കത്വ ബലാത്സംഗം: കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
text_fieldsശ്രീനഗർ: ജമ്മുവിലെ കത്വയിൽ കുതിരയെ മേക്കാൻ പോയ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയെ ഇവിടെയുള്ള ആരാധനാലയത്തിലെ പ്രാർഥന ഹാളിൽ മൂന്നു തവണയാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസിെൻറ കുറ്റപത്രം ഉദ്ധരിച്ച് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.ജമ്മുവിനടുത്ത കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്തുനിന്ന് ജനുവരി 10നാണ് കുട്ടിയെ കാണാതായത്. ഏഴുദിവസത്തിനുശേഷം അടുത്തുള്ള കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തി.
കേസിൽ ഏപ്രിൽ ഒമ്പതിനാണ് 18 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. എട്ടുപേരാണ് പ്രതിസ്ഥാനത്ത്. മൃതദേഹം കണ്ടെത്തിയ ശേഷം പ്രധാന പ്രതി വിവരം പുറത്തറിയാതിരിക്കാൻ സ്ഥലത്തെ പൊലീസുകാരന് ഒന്നര ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബക്കർവാൽ മുസ്ലിം നാടോടി സമുദായാംഗമാണ് കൊല്ലപ്പെട്ട ബാലിക. കുട്ടിയെ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ബക്കർവാൽ സമുദായത്തെ രസന ഗ്രാമത്തിൽനിന്ന് ആട്ടിയോടിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
സമുദായത്തിെൻറ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ‘ഹിന്ദു ഏകത മഞ്ച്’ എന്ന സംഘടന കേസിലെ പ്രതികൾക്ക് പിന്തുണയുമായി വന്നതോടെ, കത്വയിൽ രൂക്ഷമായ വർഗീയ ചേരിതിരിവിനും കാരണമായി. ബി.ജെ.പി മന്ത്രിമാരായ ലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നിവരും മഞ്ചിന് പിന്തുണ നൽകിയവരിൽപെടും. കുറ്റപത്ര പ്രകാരം, ബലാത്സംഗത്തിെൻറയും കൊലയുടെയും സൂത്രധാരൻ റിട്ട. റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ്. ഇയാളും മകൻ വിശാൽ ജംഗോത്ര, മരുമകൻ എന്നിവരും പിടിയിലായിട്ടുണ്ട്. സ്പെഷൽ പൊലീസ് ഒാഫിസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ കുമാർ, രസനയിലെ താമസക്കാരനായ പർവേശ് കുമാർ, അസി.സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവരാണ് മറ്റു പ്രതികൾ.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതാണ് ദത്തക്കും രാജിനുമെതിരായ കുറ്റം. സഞ്ചി റാം ആണ് പ്രായപൂർത്തിയാകാത്ത മരുമകനോട് തങ്ങളുടെ വീടിെൻറ പിറകിലുള്ള കാട്ടിൽ പതിവായി കുതിരയുമായി വരുന്ന കുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്. ബാലൻ സുഹൃത്തായ പർവേശ് കുമാറിെൻറ സഹായം തേടി. ജനുവരി 10ന് കുതിരയെ അന്വേഷിച്ചുവന്ന പെൺകുട്ടിയോട്, കുതിരയെ കണ്ടതായി പറഞ്ഞ് ബാലൻ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി. മർദിച്ചവശയാക്കിയ ശേഷം കുട്ടിയെ ബാലൻ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും ബലാത്സംഗത്തിന് ശ്രമിച്ചു. തുടർന്ന്, കുട്ടിയെ അടുത്തുള്ള ആരാധനാലയത്തിലെ പ്രാർഥന ഹാളിൽ മേശക്കടിയിൽ കിടത്തി മൂടി.
പിറ്റേ ദിവസം ബാലനും ഖജുരിയയും ചേർന്ന് വീണ്ടും പെൺകുട്ടിയെ ബലമായി മയക്കുഗുളിക കുടിപ്പിച്ചു. 11ന് വിശാൽ ജംഗോത്രയെ ബാലൻ ഫോൺചെയ്ത് കുട്ടിയെ ബലാത്സംഗം ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ മീറത്തിൽനിന്ന് മടങ്ങിവരണമെന്ന് പറഞ്ഞു.ജനുവരി 12ന് ജംഗോത്ര രസനയിലെത്തി. ഇൗ സമയം പൊലീസുകാർ കുട്ടിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിൽ, ഖജൂരിയയും ഉണ്ടായിരുന്നു. സഞ്ചി റാമാണ് കുട്ടിയെ കൊന്ന് മൃതദേഹം കാട്ടിൽ ഉപേക്ഷിക്കണമെന്ന് നിർദേശിക്കുന്നത്. കുട്ടിയെ കൊല്ലും മുമ്പ് തനിക്ക് ബലാത്സംഗം ചെയ്യണമെന്ന് ഖജൂരിയ ആവശ്യപ്പെട്ടിരുന്നു.
ഖജൂരിയയും ബാലനും ചേർന്ന് ക്രൂരമായാണ് കൊല നടത്തിയത്. കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമം പാളിയതിനെ തുടർന്ന് കല്ലെടുത്ത് തലക്കടിച്ചു.കഴിഞ്ഞ ദിവസം, കേസിൽ കുറ്റപത്രം സമർപ്പിക്കാനെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ഒരു സംഘം അഭിഭാഷകർ മുദ്രാവാക്യം മുഴക്കി. കുറ്റാരോപിതർക്ക് സൗജന്യ നിയമസേവനം നൽകുമെന്ന വാഗ്ദാനവും ഇവരുടെ ഭാഗത്തുനിന്നുണ്ടായി.
അതേസമയം, ജമ്മു ഹൈകോടതി ബാർ അസോസിയേഷൻ, സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ പണിമുടക്കി.
ബലാത്സംഗവും കൊലയും ജമ്മുവിൽ വർഗീയ ചേരിതിരിവിന് കാരണമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാർ അസോസിയേഷൻ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ‘ദോഗ്ര’ സമുദായത്തെ പൊലീസ് ലക്ഷ്യമിടുന്നു എന്നാണ് ബാർ അസോസിയേഷൻ ആരോപണം. ബന്ദിന് പ്രതിപക്ഷത്തെ കോൺഗ്രസും പാന്തേഴ്സ് പാർട്ടിയും പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.