എത്ര എളുപ്പത്തിലാണ് നിങ്ങൾ ഞങ്ങളെ മോഷ്ടാക്കളാക്കുന്നത്
text_fieldsഎം.ജി സർവകലാശാലക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങുന്നതിനുമുമ്പ് ഗവേഷണ വിദ്യാർഥി ദീപ പി. മോഹനൻ മാധ്യമപ്രവർത്തകരോട് ആവർത്തിച്ച് പറഞ്ഞ വാചകങ്ങളാണിത്. ആ തിരിച്ചറിവിെൻറ കരുത്തില്ലായിരുന്നുവെങ്കിൽ ഏതൊരു ദലിത് വിദ്യാർഥിയെയും പോലെ ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയേനെ ദീപയും. ഉന്നത ചിന്തകളുടെയും ജനാധിപത്യമൂല്യങ്ങളുടെയും വിളനിലമാകേണ്ട വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മാടമ്പിഭാഷയിൽ വിദ്യാർഥികളോട് ജാതി േചാദിക്കുന്നത്. ലോകമറിയുന്ന അധ്യാപകനാണ് 'ദലിതനെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചാൽ അച്ചടക്കം നഷ്ടപ്പെടും' എന്ന് ആക്രോശിക്കുന്നത്. ഇതുതന്നെയല്ലേ ജാതികേരളം എന്ന ദീപയുടെ ചോദ്യം 'ജാതിയില്ലാ കേരളം' എന്നു വീമ്പുപറയുന്ന നമ്മളോരോരുത്തരോടുമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയൊന്നും പിൻബലമില്ലാതെ, സകല സ്വാധീനങ്ങളുമുള്ള പ്രബലർക്കുനേരെ നടത്തിയ പതിറ്റാണ്ടു നീണ്ട പോരാട്ടത്തിെൻറ നാൾവഴികൾ അവർ പങ്കുവെക്കുന്നു:
എം.ഫിൽ പ്രസേൻറഷൻ മുതലാണ് നാനോ സെൻറർ ഡയറക്ടർ നന്ദകുമാർ കളരിക്കലുമായി നേരിട്ട് പ്രശ്നം തുടങ്ങിയത്. എെൻറ തീസിസ് ശരിയല്ലെന്നുപറഞ്ഞ് ഒപ്പിട്ടുതന്നില്ല. ഇന്നത്തെ വി.സി ഡോ. സാബു തോമസ് ആണ് ഒപ്പിട്ടുതന്നത്. പ്രസേൻറഷൻ കഴിഞ്ഞ് എക്സാമിനർ നല്ല മാർക്ക് തരികയും തീസിസ് ഇൻറർനാഷനൽ ജേണലിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ, നന്ദകുമാർ സമ്മതിക്കാഞ്ഞതിനെ തുടർന്ന് തീസിസ് എക്സാമിനർക്ക് തള്ളേണ്ടിവന്നു. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഒരധ്യാപകെൻറ വാശിക്ക് കീഴടങ്ങി സർവകലാശാല ചെയ്തത്. എം.ഫിൽ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റോ ടി.സിയോ നൽകിയില്ല. 2012ൽ പിഎച്ച്.ഡി തുടങ്ങിയപ്പോൾ മെറ്റീരിയൽ തരാഞ്ഞതുകൊണ്ട് കോഴ്സ് വർക് മുഴുവനാക്കാനോ റിപ്പോർട്ട് വെക്കാനോ പറ്റിയില്ല. മെറ്റീരിയൽ കടം വാങ്ങി നന്ദകുമാർ അറിയാതെ ഞാൻ വർക് റിപ്പോർട്ട് നൽകുകയായിരുന്നു. എെൻറ എം.ഫിലിന്റെ തുടർച്ചയാണ് പിഎച്ച്.ഡി. എെൻറ ഡാറ്റ ക്ലാസ് പ്രസേൻറഷന് എനിക്ക് ഉപയോഗിക്കാം. എന്നാൽ, പ്രസേൻറഷനിൽ അമ്പതോളം പേരുള്ള ആ ചടങ്ങിൽ നന്ദകുമാർ പറഞ്ഞു ഞാൻ റോബിൻ അഗസ്റ്റിൻ എന്നയാളുടെ ഡാറ്റ മോഷ്ടിച്ചതാണെന്ന്. അതേ ഡാറ്റ അവരുടെ പേരുവെച്ച് ഡോ. സാബു തോമസും നന്ദകുമാറും ഇൻറർനാഷനൽ ജേണലിൽ പ്രസിദ്ധീകരിച്ചു.
2015 ജനുവരി 15ന് ഗൈഡിന്റെയും ഇൻചാർജിന്റെയും അനുവാദത്തോടെ ലാബിൽ വർക് ചെയ്യുേമ്പാൾ നന്ദകുമാർ വന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ലാബിനോടുചേർന്നാണ് അദ്ദേഹത്തിെൻറ ഓഫിസ്. ദലിതായതുകൊണ്ട് ഓഫിസിൽനിന്ന് ഞാൻ എന്തെങ്കിലും മോഷ്ടിക്കും എന്നാണ് പറയുന്നത്. ഞാൻ കൈകഴുകി വരുേമ്പാഴേക്കും അവർ ഓഫിസും സെൻററിന്റെ ഗ്രില്ലും പൂട്ടിപ്പോയി. പരിഭ്രാന്തയായ ഞാൻ പൊലീസിനെ വിളിച്ചു. അവരെത്തിയാണ് എന്നെ പുറത്തെത്തിച്ചത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. പിറ്റേദിവസം യോഗംചേർന്ന് എെൻറ കാര്യങ്ങളിൽ നന്ദകുമാർ ഇടപെടില്ലെന്ന് ഉറപ്പുതന്നു. ഞാൻ വീണ്ടും ഗവേഷണം തുടങ്ങി.
ഒരുദിവസം ലാബിൽ വർക് ചെയ്യുേമ്പാൾ അയാൾ ആളെ വിട്ടു, ഇറങ്ങിപ്പോകാൻ പറഞ്ഞ്. ഞാൻ ഗൈഡിനോട് പരാതി പറഞ്ഞു. ഒന്നുകിൽ പരാതി നൽകുക, അല്ലെങ്കിൽ ഗവേഷണം നിർത്തിപ്പോവുക എന്നാണ് ഗൈഡ് പറഞ്ഞത്. 2015 മാർച്ചിൽ പരാതി കൊടുക്കാൻ തീരുമാനിച്ചു. അന്ന് വി.സി ഇല്ല. പി.വി.സി ഷീന ഷുക്കൂറിനാണ് പരാതി നൽകിയത്. അവർ അപ്പോൾതന്നെ നന്ദകുമാറിനെ വിളിച്ചു. ദലിത് വിദ്യാർഥിനിയെ കയറ്റിയാൽ സ്ഥാപനത്തിന്റെ അച്ചടക്കം നഷ്ടപ്പെടുമെന്നായിരുന്നു ആളുടെ പ്രതികരണം. പരാതി രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചു. വർക് മെറ്റീരിയലും ഇരിപ്പിടവും നൽകണമെന്ന് ഉത്തരവും നൽകി. അങ്ങനെ വർക് മെറ്റീരിയൽ കിട്ടി.
അപ്പോഴേക്കും 'മാധ്യമം' പത്രത്തിൽ വാർത്ത വന്നു. അതോടെ നന്ദകുമാറിന് പ്രതികാരമായി. പിന്നെ രാഷ്ട്രീയ നീക്കങ്ങളായി. അവിടെ തുടരാനുള്ള സാഹചര്യമില്ലാതായി. ഒടുവിൽ ഞാൻ ഹൈകോടതിയെ സമീപിച്ചു. കോടതി ലീഗൽ സർവിസ് അതോറിറ്റി ചെയർമാനെ യൂനിവേഴ്സിറ്റിയിലേക്കയച്ചു. അദ്ദേഹം എനിക്ക് അനുകൂലമായാണ് റിപ്പോർട്ട് നൽകിയത്. സിൻഡിക്കേറ്റ് ആറു മാസം കഴിഞ്ഞ് റിപ്പോർട്ട് നൽകി. എന്നാൽ, ആ റിപ്പോർട്ട് സിൻഡിക്കേറ്റിൽ വെച്ചില്ല. രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ ഞാൻ യൂനിവേഴ്സിറ്റിയിലെ അവസ്ഥ പറഞ്ഞ് എഫ്.ബി പോസ്റ്റിട്ടു. അത് വാർത്തയായപ്പോഴാണ് 2016 ഫെബ്രുവരിയിൽ റിപ്പോർട്ട് സിൻഡിക്കേറ്റ് ചർച്ച ചെയ്തത്. നന്ദകുമാറിനെ ഡയറക്ടർ പദവിയിൽനിന്ന് പുറത്താക്കാനും എസ്.സി-എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. കാരണം കാണിക്കൽ നോട്ടീസും നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ എഫ്.ഐ.ആർ റദ്ദാക്കുന്നതിന് നന്ദകുമാർ കോടതിയിൽ പോയി. കോടതി അന്വേഷണ പുരോഗതി തേടി. കുറ്റക്കാരനാണെന്നതിന് തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി അറിയിച്ചത്. അതോടെ സി.പി.എം നേതാവിന്റെ മകനായ എ.ജി. ലാലിനെ അന്വേഷണോദ്യോഗസ്ഥനായി െകാണ്ടുവന്നു.
ഡിവൈ.എസ്.പിയെ മാറ്റരുതെന്നാവശ്യപ്പെട്ട് ഞാൻ എസ്.പിക്ക് പരാതി നൽകി. രസീത് വാങ്ങാൻ ചെന്നപ്പോൾ പ്രശ്നമുണ്ടാക്കാൻ വന്നതാണെന്നുപറഞ്ഞ് വനിത പൊലീസ് മർദിച്ചവശയാക്കി. വലിച്ചാണ് അവിടെനിന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷൻവരെ എത്തിച്ചത്. ക്രിമിനൽ കേെസടുത്ത് റിമാൻഡ് ചെയ്തു. മർദനത്തിൽ പരിക്കേറ്റതിനാൽ എന്നെ ആശുപത്രിയിലാക്കേണ്ടിവന്നു. മജിസ്ട്രേട്ട് നേരിട്ടെത്തി. എഫ്.ഐ.ആറിൽ അവരെഴുതിയതല്ല സത്യം എന്ന് പറഞ്ഞതോടെ മജിസ്ട്രേട്ട് തന്നെ പൊലീസിെൻറ കൈയിൽനിന്ന് പേനയും കടലാസും വാങ്ങി എെൻറ മൊഴി രേഖപ്പെടുത്തി. അപ്പോൾതന്നെ പൊലീസിനെതിരെ സ്വമേധയാ കേെസടുത്തു. അങ്ങനെ എനിക്ക് ജാമ്യം കിട്ടി. പുതിയ അന്വേഷണോദ്യോഗസ്ഥൻ ക്ലീൻ ചിറ്റ് നൽകിയതോടെ ഹൈകോടതി നന്ദകുമാർ നൽകിയ കേസ് അവസാനിപ്പിച്ചു. തുടർന്ന് സിൻഡിക്കേറ്റ് ചേർന്ന് നന്ദകുമാറിനെ തിരിച്ചെടുത്തു. എഫ്.ഐ.ആർ റദ്ദാക്കിയെന്നാണ് അയാൾ പറയുന്നത്. ഇപ്പോഴും കോട്ടയം സെഷൻസ് കോടതിയിൽ േകസ് നടക്കുന്നുണ്ട്. എഫ്.ഐ.ആർ റദ്ദാക്കിയെങ്കിൽ എങ്ങനെയാണ് കേസ് തുടരുന്നത്?. സിൻഡിക്കേറ്റ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കാനും നന്ദകുമാർ കോടതിയിൽ പോയി. ഇതിലിടപെടാൻ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. നന്ദകുമാറിനെതിരായ സിൻഡിക്കേറ്റ് അംഗത്തിന്റെ അന്വേഷണ റിപ്പോർട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഓഫിസ് അസിസ്റ്റൻറ് ചാൾസും ഗവേഷകൻ ശ്രീനിവാസ റാവുവും എന്നോട് മോശമായി പെരുമാറിയതിനെതിരെ അപ്പോൾതന്നെ ഡോ. സാബു തോമസിനോട് പരാതിപ്പെട്ടിരുന്നു. അവരെ സംരക്ഷിക്കുന്ന നിലപാടാണ് അന്നും അദ്ദേഹം സ്വീകരിച്ചത്. ഗതികെട്ടാണ് മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത്. 2020 ജനുവരി 20ന് സർവകലാശാലയിൽ കുട്ടികളുമായി സംവാദത്തിനെത്തിയ ഗവർണറെ കാണാൻ അനുവദിക്കാതെ എന്നെ പൊലീസ് കരുതൽതടങ്കലിലാക്കി. എനിക്ക് എല്ലാ സൗകര്യങ്ങളും വി.സി സാബു തോമസ് പ്രത്യേക അധികാരം ഉപയോഗിച്ച് ചെയ്തുനൽകണമെന്ന് 2020 ആഗസ്റ്റിൽ എസ്.സി-എസ്.ടി കമീഷൻ ഉത്തരവ് വന്നെങ്കിലും ഒന്നുമുണ്ടായില്ല.
അമ്മയും സമരത്തിന് വരാൻ ഒരുങ്ങിയതാണ്
എേൻറത് പാർട്ടി കുടുംബമാണ്. പപ്പ മോഹനൻ അനുഭാവിയായി തുടരുന്നു. കേളകം തുള്ളൽ ബ്രാഞ്ച് അംഗമായ അമ്മ സാംബവി ഐ.സി.ഡി.എസ് സൂപ്പർൈവസറായി വിരമിച്ചു. അമ്മയുടെ വരുമാനത്തെ ആശ്രയിച്ചാണ് ഞാനും 11കാരിയായ മകളും കഴിയുന്നത്. പി.ജിക്ക് പഠിക്കുന്നതുവരെ ഞാനും എസ്.എഫ്.ഐ അംഗമായിരുന്നു. അമ്മ ആദ്യം പി.കെ. ശ്രീമതിയോടാണ് കാര്യം പറഞ്ഞത്. അവർ ഉടൻ മന്ത്രിയായിരുന്ന കെ.കെ ശൈലജയെ വിളിച്ച് കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തി. ശൈലജ വിളിച്ചത് നന്ദകുമാറിനെ പിന്തുണക്കുന്ന അസോസിയേഷൻ ഭാരവാഹിയെ ആണ്. അതുകഴിഞ്ഞ് എന്നെ വിളിച്ചു. കേസിൽനിന്ന് പിന്മാറണമെന്നും വർഷം കളയേണ്ടെന്നും ഉപദേശിച്ചു. മന്ത്രി വി.എൻ. വാസവൻ അമ്മയോട് പറഞ്ഞത് പൊടിക്ക് അടങ്ങാൻ അവളോട് പറയാനാണ്. കോട്ടയം ജില്ല സെക്രട്ടറിയെ ചെന്നുകണ്ടു. കരഞ്ഞുകൊണ്ടാണ് അമ്മ ആ മുറിയിൽനിന്നിറങ്ങിവന്നത്. ഗതിെകട്ട് അമ്മ പാർട്ടിക്കാരോട് പറഞ്ഞു, ഞാനും സമരപ്പന്തലിലേക്ക് പോവുകയാണെന്ന്. അതേതുടർന്നാണ് സമരം സമവായത്തിലെത്തിക്കാനും എെൻറ ആവശ്യം അംഗീകരിക്കാനും തീരുമാനിച്ചത്. ജാതിവിവേചനം അറിഞ്ഞ് വളർന്നവളാണ് ഞാൻ. സ്കൂളിൽ നന്നായി പഠിച്ചിട്ടും അംഗീകരിച്ചിട്ടില്ല അധ്യാപകർ. അതിെൻറ കാരണം ജാതിയാണെന്ന് പിന്നീടാണ് മനസ്സിലായത്. ജീവിതസാഹചര്യമാണ് എെന്ന പ്രതികരിക്കാൻ പഠിപ്പിച്ചത്. അതിനിയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.