Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകെ.വി. റാബിയ:...

കെ.വി. റാബിയ: വെളിച്ചത്തിന്റെ വെളിച്ചം!

text_fields
bookmark_border
കെ.വി. റാബിയ: വെളിച്ചത്തിന്റെ വെളിച്ചം!
cancel

സ്വന്തം പരിമിതികളെയും പരാധീനതകളെയും പ്രാഭവമാക്കി മാറ്റിയ അതുല്യ സാക്ഷരതാ പ്രവർത്തകയാണ് നമ്മെ വിട്ടുപിരിഞ്ഞ കെ.വി. റാബിയ. സമൂഹദൃഷ്ടിയിൽ അംഗവൈകല്യത്താൽ സഹതാപാർഹമായ ജീവിതം മാത്രം വിധിക്കപ്പെട്ട ഒരു പെൺകുട്ടി, നിശ്ചയദാർഢ്യവും ഉലയാത്ത ഉൾക്കരുത്തും സാമൂഹികബോധവും കൈമുതലാക്കി ഉജ്ജ്വല വ്യക്തിത്വത്തിന്റെ ഉടമയായിത്തീർന്ന അവിശ്വസനീയ അനുഭവമാണ് റാബിയയുടേത്.

വളരെ യാദൃച്ഛികമായാണ് ഇതെഴുതുന്ന ആൾ കെ.വി. റാബിയ എന്ന അനുജത്തിയെ പരിചയപ്പെടുന്നത്. ഇന്ത്യയൊട്ടുക്ക് ശ്രദ്ധയാർജിച്ച, നെഹ്റു യുവകേന്ദ്രയുടെ പ്രഗല്ഭ സംഘാടകനായ ‘മങ്കടയുടെ മാണിക്യം’ ഹംസ തയ്യിൽ ഒരു ദിവസം പറഞ്ഞു: ‘നമുക്ക് ഒരിടം വരെ പോകണം. ഒരാളെ പരിചയപ്പെടണം.’ അദ്ദേഹത്തിന് ഞാൻ സമ്മതം നൽകി. നെഹ്റു യുവകേന്ദ്രയുടെ വാഹനത്തിൽ വന്ന് എന്നെയും കൂട്ടി തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. അവിടെ വെള്ളിലക്കാട് കറിവേപ്പിൽ റാബിയ എന്ന പെൺകുട്ടിയെയും ഉപ്പയെയും ഉമ്മയെയും ഗ്രാമവാസികളെയുമെല്ലാം പരിചയപ്പെട്ടു. അവിശ്വസനീയമെന്ന് തോന്നിപ്പോകുന്ന റാബിയയുടെ അനുഭവങ്ങൾ ഞെട്ടലോടെ ഞങ്ങൾ കേട്ടിരുന്നു. ആ അനുഭവങ്ങൾ ‘കലാകൗമുദി’യിൽ ഫീച്ചറായി എഴുതി. നല്ല പ്രാധാന്യത്തോടെയാണ് പ്രസിദ്ധപ്പെടുത്തി വന്നത്. ദിനപത്രങ്ങളിൽ മാത്രം വന്നിരുന്ന റാബിയയുടെ ജീവിതം വാരികയിൽ വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം അഭിനന്ദനക്കത്തുകളും ധനസഹായവുമെല്ലാം ഒഴുകിയെത്തി. അവയെല്ലാം കാണാൻ ഒരുദിവസം ചെല്ലണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ഹംസ തയ്യിലുമൊത്ത് വീണ്ടും വെള്ളിലക്കാട് സന്ദർശിച്ചു. അഭിനന്ദനക്കത്തുകളുടെ കൂമ്പാരം ഞങ്ങളെ വിസ്മയിപ്പിച്ചു.

സാ​ക്ഷ​ര​ത പ​ഠി​താ​ക്ക​ൾ​ക്ക് ക്ലാസെടുക്കുന്ന റാബിയ (ഫയൽ ചിത്രം)

ഓരോ പ്രതിസന്ധിയെയും മറികടക്കാൻ കെ.വി. റാബിയ പടുത്തുയർത്തിയ മാർഗങ്ങൾ അത്ഭുതാവഹമാണ്. പോളിയോ പിടിപെട്ട് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടപ്പോൾ പഠനം വഴിമുട്ടി. ഒരു സൈക്കിൾ വാങ്ങി എളാപ്പക്ക് നൽകി. ആ സൈക്കിളിന്റെ പിന്നിൽ റാബിയയെ സ്കൂളിലെത്തിച്ചത് എളാപ്പ ആയിരുന്നു. കോളജ് വിദ്യാഭ്യാസം സാധ്യമാക്കാനായി മറ്റൊരു എളാപ്പയുടെ വീട്ടിലേക്ക് താമസം മാറ്റി. രോഗത്തിന്റെ ഉഗ്രശാസനം നിമിത്തം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ വന്നപ്പോൾ പുസ്തക വായനക്കായി ജീവിതം ഉഴിഞ്ഞുവെച്ചു. വായന മതഗ്രന്ഥങ്ങളിലേക്കും വ്യാപിച്ചു. ‘ആത്മാവിനെ പ്രകാശിപ്പിക്കാനുള്ള മാധ്യമമാണ് ഈ സ്‍ഥൂല ശരീര’മെന്ന ബോധം അവരെ കരുത്തുള്ളവളാക്കി. കുട്ടികൾക്കായി ട്യൂഷൻ തുടങ്ങി. അവരിലൊരാളായി മാറിയ ആ അധ്യാപികക്ക് നിരന്തരം ട്യൂഷൻ സെന്ററർ വലുതാക്കേണ്ടിവന്നു.

അംഗവൈകല്യത്തെ മറ്റൊരു വിധത്തിലും റാബിയ തോൽപ്പിച്ചു. വികലാംഗരെ പുനരധിവസിപ്പിക്കാൻ ‘ചലനം’ എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ചുകൊണ്ട്. 42 പ്രവർത്തകർ ഒപ്പമുണ്ടായിരുന്നതിനാൽ, ചലന ശേഷികുറഞ്ഞ കുട്ടികളെ അവരുടെ സഹായത്തോടെ വിദ്യാലയങ്ങളിൽ എത്തിക്കുകയും അപ്രാപ്യമായിരുന്ന അറിവിന്റെ വെളിച്ചം അവർക്ക് ലഭ്യമാക്കുകയും ചെയ്തു.


വെള്ളിലക്കാടിലെ റോഡും വഴിവിളക്കുകളുമെല്ലാം യാഥാർഥ്യമായത് റാബിയയുടെ ശ്രമഫലമായാണ്. അധികാരികളെ നിരന്തരം ഫോണിൽ വിളിച്ചു. അധികാരികൾ റാബിയയുടെ സവിധത്തിലെത്തി എല്ലാം യാഥാർഥ്യമാക്കി.

സ്വാശ്രയ വിദ്യാലയങ്ങളും കുടുംബ സദസ്സുകളും ജനവിദ്യാകേന്ദ്രങ്ങളും ഗ്രാമങ്ങൾ തോറും സൃഷ്ടിച്ചു. പകൽ മുഴുവൻ വീൽചെയറിൽ സഞ്ചരിച്ച് കഠിന പ്രയത്നം. രാത്രി മുഴുവൻ, വേദനിക്കുന്ന കാലിനു ശുശ്രൂഷ. എല്ലാ വേദനകളെയും അതിജീവിക്കാൻ നിശ്ചയ ദാർഢ്യത്തിന്റെ ഇച്ഛാബലം എന്നും റാബിയക്കൊപ്പം.

1993ൽ നാഷനൽ യൂത്ത് അവാർഡ് പ്രധാനമന്ത്രിയിൽനിന്ന് സ്വീകരിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡും യു.എൻ ഇന്ററർനാഷനൽ അവാർഡും റാബിയയെ തേടിയെത്തി. 2014ൽ കേരള സർക്കാറിന്റെ വനിതാ രത്നം പുരസ്കാരവും 2022ൽ സാമൂഹിക സേവനത്തിന് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

അക്ഷരത്തിന്റെയും അറിവിന്റെയും സാമൂഹിക സേവനത്തിന്റെയും മനുഷ്യപ്പറ്റിന്റെയും ഉദാരതയുടെയും അതിജീവനത്തിന്റെയും പ്രതീകമായി എന്നെന്നും മനുഷ്യമനസ്സുകളിൽ കെ.വി. റാബിയ പ്രകാശിക്കും.‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന് ഇതിഹാസ കഥാകരൻ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് കെ.വി. റാബിയയെ ഉദ്ദേശിച്ചാണെന്നു കരുതാനാണ് ഇപ്പോൾ എനിക്കിഷ്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KV Rabiya
News Summary - kv rabiya: Light of light!
Next Story