എസ്. ഹരീഷിനൊരു തുറന്ന കത്ത്
text_fieldsപ്രിയപ്പെട്ട ഹരീഷ്, എെൻറ പ്രിയ എഴുത്തുകാരാ,
ഞങ്ങൾ ആവേശത്തോടെ വായിച്ചുവന്ന ‘മീശ’ പിൻവലിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കൾ മുന്നോട്ടുവെക്കുന്ന എല്ലാ ആധികളും ശരിയാണെന്ന് ഉൾക്കൊണ്ടുകൊണ്ടുതന്നെ ആ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു.
ഈ തീരുമാനത്തിലൂടെ നിങ്ങൾ എതിരാളികൾക്ക് വിജയഭേരി മുഴക്കുവാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. നിങ്ങളുടെ ഈ പ്രവൃത്തിയിലൂടെ തോറ്റത് നിങ്ങൾ അല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന സാഹിത്യ- സാംസ്കാരിക ലോകവുമാണ്. എല്ലാക്കാലത്തേക്കുമുള്ള അപകടകരമായ ഒരു മണിമുഴങ്ങൽ ആ തോറ്റുകൊടുക്കലിെൻറ പിന്നിൽ ഉണ്ട്. അതിെൻറ രാഷ്ട്രീയം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. ഭാവി നമ്മളെ ഭീതിയോടെ ഉറ്റുനോക്കുന്നുണ്ട്.
സമാനമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത് നിങ്ങളെ ഓർമിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ആടുജീവിതം ഇറങ്ങിയപ്പോഴും അൽ അറേബ്യൻ നോവൽ ഫാക്ടറി പ്രസിദ്ധീകരിച്ചപ്പോഴും നിരവധി വിഷയങ്ങളിൽ അഭിപ്രായം തുറന്നുപറഞ്ഞപ്പോഴും സമാനരീതിയിലുള്ള പരിഹാസങ്ങൾക്കും ചീത്തവിളികൾക്കും വിധേയനായ ഒരെഴുത്തുകാരനാണ് ഞാൻ. എന്നാൽ, എഴുതിയത് ഞാൻ ഉറച്ച ബോധ്യത്തോടെ എഴുതിയതാണെന്നും അതിൽ ഉറച്ചുനിൽക്കാനുമായിരുന്നു എെൻറ തീരുമാനം. ആ നോവലുകൾ ചില ഇടങ്ങളിൽ നിരോധിച്ചപ്പോൾ പോലും അതിൽനിന്ന് പിന്മാറാൻ ഞാൻ തയാറായില്ല.
എഴുത്തിെൻറ മൂല്യത്തെക്കുറിച്ചും എഴുത്തുകാരെൻറ സാമൂഹിക ദൗത്യത്തെക്കുറിച്ചുമുള്ള ഉറച്ച ബോധ്യത്തിൽനിന്നാണ് എനിക്ക് അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞത് എന്ന് ഞാൻ വിചാരിക്കുന്നുണ്ട്. അതിന് താങ്കൾക്ക് കഴിയാതെപോയതിെൻറ കാരണം എന്തെന്ന് ഞാൻ വിനീതമായി ഓർമിപ്പിക്കട്ടെ. താങ്കളുടെ ഉള്ളിലെ തികഞ്ഞ അരാഷ്ട്രീയവാദം അല്ലാതെ മറ്റൊന്നുമല്ല അത്. താങ്കളുടെ അടുത്തിടെ പ്രസിദ്ധീകരിച്ചു വന്ന ചില അഭിമുഖങ്ങൾ എെൻറ നിരീക്ഷണത്തെ ശക്തമായി ശരിവെക്കുന്നുണ്ട്.
അരാഷ്ട്രീയവാദിയായ ഒരാൾക്ക് പ്രശ്നങ്ങളെ താൻ തനിച്ച് നേരിടാനുള്ളതാണ് എന്നൊരു തോന്നൽ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതാണ് താങ്കളുടെ കാര്യത്തിലും സംഭവിച്ചത്. എനിക്കും എെൻറ കുടുംബത്തിനും ഞാൻ മാത്രമേയുള്ളൂ എന്നും ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റാരും കൂടെ കാണില്ല എന്നും താങ്കളെക്കൊണ്ട് ചിന്തിപ്പിച്ചത് ആ അരാഷ്ട്രീയബോധംതന്നെയാണ്. ഇത് എെൻറ മാത്രം പ്രശ്നമല്ല, ഒരു സമൂഹത്തിെൻറ പ്രശ്നമാണ്, ഞാൻ ആ സമൂഹത്തിനൊപ്പം നിൽക്കുകയും അവർ നൽകുന്ന പിന്തുണയിൽ വിശ്വസിക്കുകയും വേണം എന്ന് ചിന്തിക്കാൻ താങ്കൾക്ക് കഴിയാതെപോയതിെൻറ കാരണവും അതുതന്നെ.
വളരെ ന്യൂനപക്ഷമായ മതജാതി ഭ്രാന്തന്മാരുടെ ജൽപനങ്ങൾ നടക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണക്കുകയും എഴുത്തുകാർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന കേരളം പോലെ സുരക്ഷിതമായ ഒരിടത്തിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് പറയാൻ നിങ്ങൾ ആർജവം കാണിക്കുന്നില്ലെങ്കിൽ ഇനി ലോകത്തിൽ എവിടെ പോയാലും അത് താങ്കളെക്കൊണ്ട് സാധ്യമാവില്ല എന്ന് വിനീതപൂർവം ഞാൻ ഓർമിപ്പിക്കട്ടെ. കാരണം, ലോകത്തിലെ ഭൂരിപക്ഷം ഇടങ്ങളും ഇതിനെക്കാൾ മോശംതന്നെയാണ്. അത് ഈ പുതിയ കാലത്തിൽ മാത്രമല്ല, എന്നും രാഷ്ട്രീയവും മതവും ജാതികളും എഴുത്തിനെ അടിച്ചമർത്താനും ഇല്ലായ്മ ചെയ്യാനും മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പക്ഷേ, നമുക്ക് മുേമ്പ നടന്നുപോയ എഴുത്തുകാർ ആരും അതിൽ ഭയന്ന് തങ്ങൾക്ക് പറയാനുള്ളത് പറയാതെപോയിട്ടില്ല.
നിങ്ങൾ എന്നെ ഏത് തീക്ഷ്ണമായ വേദനകളിലേക്ക് തള്ളിയിട്ടാലും ഞാൻ എഴുതുകതന്നെ ചെയ്യും എന്ന് അവർ ഉറക്കെപ്പറഞ്ഞതുകൊണ്ടാണ് നമുക്ക് മികച്ച കൃതികൾ ലഭ്യമായത്. അവർ ഭരണകൂടങ്ങളെയോ മതത്തിനെയോ ഭയന്നല്ല ജീവിച്ചത്.
അതുകൊണ്ടുകൂടിയാണ് ലോകം ഇന്നും എഴുത്തിനെയും എഴുത്തുകാരനെയും ആദരിക്കുകയും ചിലർ അതിനെ ഭയക്കുകയും ചെയ്യുന്നത്. ‘വഴിയിലൂടെ നടന്നുപോകുമ്പോൾ തേങ്ങാ വീണ് ചാവുന്നതിനേക്കാൾ എനിക്കിഷ്ടം, ഇത്തരം മതഭ്രാന്തന്മാരുടെ പിച്ചാത്തിക്ക് ഇരയാവുന്നതാണ്’ എന്ന് നിങ്ങൾ പറയും എന്ന് ഞാൻ കരുതി.
പക്ഷേ ഹരീഷ്, താങ്കൾ നിസ്സാരമായി കീഴടങ്ങി. എഴുത്തു ലോകം ഭീരുക്കളുടേതും അവസരവാദികളുടേതും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി സൃഷ്ടിച്ചു. ഇത് താങ്കൾ ഒരാളുടെ മാത്രം പ്രശ്നമല്ല ഹരീഷ്. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നതും ഇനി എഴുതാനിരിക്കുന്നവരുമായ ഒരായിരം എഴുത്തുകാരുടെ പ്രശ്നമാണ്. സ്വതന്ത്രമായി ജീവിക്കാനും സ്വതന്ത്രമായി ആവിഷ്കാരം നടത്താനും ആഗ്രഹിക്കുന്ന ഭാവിയിലെ ഓരോ മനുഷ്യെൻറയും പ്രശ്നമാണ്.
നിങ്ങൾ ഒറ്റക്ക് നേരിടേണ്ട പ്രശ്നം അല്ലിത്. കേരളം അങ്ങനെ ഒരെഴുത്തുകാരനെയും കുടുംബത്തെയും അക്രമികൾക്ക് വിട്ടുകൊടുക്കില്ല എന്ന് നിങ്ങൾ വിശ്വസിക്കണം. പെരുമാൾ മുരുകൻ മുതൽ സന്തോഷ് ഏച്ചിക്കാനം വരെയുള്ളവർ ഇതിനു മുമ്പ് ഇത്തരം പ്രശ്നങ്ങളെ നേരിട്ടപ്പോൾ നമ്മൾ ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. ഇനിയും അതങ്ങനെത്തന്നെയുണ്ടാവും എന്ന് താങ്കൾ വിശ്വസിച്ചില്ല. തികഞ്ഞ അരാഷ്ട്രീയ വാദം മനസ്സിൽ കൊണ്ടുനടക്കുന്ന എഴുത്തുകാർ എന്നും നേരിടുന്ന പ്രശ്നമാണിത്.
ഇനിയും സമയമുണ്ട് ഹരീഷ്, നോവൽ വാരികയിൽനിന്ന് മാത്രമേ പിൻവലിച്ചിട്ടുള്ളൂ. എത്രയുംവേഗം അത് പുസ്തകരൂപത്തിൽ പുറത്തിറക്കാനുള്ള ആർജവം നിങ്ങൾ കാണിക്കണം. രാഷ്ട്രീയ ബോധമുള്ള ഭൂരിപക്ഷ കേരളം നിങ്ങൾക്കൊപ്പമുണ്ട്.
അരാഷ്ട്രീയത വെടിഞ്ഞ് അവരെ വിശ്വസിക്കൂ. അക്ഷരങ്ങൾക്കു വേണ്ടി, എഴുത്തിനു വേണ്ടി, സാഹിത്യത്തിനു വേണ്ടി, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യനു വേണ്ടി ധീരനായി എഴുന്നേറ്റു നിൽക്കൂ.
സ്നേഹത്തോടെ,
ബെന്യാമിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.