Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേരളം...

കേരളം സംഘ്പരിവാറിെൻറ ആലിംഗനത്തിലേക്കോ?

text_fields
bookmark_border
കേരളം സംഘ്പരിവാറിെൻറ  ആലിംഗനത്തിലേക്കോ?
cancel

കേരളത്തിെൻറ രാഷ്ട്രീയ-സാമൂഹിക ജീവിതം പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഇന്ന് അപകടത്തിെൻറ വക്കിലാണ്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം ഭയാനകമാണ്. കേരളത്തിെൻറ പ്രബുദ്ധ നവോത്ഥാന പാരമ്പര്യം തകർക്കാൻ ഒരു മാർഗവും കാണാതെ കുഴങ്ങിനിന്ന സംഘ്പരിവാർ ശക്തികൾക്ക് ഈ സംഭവത്തോടെ പുതിയ വാതിൽ തുറന്നുകിട്ടിയിരിക്കുകയാണ്‌. സ്ത്രീപ്രവേശനം അനുവദിക്കുന്ന പുതിയ കോടതിവിധിയോടെ ശബരിമലയിലെ പൂർവാചാരങ്ങളും അതിലൂടെ ഹിന്ദുക്കളുടെ വിശ്വാസസ്വാതന്ത്ര്യംതന്നെയും തകർക്കപ്പെടുകയാണെന്ന് മുറവിളി കൂട്ടി എല്ലാ ജാതികളിലും വർഗങ്ങളിലും പെട്ട ഹിന്ദു മതവിശ്വാസികളെ അവർ തെരുവിലിറക്കിത്തുടങ്ങിയിരിക്കുന്നു. കോടതിവിധിക്കെതിരെ സ്ത്രീസമൂഹത്തെതന്നെ തെരുവിലിറക്കിയാണ് അവർ സമരമുഖം ശക്തിപ്പെടുത്തുന്നത്. ഫാഷിസ്റ്റ് വൈകാരിക രാഷ്‌ട്രീയത്തിെൻറ എക്കാലത്തെയും തീക്കളി ഇവിടെയും ആവർത്തിക്കാൻ ശ്രമിക്കുകയാണ്.

വിമോചനസമരകാലത്തെ പോലെ ഉപരി-മധ്യവർഗ നവ സവർണവിഭാഗങ്ങളെയാണ് പ്രക്ഷോഭത്തിെൻറ മുൻനിരയിലേക്ക് സംഘ്പരിവാർ അണിചേർക്കാൻ ശ്രമിക്കുന്നത്. അപകടത്തിലായ മതത്തിെൻറ രക്ഷക്കായി നിലവിളി ഉയർത്തി താഴേ തട്ടിലുള്ള സാധാരണ ഹിന്ദു മതവിശ്വാസികളെയും ഈ ഫാഷിസ്റ്റ് രാഷ്ട്രീയ കെണിയിലേക്ക് ആകർഷിക്കാൻ കഴിയും. ഫാഷിസം ജനങ്ങളെ അറിയാതെ പിടികൂടുന്ന രാഷ്ട്രീയ പകർച്ചവ്യാധിയാണ്. അത് മുകളിൽനിന്നുള്ള അധികാര പ്രയോഗത്തിലൂടെ അല്ല കരുത്താർജിക്കുന്നത്. രാഷ്ട്രീയമായി അനാഥരാക്കപ്പെടുന്ന അടിത്തട്ടുകളിലുള്ള സാധാരണ മനുഷ്യരെ വൈകാരികമായി ഗ്രസിക്കുന്ന വിനാശകരമായ രാഷ്ട്രീയരോഗമാണത്. ആ രോഗം ജനങ്ങളെ അടിമത്തത്തിൽ ആഹ്ലാദിക്കുന്നവരാക്കി മാറ്റുന്നു. അടിമത്തത്തെ വിമോചനമായി കാണുന്ന മനുഷ്യാവസ്ഥയാണ് അത് സൃഷ്ടിക്കുന്നത്. അതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും എതിരായി സ്ത്രീകൾതന്നെ ആവേശപൂർവം തെരുവിലിറങ്ങുന്ന കാഴ്ച.

കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് യുവാക്കളും സ്ത്രീകളും അടക്കമുള്ള കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആരെയും അമ്പരപ്പിക്കുംവിധം ഉൾക്കരുത്തും സ്നേഹശക്തിയും തെളിയിച്ചുകഴിഞ്ഞതാണ്. അധികം വൈകാതെത്തന്നെയാണ് ഇപ്പോൾ അവർക്കു നേരെ ഈ രാഷ്ട്രീയ മഹാമാരി വായ്പിളർന്ന് അടുക്കുന്നത്. ഇതിനെ ചെറുക്കാൻ കേരളം എല്ലാ സാംസ്കാരിക ശക്തികളേയും സിദ്ധികളേയും പുറത്തെടുത്തു രംഗത്തുവരേണ്ടിയിരിക്കുന്നു.

എന്നാൽ ഈ പരിശ്രമത്തിൽ പതിയിരിക്കുന്ന അപകടകരമായ ഒരു വൈപരീത്യമുണ്ട്. ഗാന്ധിജിയുടെ വധത്തെ തുടർന്ന് ഇന്ത്യൻ ജനത പുറന്തള്ളിയ സംഘ്പരിവാർ ഫാഷിസ്റ്റ് ശക്തികൾ ഇന്ന് ഇന്ത്യയുടെ അധികാരം ൈകയാളുന്ന രാഷ്ട്രീയശക്തിയായി വളർന്നതെങ്ങനെ എന്ന് പരിശോധിച്ചാൽ അത് വ്യക്തമാകും. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി, ലിബറൽ രാഷ്ട്രീയക്കാരും ഇടതു പുരോഗമനശക്തികളും സംഘ്പരിവാറിനെ ഒരു പ്രതിലോമശക്തിയെന്ന നിലയിൽ ജനങ്ങളിൽനിന്ന് അകറ്റിനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ലിബറൽ-ഇടതു ബുദ്ധിജീവികളും പത്രപ്രവർത്തകരും അക്കാദമികപണ്ഡിതരും ആധുനികതയുടെയും പുരോഗമനത്തിെൻറയും മതനിരപേക്ഷതയുടെയും യുക്തികൾ ഉയർത്തിപ്പിടിച്ചു ധൈഷണിക മണ്ഡലത്തിൽ ഇക്കാലമത്രയും ഇതിനെതിരെ നിരന്തരം പോരാടിക്കൊണ്ടിരുന്നു. എന്നാൽ, പരസ്പരം ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗ്ലീഷ്പത്രം വായിക്കുകയും ഇംഗ്ലീഷിൽ എഴുതുകയും ചെയ്യുന്ന ഈ നാഗരിക ധിഷണശാലികളുടെ യുക്തിഭദ്രമായ ആത്മസംതൃപ്തിയെ മുഴുവൻ വ്യർഥമാക്കുമാറ് ദരിദ്രരും നിരക്ഷരരുമായ ആദിവാസികളും ദലിതരും കൈവേലക്കാരും കൃഷിക്കാരുമടങ്ങുന്ന ഗ്രാമീണ ഇന്ത്യക്കാരിൽ സംഘ്പരിവാർ വേരുകൾ പടർത്തി. പുരോഗമന മതനിരപേക്ഷവാദികളും ലിബറൽ യുക്തിവാദികളും അവരുടെ രാഷ്ട്രീയമായി ‘ശരിയായ’ ആശയങ്ങളിലും അവയുടെ പ്രചാരണത്തിലും മുഴുകിയിരുന്നപ്പോൾ ആത്മഹത്യയിലേക്കും നഗരചേരികളിലേക്കും തള്ളിവീഴ്ത്തപ്പെട്ടുകൊണ്ടിരുന്ന ആശയറ്റ കോടിക്കണക്കിനു ഗ്രാമീണ ജനതയുടെ അനാഥത്വത്തെ മുതലെടുത്ത് സംഘ്പരിവാർ രാഷ്ട്രീയം അടിത്തട്ടിൽ മുന്നേറുകയായിരുന്നു.

യുക്തിയും ശാസ്ത്രവും പോലെത്തന്നെ മനുഷ്യഭാവനക്കും ഭാവശക്തികൾക്കും (Affects) മനുഷ്യജീവിതത്തിൽ ഉള്ള മൗലിക പ്രാധാന്യം മനസ്സിലാക്കാതെ ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികളായ ഇന്ത്യൻ ജനതയെ അപരിഷ്‌കൃതരും അജ്ഞരും ആയിക്കാണുന്ന പാശ്ചാത്യ യാന്ത്രിക പുരോഗമനവാദത്തിൽനിന്ന് ജനങ്ങൾ മുഖംതിരിച്ചുകളഞ്ഞെങ്കിൽ അത് അവരുടെ കുറ്റമല്ല. ഇങ്ങനെ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ജനജീവിതത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ധൈഷണിക-ധാർമിക പ്രതിസന്ധിയിലൂടെയാണ് സംഘ്പരിവാർ എന്ന മതരാഷ്ട്രീയപ്രസ്ഥാനം ഫാഷിസ്റ്റ് മതസങ്കൽപം ജനങ്ങളിലേക്ക് കടത്തിവിട്ട് അവരുടെ ആത്മീയ ജീവിതത്തിെൻറ നായകത്വം ഏറ്റെടുക്കുന്നത്. ഇതാണ്, ആധുനിക യാന്ത്രിക പുരോഗമന വാദവും രാഷ്ട്രീയവും സൈദ്ധാന്തികമായി എത്ര ശക്തിയോടെ സംഘ്പരിവാർ രാഷ്ട്രീയത്തെ കടന്നാക്രമിക്കുന്നുവോ അതിെൻറ ഇരട്ടി ശക്തിയോടെ ആ മതരാഷ്ട്രീയശക്തി വളർന്നുകൊണ്ടിരിക്കുന്നതിെൻറ, അങ്ങനെ ഇന്ത്യ ഭരിക്കുന്ന ശക്തിയായി പരിണമിച്ചതിെൻറ പശ്ചാത്തലം. സംഘ്പരിവാർ ഇന്ന് കേരളത്തിൽ തുറന്നുവിട്ടിരിക്കുന്ന മതരാഷ്ട്രീയഭൂതത്തിനെതിരായ സമരത്തിൽ ഈ അപകടകരമായ വിപരീതഫലം ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ പരമപ്രധാനമാണ്.

ഏതാണ്ട് ഒരു ജനാധിപത്യവിപ്ലവത്തിലൂടെത്തന്നെ കടന്നുപോയ കേരളം ഒന്നാകെ സംഘ്പരിവാർ മതരാഷ്ട്രീയത്തിെൻറ കടന്നുകയറ്റത്തെ ഇന്നോളം ചെറുക്കുകയായിരുന്നു എന്നു പറയാം. എന്നാൽ, ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധി അവർക്ക് വീണുകിട്ടിയ അപൂർവസന്ദർഭമാണ്. അത് മുതലെടുത്ത് കേരളരാഷ്ട്രീയത്തിൽ വലിയ നേട്ടങ്ങൾ കൊയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ അവർ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഇതിനെ ചെറുക്കാൻ എല്ലാ മതനിരപേക്ഷ പുരോഗമന ജനാധിപത്യശക്തികളും ആവേശപൂർവം മുന്നോട്ടുവരുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സംഘ്പരിവാർ മതവികാരത്തെ ഊതിപ്പെരുപ്പിച്ച് ഇളക്കിവിടുന്ന സ്ത്രീകളും സാധാരണക്കാരും അടക്കമുള്ള സമൂഹത്തെ യുക്തികൊണ്ടും ശാസ്ത്രംകൊണ്ടും ‘രാഷ്ട്രീയശരി’കൊണ്ടും നേർക്കുനേർ എതിർത്തു തോൽപിക്കാനുള്ള ഏതു ശ്രമവും വിപരീത ഫലം സൃഷ്ടിക്കാനുള്ള സാധ്യത വളരെ വലുതാണ്. ഇത്തരം എതിർപ്പുകൾ കേരളത്തിൽ ഹിന്ദുമതവും ആചാരങ്ങളും അപകടത്തിൽ എന്ന പ്രചാരണത്തെ ശക്തിപ്പെടുത്താനാകും സംഘ്പരിവാർ ഉപയോഗിക്കുക. അങ്ങനെ ഹിന്ദുമതത്തിെൻറയും ഹിന്ദുക്കളുടെയും ഒരേയൊരു രക്ഷാകവചം അവർ മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ കേരളത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ അവർ മുന്നേറുകയാവും ചെയ്യുക.

കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി ഇന്ത്യൻ ഗ്രാമീണ ജനവിഭാഗങ്ങളെ സജീവ രാഷ്ട്രീയ മുഖ്യധാരയിൽനിന്ന് അന്യപ്പെടുത്തുകയും സംഘ്പരിവാർ രാഷ്ട്രീയത്തിന് വിട്ടുകൊടുക്കുകയും ചെയ്ത ആധുനിക പുരോഗമന രാഷ്ട്രീയ ധൈഷണിക പ്രവർത്തനങ്ങളുടെ ദുരന്ത പരിണാമത്തിെൻറ പശ്ചാത്തലത്തിൽ ജനാധിപത്യത്തിെൻറയും ധാർമികതയുടെയും വക്താക്കൾ ഈ പരീക്ഷണഘട്ടത്തിൽ പഴയ രാഷ്ട്രീയശീലങ്ങളേയും മുദ്രാവാക്യങ്ങളേയും വിട്ട് പുതിയ സമീപനങ്ങൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു.
സ്ത്രീകളേയും സാധാരണക്കാരേയും കോടതി വിധിക്കെതിരെ അണിനിരത്തുന്ന സവർണ പുരുഷമേലാളന്മാർക്കെതിരായ ഇത്തരമൊരു പുതിയ സമരമുഖം തുറക്കുന്നതിനുള്ള

കീഴാള ജനാധിപത്യ രാഷ്ട്രീയശക്തികൾ ഇതിനകംതന്നെ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനം സമീപകാലത്ത് കേരളത്തിൽ സംഭവിച്ച സ്ത്രീ രാഷ്ട്രീയ നവോത്ഥാനമാണ്. കുടുംബവും തൊഴിലിടവും പാർട്ടിയും മതസ്ഥാപനങ്ങളും തുടങ്ങി പുരുഷ സമഗ്രാധിപത്യത്തിെൻറ എല്ലാ മേഖലകളിലും പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഒരു സ്വതന്ത്ര സ്ത്രീമുന്നേറ്റം ഇവിടെ ഉണ്ടായിക്കഴിഞ്ഞു. മൂന്നാറിലെ ‘പെൺകൾ ഒരുമൈ’ സമരം തുടങ്ങി നഴ്‌സുമാരുടെ വമ്പിച്ച പ്രക്ഷോഭം മുതൽ സമീപകാലത്തെ കന്യാസ്ത്രീകളുടെ സമരം വരെയുള്ള രാഷ്ട്രീയസംഭവങ്ങളിലൂടെ കേരളത്തിലെ സ്ത്രീവിമോചന രാഷ്ട്രീയ നവോത്ഥാനത്തിെൻറ പുതിയ സമരമുഖമാണ് തുറക്കപ്പെട്ടിരിക്കുന്നത്‌. സ്ത്രീകളെ സ്വയം ഒരു വിമോചകശക്തിയാക്കി മാറ്റുന്ന ഈ സ്ത്രീ മുന്നേറ്റങ്ങളെ തകർക്കുന്നതിനോ അടിച്ചമർത്തുന്നതിനോ വേണ്ടിയുള്ള ശ്രമങ്ങൾ വിവിധരീതികളിൽ നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ നടക്കുകയുണ്ടായി. എന്നാൽ, ഈ സ്ത്രീസ്വാതന്ത്ര്യ ശക്തികളെ ഉയർത്തിയെടുത്തും പിന്തുണച്ചുമല്ലാതെ ഇന്ന് സംഘ്പരിവാറിെൻറ പിണിയാളുകളായി തെരുവിൽ ഇറങ്ങിയിരിക്കുന്ന സ്ത്രീ സമൂഹത്തെ മോചിപ്പിക്കാനാകില്ല.

അതുപോലെത്തന്നെ, കേരളരാഷ്ട്രീയ ത്തിൽ പ്രയോഗിക്കുന്ന സംഘ്പരിവാറിെൻറ പുതിയ തന്ത്രങ്ങൾക്കെതിരെ ഇതിനകം ശബ്ദമുയർത്തിക്കഴിഞ്ഞ ദലിത് സംഘടനകളുടേയും കീഴാള ആത്മീയതയുടേയും നേതാക്കളുടെ ഇടപെടൽ ഈ സന്ദർഭത്തിൽ പ്രധാനമാണ്. നവ സവർണ ഹൈന്ദവതയുടെ ആധിപത്യശ്രമങ്ങൾക്കെതിരെ സംസാരിക്കുന്ന ആദിമാർഗി ശൈവാവധൂതൻ മഹാ ചണ്ഡാലബാബയുടെ ശബ്ദം ഇന്ന് ശ്രദ്ധേയമാണ്. ശിവഗിരി മഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദയും മേലാള ഹൈന്ദവതക്കെതിരായ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സി.കെ. ജാനു അടക്കമുള്ള വിവിധ ദലിത്സംഘടനകളുടെ നേതാക്കളുടേയും മേലാള രാഷ്ട്രീയതന്ത്രത്തിനെതിരായ പ്രസ്താവനകൾ രാഷ്ട്രീയപ്രാധാന്യമുള്ളവയാണ്. കാരണം, കേരളത്തിൽ ഇപ്പോൾ ആഴത്തിൽ പടരാൻ തുടങ്ങിയ രാഷ്ട്രീയ വിഷവൃക്ഷത്തിെൻറ വേരുകളറുക്കാൻ, എന്തിനാണ് സമരപ്പന്തലിൽ എത്തിയതെന്നു പോലും അറിയാത്ത സ്ത്രീകളെ അണിനിരത്തിയുള്ള പഴയ യാന്ത്രിക സമരങ്ങൾക്കാവില്ല. അതിന് സ്വാതന്ത്ര്യദാഹം മനസ്സിെൻറ ആഴത്തിൽനിന്നു വരുന്ന സ്ത്രീകളും ദലിതരും ദരിദ്രരും മറ്റുമടങ്ങുന്ന കീഴാളരുടെ മുന്നേറ്റമുണ്ടാകണം.

(എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssarticlemalayalam newsSabarimal Women EntryKerala News
News Summary - Kerala To RSS - Article
Next Story