'നമ്പൂതിരിയെ മനുഷ്യനാക്കുക'
text_fields'അപ്രാപ്യസ്യ പ്രാപണൊ യോഗഃ, തസ്യ രക്ഷണം ക്ഷേമഃ' അപ്രാപ്യം എന്നു കരുതുന്നത് ഒരുമിച്ചുനിന്നു നേടാനും നേടിയത് നിലനിർത്താനും ലക്ഷ്യമിട്ട് 1908ലെ ശിവരാത്രിദിവസമാണ് ഒമ്പതു നമ്പൂതിരിനേതാക്കളുടെ മുൻകൈയിൽ യോഗക്ഷേമസഭ രൂപംകൊള്ളുന്നത്. ആദ്യ വർഷങ്ങളിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും ചെയ്യാൻ ഇവർക്കായില്ല. 'ആഢ്യൻകൂലികളുടെ കഴുതക്കളി'യെന്ന് വി.ടി. ഭട്ടതിരിപ്പാട് സഭയെ പരിഹസിച്ച സന്ദർഭംപോലുമുണ്ടായി.
കുറൂർ ഉണ്ണി നമ്പൂതിരിപ്പാട് സഭയുടെ നേതൃസ്ഥാനത്തെത്തിയശേഷമാണ് സമുദായത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ സഭയുടെ ഇടപെടലുകൾ ആരംഭിക്കുന്നത്. നമ്പൂതിരിമാർ ആധുനിക വിദ്യാഭ്യാസം നേടണമെന്ന് സഭ ആഹ്വാനംചെയ്തു. 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന മുദ്രാവാക്യം സമുദായത്തിലെ ചെറുപ്പക്കാർ ഉയർത്തി. മംഗളോദയമായിരുന്നു യോഗക്ഷേമസഭയുടെ മുഖപത്രം. അതിന്റെ ആദ്യ എഡിറ്ററായിരുന്നു ചങ്ങമ്പുഴ. ഇതിനുപിന്നാലെ വി.ടി. ഭട്ടതിരിപ്പാടും കെ.എൻ. കുട്ടൻ നമ്പൂതിരിയും ചേർന്ന് 1919ൽ രൂപവത്കരിച്ച നമ്പൂതിരി യുവജനസഭ പുരോഗമന ആശയങ്ങൾ ഉൾപ്പെടുത്തി ഉണ്ണിനമ്പൂതിരി മാസിക പ്രസിദ്ധീകരിച്ചു.
സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വി.ടി. ഭട്ടതിരിപ്പാടും പത്തു നമ്പൂതിരി യുവാക്കളും 1921ലെ ഒറ്റപ്പാലം രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്തു. നിസ്സഹകരണ പ്രസ്ഥാനത്തിലും ഇവർ പങ്കാളികളായി. വിപ്ലവകാരികളിൽ ചിലർ പൂണൂൽ ഉപേക്ഷിക്കുകയും ബഹുഭാര്യത്വത്തെ എതിർക്കുകയും വിധവാവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഗ്രസിൽ സജീവാംഗമായി ചേർന്ന് അറസ്റ്റ് വരിച്ചതിനു പിന്നാലെ ബി. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന് സമുദായം ഭ്രഷ്ട് കൽപിച്ചു. യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിൽ മുഴങ്ങിയിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് സജീവ രാഷ്ട്രീയത്തിലേക്കു നീങ്ങി. യോഗക്ഷേമസഭയുടെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഫലമായി തിരുവിതാംകൂറിൽ 1931ലെ മലയാള ബ്രാഹ്മണ റെഗുലേഷൻ നടപ്പാക്കി. നമ്പൂതിരി ഇല്ലങ്ങളുടെ ഭരണം മെച്ചപ്പെടുത്താൻ ഈ റെഗുലേഷൻ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.