മേയ് ദിനം നമ്മെ ഓർമിപ്പിക്കുന്നത്
text_fieldsപോരാട്ടത്തിന്റെയും വിജയത്തിന്റെയും ഓർമ പുതുക്കി മറ്റൊരു മേയ് ദിനം കൂടി. സാങ്കൽപിക സോഷ്യലിസ്റ്റായിരുന്ന റോബർട്ട് ഓവനാണ് 1817ൽ ‘എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം’ എന്ന മുദ്രാവാക്യം ഉയർത്തിയത്. 1867ൽ ‘മൂലധന’ത്തിന്റെ ആദ്യ വാള്യത്തിലെ ‘പ്രവൃത്തി ദിവസം’ എന്ന അധ്യായത്തിൽ അധ്വാന സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കാൾ മാർക്സും ഊന്നിപ്പറയുന്നുണ്ട്.
തുടർന്ന് യൂറോപ്പിലും അമേരിക്കയിലും, മേയ് ദിനം അവധി ദിനമാക്കണമെന്നും എട്ട് മണിക്കൂർ ജോലി സമയം നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ശക്തമായ ചെറുത്തുനിൽപുകൾ നടന്നു. 1886ലെ ഷികാഗോയിലെ ഹെയ് മാർക്കറ്റ് സമരം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. മാർക്കറ്റ് സ്ക്വയറിൽ പ്രകടനം നടത്തിയ തൊഴിലാളികളെ വെടിവെച്ച് കൊന്നു. സമരത്തിന് നേതൃത്വം നൽകിയ പാർസൺസ്, ഫിഷർ, സ്പൈസ്, എംഗൽ തുടങ്ങിയവരെ തൂക്കിലേറ്റി. ഒരു വർഷത്തിനുശേഷം 1888ൽ സെന്റ് ലൂയിസിൽ ചേർന്ന അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ കൺവെൻഷൻ എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
1889 ജൂലൈ 14ന് പാരിസിൽ ചേർന്ന രണ്ടാം ഇന്റർനാഷനൽ സമ്മേളനം മേയ് ദിനത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനമായി അംഗീകരിച്ചു. ഒന്നാം ലോകയുദ്ധത്തിനുശേഷം 1919ൽ ഇന്റർനാഷനൽ ലേബർ ഓഫിസ് രൂപവത്കരിക്കപ്പെട്ടു. പിന്നീട് ഇത് ഐ.എൽ.ഒ ആയി. സംഘടനയുടെ ആദ്യ കൺവെൻഷനിൽത്തന്നെ ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന നിലപാട് ഐ.എൽ.ഒ സ്വീകരിച്ചു. അതുവരെ ബോൾഷെവിക് റഷ്യയും സ്കാൻഡിനേവിയൻ രാജ്യങ്ങളും ഈ നിലപാട് അംഗീകരിച്ചിരുന്നു.
ജോലിസമയം കൂട്ടുന്നതുകൊണ്ട് ഉൽപാദനക്ഷമത വർധിക്കില്ലെന്ന തിരിച്ചറിവ് പല രാജ്യങ്ങൾക്കും ഉണ്ടായി. ജർമനിയിൽ ആഴ്ചയിൽ ഏകദേശം 37 മണിക്കൂറും സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ 26.5 മുതൽ 30 മണിക്കൂർ വരെയും ജോലി സമയമാണ്. ഒ.ഇ.സി.ഡി രാജ്യങ്ങളിൽ ശരാശരി 35 മണിക്കൂറാണ്. എന്നാൽ, ഇന്ത്യയിൽ ഐ.എൽ.ഒ കണക്കുകൾ പ്രകാരം 45.8 മുതൽ 48 മണിക്കൂർ വരെയാണ് ജോലി സമയം.
എ.ഐയുടെയും റോബോട്ടിക്സിന്റെയും പവർ ബ്ലോക്കുകളുടെയും കാലത്ത് തൊഴിൽസമയം വർധിപ്പിക്കുന്നത് ശാസ്ത്രീയവും ഗുണകരവുമല്ല എന്നത് മുതലാളിത്തം തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ജോലി സമയം അഞ്ചുമണിക്കൂറാക്കി നിജപ്പെടുത്തണമെന്ന് ഡബ്ല്യു.എഫ്.ടി.യു ആവശ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയിൽ 1912ൽതന്നെ ടാറ്റാ കമ്പനി സ്വന്തം സ്ഥാപനങ്ങളിൽ ജോലിസമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം 1948ലെ മിനിമം വേജസ് ആക്ടും ഫാക്ടറീസ് ആക്ടും 1960ലെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടും ജോലിസമയം നിയന്ത്രിച്ചു. എന്നാൽ, ഇന്ന് ജോലിസമയം വർധിപ്പിക്കണമെന്ന നിലപാടാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയെപ്പോലുള്ള രാജ്യത്തെ വൻകിട മുതലാളിമാർ മുന്നോട്ടുവെക്കുന്നത്. ആഴ്ചയിൽ 70 മണിക്കൂർ ജോലി വേണമെന്നാണ് നാരായണമൂർത്തി അഭിപ്രായപ്പെട്ടത്. ഓല കമ്പനി മേധാവി ഭവിഷ് അഗർവാളും ജിൻഡാൽ സ്റ്റീൽ സി.ഇ.ഒ സജ്ജൻ ജിൻഡാലും എൽ ആൻഡ് ടി കമ്പനിയുടെ എസ്.എൻ. സുബ്രഹ്മണ്യനും സമാനമായ നിലപാടുകളാണ് സ്വീകരിച്ചത്. ഞായറാഴ്ചയും അവധിയില്ലാത്ത പ്രവൃത്തി ദിനമായി നടപ്പാക്കണം എന്നതാണ് അവരുടെ പക്ഷം. 55 മണിക്കൂറിന് മുകളിൽ ജോലി ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുപോലും അവർ അവഗണിക്കുന്നു.
1999ൽ വാജ്പേയി സർക്കാർ രൂപവത്കരിച്ച രണ്ടാം ലേബർ കമീഷന്റെ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കാനും ജോലിസമയം വർധിപ്പിക്കാനുമുള്ള ശിപാർശകൾക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. പിന്നീട് 2020ൽ ലേബർ കോഡുകളുടെ രൂപത്തിൽ ഇത് നടപ്പാക്കി. ജോലിസമയം 12 മണിക്കൂറാക്കാനുള്ള നിയമ ഭേദഗതി ആദ്യം കൊണ്ടുവന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. തുടർന്ന് മറ്റു സംസ്ഥാനങ്ങളും അതേ ദിശയിൽ നീങ്ങി. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഉൾപ്പെടെയുള്ള തൊഴിൽ നിയമങ്ങൾ ഇതോടെ മാറ്റപ്പെട്ടു.
2024ലെ കണക്ക് പ്രകാരം ഇന്ത്യയിൽ 2,53,000 സ്ഥാപനങ്ങളിലായി 643 ദശലക്ഷം തൊഴിലാളികൾ പ്രവർത്തിക്കുന്നു. ഇതിൽ 85 ശതമാനത്തിലധികവും അസംഘടിത മേഖലയിലാണ്. ഇവർക്ക് നിയമപരമായ സംരക്ഷണം വളരെ കുറവാണ്.
രാജ്യതലസ്ഥാന മേഖലയായ നോയിഡയിലും ഗുഡ്ഗാവിലും ഫരീദാബാദിലും ഗാസിയാബാദിലും മിനിമം വേതനം വർധിപ്പിക്കണമെന്നും തൊഴിൽ സമയം കുറക്കണമെന്നും മറ്റാനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പതിനായിരക്കണക്കായ തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്. ഏപ്രിൽ 13ന് 83 സ്ഥലങ്ങളിലായി 42000 തൊഴിലാളികൾ പണിമുടക്കി റോഡ് ഉപരോധിച്ചു. നൂറുകണക്കിന് തൊഴിലാളികളെ അറസ്റ്റ് ചെയ്തുകൊണ്ടാണ് സർക്കാർ ഈ സമരത്തെ നേരിടുന്നത്.
ജോലിസമയം മാത്രമല്ല ജോലിഭാരം കൂടുന്നതും വലിയ പ്രശ്നമാണ്. ജപ്പാനിൽ അമിതാധ്വാനത്തെ തുടർന്ന് മരണപ്പെട്ട സംഭവത്തിനുശേഷം സമാനമരണങ്ങളെ ‘കരോഷി’ എന്ന് വിളിക്കുന്നു. കൊറിയയിൽ ഇത് ‘ഗാപ്ജിൽ’ എന്ന പേരിൽ അറിയപ്പെടുന്നു. കഴിഞ്ഞ വർഷം പുനെയിലെ ഏർണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ അമിത ജോലി സമ്മർദത്തെ തുടർന്ന് മരണപ്പെട്ട സംഭവം വലിയ ചര്ച്ചയായിരുന്നു.
ജോലിസമയം വർധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിൽ കഴിഞ്ഞ ഫെബ്രുവരി 12ന് 30 കോടി തൊഴിലാളികൾ കർഷകരുമായി യോജിച്ച് പണിമുടക്കുകയുണ്ടായി.
മേയ് ദിനാചരണം വെറും ആഘോഷമല്ല. ലോകമെമ്പാടും നടക്കുന്ന തൊഴിൽ ചൂഷണങ്ങളെയും അനീതികളെയും തിരിച്ചറിയുകയും അതിനെതിരെ ഐക്യമായി പോരാടുകയും ചെയ്യേണ്ടതിന്റെ ഓർമപ്പെടുത്തലാണ്.
(ടി.യു.സി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

