സകല ജനത്തിനും വേണ്ടിയുള്ള സദ്വാർത്ത
text_fields2019 നവംബറിൽതന്നെ കോവിഡ് 19 ചൈനയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2020 ഫെബ്രുവരിയിലാണ് ഈ മഹാമാരി ഇന്ത്യയിൽ പ്രവേശിച്ചത്. പിന്നീടതു ലോകം മുഴുവൻ വ്യാപിച്ചു. ഇപ്പോഴും നാം കോവിഡ് 19െൻറ പിടിയിലാണല്ലോ. ഈ വർഷത്തെ ക്രിസ്മസ് കോവിഡ് 19 കാലത്തെ ക്രിസ്മസ് എന്നായിരിക്കും ചരിത്രത്തിൽ അറിയപ്പെടുക. ഈ മഹാമാരിയുടെ സാന്നിധ്യം ക്രിസ്മസിന്റെ പ്രാധാന്യത്തിന് ഒട്ടും കുറവു വരുത്തുന്നില്ല.
ക്രിസ്തുവിന്റെ ജനനം ലോകത്തിനെന്നും സന്തോഷവാർത്തയാണ്. ഈ വാർത്ത അറിയിച്ചു ദൈവദൂതൻ ഇടയന്മാരോടു പറഞ്ഞു: ''ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു''(ലൂക്ക. 2:10,11). മനുഷ്യവംശത്തിന് എല്ലാവിധ തിന്മകളിൽനിന്നും മോചനം ലഭിക്കാൻ ദൈവം അയച്ച രക്ഷകനാണു ക്രിസ്തു. തെൻറ ജീവിതവും സഹനവും മരണവും വഴി യേശു ആ രക്ഷ സാധിക്കുകയും സ്വർഗാരോഹണം ചെയ്തു പിതാവായ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുകയും ചെയ്യുന്നു.
കഷ്ടതകളുടെ നടുവിലാണ് ക്രിസ്തുവിന്റെ ജനനം. മറിയം പൂർണ ഗർഭിണിയായിരിക്കെ വരുന്നു, അഗ്റ്റസ് സീസറിന്റെ കൽപന: േലാകമാസകലമുള്ള, എന്നുെവച്ചാൽ, റോമാസാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യ എടുക്കുന്നതിന് ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിൽ പോയി പേരെഴുതിക്കണം. അതുപ്രകാരം ജോസഫും മറിയവും ഗലീലിയിലെ നസ്രത്തിൽനിന്നു യൂദയായിലെ ബത്ലഹമിലേക്കു പുറപ്പെട്ടു. സുദീർഘമായ യാത്ര. യൗസേപ് കാൽനടയായും മറിയം കഴുതപ്പുറത്തുമായിരുന്നിരിക്കണം യാത്രചെയ്തത്. അവരുടെ ഭക്ഷണവും മറ്റാവശ്യങ്ങളും എങ്ങനെ നിർവഹിക്കപ്പെട്ടു എന്നറിഞ്ഞുകൂടാ. ബത്ലഹമിൽ എത്തിയപ്പോൾ മറിയത്തിനു പ്രസവ സമയമാകുന്നു. സത്രത്തിൽ തങ്ങാൻ ഇടം ലഭിക്കുന്നില്ല. കാലിത്തൊഴുത്തിൽ മറിയം യേശുവിനെ പ്രസവിക്കുന്നു. പിള്ളക്കച്ചകളിൽ പൊതിഞ്ഞു പുൽക്കൂട്ടിൽ കിടത്തുന്നു. ആ അമ്മയുടെയും കുഞ്ഞിന്റെയും പരിത്യക്താവസ്ഥ ഉൗഹിക്കാനേ ആവൂ.
ഉണ്ണി ഈശോയുടെ ജനനവാർത്ത ജ്ഞാനികൾ വഴി അറിയുന്ന ഹേറോദേസ് അസ്വസ്ഥനാകുന്നു. തനിക്കൊരു സമാനൻ രാജാവായി പിറക്കുന്നു എന്നതു ഹേറോദേസിനെ ഉത്കണ്ഠാകുലനാക്കി. യേശുവിനെ വധിക്കാനുള്ള ലക്ഷ്യത്തോടെ ബത്ലേഹമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആൺകുട്ടികളെയും ആളയച്ചു വധിച്ചു. ദൈവത്തിന്റെ പദ്ധതിയെ മനുഷ്യനു പരാജയപ്പെടുത്താൻ സാധിക്കില്ല. ദൈവദൂതൻ അറിയിച്ചതനുസരിച്ചു യൗസേപ്പും മറിയവും ശിശുവായ ഈശോയെയും കൊണ്ട് ഈജിപ്തിലേക്കു പലായനം ചെയ്യുന്നു. ഹേറോദേസിന്റെ മരണശേഷമാണ് ഈജിപ്തിൽനിന്നുള്ള തിരിച്ചുവരവ്. വന്നപ്പോൾ അറിയുന്നു ഹേറോദേസിന്റെ മകൻ അർക്കലാവോസ് ആണ് രാജാവ് എന്ന്. അതിനാൽ, നസ്രത്തിലേക്കു തന്നെ തിരിച്ചുപോയി. കഷ്ടതകൾനിറഞ്ഞ രണ്ടു യാത്രകൾ. ജീവിതായോധനത്തിനുള്ള അധ്വാനത്തിന്റെയും ക്ലേശങ്ങളുടെയും ഇടയിൽ സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങളാണ് യൗസേപ്പിന്റെയും മറിയത്തിന്റെയും ഉണ്ണിയായ യേശുവിെൻറയും ജീവിതത്തെ ക്ലേശപൂർണമാക്കുന്നത്. ജീവൻതന്നെ ഭീഷണിക്കു വിധേയമാകുന്ന സാഹചര്യം.
ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചു നമ്മൾ ആഘോഷിക്കുന്ന ക്രിസ്മസ് സമാഗതമാകുന്നു. ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യങ്ങളും അന്നത്തേതിനു സമാനമാണ്. ഏതു കാലഘട്ടത്തിലും ഈ സമാനത കാണാൻ കഴിയും. ഇന്നു കോവിഡ് 19 ആണ് നമ്മെ കഷ്ടപ്പെടുത്തുന്ന പ്രധാന പ്രതിഭാസം. ഈ മഹാമാരിമൂലം ജീവൻ നഷ്ടപ്പെട്ടവരുണ്ട്; മരണഭീതിയിൽ കഴിയുന്നവരുണ്ട്. രോഗം ബാധിക്കുമോ എന്ന ഭീതിയിൽ കഴിയുന്നവരുണ്ട്. രോഗപ്രതിരോധത്തിനും ചികിത്സക്കും വേണ്ടി അർപ്പണബോധത്തോടെ അധ്വാനിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആതുരശുശ്രൂഷകർ എന്നിവരുണ്ട്. അവരും രോഗബാധയെക്കുറിച്ച ഭീതിയിലാണ്. പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും അതിന്റെ ഫലപ്രാപ്തി നിർണയിക്കപ്പെട്ടിട്ടില്ല. കോവിഡ് 19 മഹാമാരിയോടൊപ്പം പതിവു രോഗബാധകൾ മനുഷ്യനു തുടർഭീഷണിയായി നിലനിൽക്കുന്നുണ്ട്. കാൻസർ, ഹൃദയാഘാതം, കിഡ്നിരോഗങ്ങൾ, മറ്റു ജീവിതശൈലിരോഗങ്ങൾ ഇവയെല്ലാം ഒരു നല്ല വിഭാഗം ജനങ്ങളെ കഷ്ടതകളിലാഴ്ത്തുന്നു. മദ്യപാനം, ലഹരി ഉപയോഗം, ഗർഭഛിദ്രം, കാരുണ്യവധം, സൈബർകുറ്റങ്ങൾ എന്നിവയും വർധിക്കുന്നു. രോഗങ്ങളെക്കാളുപരി സമൂഹത്തിലെ സംഘർഷങ്ങളും ഭിന്നതകളും കലഹങ്ങളുമാണ് സമകാലീന ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കുന്നത്. മതങ്ങളിലെയും സഭകളിലെയും സംഘർഷങ്ങൾ, വിവാദങ്ങൾ, തർക്കങ്ങൾ, കലഹങ്ങൾ എല്ലാം ഇന്നു സാധാരണ സംഭവങ്ങളായിരിക്കുന്നു. ഇവക്കെല്ലാം പരിഹാരമെന്ത് എന്ന ചോദ്യം എവിടെയും ഉയരുന്നു.
പ്രപഞ്ചത്തിന്റെയും മനുഷ്യെൻറയും പരിമിതികളും ദുർബലതകളുമാണ് കഷ്ടതകളുടെ അടിസ്ഥാനകാരണം. സ്വാതന്ത്ര്യം ദുരുപയോഗിച്ചു മനുഷ്യൻ ചെയ്യുന്ന തിന്മകളും കഷ്ടതകളെ ദുരിതപൂർണമാക്കുന്നു. ഹേറോദേസിന്റെ അധികാരപ്രവണതമൂലമുള്ള ക്രൂരതയാണല്ലോ നൂറുകണക്കിനു ശിശുക്കളുടെ വധത്തിനു കാരണമായത്. മനുഷ്യെൻറ കഷ്ടതകൾക്കും ദുരിതങ്ങൾക്കും പ്രഥമപരിഹാരം സ്നേഹവും കാരുണ്യവും നിറഞ്ഞ പരസ്നേഹപ്രവർത്തനങ്ങളാണ്. 2018 ലെ പ്രളയകാലത്തും ഈ കോവിഡ് 19 കാലത്തും എത്രയോ നല്ല ആളുകളുടെ നന്മപ്രവൃത്തികൾ മറ്റനേകർക്കു ആശ്വാസമായി തീർന്നുവല്ലോ. ഇപ്പോഴും അങ്ങനെതന്നെ. കാരുണ്യപ്രവർത്തനങ്ങളോടൊപ്പം തിന്മപ്രവൃത്തികൾക്ക് എതിരെ സ്വരമുയർത്താനും നമുക്കു കഴിയണം. സമൂഹത്തിൽ തിരുത്തൽ ശക്തികളായി പ്രവാചകധീരതയോടെ പ്രതികരിക്കാനും പ്രവർത്തിക്കാനും നേതൃനിരയിലുള്ളവർ ധീരതയോടെ മുന്നോട്ടുവരേണ്ട കാലമാണിത്. തിന്മയിൽനിന്നകന്നു നന്മ ചെയ്യാനുള്ള ആഹ്വാനവും കർമശേഷിയും ഏവർക്കുമുണ്ടാകണം. എങ്കിൽ മാത്രമേ ക്രിസ്തുവിെൻറ ജനനം മനുഷ്യസമൂഹത്തിനു മോചനവും ആശ്വാസവും നൽകുകയുള്ളൂ. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം എന്നു മാലാഖമാർ പാടി. ദൈവത്തിന്റെ മഹത്വം ദൈവപുത്രെൻറ മനുഷ്യാവതാരത്തിലൂടെ അവിടന്നു മനുഷ്യവംശത്തിനു പങ്കുെവച്ചു. ആ മഹത്വമാണ് മനുഷ്യന് അവിടന്നു നൽകുന്ന സമാധാനം. ഈ സമാധാനം സമൂഹത്തിൽ സംസ്ഥാപിക്കുന്നവരാകാൻ നമുക്കു സാധിക്കണം. സമാധാനം സംസ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രൻമാർ എന്നു വിളിക്കപ്പെടും (മത്ത. 5:9).
അനുവാചകർ ഏവർക്കും ക്രിസ്മസ് ആശംസകൾ. നവവത്സരം ദൈവാനുഗ്രഹങ്ങൾ നിറഞ്ഞതായിരിക്കട്ടെ.
(സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പും കെ.സി.ബി.സി പ്രസിഡൻറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.