ജനഹൃദയങ്ങൾ കീഴടക്കി പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം പിലാക്കലിൽ പ്രചാരണ യോഗത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും
മലപ്പുറം: ‘മനം പോലെ മലപ്പുറം’ തെരുവീഥികളിൽ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് ‘കുഞ്ഞാപ്പ’ക്ക് വോട്ട് ചോദിച്ചുള്ള പോസ്റ്ററിലെ വാക്യം ഇങ്ങനെയാണ്. പാണക്കാട് കുടുംബം കഴിഞ്ഞാൽ പിന്നെ ലീഗുകാർക്ക് എല്ലാം പി.കെ കുഞ്ഞാലിക്കുട്ടിയാണ്. യു.ഡി.എഫിന്റെ വിജയതന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ കരുനീക്കങ്ങളുടെ തമ്പുരാൻ.
പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം ലീഗിന്റെ സമുന്നത നേതാവ് മലപ്പുറം മണ്ഡലത്തിൽ സ്ഥാനാർഥിയായി എത്തുന്നതിന്റെ ആവേശം പ്രവർത്തകരുടെ മുഖത്തുണ്ട്. നാട്ടിൻപുറത്ത് തൂങ്ങിയാടുന്ന ബോർഡുകളിലെ കുഞ്ഞാലിക്കുട്ടിയുടെ പുഞ്ചരിക്കുന്ന ചിത്രത്തിന് മുകളിൽ കുറിച്ചിട്ട ‘മലപ്പുറത്തിന് സ്വന്തം കുഞ്ഞാപ്പ’ എന്ന തലവാചകത്തിൽതന്നെ പ്രിയ നേതാവിനോടുള്ള അണികളുടെ സ്നേഹവായ്പ് പ്രകടം.
ശനിയാഴ്ച രാവിലെ 10.30, നിശ്ചയിച്ച സമയത്തിനും ഒന്നര മണിക്കൂർ വൈകിയാണ് ഉമ്മത്തൂർ സ്കൂൾ പറമ്പിലുള്ള കുടുംബസംഗമ വേദിലേക്ക് സ്ഥാനാർഥിയുടെ വാഹനവ്യൂഹം എത്തുന്നത്. സ്ത്രീകളും കുട്ടികളുമെല്ലാമായി വലിയൊരു ആൾക്കൂട്ടം നേതാവിനെ കാത്തിരിക്കുന്നു. തൂവെള്ള ഷർട്ടും വെള്ള മുണ്ടുമായി തോളിൽ പച്ച ഷോൾ അണിഞ്ഞ് കുഞ്ഞാപ്പ വന്നിറങ്ങി. മുഖത്ത് ചെറുപുഞ്ചിരി.
വൈകിയതിൽ ക്ഷമാപണമറിയിച്ച് കൈവീശി ജനങ്ങളുടെ ഇടയിലേക്ക്. ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പിന്നാലെയും. പ്രിയ നേതാവിന് കൈകൊടുക്കാൻ അണികളുടെ തിക്കിത്തിരക്ക്. വരവ് മൊബൈലിൽ പകർത്താൻ കുട്ടികളുടെ മത്സരം. ഹാരാർപ്പണം സ്വീകരിച്ച് സദസ്സിനെയാകെ അഭിവാദ്യം ചെയ്ത ശേഷം രാഷ്ട്രീയ വിമർശനങ്ങളിലേക്ക് കടക്കാതെ ചെറുഭാഷണം. ‘ജനങ്ങളുടെ ആവശ്യങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന സർക്കാർ അധികാരത്തിൽ വരണം. നമ്മുടെ ഒരു സർക്കാർ ഉണ്ടാവും.’ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച വാക്കുകൾ കേട്ട് സദസ്സിൽ ഹർഷാരവം. അതിനിടയിൽ, പ്രശ്നങ്ങൾ ഉണർത്താനും നിവേദനം നൽകാനും പ്രവർത്തകരുടെ തിരക്ക്. ഏതാനും കിലോമീറ്റർ അകലെ വലിയ പറമ്പിലാണ് അടുത്ത സ്വീകരണം.
കത്തുന്ന ചൂടിൽ നേതാവിനെ കാത്ത്...
ചൂട് കനത്തു തുടങ്ങി. നാട്ടിൻപുറത്തെ സ്വീകരണകേന്ദ്രത്തിൽ ആൾക്കൂട്ടം കാത്തിരിക്കുന്നു, കൂടുതലും അമ്മമാരും കുട്ടികളും. എൽ.ഡി.എഫ് സർക്കാറിന്റെ ജനദ്രോഹം എണ്ണിപറഞ്ഞുള്ള പൈലറ്റ് വാഹനത്തിലെ എം.എസ്.എഫ് നേതാവിന്റെ പ്രസംഗം. പ്രിയ നേതാവ് വന്നിറങ്ങിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിച്ചു. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ കുഞ്ഞാപ്പ വേദിയിലേക്ക്. ആറ്റിക്കുറുക്കി സംസാരം.
ഏറെനേരം കാത്തുനിന്ന ഭിന്നശേഷിക്കാരനായ ആഷിഖ് ഉൾപ്പെടെയുള്ളവരിൽനിന്ന് ഹാരം സ്വീകരിച്ച് സ്ഥാനാർഥി അടുത്ത സ്വീകരണ കേന്ദ്രമായ പുളിയാട്ടുകുളത്തേക്ക്. അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ, ദുർഘടമായ ഉൾനാടൻ റോഡുകളിലൂടെയാണ് യാത്ര. സിറ്റിങ് എം.എൽ.എ പി. ഉബൈദുല്ല ഒപ്പമുണ്ട്. പച്ച വിരിച്ച പാടം കടന്ന് കോൺക്രീറ്റ് ചെയ്ത നാട്ടുവഴികളിലൂടെ സ്ഥാനാർഥിയുടെ വാഹനം ഒറ്റത്തറയിലേക്ക്. മുൻ എം.എൽ.എ കെ.എൻ.എ. ഖാദറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
സ്ഥാനാർഥിയുടെ ചിത്രമുള്ള കട്ടൗട്ടുമായി, തലയിൽ റിബൺ കെട്ടിനിന്ന കുട്ടികളോടൊപ്പം പോസ് ചെയ്ത ശേഷം കുഞ്ഞാപ്പ വേദിയിലേക്ക്. വെയിൽനാളങ്ങൾ കത്തിയാളുന്നതിനിടെ, കരീപറമ്പിൽ സമാപനം. രണ്ട് മണിക്കൂർ വിശ്രമത്തിനു ശേഷം വീണ്ടും റോഡ്ഷോയുടെ തിരിക്കുകളിലേക്ക്. പര്യടനത്തോടൊപ്പം അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിരക്കിലേക്ക് കടക്കുകയാണ് കുഞ്ഞാലിക്കുട്ടി. തിരക്കേറിയ ഷെഡ്യൂളിനിടയിലും പതിവ് വ്യായാമത്തിന് മുടക്കമില്ല. അത്യുഷ്ണത്തെ മറികടക്കാൻ വാഹനത്തിൽ ചൂടുവെള്ളവും കഞ്ഞിവെള്ളവും കരുതുന്നുണ്ട്. ഭക്ഷണം വളരെ കുറച്ചുമാത്രം. ഡയറ്റ് കൃത്യമായി പാലിക്കുന്നതിനാൽ പുറത്തുനിന്ന് കാര്യമായി ഒന്നും കഴിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

