുറപ്പുള്ള തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കാനുള്ള വഴിയായാണ് മോദി കാണുന്നത്.
കർഷകർ നടത്തിയ വഴിതടയലിനു പിന്നിൽ പഞ്ചാബ് സർക്കാറാണെന്ന മോദിയുടെ ആരോപണം വിഡ്ഢിത്തമാണ്. ഡൽഹിയിൽനിന്ന് ഭട്ടിൻഡ വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷമാണ് കാലാവസ്ഥ മോശമെന്നു കണ്ട് ഹെലികോപ്ടർ യാത്ര വേണ്ടെന്നു വെച്ചത്. അതിനാൽ പ്രധാനമന്ത്രി റോഡ് മാർഗമാണ് വരുകയെന്ന് സർക്കാറിനോ കർഷകർക്കോ അറിയുമായിരുന്നില്ല. ഭട്ടിൻഡയിൽനിന്ന് 92 കിലോമീറ്ററാണ് ഫ്ലൈ ഓവറിലേക്ക്. അദ്ദേഹത്തിന്റെ വാഹന വ്യൂഹം 90 മിനിറ്റുകൊണ്ട് അവിടെ എത്തിക്കാണും. ആ ചുരുങ്ങിയ സമയത്തിനിടയിൽ കർഷക യൂനിയനോ സർക്കാറിനോ ഒരു ജാഥ സംഘടിപ്പിച്ച് ഫ്ലൈഓവറിൽ കുരുക്ക് സൃഷ്ടിക്കാൻ കഴിയില്ലതന്നെ. വഴിതടയൽ സംഘടിപ്പിച്ചത് കർഷക നേതാക്കളുടെ ആഹ്വാനം അനുസരിച്ചായിരുന്നു. സമ്മേളന സ്ഥലത്തേക്ക് ബി.ജെ.പി പ്രവർത്തകരെയും കൊണ്ട് വാഹനങ്ങൾ പോകുന്നത് തടയലായിരുന്നു ലക്ഷ്യം.
ഹുസൈനിവാലയിൽ എത്തിയേ തീരൂ എന്ന് മോദി തീരുമാനിച്ചുറപ്പിച്ചിരുന്നുവെങ്കിൽ വാഹനവ്യൂഹം ഗ്രാമീണ റോഡിലൂടെ തിരിച്ചുവിട്ടാൽ നിഷ്പ്രയാസം സാധിക്കുമായിരുന്നു. കാർഷിക വിളകൾ എളുപ്പം കൊണ്ടു പോകുന്നതിനായി അത്തരം നിരവധി റോഡുകൾ പഞ്ചാബിൽ അങ്ങോളമിങ്ങോളം മണ്ഡി കമ്മിറ്റികൾ നിർമിച്ചിട്ടുണ്ട്. അത്തരം ഒരു യാത്രക്ക് മോദി തുനിഞ്ഞതുപോലുമില്ല.
അഞ്ചു ദിവസമായി സമ്മേളനസ്ഥലത്ത് തമ്പടിച്ചിരുന്ന അദ്ദേഹത്തിന്റെ സുരക്ഷസേന വിവരം നൽകിയിട്ടുണ്ടാവും, ബി.ജെ.പിക്കാർ വാടകക്കെടുത്ത 70,000 കസേരകൾ നിറയാൻ ഒരു സാധ്യതയും ഇല്ലെന്ന കാര്യം. തന്റെ ജീവൻ അപായപ്പെടുത്താൻ പഞ്ചാബ് കോൺഗ്രസ് ഖലിസ്താനികളും പാകിസ്താനികളുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ ആരോപണം വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷകസമരം ദേശദ്രോഹി ഖലിസ്താനികളുടെ വേലയാണെന്ന ആരോപണംപോലെതന്നെ അർഥശൂന്യമാണ്. ഭട്ടിൻഡയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് പറയേണ്ടതെന്തെന്ന് ആലോചിക്കാൻ മോദിക്ക് ഒരു മണിക്കൂറിലേറെ സമയം ലഭിച്ചിരുന്നു.
ൈഫ്ലഓവറിലെ തടസ്സം പ്രധാനമന്ത്രിക്കെതിരെ അതിക്രമം നടത്താനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന് പ്രചരിപ്പിക്കാനുള്ള ഒരവസരവും അദ്ദേഹത്തിന്റെ പാർട്ടി പാഴാക്കിയില്ല. ഈ നുണ പലവുരു ആവർത്തിച്ചാവർത്തിച്ച് സത്യമാക്കി മാറ്റി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിപ്പിക്കാനുള്ള ന്യായീകരണം സൃഷ്ടിക്കാനാണ് അവർ നോക്കുന്നത്. അന്നു മുതൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രിയും പാർട്ടിക്കാരും പറയുന്നതും ചെയ്യുന്നതുമെല്ലാം ദുഷ്ക്രിയയുടെ നാടകശാലയിൽ പറഞ്ഞുപഠിച്ചുറപ്പിച്ച തിരക്കഥയെന്നപോലെയാണ്. ജനുവരി ആറിന് മോദി രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ വീഴ്ചകളെക്കുറിച്ച് വിശദീകരിക്കുന്നു, ഗുരുതരമായ വീഴ്ചയെന്ന് രാഷ്ട്രപതി പ്രതിവചിക്കുന്നു.
ഫ്ലൈഓവറിൽ യഥാർഥത്തിൽ ഒന്നും സംഭവിച്ചില്ല; അടുത്ത ദിവസം പ്രസിദ്ധീകരിച്ച പത്ര ഫോട്ടോഗ്രാഫുകളും ബോധപൂർവമുള്ള സുരക്ഷവീഴ്ചയുടെ വിഡിയോ ക്ലിപ്പുകളും കാണിക്കുന്നത് മോദിയുടെ (കവചിതമായ ) കറുത്ത ടൊയോട്ട എസ്.യു.വിയാണ്, ചുറ്റും മെഷീൻ ഗണ്ണുകളേന്തിയ ആറ് എസ്.പി.ജി സൈനികർ. അവരാരും ഒരു അപായ ധ്വനിയോ ആശങ്കയോ കാണിക്കുന്നില്ല; എസ്.യു.വിക്ക്ചുറ്റും മീറ്ററുകളോളം ഒഴിഞ്ഞ സ്ഥലം. മേൽപാലത്തിന്റെ മറുവശത്ത് കാവിചിഹ്നം ധരിച്ച് ത്രിവർണ പതാകകളേന്തി മോദിയെ സ്തുതിച്ചുകൊണ്ട് ധാരാളം ബി.ജെ.പി പ്രകടനക്കാർ. പ്രതിഷേധിക്കുന്ന ഒരു കർഷകനെപ്പോലും കാണാനില്ല.
കൈവിട്ട കളി
പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ മോദി ആഗ്രഹിക്കുന്നതിന്റെ കാരണം തിരിച്ചറിയാൻ പ്രയാസമില്ല. ഏതു സംസ്ഥാന നിയമസഭയും ഇഷ്ടാനുസരണം പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് അധികാരം നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 356 സുപ്രീംകോടതിയുടെ 1994ലെ ബൊമ്മൈ വിധിന്യായത്തിനുമുമ്പ് 82 തവണ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അതിനുശേഷം ഒരു സർക്കാറും ഇതു നടപ്പാക്കിയിട്ടില്ല. ആ വിധി പിന്നീടു വന്ന കേന്ദ്ര സർക്കാറുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിനെ മൂന്നു ക്രമവിരുദ്ധ കാരണങ്ങളുടെ പേരിൽ മാത്രമാണ് പുറത്താക്കാൻ അനുവദിച്ചിരുന്നത്, മറ്റു ഏതൊരു കാരണവും അനുവദനീയമാക്കപ്പെട്ടില്ല.
പ്രധാനമന്ത്രി കെട്ടിയാടുന്നത് അപകട നാടകം
കേന്ദ്ര സർക്കാർ നൽകിയ ഭരണഘടനപരമായ ഒരു നിർദേശം സംസ്ഥാന സർക്കാർ അവഗണിച്ചാൽ; ഒരു ഗവൺമെന്റ് ബോധപൂർവം ഭരണഘടനക്കും നിയമത്തിനും എതിരായി പ്രവർത്തിക്കുകയോ അക്രമാസക്തമായ കലാപത്തിന് പ്രേരണ നൽകുകയോ ചെയ്താൽ, ഭരണഘടനപരമായ ബാധ്യതകൾ നിറവേറ്റാൻ സംസ്ഥാന സർക്കാർ മനഃപൂർവം വിസമ്മതിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യുന്ന അവസ്ഥ വന്നാൽ.
പ്രധാനമന്ത്രിയുടെ ജീവൻ അപകടപ്പെടുത്താൻ ബോധപൂർവം സൃഷ്ടിച്ച സുരക്ഷ ലംഘനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി വക്താക്കളും വാതോരാതെ പറയുന്നതിൽനിന്ന്, പഞ്ചാബിൽ ആർട്ടിക്കിൾ 356 പ്രയോഗിക്കുന്നതിന് രണ്ടാമത്തെയും മൂന്നാമത്തെയും കാരണങ്ങളെ ന്യായീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഈ സിഖ് ഭൂരിപക്ഷ സംസ്ഥാനത്ത്, പ്രധാനമന്ത്രിയുടെ ജീവൻ അപകടത്തിലാക്കാൻ പാകിസ്താന്റെ ബന്ധവും പിന്തുണയുമുള്ള ഖലിസ്താനികളുടെ സഹായം തേടാൻ ഒരു കോൺഗ്രസ് മുഖ്യമന്ത്രി മടി കാണിക്കില്ല എന്ന് തങ്ങളുടെ പ്രവർത്തകരെ വിശ്വസിപ്പിച്ചെടുക്കാൻ വേണ്ടി മോദിയും ഷായും അവിശ്വസനീയമാംവിധം അപകടകരമായ കളിയാണ് കളിക്കുന്നത്.
ഫ്ലൈഓവർ സംഭവത്തിന്റെ എണ്ണമറ്റ വിഡിയോ റെക്കോഡുകളിൽനിന്ന് വ്യക്തമാവുന്നത് ആ ചുറ്റുപാടിൽ അക്രമത്തിെൻറ ഒരു ലാഞ്ഛന പോലും ഇല്ലായിരുന്നു എന്നുതന്നെയാണ്. ആകയാൽ ഇതു തീർത്തും അസംബന്ധമാണ്. എന്നാൽ, ഒരു സിഖ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാറിനെ രാജ്യദ്രോഹത്തിെൻറ പേരിൽ താഴെയിറക്കുക വഴി പഞ്ചാബിൽ എന്തിനെയാണ് തങ്ങൾ തുറന്നുവിടാൻ പോകുന്നതെന്ന് മോദിയും അദ്ദേഹമല്ലെങ്കിൽ ആർ.എസ്.എസ് നേതാക്കളും ചിന്തിക്കേണ്ടതുണ്ട്. പഞ്ചാബിലെ കലാപത്തിന്റെ പുനരുജ്ജീവനത്തിന് വഴിവെക്കുന്ന സംഭവങ്ങളുടെ ഒരു ശൃംഖലക്ക് ഇത് അതിവേഗം കാരണമായേക്കും.
അതു മാത്രമായിരിക്കില്ല ബി.ജെ.പി ഇന്ത്യക്ക് വരുത്തിവെക്കുന്ന നാശം. ചന്നി സർക്കാറിനെ പിരിച്ചുവിട്ടാൽ അത് തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്ക് ഭീഷണിയായേക്കുമെന്നു കണ്ട് രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികളും തെരുവിലിറങ്ങിയേക്കും. അവരുടെ പ്രകടനങ്ങളെ പഞ്ചാബിേലതുപോലെയാണ് ബി.െജ.പി നേരിടുന്നതെങ്കിൽ ഇന്ത്യൻ യൂനിയെന അതീവ പ്രശ്നസങ്കീർണമായ ഒരു അവസ്ഥയിലേക്കാവും അതു കൊണ്ടെത്തിക്കുക.
എന്റെയീ ഇരുളടഞ്ഞ പ്രവചനങ്ങൾ മൊട്ടിടുന്നത് എവിടെ നിന്നാണെന്ന് വായനക്കാരോട് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. 32 വർഷങ്ങൾക്കു മുമ്പ്, 'ന്യൂയോർക് ടൈംസി'ന്റെ ഇന്ത്യൻ പ്രതിനിധിയായിരുന്ന ബാർബറ ക്രോസെറ്റ് 1989 ഡിസംബർ എട്ടിന് എഴുതി:
''ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം തലസ്ഥാനത്തിനു പുറത്തേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക യാത്രയായി പ്രധാനമന്ത്രി വി.പി. സിങ് ഇന്ന് സിഖുകാരുടെ പുണ്യേകന്ദ്രത്തിൽ പ്രാർഥന നടത്താൻ അമൃത്സറിലേക്ക് പുറപ്പെട്ടു. രക്തം വാർന്ന് കനം മുറ്റിയ, പഞ്ചാബിന്റെ ഹൃദയത്തിന്റെ മുറിവുണക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അഞ്ചു വർഷത്തിനിടെ ആയിരക്കണക്കിനാളുകളാണ് അവിടെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിരുന്നത്. സുവർണക്ഷേത്രത്തിൽ ഭൂരിഭാഗവും സിഖുകാരാൽ നിറഞ്ഞ സദസ്സുമായി സംസാരിക്കവേ പഞ്ചാബിന് ഒരു സാന്ത്വന സ്പർശം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാന്ത്വനം തോക്കിൻമുനകൾ കൊണ്ട് സാധ്യമാക്കാനാവില്ല, മറിച്ച് സ്നേഹവും വിശ്വാസവും ജനങ്ങളുടെ സഹകരണവും കൊേണ്ട സാധ്യമാവൂ എന്നും സായുധ സിഖ് കേന്ദ്രമായിരുന്ന നഗരത്തിലൂടെ തുറന്ന ജീപ്പിൽ പര്യടനം നടത്തിയ ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാൻ ജനക്കൂട്ടം വഴിയിലുടനീളം ഒഴുകിയെത്തിയതായി അദ്ദേഹത്തെ അനുഗമിക്കുന്ന ഇന്ത്യൻ റിപ്പോർട്ടർമാർ പറഞ്ഞു.''
ഒരു കവചിത എസ്.യു.വിയിൽ പതിനഞ്ചോ ഇരുപതോ മിനിറ്റ് നേരമിരുന്ന് മോദി വളർത്തി പരിചരിച്ചെടുത്ത രോഷത്തെ ഇതുമായി താരതമ്യം ചെയ്തു നോക്കുക. ഇന്ത്യക്ക് വേണ്ടതും വേണ്ടാത്തതുമായ പ്രധാനമന്ത്രിയെ നിങ്ങൾക്ക് കാണാം.
കടപ്പാട്: ദ വയർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.