അന്തർ സംസ്ഥാന ബസ് കൊള്ള
text_fieldsകല്ലട ബസിലെ സംഭവം കേൾക്കുമ്പോൾ സ്ഥിരമായി മറു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരിക്കില്ല. അത്ഭുതം സർക്കാർ ഉദ്യോഗസ്ഥർക്കാണ്. ഇങ്ങനൊക്കെ സംഭവിക്കുമോ..? അതും ഇൗ കേരളത്തിൽ...? എന്ന ഭാവത്തിലാണ് അവരുടെ പെരുമാറ്റം. ഒന്നുമറിയാത്ത പച്ചപ്പാവങ്ങളെ പൊതുജനം തെറ്റിദ്ധരിച്ചതാണെന്ന് പറയുന്ന ഉദ്യോഗസ്ഥർ പോലുമുണ്ടത്രേ. കല്ലട സംഭവം ഒറ്റപ്പെട്ടതാണ് വെറുതെ പെരുപ്പിക്കേണ്ട എന്ന് പറഞ്ഞ് നിസാരവത്കരിച്ചത് ഒന്നും രണ്ടുമല്ല, ഗതാഗത വകുപ്പിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആറ് ഉദ്യോഗസ്ഥരാണ്.
സത്യത്തിൽ ഈ മറു സംസ്ഥാന ബസുകളുടെ ഗുണ്ടായിസത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തിെൻറ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയടക്കം ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. കവലപ്രസംഗത്തിൽ ആവേശം കൂട്ടാൻ തട്ടിയതല്ല. 2013 ഡിസംബറിൽ സൗത്ത് ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് കൗണ്‍സിലിെൻറ 20 - ാമത് യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വനിതാ യാത്രക്കാരുടെ സുരക്ഷിതത്വത്തിനു കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടത്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ വിചാരിച്ചാൽ തടയിടാവുന്ന മാഫിയയല്ല ഇതിന് പിന്നിൽ എന്ന് വ്യക്തം. സാധാരണക്കാരുടെ സങ്കല്‍പത്തിന് അപ്പുറത്താണ് അന്തര്‍ സംസ്ഥാന ബസ് ലോബിയുടെ സ്വാധീനം. കര്‍ണാടക, തമിഴ്നാട്, കേരള സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ പോലുമുള്ള ശേഷി ഇവര്‍ക്കുണ്ട്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും മന്ത്രിമാരും അവരോട് അടുത്ത നില്‍ക്കുന്നവരും ഏറെക്കുറെ പരസ്യമായിതന്നെ ഈ രംഗത്തുണ്ട്. കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ബിനാമിയായി നിരവധി ബാംഗ്ളൂര്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇക്കാലത്താണ് കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കൂട്ടത്തോടെ നിലച്ചത്. ഒന്നും അറിയാത്ത നിഷ്ക്കളങ്കരല്ല ഉദ്യോഗസ്ഥർ എന്ന് ചുരുക്കം.
മാഫിയ വാഴും ലോകം
കോടികളുടെ മുതല്‍ മുടക്ക്, കുറഞ്ഞ ഇന്ധനക്ഷമത, വിലയേറിയ സ്പെയര്‍ പാര്‍ട്സുകള്‍, ഉയര്‍ന്ന പരിപാലന ചെലവ്... യാത്രക്കാരുടെ എണ്ണംവച്ചുള്ള കണക്ക് എങ്ങനെ നോക്കിയാലും വമ്പന്‍ നഷ്ടത്തിലാവേണ്ട മേഖലയാണ് ഇത്. പക്ഷേ, വന്‍കിട കമ്പനികള്‍ അനുദിനം വളരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഏറെ സംശയാസ്പദമായാണ് ആഢംബര ബസുകള്‍ സര്‍വീസ് നടത്തുന്നത്. നികുതിവെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നതാണ് ഇവയുടെ പ്രധാന വരുമാനമാര്‍ഗമെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരേ സമയം ആറു ബൈക്കുകള്‍ നിരത്തിനിർത്തി കടത്താന്‍ പറ്റുന്നത്ര സ്ഥലമാണ് ലക്ഷ്വറി ബസുകളുടെ ലഗേജ് ഹാളിലുള്ളത്. കടത്തുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്നതാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം.
മധ്യതിരുവിതാംകൂറില്‍ നിന്ന് ഇത്തരം ബസുകളില്‍ റബര്‍ഷീറ്റും ഏലവുമൊക്കെ മറുനാട്ടില്‍ എത്തിയിരുന്നു. സ്പിരിറ്റുമായാണ് മടക്കയാത്ര. കല്ലടയടക്കം മുമ്പ് അബ്കാരി രംഗത്ത് സജീവമായിരുന്നവരാണ് പിന്നീട് കേരളത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുടെ വളയം പിടിച്ചത്. യാത്രക്കാരില്ലാതെ വന്‍തോതില്‍ ലഗേജുകളുമായി അതിർത്തികടക്കുന്ന ബസുകള്‍ പതിവ് വഴി ഉപേക്ഷിച്ച് ഊടുവഴികളും തെരഞ്ഞെടുക്കാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് അമരവിള ചെക്പോസ്റ്റില്‍ പരിശോധിച്ച അന്തര്‍സംസ്ഥാന സര്‍വീസ് ബസില്‍ നിന്ന് 120 കിലോയോളം രക്തചന്ദനം പിടിച്ചത് വിവാദമായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പാന്‍മസാലയടക്കം സംസ്ഥാത്ത് നിരോധിച്ച ഉത്പന്നങ്ങള്‍ കൊണ്ടുവരാനും ഇത്തരം സര്‍വീസുകള്‍ ഉപയോഗിക്കുന്നു. തീര്‍ന്നില്ല, മൈസൂരില്‍ നിന്നും ബംഗളൂരുവിൽ നിന്നും വന്‍തോതില്‍ ലഹരി മരുന്ന് കടത്താനും ഈ സൗകര്യം ഉപയോഗിക്കുന്നവരുണ്ട്. സംസ്ഥാത്ത് മയക്കുമരുന്നിനെതിരെ നടപടി എടുത്തപ്പോഴൊക്കെ ഇത്തരം നിരവധി ബസുകള്‍ പിടിയിലായിരുന്നു.
യാത്രാബസില്‍ ചരക്കുകയറ്റിയാല്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആരും വകവെച്ചില്ല. പച്ചക്കറികള്‍, പൂക്കള്‍, വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ട്സുകള്‍, ജനറേറ്ററുകള്‍, പമ്പുകള്‍ തുടങ്ങിയവ അന്തര്‍സംസ്ഥാന ബസുകളില്‍ കേരളത്തിലെത്തുന്നുണ്ട്. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നികുതി നല്‍കാതെ ചരക്കുകള്‍ കേരളത്തിലെത്തിയിരുന്നത്. യാത്രക്കാരില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ അഞ്ചും ആറും ഇരട്ടി തുകയാണ് ഇതുവഴി ബസ് ഉടമകൾ നേടുന്നത്. ഇക്കാര്യങ്ങള്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ക്ക് അറിവുള്ളതാണ്. എന്നാലും പരിശോധന നടത്താതെ കടത്തിവിടും. യാത്രക്കാരെ ബസിലിരുത്തി പാലക്കാട് മുതല്‍ ഓരോ പോയൻറിലും നിത്തി പൂക്കളുടെ വലിയ കെട്ടുകള്‍ ഇറക്കുന്നത് പതിവ് കാഴ്ചയാണ്. തുണിക്കടകളിലേക്ക് കോയമ്പത്തൂരില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എത്തുന്നതും അന്തര്‍ സംസ്ഥാന ബസുകളില്‍ തന്നെ. ഒരോ ബസിലും ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ പ്രതിദിനം കോട്ടയത്ത് എത്തുന്നുണ്ടെന്നാണ് ജീവനക്കാര്‍ നല്‍കുന്ന കണക്ക്. കോയമ്പത്തൂരില്‍ നിന്നും ഏറെയും എത്തുന്നത് വാഹനങ്ങളുടെ സ്െപയര്പാർട്സുകളും മോട്ടോറുകളും വയറിംഗ് സാധനങ്ങളുമാണ്. കുമളി ചെക്ക് പോസ്റ്റുവഴി പച്ചക്കറികളും കടത്തുന്നു. മുമ്പ് കോട്ടയത്ത് നടത്തിയ പരിശോധനയില്‍ ഒരു ബസിെൻറ ഡിക്കിയില്‍ നിന്നും കണ്ടെത്തിയത് രണ്ട് ലക്ഷം രൂപ വിലവരുന്ന ജനറേറ്ററായിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.