ശക്തി പരീക്ഷിക്കുന്ന ചെറുകക്ഷികൾ
text_fieldsബി.ജെ.പി, കോൺഗ്രസ് എന്നീ മുഖ്യധാരാ പാർട്ടികൾ മുഖാമുഖം കൊമ്പുകോർക്കുേമ്പാൾ മത്സരഗോദയിൽ സജീവസാന്നിധ്യം അറിയിക്കാൻ തയാറെടുക്കുകയാണ് ചെറുകക്ഷികൾ. ആം ആദ്മി പാർട്ടിയാണ് (എ.എ.പി) ചെറുഗ്രൂപ്പിലെ പ്രബലകക്ഷി. ഇതിനകം അവർ 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയുണ്ടായി. കോൺഗ്രസിൽനിന്ന് കൂറുമാറിയ മുൻ കേന്ദ്രമന്ത്രികൂടിയായ ശങ്കർസിങ് വഗേല രൂപംനൽകിയ ജൻ വികൽപ് പാർട്ടി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ജനതാദൾ-യു ശരദ്യാദവ് പക്ഷം, സമാജ്വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയവയാണ് ഗുജറാത്ത് നിയമസഭാ പടർക്കളത്തിലിറങ്ങുന്ന ഇതര കക്ഷികൾ.
ഗുജറാത്തിൽ മത്സരിക്കേണ്ടതില്ല എന്നായിരുന്നു എ.എ.പിയുടെ മുൻ തീരുമാനം. പര്യാപ്തമായ സംഘടനാ സംവിധാനങ്ങളുടെ അഭാവത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് സാഹസമാകുമെന്ന് പാർട്ടി വിലയിരുത്തി. ഇതേ കാരണത്താൽ 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും എ.എ.പി സ്ഥാനാർഥികളെ കളത്തിലിറക്കിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്തുചാടുന്നതിനു പകരം എല്ലാ ജില്ലകളിലും യൂനിറ്റ് രൂപവത്കരണത്തിന് പ്രഥമ പരിഗണന നൽകേണ്ടതാണെന്ന് പാർട്ടി നേതാവ് ഗുലാബ് സിങ് യാദവ് നൽകിയ വിശദീകരണം സ്വീകാര്യമാണെന്ന് നിരീക്ഷകർ വിലയിരുത്തിക്കൊണ്ടിരിക്കെയാണ് പുതിയ മലക്കം മറിച്ചിൽ. യാദവിനെ സ്ഥാനത്തുനിന്ന് നീക്കി ഗോപാൽ റായ് പകരം അവരോധിക്കപ്പെടുന്നതോടെ തീരുമാനങ്ങൾ പുനരവലോകനം ചെയ്യപ്പെട്ട് ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് ഗോപാൽ റായ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ പുതിയ സമവാക്യസാധ്യതകൾ പ്രവചിക്കുന്നു.
എ.എ.പിയുടെ മലക്കംമറിച്ചിലിനെ ബി.ജെ.പി ഇതര വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള കുടിലതന്ത്രമായി രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യുന്നു. കോൺഗ്രസ് നേതാക്കൾ പങ്കുവെക്കുന്ന സന്ദേഹവും ഇതുതന്നെ. പരാജയഭീതി പൂണ്ട ബി.ജെ.പിയെ സഹായിക്കുകയാണ് എ.എ.പിയുടെ ലാക്ക്. കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളായി പേരെടുത്ത മണ്ഡലങ്ങളിൽതന്നെയാണ് എ.എ.പി ത്രികോണമത്സരം ഉറപ്പിക്കുംവിധം സ്ഥാനാർഥികളെ വിന്യസിക്കുന്നത്. മാത്രമല്ല, ആർ.എസ്.എസിെൻറ രഹസ്യ ആശീർവാദവും അവർക്ക് ലഭ്യമാകുന്നുണ്ടത്രെ. ‘കോൺഗ്രസ് മുക്ത ഭാരതം’ സാക്ഷാത്കരിക്കാൻ ആർ.എസ്.എസ് ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുമെന്നതിൽ അത്ഭുതത്തിന് അവകാശമില്ല. സംസ്ഥാനത്തെ ആം ആദ്മിയുടെ മുഖവും മുൻ ബി.ജെ.പി എം.എൽ.എയുമായ തനുഭായ് ഹസാരിയ ഒക്ടോബർ 23 രാഹുൽഗാന്ധിയെ കണ്ട് മഹുവ മണ്ഡലത്തിൽ തന്നെ പിന്തുണക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇവിടെനിന്ന് രണ്ടുതവണ അദ്ദേഹം വിജയിച്ചിരുന്നു. എന്നാൽ, ആം ആദ്മി പാർട്ടിയുമായോ കനുഭായിയുമായോ സഖ്യത്തിനില്ലെന്ന നിരീക്ഷണത്തോടെ പി.സി.സി അധ്യക്ഷൻ ഭരത് സിങ് സോളങ്കി ഇൗ അഭ്യർഥന തള്ളി.
മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശങ്കർ സിങ് വഗേല നയിക്കുന്ന ‘ജൻ വികൽപ്’ (ജനകീയ ബദൽ പാർട്ടി) ആണ് ചെറുകക്ഷികളിലെ മറ്റൊരു പ്രധാന പാർട്ടി. കഴിഞ്ഞ ആഗസ്റ്റിൽ 13 എം.എൽ.എമാരോടൊപ്പം കോൺഗ്രസിൽനിന്ന് രാജിവെച്ച് വിവാദങ്ങൾക്ക് വഴിമരുന്നിട്ട വഗേലയെ ഭാഗ്യം കടാക്ഷിക്കുന്ന ലക്ഷണമില്ല. കൂറുമാറിയ 13 എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നു, വഗേലയാവെട്ട ഒറ്റക്ക് സംഘടനക്കു രൂപം നൽകുകയും ചെയ്തു. ആർ.എസ്.എസ് പശ്ചാത്തലമുള്ള വഗേല ഇടക്ക് ബി.ജെ.പിയിലും പ്രവർത്തിച്ചു. ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എയുമായി. 1996ൽ ബി.ജെ.പിയിൽ ഭിന്നിപ്പുണ്ടാക്കി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിപദം വരെ സ്വന്തമാക്കി. എന്നാൽ, ഇപ്പോൾ ഒരു പാർട്ടിക്കും വേണ്ടാത്ത ത്രിശങ്കുവായി പരിണമിച്ച വഗേല സഖ്യത്തിനുവേണ്ടി എ.എ.പി, എൻ.സി.പി തുടങ്ങിയ പാർട്ടികളെ സമീപിച്ചു. പേക്ഷ, ഇൗ ചാഞ്ചാട്ടക്കാരനെ സ്വാഗതംചെയ്യാൻ അവരും തയാറായില്ല. സ്വതന്ത്ര സ്ഥാനാർഥികളെ അണിനിരത്തുന്ന പുതിയ പരീക്ഷണം പയറ്റാനാണ് വഗേലയുടെ അവസാന തീരുമാനം.
2007ലും 2012ലും കോൺഗ്രസുമായി സഖ്യം സ്ഥാപിച്ച് നേട്ടമുണ്ടാക്കിയ പാർട്ടിയെന്ന നിലയിൽ എൻ.സി.പിയെ എഴുതിത്തള്ളാനാകില്ലെന്ന് നിരീക്ഷകർ കരുതുന്നു. 2007ൽ രണ്ടും 2012ൽ മൂന്നും സീറ്റുകളാണ് എൻ.സി.പി സ്വന്തമാക്കിയത്. എന്നാൽ, രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ട് എൻ.സി.പി എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെ കോൺഗ്രസിെൻറ േക്രാധം ഏറ്റുവാങ്ങിയ എൻ.സി.പി സ്വന്തം കാലിൽ നിൽക്കാൻ കെൽപില്ലാതെ ദുർബലാവസ്ഥ അഭിമുഖീകരിക്കുന്നു. യഥാർഥത്തിൽ ഒരു എം.എൽ.എ മാത്രമാണ് ബി.ജെ.പിക്ക് വോട്ട് നൽകിയതെന്ന എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ബോസ്കിയുടെ വിശദീകരണം ശ്രദ്ധേയമാണ്. താൻ പേട്ടലിനാണ് വോട്ട് നൽകിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോൺഗ്രസ് സ്വയം അന്തശ്ഛിദ്രം അനുഭവിച്ചുവരുന്ന സാഹചര്യത്തിൽ കോൺഗ്രസിലെ വിമത എം.എൽ.എമാർ പേട്ടലിനെ ബഹിഷ്കരിച്ചിട്ടുണ്ടാകുമെന്ന സാധ്യതയിലേക്ക് ബോസ്കി വിരൽചൂണ്ടി. സ്വന്തം എം.എൽ.എമാരെ വരുതിയിൽ നിർത്താൻ ശേഷിയില്ലാത്ത കോൺഗ്രസിന് എം.എൽ.എമാരെ നിയന്ത്രിക്കുന്നതിലെ വീഴ്ചയുടെ പേരിൽ എൻ.സി.പിയെ പഴിക്കാൻ അർഹതയുണ്ടോ എന്ന അദ്ദേഹത്തിെൻറ ചോദ്യവും ശ്രദ്ധേയമാണ്.
ഏതായാലും ആഗസ്റ്റിലെ സംഭവത്തിന് മാപ്പ് നൽകി എൻ.സി.പിയുമായി സഖ്യമാകാം എന്ന സൂചനയാണ് പി.സി.സി അധ്യക്ഷൻ സോളങ്കി നൽകുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹ്മദ് പേട്ടലിനെ രക്ഷിച്ചെടുത്ത വോട്ടുനൽകിയ ജെ.ഡി.യു ശരദ് വിഭാഗം കോൺഗ്രസിൽനിന്ന് വാനോളം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ബിഹാർ മോഡലിൽ ഒരു മഹാഗഡ്ബന്ധൻ (മഹാസഖ്യം) രൂപവത്കരണ നീക്കം തുടരുകയാണ് ജെ.ഡി.യു വൃത്തങ്ങൾ. പ്രതിപക്ഷത്തിെൻറ സംയുക്ത ശക്തിക്കു മാത്രമേ ബി.ജെ.പിയെ വീഴ്ത്താനാകൂ എന്ന ജെ.ഡി.യു നേതാവ് ഛോട്ടു ഭായി വാസവയുടെ നിരീക്ഷണം കൂടുതൽ സ്വീകാര്യത നേടിവരുന്നു.
മുൻ യു.പി മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് കോൺഗ്രസുമായി നടത്തിയ ചർച്ചകളുടെ അന്തിമഫലം വ്യക്തമല്ല. അഞ്ചു സീറ്റുകൾ എസ്.പിക്കു നൽകണമെന്നതാണ് അഖിേലഷിെൻറ പ്രധാന ഡിമാൻഡ്. ബാക്കി 177 സീറ്റുകളിലും പാർട്ടി കോൺഗ്രസ് സ്ഥാനാർഥികൾക്കു പിന്തുണ നൽകും. മായാവതിയുടെ ബി.എസ്.പി ആകെട്ട ആരുമായും സഖ്യശ്രമങ്ങൾക്കില്ല എന്ന ഭാവത്തിൽ അങ്കം കുറിക്കുന്നു. 2007ൽ ബി.എസ്.പി എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി നടത്തിയ ബലപരീക്ഷണം കനത്ത പരാജയത്തിലാണ് കലാശിച്ചത്. മൊത്തം പോൾ ചെയ്ത വോട്ടുകളിൽ ഒരു ശതമാനംപോലും കരസ്ഥമാക്കാനാകാത്ത തോൽവി. ഏതായാലും രാഷ്ട്രം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളുടെ സാന്നിധ്യം ചെറിയ ഭൂകമ്പങ്ങൾ സൃഷ്ടിക്കാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.